Thursday, March 31, 2011

ഒരു രാത്രി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം. രാത്രി പന്ത്രണ്ടു മണി. ഇഷാ(രാ‍ത്രി നമസ്കാരം) നിസ്കരിച്ച് മനസ്സ് നിറയെ പ്രാര്‍ത്ഥിച്ചു. ശേഷം കിടക്കാനുള്ള ഒരുക്കത്തിലാണ്. അരണ്ട് കത്തുന്ന ബള്‍ബിന്റെ പ്രകാശത്തില്‍ കിടക്കയുടെ അടിയില്‍ വെച്ച ഇക്കയുടെ പുതിയതായി വന്ന കത്ത് പൊട്ടിച്ചു വായിച്ചു. പുറത്ത് കട്ടിയുള്ള ഇരുട്ട്. ഹൈവേ റോഡിലൂടെ ദൂരേക്ക് ചീറി പ്പായുന്ന വാഹനങ്ങളുടെ തിരക്ക്. വാഹനങ്ങളുടെ ശബ്ദമൊഴിച്ചാല്‍ എങ്ങും നിശബ്ദത.

പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്
ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട്‌ നീട്ടി വിളിച്ചു
“ഉമ്മാ.. .ഉമ്മാ.. ആരോ പുറത്ത് കരയുന്നു”
ഞാന്‍ വീടിന്റെ തട്ടിന് മുകളില്‍ ആയത് കാരണം ഉമ്മ പെട്ടന്നു വിളികേട്ടു. ഉമ്മ വിളികേട്ട ആശ്വാസത്തില്‍ ഞാന്‍ ഞൊടിയില്‍ താഴെ എത്തി.
“ആര് കരയുന്നു എന്നാ നീ പറയുന്നത്....”
“അതെ ഉമ്മാ... റോഡില്‍ നിന്നാണെന്ന് തോന്നുന്നു”
ഉമ്മ വീട്ടു മുറ്റത്തെ ലൈറ്റ്‌ തെളിച്ച് ടോര്‍ച്ചും കയ്യിലെടുത്തു. വീട്ടില്‍ മറ്റുള്ള അംഗങ്ങളും എഴുനേറ്റു. കുറച്ചുപേര്‍ റോഡിലേക്ക് നടന്നു. കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ആരാണാവോ........

കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി ഉമ്മ ടോര്‍ച്ച് അടിച്ചു. വെളുത്തു തെളിഞ്ഞ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഇരുട്ടില്‍ നിന്നും ആ മുഖം വെട്ടിതിളങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളിലേക്ക് അഴിഞ്ഞ് വീണ മുടിയിഴകള്‍. റോഡിന്റെ അപ്പുറത്തെ പള്ളിയിലേക്ക് കരഞ്ഞു കൊണ്ട് ആ സ്ത്രീ ഓടിക്കയറുന്നു. കരച്ചില്‍ കേട്ട് ചുറ്റുപാടും ഉള്ള ആളുകള്‍ ഓടിയെത്തി. പള്ളിയില്‍ കയറാന്‍ ശ്രമിച്ച അവളെ അകത്തുള്ള മുസ്ലിയാര്‍ തലയില്‍ മുണ്ടില്ലാതെ നീ എങ്ങോട്ടാണ് എന്ന് ഉച്ചത്തില്‍ ദേഷ്യത്തോടെ  വിളിച്ചു. പാവം ഭയന്ന പോലെയുണ്ട്. കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം. എന്തായാലും ഒന്നുറച്ചു. അവിടെ നില്‍കാന്‍ മുസ്ലിയാര്‍ സമ്മതിക്കില്ല ഇങ്ങോട്ട് ആട്ടി വിടും. അവസാനം അതുതന്നെ സംഭവിച്ചു. മുസ്ലിയാരുടെ കയ്യിലെ തന്ത്രം ഫലിച്ചു. വലിയ ചൂരല്‍ കയ്യിലെടുത്തത് കണ്ടതും അവള്‍ വാഹനങ്ങളെ പോലും നോക്കാതെ റോഡിനു ഇപ്പുറത്തേക്ക് പാഞ്ഞെത്തി. ഞങ്ങളെ കണ്ട് ഉമ്മയുടെ പിന്നില്‍ ഒളിച്ചിരിക്കും പോലെ പതുങ്ങി. ചുവന്ന ബ്ലൌസും ബ്രൌണ്‍ സാരിയും വേഷം. കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പ്രായം.

ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു.
“നീ ആരാ... ന്താ നിനക്ക് പറ്റിയത്....”
മയത്തിലുള്ള ചോദ്യം കേട്ടാവാം അവളുടെ തേങ്ങലുകള്‍ പതിയെ കുറഞ്ഞു. കരച്ചില്‍ കേട്ട്‌ ഓടിവന്ന ആളുകള്‍ ചുറ്റും കൂടി. എല്ലാവരെയും കണ്ട് വീണ്ടും ഭയക്കുന്ന അവള്‍ ഉമ്മയുടെ സമാധാന വാക്കുകളില്‍ ആശ്വസിച്ചു.

അപ്പോഴാണ്‌ നടുക്കുന്ന ആ സത്യം പുറത്ത് വന്നത്. ദൂരെയുള്ള ബന്ധു വീട്ടിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സ് കയറിയതാണ്. യാത്രയില്‍ അവള്‍ അറിയാതെ ഉറങ്ങിപോയി. അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ്‌ വിട്ടതറിയാതെ ഉണര്‍ന്ന അവളെ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയ ബസ്സിലെ ജീവനക്കാര്‍ ദേഹോപദ്രവം ചെയ്തു. ബസിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തപ്പോള്‍ അവളെ ബലാല്‍കാരമായി വാതില്‍ തുറന്നു പുറത്ത് തള്ളി.
തള്ളിവിട്ടത് സിംഹത്തിന്റെ വായിലേക്ക്. അവിടെ ലക്കും ലഗാനുമില്ലാത്ത കുറച്ച് ആളുകള്‍ അവളെ വേണ്ടാതീനം ചെയ്തപ്പോഴാണ് സ്വയം രക്ഷക്കായി അവള്‍ പള്ളിയിലേക്ക് ഓടിയടുത്തത്‌.

കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍. രാത്രി സമയം അതിക്രമിച്ചാല്‍ പെണ്ണേ നിനക്ക് നിന്റെ വീടാണ് ഉത്തമം എന്ന ഉമാന്റെ വാക്കുകള്‍ ഞങ്ങള്‍ വിലക്കെടുത്തു. ശേഷം അവളെ പുലരുവോളം വീട്ടില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ അവളുടെ ഉദ്ധേശ സ്ഥലത്തേക്ക് അവള്‍ പറന്നകന്നു. എങ്കിലും ഓര്‍മകളില്‍ മായാതെ അവള്‍ ഇന്നും........

Thursday, March 24, 2011

മണിമേടകളിലെ മുഖം മൂടികള്‍

ടെലഫോണിന്റെ നിര്‍ത്താതെയുള്ള തേങ്ങല്‍.
ജാനുവേട്ടത്തിക്ക് മനസ്സമാധാനം കിട്ടുന്നില്ല. സുഹറ, അവള്‍ ഉറക്കത്തിലായിരിക്കും. ഉറങ്ങി കൊതി തീരാത്തൊരു പെണ്ണ്.
"അക്കരെന്നു വിളിക്കുന്ന കെട്ടിയോന്‍മാരുടെ ശബ്ദം കേള്‍ക്കാന്‍ കൊതി കാണില്ലേ ഈ പെണ്ണുങ്ങള്‍ക്ക്" ജാനുവേട്ടത്തി ഒറ്റയ്ക്ക് പറഞ്ഞു.
"മുറ്റം അടിക്കുന്നതിനിടെ തെങ്ങിലെ ഓല വീഴുന്നത് ശ്രദ്ധിക്കണേ അമ്മേ..”
മകനാണ് വിളിച്ചു പറയുന്നത്.
"തെങ്ങ് ചതിക്കില്ലാന്നൊക്കെ പറയാം.., പിന്നെങ്ങനെയാ കോരന്‍ ചത്തത്..”
ജാനുവമ്മയുടെ ചോദ്യം കേട്ട മകന്‍ വെറുതെയൊന്ന് പുഞ്ചിരിച്ചു.
കോരന്‍, ജാനുവമ്മയുടെ അനുജത്തിയുടെ കെട്ടിയോന്‍. തെങ്ങിന്റെ തടം തുറന്ന് തോല് നിറച്ച് മൂടുന്ന ജോലിയായിരുന്നു കോരന്. അപ്രതീക്ഷിതമായി തെങ്ങില്‍ നിന്നും മണ്ടരി ബാധിച്ച് വീണ ഒരു തേങ്ങയായിരുന്നു കോരന്റെ തലയ്ക്കു ക്ഷതമേല്പ്പിച്ചത്. പിന്നീട്....
ഓര്‍മ്മകള്‍ ജാനുവമ്മയുടെ കണ്ണുകള്‍ നിറച്ചു. നരച്ച് തുടങ്ങിയ ഉടുമുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചു.

ജാനുവമ്മയുടെ മകന്‍ അങ്ങാടിയിലെ ചെറിയൊരു ടൈലര്‍ ഷോപ്പ് ഉടമയാണ്. അത് കൊണ്ട് കുടുംബം പുലര്‍ത്തുന്നു. ഇന്ന് നാട്ടിലെ പണക്കാരന്‍ വഹാബ് മുതലാളിയുടെ ഏക മകളുടെ വിവാഹമാണ്. അത് കൊണ്ട് തന്നെ ഷോപ്പില്‍ ഇന്ന് കൊടുക്കേണ്ട ചുരിദാറുകള്‍ വാങ്ങാന്‍ വരുന്നവരുടെ തിരക്കും കൂടുതലാകും. അയാള്‍ പുറപ്പെടാനായി മുറ്റത്തിറങ്ങി. അപ്പോഴാണ്‌ ജാനുവമ്മ മകനെ വീണ്ടും വിളിച്ചത്.
"മോനെ ദിവാകരാ..”
"നീ പോണ വഴി സുഹറാന്റെ ജനാലക്ക് ഒരു തട്ട് കൊടുക്ക്‌. ആ പെണ്ണ് ഇനിയും എണീറ്റില്ലാന്ന് തോന്നുന്നു”
'ഇതെന്തൊരു കെടപ്പാ വെയില്‍ ഉച്ചീല് എത്തിയാലും പെണ്ണുങ്ങള്‍ കിടക്കേല്‍ തന്നേ കെട്ടിയോനും കുട്ട്യോളും ഒന്നും വേണ്ട. അക്കരെ കഷ്ട്ടപെടുന്ന ആണ്ങ്ങളുണ്ടോ ഇതറിയുന്നു’ ഒറ്റക്കുള്ള സംസാരം ജാനുവേട്ടത്തിക്ക് ശീലമായതാ...

