Wednesday, April 20, 2011

തളിരിലകള്‍ തേങ്ങുന്നു

കാലം തെറ്റി എത്തിയ മഴക്കാലത്തിന്റെ പെരുമഴ പുറത്ത് തിമിര്‍ത്തു പെയ്യുകയാണ്. ഓരോ മഴത്തുള്ളിയും ഒരുകുടം വെള്ളമെന്നപോലെ നിലത്ത്‌ പതിച്ചുകൊണ്ടിരുന്നു.

പുലര്‍ച്ചെ എഴുന്നേറ്റ് പാറിപ്പറന്ന തലമുടി മേലോട്ട് കെട്ടിവെച്ച് നൈറ്റിയുടെ അഴിഞ്ഞ ബട്ടണുകള്‍ നേരെയിട്ടു മുറ്റത്തേക്കിറങ്ങി ഉമിക്കരിയും കയ്യിലെടുത്ത് തോട്ട്‌ വക്കിലെത്തുമ്പോള്‍ വല്ലാത്ത തണുപ്പ്. കുളിരുള്ള കാറ്റില്‍ തമ്മില്‍ പുല്‍കുന്ന നെല്‍ചെടികള്‍. മൂളി പാട്ടുപോലെ തെളിഞ്ഞൊഴുകുന്ന കുഞ്ഞരുവിയില്‍ കയ്യും മുഖവും കഴുകി മടങ്ങുമ്പോള്‍ പല്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി ശബ്ദം പുറത്ത് വന്നു. രാത്രിയിലെ ശക്തിയായ കാറ്റില്‍ വീണ പഴുത്ത ഇലകള്‍ നടപ്പാതക്ക് ഭംഗിയേകി. വീട്ടിലേക്ക് എത്തുമ്പോള്‍ തന്നെ കൊറമ്പി തത്തയുടെ കരച്ചില്‍. അശ്വതി ധൃതിയില്‍ നടന്ന് ഇറയത്ത്‌ തൂക്കിയിട്ട കൂട്ടിനരികില്‍ ചെന്നു.

“ഉം.. എന്താ കൊറമ്പി,  രാവിലെ തന്നെ വിളിച്ചു കാറുന്നു. ഇന്നലത്തെ മഴ നിന്നെ ഒരുപാടങ്ങ്‌ നനയിച്ചോ..”
ഇതു കേട്ട്‌ ദേഷ്യ ഭാവത്താല്‍ കൊറമ്പി തല തിരിച്ചു.
ആ വീട്ടില്‍ അമ്മയും ചേച്ചിയും കഴിഞ്ഞാല്‍ അശ്വതിക്ക് കൂട്ട്‌ കൊറമ്പിയാണ്. കൊറമ്പിയുടെ തീറ്റ പാത്രത്തില്‍ അല്‍പ്പം നെല്‍മണി നിക്ഷേപിച്ച് അശ്വതി അടുക്കളയിലേക്ക് നടന്നു.