ദിവാകരന്‍ സുഹറയുടെ ജാലകത്തിന് തട്ടി വിളിച്ചു.
അടഞ്ഞു കിടന്ന മുന്‍ വാതിലിനരികില്‍ കൊണ്ട് വെച്ച പാല്‍പാത്രം ഉറുമ്പരിച്ച് തുടങ്ങി. ദിവാകരന്‍ ആഞ്ഞ് മുട്ടി വിളിച്ചെങ്കിലും പ്രതികരണം കണ്ടില്ല. കടയില്‍ എത്താന്‍ വൈകുന്നതിലുള്ള പരിഭവം ജാനുവമ്മയോട് പറഞ്ഞ്‌ ദിവാകരന്‍ അങ്ങാടിയിലേക്ക് നടന്നു. അരയോളം മുണ്ട് കയറ്റികുത്തി കുഞ്ഞ് മതില്‍ ചാടിക്കടന്ന് ജാനുവമ്മ സുഹറയുടെ വീട്ടിലെത്തി. ജനലില്‍ തട്ടി വിളിക്കുന്നതിനിടെ അകത്ത് നിന്നും കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് വന്നു അല്‍പം ആശ്വാസം പോലെ ജാനുവമ്മ പറഞ്ഞു.
"ആ കൊച്ചു ഉണര്‍ന്നാലും സുഹറ എഴുനേല്‍ക്കില്ല”

അകത്ത് നിന്നും കേള്‍ക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ നില്‍ക്കാതെ വന്നപ്പോള്‍ ജാനുവേട്ടത്തി മുന്‍വശത്തെ വാതില്‍ക്കലെത്തി. അപ്പോഴും ടെലിഫോണ്‍ നിര്‍ത്താതെ കരഞ്ഞു. വീടിന് ചുറ്റും നടന്ന് സുഹറയെ വിളിക്കുന്ന ജാനുവമ്മയെ കണ്ട് മേലെ പറമ്പിലെ ബഷീര്‍ ഇറങ്ങിവന്നു.
"ന്ത്യെ.. ജാനുവമ്മേ കുട്ടി കരയുന്നുണ്ടല്ലോ സുഹറ അവിടില്ലേ...”
"ല്ല്യ.. ന്‍റെ ബഷീര്‍ മാപ്ലേ.... ഓള് എണീറ്റില്ലെന്നാ തോന്നുന്നെ”

ആ വലിയ വീട്ടില്‍ സുഹറയും ചെറിയ കുഞ്ഞും മാത്രം. ഭര്‍ത്താവ് ഹക്കീം ദുബായിലാണ്. തന്റെ ഭാര്യ സുഖമായി കഴിയണം എന്ന് കരുതി തറവാട്ടില്‍ നിന്നും മാറിതാമസിപ്പിച്ചിട്ട് അധികമായില്ല. സുഹറക്ക് ഒറ്റയ്ക്ക് താമസിക്കുന്നതില്‍ ഭയമില്ല എന്നാണ് ഹക്കീമിനുള്ള മേന്മപറച്ചില്‍.

ഹക്കീം നാട്ടില്‍ വന്നു നില്‍ക്കുന്നത് രണ്ട് മാസങ്ങള്‍ മാത്രം. സുഹറാക്ക് എന്നും പരാതിയാണ്. തന്റെ സുഖ സൌകര്യങ്ങളെല്ലാം അവന്‍ നേടികൊടുക്കുമ്പോഴും സുഹറയുടെ പരാതി രണ്ടുമാസത്തെ ചുരുങ്ങിയ ലീവിനെ കുറിച്ചായിരുന്നു. ജീവിതത്തിന്റെ മധുരമുള്ള നിമിഷങ്ങളേക്കാളും ഒന്നിന് പിറകെ ഓരോന്നായി എത്തി പിടിക്കാനുള്ള വ്യഗ്രതകള്‍. കാശിനോട് ആര്‍ത്തി പൂണ്ട്, തറവാടിന്റെ പെരുമ പറഞ്ഞ്‌ അഹങ്കരിക്കുന്ന ഹക്കീമിനെ കൂട്ടുകാര്‍ വിളിച്ചിരുന്ന പേരുതന്നെ ‘വല്ല്യോന്‍‘ എന്നായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ജാനുവമ്മ ധൃതിയോടെ ചെന്ന് വാതില്‍ പിടിച്ച് കുലുക്കുമ്പോഴാണ് അറിഞ്ഞത്, വാതില്‍ പൂട്ടിയിട്ടില്ലാ. ഭയന്ന്‍ കൊണ്ടാണെങ്കിലും ജാനുവമ്മ വാതില്‍ തുറന്ന്‍ അകത്ത് കയറി. കിടപ്പറയില്‍ കിടന്ന്‍ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് ജാനുവമ്മ സുഹറയെ തട്ടി വിളിച്ചു.
അവള്‍ ഒന്നും അറിയാതെ ഉറക്കത്തിലാണ്. അഴിഞ്ഞു കിടന്ന അവളുടെ ഉടയാടകള്‍ക്ക് മേലെ പുതപ്പു എടുത്തിട്ട് വീണ്ടും കുലുക്കി വിളിച്ചു. ഉണരുന്നില്ലെന്ന് കണ്ട ജാനുവമ്മ ഭയന്ന് ബഷീറിനെ അകത്തേക്ക് വിളിച്ചു.
"ബഷീര്‍ മാപ്ലേ... ഒന്നിങ്ങ് വരൂ...
സുഹറ ഉണരുന്നില്ലല്ലോ... എന്ത് പറ്റി ഈ പെണ്ണിന്..”

വിളി കേട്ട ബഷീര്‍ ഓടി മുറിയില്‍ കടന്നു.
“സുഹറക്ക് എന്ത് പറ്റി വേഗം ഹോസ്പിറ്റലില്‍ എത്തിക്കാം”
ബഷീറിനെ കണ്ടതും ജാനുവെട്ടത്തി സുഹറയുടെ വസ്ത്രങ്ങള്‍ ഒന്നുകൂടി ഒതിക്കിയിട്ടു. ബഷീര്‍ വീട്ടിലേക്ക് ഓടി അവന്റെ ഉമ്മയെ വിവരം ധരിപ്പിച്ചു. കുന്നിറങ്ങാന്‍ വയ്യാത്ത നബീസുതാത്ത താഴേക്ക്‌ എത്തി നോക്കി. ബഷീറും ജാനുവമ്മയും സുഹറയെ ഹോസ്പിറ്റലില്‍ എത്തിച്ചു. ശേഷം സുഹറയുടെ തറവാട്ടില്‍ ബഷീര്‍ വിവരം വിളിച്ചു പറഞ്ഞു. സുഹറയുടെ കുഞ്ഞ് ജാനുവമ്മയുടെ ചുമലില്‍ തളര്‍ന്നുറങ്ങി. അല്‍പ സമയത്തിനകം സുഹറയുടെ വീട്ടുകാരും എത്തി.
എല്ലാവരും അങ്കലാപ്പിലാണ്.

ഡോക്ടര്‍ പുറത്ത് വന്നു .
"എന്താ സാര്‍ അവള്‍ക്ക് പറ്റിയെ”
ഹക്കീമിന്റെ ജ്യേഷ്ട്ടനായിരുന്നു ചോദിച്ചത്.
“കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും റൂമിലോട്ട് വരൂ”
ഡോക്ടര്‍ക്ക് പിറകിലായി ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ റൂമിലേക്ക് കടന്നു.
“കുട്ടിയുടെ ഭര്‍ത്തവ് എവിടേയാണ് ”
ഡോക്ടറുടെ ചോദ്യങ്ങള്‍ക്കെല്ലാം ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ ഉത്തരം നല്‍കി.
“പേഷ്യന്റിന്റെ ശരീരത്തില്‍ മയക്കു മരുന്നിന്റെ അംശം ഒരുപാട് പടര്‍ന്നിരിക്കുന്നു. പിന്നെ അവള്‍ ശക്തമായ ലൈഗീകതക്ക് ഇരയായിട്ടുണ്ട്. മയക്കു മരുന്നിന്റെ അളവ് കൂടുതലായതിനാല്‍ ഇപ്പോള്‍ ഒന്നും എനിക്ക് പറയാന്‍ പറ്റുന്ന സ്റ്റേജല്ല. നിങ്ങള്‍ ഉടന്‍ തന്നേ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാകും നല്ലത്. ഇവിടുത്തെ ഫെസിലിറ്റീസ് വെച്ച് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല”
പറഞ്ഞ്‌ തീര്‍ന്ന് ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അവരുടെ കയ്യില്‍ ഏല്‍പ്പിച്ചു.

സുഹറയെ ടൌണിലെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. ജാനുവേട്ടത്തിയും ബഷീറും വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടെ ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ നടന്നു വന്ന് ബഷീറിന്റെ ചെവിയില്‍ മന്ത്രിച്ചു.
“പുറത്ത് ആരും അറിയണ്ടാ. സുഹറക്ക് അസുഖമാണെന്ന് മാത്രം പറഞ്ഞാല്‍ മതി”
ഇതും പറഞ്ഞു അവന്‍ നടന്നു നീങ്ങി.

തിരക്കിനിടെ തുറന്നിട്ട് പോയ സുഹറയുടെ വീട്ടിലെത്തി വാതില്‍ പൂട്ടുമ്പോള്‍ താഴെ നിലത്ത്‌ നിന്നും നിര്‍ത്താതെ കരയുന്ന മൊബൈല്‍. ജാനുവേട്ടത്തി അതെടുത്ത് ബഷീറിന്റെ കയ്യില്‍ കൊടുത്തു.
“ഹക്കീമായിരിക്കും നീ ഒന്ന് സംസാരിക്ക്”
കുറെ നേരമായി റിങ്ങ് ചെയ്തതിനാലാവാം ആ കോള്‍ കട്ടായി. ആരാണെന്നറിയാന്‍ ബഷീര്‍ അതെടുത്ത് നോക്കി. വിലപിടിപ്പുള്ള മൊബൈലിലില്‍ സ്ക്രീന്‍സേവറില്‍ ഹക്കീമിന്റെ പുഞ്ചിരിക്കുന്ന മുഖം.

മൊബൈല്‍ പരിശോധിച്ച് നോക്കിയ ബഷീര്‍ ജാനുവേട്ടത്തിയോട് പറഞ്ഞു.
ഇത് നാട്ടിലെ നമ്പറാ, ഹക്കീമല്ലാ. ഈ നമ്പറീന്ന് ഇന്നലെ രാത്രി പന്ത്രണ്ടു മണിവരേ ഇതിലേക്ക് വന്ന അനേകം കാളുകള്‍ സുഹറ അറ്റന്റും ചെയ്തിട്ടുണ്ട്.

"എന്താ ബഷീര്‍ മാപ്ലേ സുഹറക്ക് പറ്റീത്..”
ബഷീര്‍ ഒന്നും പറയാതെ തല കീഴോട്ട്‌ പിടിച്ച് നിന്നു.
അപ്പോഴാണ്‌ സുഹറയുടെ മൊബൈല്‍ വീണ്ടും ശബ്ദിച്ചത്. ബഷീര്‍ സ്വിച് ഓണ്‍ ചെയ്ത് ചെവിയില്‍ വെച്ചു
"ഹെലോ മൈ ഡിയര്‍, എണീറ്റില്ലേ. തകര്‍ത്തല്ലോ മോളേ ഇന്നലെ. മൂന്നാലെണ്ണത്തിനെ അല്ലേ സഹിച്ചത്. നീ മിടുക്കിയാ..”
മറുതലക്കല്‍ നിന്നും ഒന്നും കേള്‍ക്കാത്തതിനാല്‍ ആവാം ഫോണ്‍ ഡിസ്കണക്റ്റ് ആയി.
ബഷീറിന്റെ ഹൃദയം പെരുമ്പറ കൊട്ടി.
അവന്‍ ധൈര്യം വിടാതെ പെട്ടന്ന് തന്നെ ഹക്കീമിന്റെ ജ്യേഷ്ട്ടനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

സുഹറയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹക്കീമിന്റെ ഉമ്മയുടെ കൈകളില്‍ കിടന്ന് കരയുന്ന കുഞ്ഞിനെ നോക്കി മറ്റുള്ളവര്‍ സഹതപിച്ചു. സുഹറയുടെ നിശ്ചലമായ ശരീരം വീട്ടിലെത്തിക്കുമ്പോള്‍ വീണ്ടും ബഷീറിന്റെ കയ്യിലുള്ള അവളുടെ മൊബൈല്‍ തേങ്ങി കൊണ്ടിരുന്നു. മാദക ലഹരി പടര്‍ത്തുന്ന അവളുടെ ശരീരം നിശ്ചലമായാത് കാമവെറിയന്‍മാര്‍ അറിഞ്ഞില്ലെന്ന് മൊബൈല്‍ഫോണ്‍ പറഞ്ഞ് കൊണ്ടിരുന്നു.
മരണ വീട്ടിലെ ആളുകളുടെ ബഹളത്തിനിടയിലും ജാനുവമ്മ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്തിനാണ് ഇത്രൊക്കേ പൌറും പത്രാസും. പോരാഞ്ഞ്‌ ദുബായി പണം ഒഴുകുമ്പോ മൊബൈലും വീടും ഒരുക്കി ഒറ്റക്കാക്കി പാര്‍പ്പിക്കുമ്പോ കെട്ട്യോന്‍മാരും ഓര്‍ക്കണം. വയസ്സിന് മൂത്ത ആരേലും പോരേല് ല്ല്യഞ്ഞാല്‍ ഇങ്ങനൊക്കെ വരും. പ്പൊ കെട്ട്യാ.. കുട്ടി. കുട്ടി ആയാലോ പൊര.
പിന്നെ പറയണോ എന്തൊക്കെ കാണണം ന്‍റെ ദൈവങ്ങളെ...”

Thursday, March 17, 2011

വേര്‍പാട്


അന്നൊരു പുലരിയില്‍,
വേദനകള്‍ തളം കെട്ടി നിന്ന
മൂകത വിഴുങ്ങിയ അന്തരീക്ഷം.
മരണമെന്ന നഗ്ന സത്യം പുല്‍കി നീ
കൂട്ടായി ഞാനില്ലിരിക്കാനെങ്കിലും...
നിന്‍ നിഴല്‍ കൂടെ നിലത്തിരുന്നു.
ഹര്‍ഷ ബാഷ്പങ്ങള്‍ കീഴടക്കിയെത്രയോ മിഴികള്‍
അന്ന് നിന്‍ മുഖദര്‍ശനം കൊതിപ്പൂ
നിസ്സഹായതയുടെ കിരീടമണിയിച്ച്
എന്റെ മോഹങ്ങളും ആവശ്യങ്ങളും നിന്നൊപ്പം മണ്ണില്‍ ഒളിഞ്ഞു പോയ്‌.
കാലം അതിന്‍റെ വിറങ്ങലിച്ച കൈകളാല്‍
എന്നില്‍ കുത്തിയിറക്കുന്ന കോമ്പല്ലുകള്‍,
വേദനയുടെ...
ഒറ്റപെടലിന്റെ...
നിസ്സഹായതയുടെ...
നീയോ ഒന്നുമറിയാതെ ചുടലയിലൊരു സുഖ നിദ്ര.
ഓര്‍മ്മതന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍
എന്റെ ഉയര്‍ച്ചകള്‍ കണ്ട് നിന്ന് നീ
അഭിമാനത്തോടെ ചൊല്ലി ഇവളെന്‍ രക്ത ബിന്ദുവെന്ന്.
അന്ന് തന്നൊരാ നിന്‍ വിയര്‍പ്പിന്‍ഫലം
ഇന്നെന്റെ ജീവിതം സമ്പുര്‍ണ്ണമായ്.
എങ്കിലും...,
എന്‍ ഹൃത്തടത്തില്‍ പൊട്ടുന്നു നിന്നോര്‍മ്മകള്‍
ചില്ല് ഗോളങ്ങള്‍ പോലെ...
കാല ചക്രമെന്നില്‍ തീര്‍ത്ത മാറ്റങ്ങളില്‍
ആര്‍ത്തിയോടെ കഴുകന്‍ കണ്ണുകള്‍
എനിക്ക് ചുറ്റും.
നീ പഠിപ്പിച്ച പാഠങ്ങളുണ്ടെന്‍ ഹൃത്തില്‍
എങ്കിലും...
ദുഷ്‌കരമാണീ പാതയ്ക്ക് മുള്ളുവേലികള്‍ പണിയാന്‍
ഭയാനകമാണീ കാലത്തിന്‍ വീഥികള്‍ താണ്ടുവാന്‍..
ഓര്‍മ്മകള്‍ സമ്മാനിക്കും വേദനകള്‍
തീരില്ലൊരിക്കലു മെന്നറിയാമെങ്കിലും
എന്‍ മനോ മുകുരങ്ങളില്‍ തെളിയുന്നു
എന്നും നീ പൂര്‍ണ്ണ ചന്ദ്രനെ പോല്‍...
നീയുണ്ടെന്‍ കൂടെ എന്ന് സ്വയം ആശ്വസിച്ചു ഞാനും
നീ കാണിച്ചോരാ
വീഥികള്‍ കീഴടക്കുന്നു..
പതിയെ, പതിയെ...

Friday, March 11, 2011

ചെമ്പകപ്പൂക്കള്‍

നേരം പുലരുന്നതെ ഉള്ളൂ..
കൂട്ടില്‍ നിന്നും പുറത്തേക്ക് ചാടാന്‍ വെമ്പുന്ന കോഴിക്കുഞ്ഞുങ്ങള്‍. അമ്മയുടെ അകിടിലേക്ക് കെട്ടഴിച്ചു വിടാത്ത അമ്മിണി പശുവിന്റെ കരച്ചില്‍.
കൊത്തി ചെറുതാക്കിയ വിറകു കൊള്ളി അടുപ്പില്‍ തിരുകി. തണുപ്പുകാരണം കത്തിപ്പിടിക്കാന്‍ അല്പം പാടുപെട്ടു. അമ്മ എഴുന്നേറ്റ്‌ വരുമ്പോഴേക്കും ചായ ഉണ്ടാക്കണം. അതിന് മുമ്പേ പശുവിനെ കറക്കണം. ചെരിച്ചു കെട്ടിയ ഇറയില്‍ തിരുകി വെച്ച കുഞ്ഞു കണ്ണാടിയെടുത്ത് മുഖത്തിനു നേരെ നീട്ടി. മുടി ചീകിയൊതുക്കി മുറ്റത്തെ ചെമ്പകത്തിന്‍ ചുവട്ടിലെത്തി. കാക്ക നേരത്തേ തന്നേ വിരുന്ന് വിളിക്കുന്നുണ്ട്.

പൂത്തു നില്‍ക്കുന്ന ചെമ്പകത്തിന്റെ സുഗന്ധം സിരകളില്‍ പടരുന്നു. ഇവള്‍ക്കെന്റെ ആരുഷിയുടെ പ്രായമാ. അമ്മ അവളെ പ്രസവിച്ച അന്ന് കിഴക്കേതിലെ റസിയതാത്തയാണ് ചെമ്പക തൈ തന്നത്. കുഴി കുത്തി തന്ന് റസിയതാത്ത പറഞ്ഞു
“നിന്റെ കൈകൊണ്ട് അതങ്ങ് നട്ടാള് മോളെ”
ആരുഷിയുടെ ജനന ദിവസമാണ് ചെമ്പകവും ഞങ്ങളില്‍ ഒരാളായി മാറിയത്.
വിരുന്നു വിളിച്ച കാക്ക കൊത്തി താഴെയിട്ട ഒരു ചെമ്പക പൂവിന്റെ ഇതള്‍ കയ്യിലെടുത്തു വാസനിച്ചു. എന്റെ ആരുഷി ഉണ്ടായിരുന്നെങ്കില്‍ ഈ ചെമ്പകത്തെ പോലെ കൌമാരത്തിന്റെ സുഗന്ധം പരത്തുന്ന പ്രായമായിക്കാണും. തോട്ടിക്കമ്പെടുത്ത് ചെമ്പക മരത്തിന് നോവാതെ ഒരു പൂവ് പൊട്ടിച്ചെടുത്ത് മുടിയില്‍ തിരുകി.

മാവേലി സ്റ്റോര്‍ വരെ പോകാന്‍ അമ്മ പറഞ്ഞതാ.. സമയത്തിനു ചെന്നില്ലെങ്കില്‍ സാധനങ്ങള്‍ കാണില്ല. ചായ കഴിഞ്ഞു. അമ്മയുടെ കണ്ണുകള്‍ ഉമ്മറത്തെ ചെമ്പകമരത്തിലേക്ക് നീളുന്നു. വിരുന്നു വിളിക്കുന്ന കാക്കയെ നോക്കി ദേഷ്യത്തോടെ അമ്മ പറഞ്ഞു.
“വിരുന്നുകാരാ‍യി ആരാ ഈ കൂരയില്‍ വന്നു കേറാന്‍, ഞാനും ന്റെ കുട്ട്യോളും അല്ലാണ്ട്”
ചരല്‍ വാരി കാക്കക്ക് നേരെ എറിഞ്ഞതും ദിശയറിയാതെ അത് പറന്നകന്നു.
അമ്മയോട് യാത്ര പറഞ്ഞു നടന്നു.