സമയം നീങ്ങി. തണുപ്പ് ക്രമേണ കുറഞ്ഞു. മരങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ പുറത്ത് വന്നു. മരങ്ങളിലും മറ്റും നെയ്തിട്ട ചിലന്തി വലകളില്‍ വീണ മഞ്ഞുത്തുള്ളികള്‍ സൂര്യന്റെ പ്രകാശം തട്ടി വെട്ടിത്തിളങ്ങി. അമ്മ പശുക്കള്‍ക്കുള്ള കാടി സംഭരിക്കാന്‍ രാവിലെ വീട് വിട്ടിറങ്ങും. അല്‍പം വൈകിയാണ് തിരിച്ചു വരവ്. വീട്ടു ജോലികളില്‍ മുഴുകുമ്പോഴും അകത്തെ ഇരുണ്ട മുറിയില്‍ നിന്നും ചേച്ചിയുടെ നെടുവീര്‍പ്പുകള്‍ അശ്വതി കേള്‍ക്കാമായിരുന്നു. അകത്ത് ചെന്നു നോക്കുമ്പോള്‍ പാവം ജനലഴികള്‍ പിടിച്ച് എന്തോ ചിന്തയിലാണ്. ഒരുകണക്കിന് ചേച്ചിക്ക് മിണ്ടാന്‍ കഴിയാത്തത് നന്നായി. അല്ലെങ്കില്‍ ആളുകളുടെ എന്തെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. ജോലികള്‍ തിരക്കിട്ട് തീര്‍ക്കുന്നതിനിടെ വീണ്ടും കൊറമ്പിയുടെ കരച്ചില്‍. അശ്വതി ഉമ്മറത്ത് എത്തിനോക്കി. അപരിചിതനാണ്.
“ഇവിടെ ആരുമില്ലേ..”
“ആരാ..”
“ഞാനിവിടെ പുതിയ പോസ്റ്റ്മാനാ”
“അതിനിവിടെ കത്തയക്കാന്‍ ആരും ഇല്ലല്ലോ. ഉണ്ടായീര്‍ന്നു അങ്ങേരെ രണ്ടാം കെട്ടിലെ ഒരു തലതെറിച്ച സന്തതി. അതിന്റെ വിവരോന്നും ഇപ്പോല്ല്യാ. അങ്ങേരെ ദാ ആ പറമ്പിലേക്ക് എടുത്ത അന്ന് നാട് വിട്ടതാ. അതിന്‍റെ വിവരോന്നും ഇപ്പോല്ല്യാനും. ഇനീപ്പോ ചത്തൊന്നും അറിയാംപാടില്ല്യാ. പിന്നാരാ ആരാ കത്തയക്കാന്‍” കാടി കൊണ്ടുവരാനുള്ള പാത്രം തിരയുന്നതിനിടെ  അമ്മ അകത്തു നിന്ന് വിളിച്ച് പറഞ്ഞു
“അതിന് ഇവിടേക്ക് എഴുത്തൊന്നും ഇല്ല. ഞാന്‍ പുതിയ ആളായതോണ്ട് വീട് വീടാന്തരം ഒന്ന് കയറി ഇറങ്ങാന്ന് വെച്ചു. താമസവും ഓഫീസിനടുത്താ. രാവിലെ തന്നെ ഈ വഴിയാ ഇറങ്ങിയെ”
ഇതു കേട്ട അശ്വതിക്ക് ദേഷ്യം വന്നു അവള്‍ അയാളോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. “ഇങ്ങനേ ഓരോരുത്തന്മാര്‍ വരും, പരിചയം ന്നാ പറച്ചില്‍”

അശ്വതിയുടെ മുറുമുറുപ്പ് കേട്ട് പോസ്റ്റ്മാന്‍ അല്‍പം മാറി നിന്നു. അതു കണ്ട് അവള്‍ പറഞ്ഞു “ഇയാളോടുള്ള ദേഷ്യം കൊണ്ട് പറയുകയല്ല. മുമ്പ് ഇവിടൊരുത്തന്‍ ഒന്നും രണ്ടും പറഞ്ഞു വന്നതാ. ന്റച്ഛന്‍ അയാളെയങ്ങു വിശ്വസിച്ചു. പാടത്തും പറമ്പിലും ജോലീം കൊടുത്ത് അച്ഛന്റെ സഹായിയാക്കി. പിന്നെ തീറ്റേം കുടീം ഒക്കെ ഇവിടുന്നായി. അവസാനം ന്റെ ചേച്ചീനെയും നശിപ്പിച്ച് ആരും അറിയാതെ നാടും വിട്ട്. ഇതറിഞ്ഞ അച്ഛന്‍ നെഞ്ചിലൊരു പെരുപ്പ്‌ എന്നും പറഞ്ഞ് കെടന്നതാ. ആശുപത്രീല്‍ എത്തും മുന്നേ പോയി..”
പതറിയ ശബ്‌ദത്തോടെ പോസ്റ്റ്മാന്‍ ച്ചോദിച്ചു
“അപ്പൊ ചേച്ചി?”
“ദാ അകത്ത് നിറ വയറും താങ്ങി നിക്കുണു. ഇപ്പൊ കാലില്‍ ചങ്ങലയും ഉണ്ട്‌. ചങ്ങല ഇല്ലാതെ പറ്റൂല്ല്യ. വല്ലോരേം ചെന്നു എന്തേലും ചെയ്താ പിന്നെ ഏറും കുത്തും കിട്ടുന്നതിലും ഭേധാ ഈ ചങ്ങല. ജന്മനാ മിണ്ടാത്തോണ്ട് വാ തുറന്നു കൂവണ പ്രയാസൂം ല്ല്യ”
ഇതെല്ലാം കേട്ട്‌ നിന്ന പോസ്റ്റുമാന്‍ വല്ലാത്തൊരു അവസ്ഥയിലായി. അയാള്‍ യാത്ര പറഞ്ഞു നടന്നകന്നു.