സ്റ്റോറിലെത്തി സാധനങ്ങള്‍ ഓരോന്നായി വാങ്ങിച്ച് വീട്ടിലേക്ക് മടങ്ങാന്‍ തിരിച്ച് ബസ്‌സ്റ്റാന്‍റിലെത്തി. എങ്ങോട്ടൊക്കെയോ ധൃതിയില്‍ എത്തിപ്പെടാന്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍. അല്പം കഴിഞ്ഞ് എത്തിയ തിരക്കില്ലാത്ത മിനി ബസ്സില്‍ കയറി. അപരിചിതരുടെ ഇടയില്‍ കിട്ടിയ സീറ്റിലേക്ക് ഇരുന്നു. കൂടെ ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി. പാവക്കുഞ്ഞുങ്ങളുടെ മുഖം പോലെ വെളുത്തു തുടുത്ത മുഖം. കൈവിരലുകളിലെ ശ്രദ്ധയോടെ മുറിച്ചു പാകപ്പെടുത്തി ചായം തേച്ച ഭംഗിയുള്ള നഖങ്ങള്‍. അടുത്തിരിക്കുന്ന തന്നോട് കണ്ട ഭാവം നടിക്കാതെയുള്ള അവളുടെ ഇരിപ്പ്. ഇടക്കിടക്ക് മൊബൈല്‍ റിംഗ് ചെയ്യുന്നു ആരോടൊക്കെയോ മരിച്ച ഒരാളെ കുറിച്ച് സങ്കടം പറയുന്നു. ഞാന്‍ ഒന്ന് കൂടി അടുത്തേക്കിരുന്നു. ഇവളെ കാണാന്‍ ന്റെ ആരുഷിയെ പോലെ ഉണ്ട്. ഞാന്‍ ശ്രദ്ധിക്കുന്നത് കൊണ്ടാവാം ദേഷ്യം പിടിച്ച പോലെ അവള്‍ ഒന്ന് ഉറപ്പിച്ചിരുന്നു. കോലിച്ച ശരീരവും ഭംഗിയില്ലാത്ത മുഖവും ഉള്ള എന്നെ ആര്‍ക്കാ ഇഷ്ട്ടാവുക. എന്റെ ദാമുവേട്ടനും അത് തന്നെയാ പറയുക.
“എന്താ നിന്റെ കോലം, കൂവാന്‍ നില്‍ക്കുന്ന കോഴികളെപ്പോലെ”
ദാമുവേട്ടനും എന്നെ സഹിക്കുകയാവും. മനസ്സില്‍ ചിന്തകളുടെ വന്മരം ചില്ലകളുയര്‍ത്തി ഇളം കാറ്റ് പോലെ ഓര്‍മയിലേക്ക് അരിച്ചു വന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വൈകുന്നേരം.
ശിങ്കാരി മേളത്തിന്റെ ശബ്ദം കാതുകള്‍ക്ക് ഇമ്പമേകുന്നു. പറമ്പ് നിറയെ കച്ചവടക്കാര്‍. കരിവള, കണ്മഷി, ചാന്തുപൊട്ട്, മധുര വാണിഭക്കാരുടെ കോലാഹലങ്ങള്‍. പലവിധത്തിലുള്ള കച്ചവടങ്ങള്‍. കെട്ടിയുണ്ടാക്കി അലങ്കരിച്ച കാളക്കൊമ്പനേയുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂന്നുനാല് സ്ഥലങ്ങളില്‍ നിന്നും വന്നു ചേരുന്ന വരവുകള്‍.
ആരുഷി, അവളെന്‍റെ കൈകളില്‍ തൂങ്ങി തുള്ളിക്കളിച്ചു. കൂട്ടുകാരികളെല്ലാം വന്നു കുപ്പി വളകളണിഞ്ഞു മടങ്ങുന്നത് കണ്ട് കരഞ്ഞപ്പോളാണ് അമ്പലപ്പറമ്പിലെക്ക് പോരാന്‍ അമ്മ സമ്മതിച്ചത്. വാളെടുത്ത് ഉറഞ്ഞു തുള്ളുന്ന കോമരത്തിന്റെ കാഴ്ച കണ്ട്‌ ആരുഷി ശക്തിയായി കരഞ്ഞു. ആള്‍ത്തിരക്കിനിടയില്‍ അവളെ കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുന്നത് കണ്ട് കൂട്ടത്തിലൊരാള്‍ അവളെ കയ്യിലെടുത്ത് തൊട്ടടുത്ത മതിലില്‍ ഇരുത്തി. അവിടെ ഇരുന്ന് അവള്‍ കാഴ്ചകള്‍ നോക്കി കണ്ടു. ദേവീ വിഗ്രഹത്തെ ഒരു നോക്ക് കാണാന്‍ തിങ്ങിക്കൂടിയ ജനം ഒരേ സ്വരത്തില്‍ വിളിച്ചു
"ദേവീ മഹാ മായേ.."

താലപ്പൊലിക്ക് പിറകെ തലയെടുപ്പോടെ എത്തിയ കാവുമ്പാടത്തെ അപ്പുവേട്ടന്റെ ആന ശങ്കരന്‍. നെറ്റിപ്പട്ടവും ആന ചമയങ്ങളുമായി അവനെ കാണാന്‍ നല്ല ചന്തം. കാഴ്ചകള്‍ ആരുഷി കാണുന്നുണ്ടോ എന്നറിയാന്‍ തിരിഞ്ഞു നോക്കി. ഇല്ല അവിടെ എന്റെ ആരുഷിയെ കണ്ടില്ല. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കണ്ണോടിച്ചു. കാണുന്നില്ലാ. ഹൃദയം പിടഞ്ഞു. കരഞ്ഞുകൊണ്ട്‌ അമ്പലപ്പറമ്പിലൂടെ അവളെ തിരഞ്ഞ് ഓടി നടന്നു. കാണാതെ വന്നപ്പോ സഹായത്തിനായി അല്പം പ്രായം ചെന്ന അമ്പലക്കാരനോട് കാര്യം ധരിപ്പിച്ചു.
സ്പീക്കറിലൂടെ അനൌണ്ട്സ് വന്നു. എല്ലാവരും കുട്ടിയെ തിരഞ്ഞെങ്കിലും എനിക്കെന്റെ ആരുഷിയെ മാത്രം ലഭിച്ചില്ല. ദേവീ നടയില്‍ അര്‍പ്പിച്ച കണ്ണുനീര്‍ തുള്ളികള്‍ക്ക് ഫലമുണ്ടായില്ല. തളര്‍ന്ന് വീണ എന്നെ ആരൊക്കെയോ താങ്ങി വീട്ടിലെത്തിച്ചു. അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ പിന്നീട് ഇന്ന് വരെ നനവ്‌ മാറീട്ടില്ല. രണ്ടു കൈകുഞ്ഞുങ്ങളെയും കൊടുത്ത് അച്ഛന്‍ യാത്രയാകുമ്പോള്‍ എന്നേയും ആരുഷിയെയും വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ട്ടപെട്ടു. ആരുഷിയുടെ നഷ്ട്ടം അമ്മയിലും വീട്ടിലും മാറ്റങ്ങള്‍ സൃഷ്ട്ടിച്ചു. അവളുടെ പൊട്ടിച്ചിരികളും തമാശകളും ഇല്ലാത്ത ദിനങ്ങള്‍ കടന്നു നീങ്ങി. എന്നെങ്കിലും പടിവാതിലില്‍ വന്നെത്തുന്ന ആരുഷിയെ അമ്മയും ഞാനും പ്രതീക്ഷിച്ചു.
വര്‍ഷങ്ങള്‍ നീങ്ങി.. വിവാഹ പ്രായം കഴിഞ്ഞിട്ടും കെട്ടിനെനിക്ക് താല്‍പര്യം തോന്നിയില്ലാ. ആരുഷിയും ഞാനും കൂടിച്ചേരുമെന്ന് മനസ്സ് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അവള്‍ അമ്മയെ പോലെ സുന്ദരിയായിരുന്നു. കറുത്ത് മെലിഞ്ഞ എനിക്കും അവസാനം ഒരു വിവാഹ ആലോചന വന്നു.

ആരുഷിയെ കുറിച്ച് ദാമുവേട്ടനോടു സംസാരിക്കാത്ത ദിനങ്ങള്‍ ഉണ്ടായിട്ടില്ല. പറയുമ്പോഴെല്ലാം ദാമുവേട്ടന്‍ വഴക്ക് പറയും
“നീ ഓരോന്നും ആലോചിച്ച് ചാവാലി പശുക്കളെ പോലെയായി”
ശരിയാ ഇപ്പോ ഞാന്‍ ചാവാലി പശുവിനെ പോലെ തന്നെയാ. ശരീരം നന്നാക്കണം ദാമുവേട്ടന്റെ കണ്ണുകള്‍ക്ക്‌ എന്നെ കാണുമ്പോള്‍ സന്തോഷം ഉണ്ടാകണം.

ഓര്‍മകള്‍ക്ക് തിരശ്ശീല വീഴ്ത്തി അടുത്തിരുന്ന സുന്ദരിയുടെ മൊബൈല്‍ വീണ്ടും റിംഗ് ചെയതു. അവളതെടുത്ത് സംസാരിക്കാന്‍ തുടങ്ങി.
"ഞാന്‍ പോയികൊണ്ടിരിക്കാ. ഇനി എന്നെ ആര് നോക്കാന്‍. അദേഹത്തിന് ഞാനും എനിക്ക് അദ്ദേഹവും ആയിരുന്നല്ലോ. അദ്ദേഹം പറഞ്ഞുതന്നതനുസരിച്ച് ഞാന്‍ വീട്ടിലേക്ക് പോകുകയാ. അവര്‍ എന്നെ സ്വീകരിക്കാതിരിക്കില്ല.."
ഇതിനിടയില്‍ ക്ലീനര്‍ വിളിച്ചു പറഞ്ഞു
“കാവുംപടി, കാവുംപടിക്കുള്ളവര്‍ ഇറങ്ങിക്കോളൂ”
ഇത് കേട്ട് അവള്‍ ഫോണില്‍ പറഞ്ഞു
“അനീഷേ..എന്റെ സ്ഥലം എത്തി ഇനി പിന്നെ വിളിക്കാം”
അവള്‍ ബാഗും തൂക്കി ബസ്സില്‍ നിന്നിറങ്ങി. പിന്നിലായി ഞാനും. മൊയ്തീന്‍ക്കാന്റെ ചായക്കടയില്‍ കയറി അവള്‍ ചോദിക്കുന്നത് കേട്ടു.
“ആശാരി നാണുന്റെ വീട് എവിടെയാ”
അവളുടെ ചോദ്യം കേട്ട് അത്ഭുതത്തോടെ നോക്കി. അച്ഛന്റെ പേര് ചോദിച്ച് വരാന്‍ ഈ കുട്ടി ആരാണാവോ..?
ചിന്തകള്‍ വീണ്ടും ശക്തിയാര്‍ജിച്ചു.. മനസ്സ് വല്ലാത്ത അങ്കലാപ്പിലായി
“ദാ.. ആ വരുന്നത് ആശാരി നാണുന്റെ മകളാ. അവളുടെ കൂടെ പോയിക്കോളൂ”
മൊയ്തീന്‍ക്കാന്റെ വാക്കുകള്‍ കേട്ട് വീണ്ടും തിരിഞ്ഞു

ചായക്കടയിലെ വെടി പറഞ്ഞിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ അവളെ കണ്ട് കണ്ണിറുക്കി. അതൊന്നും കണ്ട ഭാവം നടിക്കാതെ അവള്‍ നടന്നു. അവളെ നോക്കി പതിയെ വിളിച്ചു
“ആച്ചുട്ടീ.., നീയെന്റെ പഴയ ആരുഷിയാണോ മോളെ. നിന്റെ രൂപവും ഭാവവും എന്നെ അങ്ങിനെ തോന്നിപ്പിക്കുന്നു”
രക്തം രക്തത്തെ തൊടുന്ന ഒരു തരം അരിപ്പ് അവളില്‍ പടര്‍ന്നു. എന്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ അവള്‍ പറഞ്ഞു
“അതെ, അമ്പലപ്പറമ്പില്‍ നിന്ന് കാണാതായ ചേച്ചിയുടെ ആരുഷി തന്നെ”
“ദൈവമേ ഞാനിതെങ്ങനെ വിശ്വസിക്കും”
“അതെ ചേച്ചീ, അന്ന് ചേച്ചിയെന്നെ ഏല്‍പ്പിച്ചത് സുരക്ഷിതമായ കൈകളില്‍ തന്നെ. അദ്ദേഹം എന്നെ കൊണ്ട് കടന്നുകളഞ്ഞെങ്കിലും നല്ലനിലയില്‍ വളര്‍ത്തി പഠിപ്പിച്ചു. ഇന്നലെ എന്നെ തനിച്ചാക്കി അദ്ദേഹം പോയി മരണമെന്ന സത്യത്തിലേക്ക്. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഒരുക്കി വെച്ചാണ് പാവം മനുഷ്യന്‍ പോയത്. വയ്യാത്ത അവസ്ഥയിലാണ് അദ്ദേഹം എന്നോടു കഥകളെല്ലാം പറഞ്ഞത്. മരിക്കും വരെ എന്നെ നിങ്ങളില്‍ നിന്നും തട്ടിയെടുത്ത വേദന അദേഹത്തെ വേട്ടയാടിയിട്ടുണ്ടാവാം”

എല്ലാം പറഞ്ഞ് തീര്‍ന്ന് വീട്ടു പടിക്കലെത്തുമ്പോള്‍ മുറ്റത്തു വീണ് കിടക്കുന്ന ചെമ്പകപ്പൂക്കള്‍ പെറുക്കി കയ്യിലൊതുക്കുന്ന അമ്മ അതിശയത്തോടെ നോക്കി. കൈകള്‍ കോര്‍ത്തു പിടിച്ചു അവളെയും കൊണ്ട് അമ്മക്ക് അരികിലെത്തി പറഞ്ഞു.
"ഇതാ, അന്ന് ഞാന്‍ അമ്പലപ്പറമ്പില്‍ കൊണ്ട് കളഞ്ഞ അമ്മയുടെ ആരുഷി”
വിശ്വസിക്കാന്‍ പാട്പെടുന്ന അമ്മയോട് വിവരങ്ങള്‍ ഓരോന്നായി ധരിപ്പിച്ചു. അമ്മയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.
ആകാശവും ഭൂമിയും ആ കാഴ്ച കണ്ടു നിന്നു.

Sunday, March 06, 2011

ചിറകൊടിഞ്ഞ കിനാവുകള്‍

മഴ നനഞ്ഞ പ്രകൃതിയുടെ നനുത്ത മുഖം. തണുപ്പുള്ള ഇളം കാറ്റ് വീശുന്നു.
എന്റെ മനസ്സ് ഇപ്പോഴും സങ്കടങ്ങളുടെ നീര്‍ കടലില്‍ മുങ്ങി താഴുകയാണ്.

“എന്നെ തനിച്ചാക്കി എവിടെക്കാണ്‌ നീ പോകാന്‍ ഒരുങ്ങുന്നത്. എന്റെ ചോദ്യം നിനക്ക് നൊന്തുവല്ലേ. എനിക്കുറപ്പാണ്, എങ്കിലും ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.
അവസാനം ഉത്തരത്തോടൊപ്പമുള്ള നിന്റെ പുഞ്ചിരിയില്‍ അറിയാം നിന്റെ സന്തോഷത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന്.
ഇനിയും കൂടുതലുള്ള സന്തോഷം കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല. എന്നോട് പറയണ്ടാ.. നീ പോയിട്ട് വാ.. ”
ഫോണ്‍കട്ട് ചെയ്തു.
ഈര്‍ഷ്യത്തോടെ ബെഡില്‍ കമഴ്‌ന്നു കിടന്നു. ലാപ്‌ടോപ്പ് അല്പം അടുത്തേക്ക് നീക്കി വെച്ച് സ്ക്രീനില്‍ തെളിഞ്ഞ അവന്റെ ഫോട്ടോയിലേക്കു നോക്കി മനസ്സ് കൊണ്ട് പറഞ്ഞു.
“നീ വല്ലാതെ ക്ഷീണിച്ചു. നിന്റെ ഇരുണ്ടു പോയ കണ്‍തടങ്ങള്‍ കാണുമ്പോള്‍ എന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ട്‌. നീ എന്തിനാണ് അവളുടെ കൂടെ പോകുന്നത്. നിനക്ക് അവളോടുള്ള ഇഷ്ട്ടം കൊണ്ടാണോ..?
അതെനിക്ക് ചോദിക്കാന്‍ അവകാശമില്ല.. ഞാനും അവളും നിനക്ക് ഒരു പോലെ..എങ്കിലും ചില നിമിഷങ്ങളില്‍ ഞാന്‍ അതെല്ലാം മറന്നു പോകും. എന്റെ ബാല്യത്തിന്റെ നഷ്ട്ടങ്ങളില്‍ ഒന്നായിരുന്നു എന്റെ ബാബുസാര്‍ നിന്നെ പോലെയായിരുന്നു അവന്റെ രൂപം അത് കൊണ്ടാകാം ഒരു പക്ഷെ ഞാന്‍ നിന്നില്‍ ഇത്രക്ക് സൌന്ദര്യം കാണുന്നത്. അത് നിനക്കും അറിയാവുന്നതല്ലേ.
അല്ലെങ്കിലും എന്റെ മോഹങ്ങള്‍ ബോണ്‍സായി മരങ്ങള്‍ പോലെയാണ്. അവയെ വളരാന്‍ വിശാലത കൊടുക്കാതെ മുരടിപ്പിച്ച് താഴേക്ക്‌ വീഴ്ത്താറാണ് പതിവ്. ഇന്നവ എന്തുകൊണ്ടെന്ന് അറിയില്ല മേലോട്ട് വളരാന്‍ വെമ്പുന്നപോലെ..”

മനസ്സില്‍ ഉരുത്തിരിയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ പാടുപെടുന്നത് കണ്ടിട്ടാകണം മകളുടെ ഉപദേശം.
"അമ്മയെന്തിനാ ആലോചിച്ച് തല പുണ്ണാക്കുന്നത്. അവന്‍ അമ്മയുടെ ആരാ..? വെറും ഫ്രെണ്ട് പിന്നെ എന്തിനീ പരവേശം.. ”
ചോദ്യം ഗുണ പാഠമുളളതാണ്‌ എന്നറിഞ്ഞിട്ടും മകളോട് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.

മറുപടി ഇല്ലാത്ത ചോദ്യമായിട്ടും വീണ്ടും ചിന്ത അവനിലെക്ക് തന്നെ.
ഇന്നലെയാണ് അവന്‍ അവളോടോപ്പമുള്ള യാത്രയെ കുറിച്ച് വിളിച്ചു പറഞ്ഞത്.
“ഞങ്ങള്‍ നാളെ ചെറായി ബീച്ചിലേക്ക് പുറപ്പെടുന്നു.. കുടെ അവളും കാണും. വിദേശത്ത് നിന്നും വന്നതല്ലേ.. പുറം ലോകം കാണാതെ ഇരുന്ന ദിനങ്ങള്‍ക്ക്‌ വിരാമമിട്ട സന്തോഷത്തില്‍ ബീചില്ലേക്കുള്ള ഒരുക്കത്തിലാണവള്”
എല്ലാം കേട്ടു നിന്ന് സന്തോഷമെന്നോണം ചിരിച്ചെങ്കിലും മനസ്സിന് സമാധാനം കിട്ടിയില്ല. ചിലപ്പോള്‍ ഈ മനസ്സ് വല്ലാത്തൊരു വികൃതിയാണല്ലോ.. അറ്റമില്ലാത്ത സ്വപ്നങ്ങളുടെ ചക്ക്രവാളങ്ങളില്‍ മേഞ്ഞ് അവസാനം ആശകളുടെയും ആഗ്രഹങ്ങളുടെയും തേരിലേറും. പിന്നീട് ചിറകൊടിഞ്ഞ് പറക്കാന്‍ കഴിയാതെ നിശബ്ദമായി തേങ്ങും.