“മോളേ അശ്വതീ, നീ പോകുന്നില്ലേ.. സമയം എന്തായീന്നറിയോ കുട്ടീ..” അമ്മയുടെ വിളി.
അവള്‍ ധൃതിയില്‍ വസ്ത്രം മാറി. അപ്പോഴും ചേച്ചി ജാലകത്തിനരികില്‍ നില്‍പ്പ് തുടര്‍ന്നു. അശ്വതി യാത്ര പറഞ്ഞിറങ്ങി. അല്‍പം അകലെ ടെലിഫോണ്‍ ബൂത്തിലാണ് അവള്‍ക്ക് ജോലി. അച്ഛന്റെ മരണ ശേഷം കുടുംബം പുലര്‍ത്താന്‍ തേടി നടന്നു ലഭിച്ചതാണ്. വെയിലിനു ശക്തി കൂടി. കറുത്തു നീണ്ട റോഡില്‍ വെയില്‍ നൂലുകള്‍ പിടഞ്ഞു. ഇടക്ക് ഇരമ്പി പോകുന്ന വാഹനങ്ങള്‍. കടയില്‍ തിരക്കൊന്നും ഇല്ല. എല്ലാ കാര്യത്തിലും തന്റേടവും ചിട്ടയും ഉണ്ടെങ്കിലും ചേച്ചിയുടെ കാര്യങ്ങള്‍ എന്നും അശ്വതിയുടെ മിഴികളെ ഈറനണിയിക്കും. തുറന്നൊന്നു കരയുവാനോ ചതിച്ചവന്റെ നേരെ നിന്ന് ആക്രോശിക്കാനോ കഴിയാതെ ചതിയില്‍ അകപ്പെട്ട തന്റെ ചേച്ചിയെ നശിപ്പിച്ചവനെ നാഴികക്ക് നാല്‍പ്പതു വട്ടം അശ്വതി ശപിക്കാറുണ്ട്.

ഇടക്കിടക്ക് കടയില്‍ ആളുകള്‍ കയറി ഇറങ്ങി. അതിനിടയിലാണ് സുമതിയുടെ വരവ്. സുമതി വന്ന വിവരം പറഞ്ഞു. തല്‍ക്കാലം അവളെ കടയില്‍ നിര്‍ത്തി അശ്വതി വീട്ടിലേക്കോടി. കൊറമ്പിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍. അകത്ത് കടന്ന ഉടനെ അശ്വതിക്ക് കാര്യം മനസ്സിലായി. തിരിഞ്ഞു നടന്നപ്പോള്‍ അമ്മ വിളിച്ചു.
“അശ്വതീ നീയാ വയറ്റാട്ടിയെ കൂട്ടിവാ മോളേ..”
വയറ്റാട്ടിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ചേച്ചിയുടെ ചങ്ങലക്കു കിലുക്കം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.
ഇടവഴിയിലൂടെ ഓടി അവിടെ എത്തുമ്പോള്‍ ഉമ്മറത്ത് ചിതലരിച്ച ചാരുകസേരയില്‍ വെളുത്തു മെലിഞ്ഞൊരു രൂപം മയങ്ങുന്നു. കരിതേച്ച മുറ്റത്ത് നില്‍ക്കുമ്പോള്‍ കാലുകള്‍ പൊള്ളി. അശ്വതി ആളനക്കമുണ്ടാക്കിയതും ആ രൂപം ചലിച്ചു.
“ആരാ..”
“പാടവക്കിലെ ചന്ദ്രന്റെ മോളാ, കുഞ്ഞമ്മുവോട് അത്രേടം വരേ വരാന്‍ പറഞ്ഞു”
“അകത്ത് നിന്നും എത്തി നോക്കിയ കുഞ്ഞമ്മു ചോദിച്ചു”
“ന്ത്യെ കുട്ട്യേ....”
“ചേച്ചിക്ക് നമ്പലം തൊടങ്ങീ..”
“ആ ഭ്രാന്തി കുട്ടിക്കല്ലേ.. ശിവ ശിവാ ദാ വരുന്നു.”
ഇതുകേട്ട അശ്വതിയുടെ കണ്ണുകള്‍ നനഞ്ഞു. കുഞ്ഞമ്മു വെറ്റില മുറുക്കി മുണ്ടും തോളത്തിട്ട് അശ്വതിയെ അനുഗമിച്ചു. വീട്ടിലെത്തുമ്പോള്‍ ചേച്ചിയുടെ നെരക്കങ്ങളും ചങ്ങലക്കിലുക്കവും കേട്ട്‌ തുടങ്ങി. വയറ്റാട്ടി അകത്ത് കടന്ന് ഇരുട്ട് മുറിയുടെ വാതിലടഞ്ഞു. അശ്വതി വരാന്തയിലെ തൂണും ചാരിയിരുന്നു. കൊറമ്പിയുടെ കരച്ചില്‍ കൂടി വന്നു.
“നീ ഒന്നടങ്ങ്‌ കൊറമ്പി. ദേ ചേച്ചി ഇപ്പോള്‍ പ്രസവിക്കും. അതിനു വേണ്ടിയാ ആ തള്ള വന്നത്”
കൊറമ്പി കരച്ചില്‍ നിര്‍ത്തി. പെട്ടന്നായിരുന്നു കുഞ്ഞിന്റെ  ആദ്യ കരച്ചില്‍ കാതിലെത്തിയത്. അശ്വതി അകത്തേക്കോടി.

ഭൂമിയിലേക്കു എത്തിയതിന്റെ അമ്പരപ്പില്‍‍ അവന്‍ കരഞ്ഞു കൊണ്ടിരിക്കുന്നു. അമ്മ വാതില്‍ക്കല്‍ നിന്നു കണ്ണുകള്‍ തുടക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ വാതില്‍ക്കല്‍ നിന്നു. അല്‍പം കഴിഞ്ഞ് വയറ്റാട്ടി എന്തൊക്കെയോ ചെയ്ത് തീര്‍ത്ത ആവേശത്തില്‍ പുറത്ത് വന്നു. അശ്വതി ആകാംക്ഷയോടെ ഇരുട്ട് മുറിയിലേക്ക് കടന്നു. സന്തോഷവും സങ്കടവും ഒന്നിച്ച് കണ്ണുകള്‍ നിറഞ്ഞൊഴുകി. ക്ഷീണിച്ചു മയങ്ങുന്ന ചേച്ചിയുടെ അരികില്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞു അനുസരണയോടെ അവന്‍ മയങ്ങുന്നു. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ അവള്‍ നോക്കി. കണ്ണുകള്‍ ഇറുകിയടച്ച് കൈകളില്‍ എന്തോ ഒളിപ്പിച്ചപോലെ മുറുക്കിപ്പിടിച്ച്. ആ നിഷ്കളങ്കമായ മുഖം നോക്കിയിരിക്കുമ്പോള്‍ അശ്വതിയുടെ മനസ്സില്‍ എന്തൊക്കെയോ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മിന്നിമറഞ്ഞു.. മയക്കത്തില്‍ നിന്നുണര്‍ന്നാല്‍ കുഞ്ഞിനോടുള്ള ചേച്ചിയുടെ പ്രതികരണം എന്താകുമെന്നു ഒരു ഊഹവും ഇല്ല. ചേച്ചിയുടെ ചങ്ങലയുള്ള കാലില്‍ തലോടി അവള്‍ പറഞ്ഞു
“ദൈവമേ നീ കാത്തോളണേ..”