അല്‍പസമയം പിടികിട്ടാപുള്ളിയെ പോലെ ഒളിച്ചു നിന്ന എന്റെ മനസ്സ് യാത്രയായി. ചെന്നെത്തിയത് അങ്ങ് ദൂരെ അവനും അവളും സന്തോഷം പങ്കിടാന്‍ പോകുന്ന ചെറായി ബീച്ചിലേക്ക്. മണല്‍ തരികള്‍ കൈകുമ്പിളില്‍ നിറച്ചു ചിതറിയടിച്ച്‌ മടങ്ങുന്ന കുഞ്ഞു തിരകള്‍ നോക്കി നില്‍ക്കുന്ന കാഴ്ചക്കാര്‍. വെയില്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്നു. അംമ്പരത്തില്‍ ചിതറി കിടക്കുന്ന മേഘങ്ങള്‍ക്ക് എന്റെ കണ്ണുകളിലെ പോലെ വിഷാദ ഭാവം.
ബീച്ചിന്റെ മനോഹാരിതയില്‍ ലയിച്ച് ഓലക്കുടക്ക് കീഴെ ഇരിക്കുമ്പോഴും അവന്റെ കണ്ണുകള്‍ അകലെ അല്‍പ വസ്ത്ര ധാരിണിയായി കുളിക്കുന്ന അവളിലേക്ക്‌ നീളുന്നത് കണ്ട് പകല്‍ സ്വപ്നത്തിലെ ദുഖപുത്രിയായ എന്റെ മനസ്സ് വേദനയോടെ ചോദിച്ചു.
“കൊതി പൂണ്ടിട്ടാണോ നിന്റെ നോട്ടം. ക്ഷമാശീലം വേണ്ടുവോളം നിനക്കുണ്ടല്ലോ..? പിന്നെങ്ങനെ അവളെ നിന്റെ മനസ്സ് അംഗീകരിച്ചു”

സ്വപ്നങ്ങളെ മുറിച്ചു മൊബൈല്‍ ശബ്ദിച്ചു.
ഇപ്പോഴാണ് നീയെന്നെ ഓര്‍മിച്ചതല്ലേ.
ഞാന്‍ കാള്‍ സ്വിച് ഒഫാക്കി. വെറുതെയല്ല. കാരണവും ഉണ്ട്.
“നിന്റെ സന്തോഷം നിനക്ക് മാത്രമല്ലേ. അത് പങ്കു വെക്കാനുള്ളതല്ല. നിനക്കല്ലേ നിന്റെ സ്വപ്‌നങ്ങള്‍ വലുത്. ചിലപ്പോള്‍ അവ ഞാന്‍ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ നനവ്‌ പടര്‍ത്തും. കാരമുള്ളുകള്‍ തറക്കും പോലെ ഹൃദയം വേദനിപ്പിക്കും. എന്തിനാണ് എന്നെനിക്കും അറിയില്ല. അതാകും ഒരു പക്ഷെ ബാല്യം സമ്മാനിച്ച നഷ്ട്ടത്തിന്റെ വേദനയുടെ ആഴം.
എല്ലാം നിനക്കറിയാമായിരുന്നു. എന്നിട്ടും ഇന്നുവരെ ഒന്നും നീ എന്നോട് ചോദിച്ചില്ല.”
ഓര്‍മകളുടെ പിന്നിലൊളിച്ച കാര്യങ്ങളെ ചികഞ്ഞെടുക്കാതെ സ്വപ്നത്തിലേക്ക് തന്നെ മനസ്സിനെ യാത്രയാക്കി.

പരിചയമുളള ആ മുഖം ഓര്‍ത്തെടുക്കാന്‍ സമയം വേണ്ടിവന്നില്ല. കണ്ണുകളില്‍ കുളി കഴിഞ്ഞു കയറിയ അവളുടെ മുഖം തെളിഞ്ഞു.
അനാമിക.
അവളെ വിവാഹം കഴിഞ്ഞതാണല്ലോ. അടുത്താണല്ലോ അവര്‍ വിദേശം വിട്ട് നാട്ടിലെത്തിയത് . എത്തിയ ദിവസം തന്നെ നിന്നെ അവള്‍ വിളിച്ചിരുന്നെന്ന് നീ പറഞ്ഞു. നിന്നെ കാണാനുള്ള കൊതി അവളിലും കാണും. അവളും ഒരു പക്ഷെ നിന്നില്‍ എന്തെങ്കിലും സന്തോഷം കാണുന്നുണ്ടാകും. ഞാനെന്റെ ബാബു സാറിനെ നിന്നിലൂടെ കാണുന്നപോലെ...

പകല്‍ കിനാവിലെ നായികയായ മനസ്സ് വീണ്ടും വാചാലയായി.
“നീ എന്റെ ബാബു സാറിനെ പ്പോലെയാണെന്ന് പറയുമ്പോള്‍ എന്നും നീയും ഞാനും ഉടക്കാറല്ലേ പതിവ്. ഞാന്‍ നിന്റെ സാറിനെ പോലെയല്ല ബാബു എന്നെപോലെയെന്നു പറ എന്നാണല്ലോ നിന്റെ വാക്ക് തര്‍ക്കം. എങ്കില്‍ ആ ദേഷ്യം നിറഞ്ഞ സംസാരം കേട്ടിരിക്കുമ്പോള്‍ നീ പോലും അറിയാതെ ഞാനെന്റെ ബാല്യത്തിന്റെ ഓര്‍മകളുടെ സ്വര്‍ഗത്തില്‍ വിഹരിക്കുകയായിരുന്നു. സ്വപ്‌നങ്ങള്‍ കുത്തി നിറച്ച ഒരു കളിവീട്‌ പോലെയായിരുന്നു എന്റെ ബാല്യം
ഇന്നുകള്‍ക്ക് നിറച്ചാര്‍ത്ത് നല്കിയതും എന്റെ ബാല്യം തന്നെ. ബാല്യത്തിന്റെ സുന്ദരമായ നിമിഷങ്ങള്‍.
ഒരുക്കി കൂട്ടിയ മോഹങ്ങളില്‍ സഫലീകരിക്കാതെ പോയ ഒന്ന് മാത്രം. അതായിരുന്നു താനും എനിക്കേറ്റവും പ്രിയപ്പെട്ടത്. ഏകാന്തതയില്‍ എനിക്ക് കൂട്ടായെത്തുന്ന എന്റെ വീണുടഞ്ഞ മോഹത്തെ ഞാന്‍ മിഴികളടക്കാതെ സുക്ഷിച്ചു നോക്കി. അതിലേറ്റവും സങ്കടമായത് നിന്നോടു പറഞ്ഞു. എന്നിട്ടും നീ എന്നെ അറിയാതെ പോയി. എന്റെ സ്വപ്‌നങ്ങള്‍ മുള പൊട്ടുമ്പോഴെല്ലാം ഞാന്‍ പാഞ്ഞെത്തിയത്‌ നിന്നിലേക്കായിരുന്നു. അപ്പോഴൊക്കെ നിന്റെ മിഴികളിലെ തീഷ്ണത ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ അനുരാഗത്തിന്റെ വന്‍ മരം പൂത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട്തന്നെ ഓരോ പൂക്കളേയും വിടരും മുമ്പേ നുള്ളിയെറിഞ്ഞ് എന്നെ നീ വെറുമൊരു മണ്ടിയാക്കി. എന്നിട്ടും വികൃതിയായ എന്റെ ഈ മനസ്സിനെ തളക്കാന്‍ നിനക്ക് കഴിഞ്ഞില്ല”

“എന്നും നമ്മുടെ പിണക്കങ്ങളും പരിഭവങ്ങളും ഉടലെടുത്തത് അനാമികയിലൂടെ തന്നെ. അവളുടെ സാമീപ്യം ഒരുപക്ഷെ നിന്റെ മനസ്സിന് സുഖം ലഭിക്കുന്നുണ്ടാകാം. നീ നേടുന്ന സ്വപ്നങ്ങളെ കുറിച്ച് എനിക്ക് വേവലാതിയല്ല. പക്ഷെ, അവളുടെ സമീപനങ്ങള്‍ എന്നോടു നീ പറയുമ്പോള്‍ ഞാന്‍ എന്റെ ബാബുവില്‍ നിന്ന് വീണ്ടും പിഴുതെറിയുന്ന പോലെ എനിക്ക് തോനുന്നു. വര്‍ഷങ്ങള്‍ അപ്പോള്‍ കീഴ്പോട്ട് ചലിക്കും പോലെ..
ബാല്യത്തില്‍ ചീകി മെടഞ്ഞ് മുല്ലപൂക്കള്‍ ചൂടിയ എന്റെ മുടിയിഴകള്‍ സ്പര്‍ശിച്ച് ബാബു പറയുമായിരുന്നു
“പ്രിയേ.. ഈ കറുത്തിരുണ്ട കാനനത്തിന്‍ സുഗന്ധമെന്റെ സിരകളില്‍ ലഹരി പടര്‍ത്തുന്നു. നിന്റെ കണ്ണുകള്‍ എന്നെ നോക്കി എന്തൊക്കെയോ പറയാന്‍ വെമ്പുന്നു”
എന്റെ കണ്ണുകളുടെ സംസാര ഭാഷ അറിയുന്ന ബാബുവിനോടു പറയാന്‍ മടിച്ച് പുഞ്ചിരി മാത്രം സമ്മാനിച്ച് ഞാന്‍ മടങ്ങിയ ഒരുപാട് നല്ല നിമിഷങ്ങള്‍. ഓര്‍ക്കുമ്പോള്‍ മനസ്സിനെ പിടിച്ചുലക്കുന്നു. ഒരു വൈകുന്നേരം മുറ്റത്തെ മുല്ലപ്പന്തലിന്റെ ചുവട്ടിലിരുന്ന് പാഠ പുസ്തകം വായിക്കുമ്പോള്‍ വേലിക്കപ്പുറത്ത് റോഡിലേക്ക് നീളുന്ന എന്റെ കണ്ണുകള്‍ തിരഞ്ഞത് ബാബുമാഷിനെയാണ്. രണ്ടു ദിവസമായി മാഷ് ക്ലാസില്‍ വന്നില്ല. അവസാനത്തെ ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴും വരാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉള്ളതായി പറഞ്ഞില്ല. സുഖമില്ലാത്ത അനിയനേയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ വരെ എന്നോടു പറയുമായിരുന്നു. അന്ന് അതൊന്നും ഉണ്ടായില്ല. എന്താണെന്ന് അന്വേഷിക്കാന്‍ ആരെയും അറിയിച്ചതുമില്ല. വരുമെന്ന് തന്നെ കരുതി കാത്തിരുന്നു. പിന്നീട് സ്കൂളില്‍ മാഷിന്റെ പോസ്റ്റിലേക്ക് പുതിയൊരാള്‍ എത്തിയപ്പോഴാണ് മാഷ്‌ ഇനി വരില്ലെന്ന് അറിഞ്ഞത്. പിന്നീട് സങ്കടം കടിച്ചമര്‍ത്തിയ നാളുകള്‍. എങ്കിലും ഒരെഴുത്തെങ്കിലും അയചുകൂടെ. ഉണ്ടായില്ല. അവസാന ശ്രമം എന്നോണം മുമ്പ് എപ്പോഴോ മാഷ്‌ ഡയറിയില്‍ കുറിച്ച് തന്ന അഡ്രസ്സിലേക്ക് കത്തയച്ചു. മറുപടിയില്ലാഞ്ഞിട്ടും വീണ്ടും വീണ്ടും അയച്ചുകൊണ്ടിരുന്നു. വൈകുന്നേരങ്ങളില്‍ പാഞ്ഞെത്തുന്ന പോസ്റ്റുമാനെ നോക്കി നിന്ന നാളുകള്‍. ഒടുവില്‍ കണ്ണുകളെ ഈറനണിയിച്ച് ഹൃദയത്തെ കീറി മുറിച്ച് ആ വാര്‍ത്തയുമായി വന്ന കത്ത് എന്റെ കൈകളിലെത്തി.
ഫ്രം
അനീഷ് ബാബു,
തിരുരങ്ങാടി.

“കത്തിലെ ഉള്ളടകം മുഴുവന്‍ നാസിയയില്‍ കണ്ട മേന്മകളായിരുന്നു. കറുത്തിരുണ്ട എന്റെ മുടിയിഴകളുടെ സുഗന്ധം ആസ്വദിക്കാന്‍ ഇനിയെന്റെ ബാബുമാഷ് എത്തില്ലെന്ന് തിരിച്ചറിവ് തന്ന കത്ത് പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചു. ഇടനെഞ്ചിലെരിഞ്ഞ കനലണക്കാനായിട്ടാകും കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നീട് കാലമെന്നെ ഭാര്യയും അമ്മയുമെല്ലാം ആക്കി മാറ്റുമ്പോഴും നീറുന്ന നൊമ്പരമായി ഞാനെന്റെ ബാല്യത്തിന്റെ സ്വപ്നങ്ങളും ദുഖങ്ങളും ഹൃദയത്തിന്റെ മരയഴികൂട്ടിലിട്ട് പൂട്ടി. അറിയാമായിരുന്നു എന്നിലെ അനുരാഗത്തിന്റെ തീവ്രത കുറക്കാനാവാം ബാബു മാഷ് തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിചും അത്രത്തോളം  വാചാലമായി എനിക്കെഴുതിയത്, ബാബുവില്‍ നിന്ന് എനിക്ക് കിട്ടിയ അവസാന കത്ത്.”

“പിന്നീട് നിന്നിലൂടെയാണ് അവ പുറത്തേക്ക് ചാടാന്‍ വെമ്പിയത്. അനുവാദം കാത്ത് നില്‍ക്കാന്‍ എന്റെ ദുഖങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. അവ കൂടു തുറന്നു നിന്നിലേക്ക്‌ പറന്നടുത്തപ്പോള്‍ നീയും ഒരു പരിധിവരെ അവയെ സ്നേഹിചിരുന്നില്ലേ..?
ഇല്ലെങ്കില്‍ ഇടക്കെന്റെ ശബ്ദം കേള്‍ക്കാന്‍ നീയെന്തിന് കൊതിച്ചു? എന്റെ പുഞ്ചിരിയില്‍ സന്തോഷിച്ചു? ഉയര്ച്ചകളില്‍ ആവേശം കണ്ടു?
എന്റെ ചോദ്യത്തില്‍ നീ ഭയക്കണ്ട. ഞാന്‍ നിന്റെ വഴിയില്‍ തടസ്സമാകില്ല എങ്കിലും എനിക്ക് വേണം നിന്റെ സന്തോഷങ്ങള്‍ നിറഞ്ഞ പുഞ്ചിരി. കണ്ണുകളിലെ പ്രതീക്ഷകള്‍. അങ്ങിനെ എല്ലാമെല്ലാം..”

“അനാമിക, അവളും നിന്നെ ഇതുപോലെ സ്നേഹിക്കുന്നില്ലെന്നു നീ പറഞ്ഞാലും എനിക്ക് ഉറപ്പു വരുത്താന്‍ കഴിയില്ല. അവളുടെയും ബാല്യത്തിന്റെ നിറങ്ങളില്‍ ഇങ്ങനെയുള്ള ബാബുമാര്‍ ഉണ്ടായിക്കാണില്ലേ? ഒരു പക്ഷെ എന്നെ പോലെ അവളതു നിന്നോടു പറഞ്ഞു കാണില്ല. ഇപ്പോള്‍ തന്നെ വികൃതിയായ എന്റെ ഈ മനസ്സ് എന്നെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു. എന്റെ കണ്ണുകളെ നനയിച്ചു. അക്കാരണത്താല്‍ എന്റെ ഒരുപാട് വാക്കുകള്‍ നിന്നെ വേദനിപ്പിച്ച് കാണും. അവ എനിക്ക് തിരിച്ചെടുക്കണം”

മനസ്സിനെ ഓര്‍മയുടെ ചരടില്‍ നിന്നും പൊട്ടിച്ചെടുത്ത് മൊബൈല്‍ അബ്ദിച്ചു.
“ഹെലോ...”
“ആ പറ, സുഖല്ലേ നിനക്ക്...”
“സുഖം, നീ ഇപ്പോള്‍ എവിടെയാ..”
“ഞാനിതാ തിരിച്ചെത്തി. വല്ലാത്ത ക്ഷീണം. ഉറക്കിന്റേയാണെന്ന് തോന്നുന്നു”
“നാളെ ജോലിക്ക് പോകനുള്ളതല്ലേ നീ പോയി ഉറങ്ങിക്കോ..”
“എന്നാല്‍ ശരി, ഓക്കേ”
ഫോണ്‍ കട്ട് ചെയ്തു.
സന്തോഷം നിറഞ്ഞ അവന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴും സ്ക്രീനില്‍ തെളിഞ്ഞ അവന്റെ ഫോട്ടോയിലേക്ക്‌ നോക്കി ഞാന്‍ ഏറെ നേരം ഇരുന്നു. വീണ്ടും എന്റെ മോഹങ്ങള്‍ സ്വപ്നത്തിലും വേഗത്തില്‍ ദൂരേക്കു ചിറകടിച്ചു പറന്നു പോയി.

Tuesday, March 01, 2011

അവളുടെ അമ്മ

ദുഖത്തിന്റെ നീര്‍ച്ചാലുകള്‍. ചുടു കണ്ണുനീര്‍ ഒലിച്ച പാടുകള്‍. പാവം ദേവകി.

അന്ന് രാത്രി ചെമ്പില്‍ നിന്നും ചോറ് വിളമ്പി തരുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ചുവന്ന മണ്‍കട്ടകള്‍ കൊണ്ട് പടുത്ത ചുവരുകള്‍. ചിതലരിച്ച് ദ്രവിച്ച വീടിന്റെ മേല്‍ക്കൂര. വരാന്തയിലെ ചുവരില്‍ തൂങ്ങി കിടക്കുന്ന വലിയ ഫോട്ടോ അച്ചന്റേതാണെന്ന് അമ്മ പറയുന്നു. തന്നേ പുച്ചിക്കുന്ന ഈ ലോകത്തോട്‌ അമ്മക്ക് പറയാന്‍ വാക്കുകള്‍ ഏറെയായിരുന്നു.

വരാന്തയിലെ ചാര്കസേരയില്‍ നിന്നും അകത്തേക്ക് നീളുന്ന അയാളുടെ വിളികള്‍ നേര്‍ത്ത നൂലുകള്‍ പോലെ അവളുടെ കാതുകളില്‍ എത്തി. അമ്മയുടെ കണ്ണുകളിലെ തിളക്കം കണ്ടാലറിയാം അത് അയാള്‍ തന്നെ.
ചെറുപ്പം തൊട്ടേ ചോദിച്ച് തുടങ്ങിയതാ
“എന്തിനാ അമ്മെ അയാള്‍ ഇങ്ങോട്ട് വരുന്നത്.”
“വാവച്ചന്‍ നല്ല മനുഷ്യനാ മോളേ..“ എന്നായിരുന്നു അമ്മയുടെ മറുപടി
"ആരാപ്പോ പത്താളെ കൊന്നെ... ഈ അമ്മക്കെന്താ.. കാലം കുറെ ആയില്ലേ അമ്മ അയാള്‍ക്ക്‌ വെച്ചു വിളമ്പുന്നു.”


“അതെന്റെ അച്ഛനൊന്നും അല്ലല്ലോ....” മുമ്പൊരിക്കല്‍ ഇങ്ങനെ കയര്‍ത്ത് സംസാരിച്ചതിന് അമ്മ ചൂരല്‍ പ്രയോഗിച്ചതാ..
എന്നാലും ഇന്നും അയാള്‍ വരേണ്ടിയിരുന്നില്ല. നീ വയസ്സറിയിച്ചാല്‍ അയാള്‍ ഈ പടികടക്കില്ല എന്ന് പറഞ്ഞതും അമ്മതന്നെയാണ്. എന്നിട്ടിപ്പോ.. ഒന്നും പറയുന്നില്ല. എല്ലാം അമ്മയുടെ ഇഷ്ട്ടം പോലെ...

തലയിണയില്‍ എള്ളെണ്ണയുടെ ഗന്ധം. അവള്‍ പുതപ്പ് വലിച്ച് തലയിലൂടെ മൂടി.
"മോളേ... ഉറങ്ങിയോ..”
അമ്മയുടെ വിളിയാണ്. അതിന് ഉത്തരം കൊടുത്തില്ല. കുറെ നേരത്തിന് അയാളുടെ സംസാരം കേട്ട്‌ കൊണ്ടിരുന്നു. ഇടക്കെപ്പോഴോ അമ്മയുടെ തേങ്ങലുകള്‍.
എല്ലാം കേട്ടില്ലെന്ന് നടിക്കുക അവള്‍ക്ക് പതിവായിരുന്നു. മനോ വിഷമങ്ങള്‍ തിരശ്ശീലയിട്ട് മറക്കാന്‍ അവള്‍ക്ക് വലിയ സമയം വേണമെന്നില്ല.

പുറത്ത് യാത്ര പറയുന്ന അയാളോട് അമ്മ ഇന്നിവിടെ നില്‍ക്കാലോ എന്ന് ചോദിച്ചു.
"ഇന്നെന്റെ ഭാര്യ മരിച്ച ദിവസമാണ് പോകാതെ വയ്യ. ഇന്നും അവളുടെ കു‌ടെ ഞാന്‍ കിടന്നുറങ്ങും. വീട്ടു വളപ്പിലാ അവളെ മാടിയത്. നാട്ടുകാര്‍ക്ക് എതിര് ഇല്ലാഞ്ഞിട്ടല്ല. അവളെന്റെ കണ്‍വെട്ടത്ത് വേണംന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചതാ”
അയാള്‍ നടന്നകലാന്‍ തുടങ്ങിയപോലെ ശബ്ദം നേര്‍ത്തു വന്നു. അവള്‍ പുതപ്പു തലയില്‍ നിന്നും എടുത്ത്‌ മാറ്റി. അമ്മ മുന്നില്‍ നില്‍ക്കുന്നു. അവള്‍ ചോദിക്കാന്‍ മടിച്ചില്ല
"എന്തിനാ അമ്മേ അയാള്‍ ഇന്നും വന്നത്”
"വാവച്ചന്റെ ഭാര്യ ഇന്ന് മരിച്ചു. അയാള്‍ ഒരുപാട് സങ്കടത്തിലാ മോളെ...”
"അതെല്ലാം അമ്മയോട് വന്ന് പറഞ്ഞിട്ടെന്താ...”
ഇത് കേട്ട അമ്മയുടെ കുഴിഞ്ഞ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇനി എങ്കിലും എല്ലാം നീ അറിയണം. അന്ന് നീ കൈകുഞ്ഞായിരുന്നു.......”