Saturday, April 09, 2011

നീല കുറിഞ്ഞി പൂത്ത താഴ്വാരം

കയ്യില്‍ ഗ്ലൌസ് ധരിച്ച് കൈത്തണ്ടയില്‍ ആല്‍ക്കഹോളിന്റെ സ്വാബ്   കൊണ്ട് ഉരസുമ്പോള്‍ സിസ്റ്ററുടെ  ചോദ്യം
“ഇപ്പൊ എത്ര മാസായി”
പതിയെ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു .
“അഞ്ച്”
“ഇഞ്ചക്ഷന്‍ കഴിഞ്ഞു. അല്‍പം  പുറത്ത് വെയിറ്റ് ചെയ്യൂ.. വിളിക്കാം”

പുറത്ത്‌  വിരിച്ചു വെച്ച കസേരയില്‍ അദേഹത്തിന്റെ ചുമലും ചാരി ഇരുന്നു. ഈ കാത്തിരിപ്പ് ഇനി എത്ര നേരം. വല്ലാതെ ക്ഷീണവും ഉണ്ട്. സ്വപ്നം എന്നും എനിക്ക് വേറിടാത്ത കൂട്ടുകാരിയായിരുന്നു, ചെറുതലോടല്‍ പോലെ നിദ്രയുടെ കൂടെ പറന്നെത്തുന്ന വരദാനം.
ഞാനതിന്‍ ചിറകിലേറി പറന്നുയര്‍ന്നു. അകലങ്ങളിലേക്ക് നീലക്കുറിഞ്ഞികള്‍ പൂത്ത താഴ്വാരത്തെക്ക്. കാറ്റിന്റെ ചില്ലയില്‍ ഊഞ്ഞാലാടുന്ന കുറിഞ്ഞി പൂക്കള്‍. അവര്‍ വികാര തരളിതയായ് സല്ലപിക്കുന്നു. പച്ച പുല്ലുകള്‍ കിളിര്‍ത്ത മലയുടെ മാറിലൂടെ കൈകളില്‍ പ്രിയന്റെ  കരം പുണര്‍ന്ന് ഞാന്‍ നടന്നു ഏറെ നേരം.. ചെറുകുളിരുള്ള കാറ്റ് വീശുമ്പോള്‍ അവനെന്നോട് വിവരിച്ചത് പൂത്ത്  നില്‍ക്കുന്ന കുറിഞ്ഞിയുടെ വശ്യതയാര്‍ന്ന ചുണ്ടുകളുടെ ഭംഗിയേ കുറിച്ചായിരുന്നു.
ചക്രവാളത്തിലേക്ക് തൊട്ട്‌ നില്‍ക്കുന്ന മലകള്‍ ചൂണ്ടി അവന്‍ പറഞ്ഞു.
"ദേ.. അങ്ങോട്ട് ആ കുന്നിന്‍ മുകളിലേക്ക് നോക്ക്" 