ദൂരെ യാത്രക്ക് പോകാനായി ബാഗും തൂക്കി പിടിച്ച് നില്‍ക്കുന്ന ഭാര്യ. കയ്യിലിരിക്കുന്ന കുഞ്ഞ് തന്റേതല്ലെന്ന്‍ സംശയത്തിന്റെ കണ്ണുകളോടെ നോക്കി കാണുന്ന അച്ഛന്‍. തിരക്കുള്ള ബസ്റ്റാന്റില്‍ നിന്ന് കുഞ്ഞിനേയും കൊണ്ട് കടന്ന് കളഞ്ഞു. കുഞ്ഞു നഷ്ട്ടമായ ആ അമ്മ നടുറോഡിലൂടെ കരഞ്ഞ് വീര്‍ത്ത കണ്ണുകളുമായി അലഞ്ഞു. ഒടുവില്‍ രക്ഷകനായി എത്തിയ ഒരാളുടെ കൂടെ യാത്രയാകുമ്പോള്‍ അവള്‍ അറിഞ്ഞില്ല ചെന്നെത്തിയത് ഒരു അഭിസാരികാ കേന്ദ്രത്തില്‍ ആയിരുന്നെന്ന്. സമൂഹം അവര്‍ക്ക് കനിഞ്ഞു നല്‍കിയ പേരുകളില്‍ ഒന്നിന് അവളും ഉടമായകാന്‍ പോകുന്നു. മാറിടത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന പാലിനെ കൈകൊണ്ടു തടുത്ത് കൊണ്ടിരിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞ്‌ ഒഴുകികൊണ്ടിരുന്നു. വേദനകള്‍ ഹൃദയത്തിന്റെ കൂട്ടുകാരിയായി മാറി. ദിവസങ്ങള്‍ കഴിയും തോറും കെട്ട് പിണഞ്ഞ മുടിയും, മെലിഞ്ഞുണങ്ങിയ ശരീരവുമായി അവള്‍ ഒരു മനോവിഭ്രാന്തിയായി മാറിയപോലെ..

ഒരു പുലരിയില്‍, നേര്‍ത്ത മഴയുണ്ട്.
അഭിസാരികകളുടെ അണിഞ്ഞൊരുങ്ങലുകള്‍. മുഖത്ത് വാരി പൂശുന്ന ചായങ്ങള്‍ക്കുള്ള വാക്ക് തര്‍ക്കങ്ങള്‍. എല്ലാം കണ്ട് നില്‍ക്കുന്നുണ്ടെങ്കിലും അവള്‍ ചായം പൂശിയില്ലാ, പുതു വസ്ത്രങ്ങള്‍ ഉടുത്തില്ല. എങ്കിലും അവളെ തേടി എത്തിയ ഒരുവനെ വലവീശുന്ന മറ്റുള്ള അഭിസാരികകള്‍.
ഇല്ല.. അവര്‍ക്ക് പിഴച്ചു. അത് അവളെ തേടി മാത്രം വന്നതായിരുന്നു.
അയാള്‍ അവളുടെ അടുത്തെത്തി. കുഴിഞ്ഞു പോയ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.
"വരൂ,  ഇവിടെ നിന്നും വിട്ട് എന്റെ കു‌ടെ പോന്നൂടെ..”

മറുപടി വന്നില്ല അയാള്‍ വീണ്ടും പറഞ്ഞു
"എന്റെ വീട്ടിലേക്കാണ്. അവിടെ എന്റെ ഭാര്യയുണ്ട്‌. ഞാന്‍ നിന്നെ നശിപ്പിക്കില്ല.”
തിരിച്ചു പ്രതികരണം ഇല്ലെന്നായപോഴാണ് അദ്ദേഹം കുഞ്ഞിനെ പറ്റി പറഞ്ഞത്
"വരൂ, നിന്റെ കുഞ്ഞ്‌.... അവള്‍ എന്റെ കയ്യിലുണ്ട്. നഷ്ട്ടമായ നിന്റെ കുഞ്ഞിനെ അവന്‍ എനിക്കാണ് വിറ്റത്”
ഇത് കേട്ടതും അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ പൊന്‍ കിരണങ്ങള്‍ തെളിഞ്ഞു.

മറ്റുള്ളവന്റെ കൂടെ ഒരു രാത്രിപോലും അന്തിയുറങ്ങിയില്ലെങ്കിലും അഭിസാരികമാരുടെ കൂടെ താമസിച്ചു നേടിയ വിളിപേര് അവളുടെ ചുമലിലെ ഭാരമായി മാറി.
അവള്‍ അയാളുടെ കൂടെ തന്റെ കുഞ്ഞിന് വേണ്ടി പുറപ്പെട്ടു. അയാളുടെ കൂടെ നടന്ന് ബസ്സ്റ്റാന്റിലെത്തുമ്പോള്‍ ചുറ്റുപാടുകള്‍ ആ നല്ല മനുഷ്യനെ പരിഹസിച്ചു ചിരിച്ചു.
അവള്‍ അയാളോട് ചോദിച്ചു
“എന്റെ കുഞ്ഞെവിടെ..”
"വരൂ എന്‍റെ വീട്ടില്‍ ഉണ്ട്‌ നമുക്ക് അങ്ങോട്ടു പോകാം..”
ബസ്സ് വന്ന് നിന്നു. അയാളുടെ പിറകെ കയറി യാത്ര തുടര്‍ന്നു .

റോഡിന്റെ ഇരുവശത്തും വലുതും ചെറുതുമായ വീടുകള്‍. ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തുമ്പോള്‍ അവള്‍ അയാളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവസാനമെന്നോണം അയാള്‍ക്കിറങ്ങേണ്ട സ്ഥലം എത്തിക്കഴിഞ്ഞു. അയാളുടെ കൂടെ അവളും ഇറങ്ങി നടന്നു.
ചുവന്ന മണ്ണിട്ട്‌ നിരത്തിയ നടപ്പാത. ഇരുവശത്തും റബര്‍ തോട്ടങ്ങള്‍. അതിനു നടുവില്‍ വലിയ ഇരുനില മാളിക. വരാന്തയിലെ ചാരുപടിയില്‍ കൈകുഞ്ഞിനേയും കയ്യിലേന്തി ഒരു മധ്യവയസ്ക. അടുത്തെത്തും തോറും അവളുടെ കണ്ണുകള്‍ കുഞ്ഞിലേക്ക് നോക്കി. അവള്‍ ധൃതിയോടെ കുഞ്ഞിലേക്ക് നടന്നടുത്തു.

"അതെ ഇതെന്റെ കുഞ്ഞ്‌ തന്നെ...  അമ്മയുടെ പൊന്നെ.. നീ എവിടെയാ എന്നെ വിട്ട് പോയത്”
ആ കുഞ്ഞു കവിളുകളില്‍ തുരു തുരെ ചുംബിച്ചു. ശേഷം അവള്‍ വീടിന്റെ വരാന്തയുടെ മറു ഭാഗത്തേക്ക് മാറി നിന്ന് കുഞ്ഞിന്റെ വായിലേക്ക് അമ്മിഞ്ഞ പകര്‍ന്നു. അമ്മയുടെ മുലപ്പാലിന്റെ മാധുര്യം വീണ്ടു കിട്ടിയ ആവേശത്തോടെ ആ കുഞ്ഞ്‌ പുഞ്ചിരിച്ചു.
കണ്ട് നിന്ന വാവച്ചന്റെ ഭാര്യ നിറഞ്ഞ കണ്ണുകള്‍ തുടച്ച് പറഞ്ഞു.
“നീ ഇനി എങ്ങോട്ടും പോകണ്ട. ഇവിടെയുള്ള ജോലി ചെയ്ത് എനിക്ക് കൂട്ടായി നില്‍ക്ക്”

പിന്നീട് ആ വീടിലെ ജോലിയും മറ്റുമായി കുറഞ്ഞ മാസങ്ങള്‍ അവിടെ തങ്ങി. ആ നല്ല മനസുകളുടെ അനുകമ്പയോടെ കുഞ്ഞു വീടും പണികഴിപ്പിച്ചു. പിന്നീട് സന്തോഷം വാഴുമ്പോഴും ഒരു ചിന്ത വേട്ടയാടുന്നുണ്ടായിരുന്നു തന്നെ ഉപേക്ഷിച്ചു പോയ നീചനായ ആ മനുഷ്യനെ ഇനി കണ്ട് മുട്ടാതിരിക്കണേ എന്നുള്ള ചിന്ത.

"ഇന്ന് വാവച്ചന്റെ ഭാര്യ മരിച്ചു. ഞാന്‍ മുന്നേ അറിഞ്ഞില്ല ദൂരേ ഏതോ ആശുപത്രിയില്‍ ആയിരുന്നു എന്നാ പറഞ്ഞത് ”

ഇതെല്ലാം കേട്ട്‌ നിന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന മകളുടെ കണ്ണുകളിലേക്ക് നോക്കി.
അമ്മ പറഞ്ഞു.
"കരയണ്ട. വാവച്ചന്‍ നല്ലവനാ..മോളേ.. അമ്മയെ രക്ഷിച്ച മനുഷ്യന്‍.
അന്ന് നിന്നെ അയാള്‍ക്ക്‌ വില്‍ക്കുമ്പോള്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞ് എന്നാണ് നിന്റെ അച്ചന്‍ അയാളോട് പറഞ്ഞത്. പിന്നെ നിന്നെ കണ്ട് തിരിച്ചറിഞ്ഞ ആരോ ഒരാള്‍ അറിയിച്ചപ്പോഴാണ് അഭിസാരികാ കേന്ദ്രത്തില്‍ എന്നെ തിരഞ്ഞു വാവച്ചന്‍ എത്തിയത്”

“നിന്റെ അമ്മ ചീത്തയായില്ല.
അഭിസാരിക എന്ന് പേര്‌ ദോഷം അമ്മ ചെയ്ത തെറ്റുമല്ല. നശ്വരമായ ഈ ലോകം കനിഞ്ഞു നല്‍കിയതാ മോളേ..
ഈ അമ്മയെ വെറുക്കാതിരിക്കൂ ..”

നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ അമ്മയുടെ മാറിലേക്ക്‌ വീണു തേങ്ങി...