അവന്‍റെ ചൂണ്ട് വിരല്‍ തുമ്പിലൂടെ കണ്ണുകള്‍ സഞ്ചരിച്ചപ്പോഴേക്കും എന്‍റെ മൌനത്തെ ഉടച്ചെത്തി എന്നില്‍ പതിഞ്ഞ  അവന്‍റെ ചുമ്പനം കവിളുകളില്‍  വാടാ മലരുകള്‍തീര്‍ത്തു.
വീണ്ടും കാഴ്ചകളിലേക്ക് തിരിഞ്ഞ കണ്ണുകള്‍ ചെന്നെത്തിയത് അങ്ങ് ദൂരെ മലഞ്ചെരുവിലിരുന്ന്‍ പാടുന്ന വൃദ്ധനിലേക്ക്.  അരികില്‍ അനുസരണയോടെ ഇരിക്കുന്ന തുടുത്ത കവിളുകള്‍ ഉള്ളൊരു കുഞ്ഞു സുന്ദരികുട്ടി. പിതാവിന്‍റെ വെളിച്ചമില്ലാത്ത  മിഴികള്‍ക്ക് തേരാളിയായവള്‍. എങ്ങെല്ലാമോ മേഞ്ഞു നടന്ന് തിരിച്ചെത്തുമ്പോള്‍ അച്ഛനെ മലഞ്ചെരുവില്‍ ഇരുത്തി അവള്‍ ഓടി വന്ന് കൈകുമ്പിള്‍ നിറയെ പറിച്ചെടുക്കുന്ന നീലകുറിഞ്ഞികള്‍. കണ്ടു നിന്ന എനിക്ക് പറയാതെ വയ്യ.!
"അരുത് കുട്ടീ..അരുത്. അവയെ വേദനിപ്പിക്കാതെ.."
പറഞ്ഞു തീര്‍ന്നില്ല അവള്‍ക്ക് പിന്നാലെ ഓടിയെത്തി മുട്ടിന്മേല്‍ വരേ നിക്കറിട്ട കുഞ്ഞു പയ്യന്‍. അവന്‍  എന്‍റെ നേരേ  കയര്‍ത്ത്  പറഞ്ഞു. അപ്പൊഴാണ റിയുന്നത്, അവര്‍ കളിക്കൂട്ടുകാരാണ്.  കുഞ്ഞു കൈകള്‍ കോര്‍ത്ത്‌ പിടിച്ച് അവരോടി, താഴ്വാരങ്ങളിലേക്ക്.
ഏതോ വേദനയുടെ മുള്ളുകള്‍ തറഞ്ഞ ഹൃദയം പോലെ എന്‍റെ മനസ്സും അവരോടൊപ്പം യാത്രയായി സ്വപ്നത്തില്‍ നിന്നും വീണ്ടും സ്വപ്നത്തിലേക്ക്, എന്‍റെ കുഞ്ഞു ബാല്യത്തിലേക്ക്

അച്ഛന്റെ കഥ കേള്‍ക്കാന്‍ മാഞ്ചോട്ടില്‍ കൂടിയിരിക്കുന്ന കുട്ടികള്‍.
തളിര്‍ത്ത് നില്‍ക്കുന്ന മാവിന്‍ ചുവട്ടില്‍ കാറ്റടിച്ചു താഴെയിടുന്ന തളിരിലകള്‍ പൊറുക്കി കഥ പറഞ്ഞ അച്ഛന് കാശാക്കി എണ്ണി കൊടുക്കുമ്പോള്‍ അച്ഛൻ‍ പറയും ഓട്ടവീണ ഇലക്ക്  വിലയില്ലെന്ന്. പാവം ഓട്ടവീണ ഇലയെ ദൂരേക്ക്  എറിഞ്ഞ് അച്ഛനോട് കരഞ്ഞ്‌ പറഞ്ഞു. "വേണ്ടച്ഛാ... ഓട്ടയുണ്ടാക്കിയത് കിളികളല്ലേ.."
കണ്ണുനീര്‍ തുടച്ച് കൊണ്ട് അച്ഛന്‍ പറഞ്ഞു.
"സാരമില്ല, കരയാതെ എടുത്ത്‌ കൊണ്ടുവാ.."

 അച്ഛന്റെ ഓര്‍മകള്‍ക്കിടയിലൂടെ പാഞ്ഞെത്തി ആ കൊച്ചു സുന്ദരി ചോദിച്ചു
"ചേച്ചി എന്തേ ഇവിടെ.. പൂക്കള്‍ എടുക്കാനാണോ"
ചുണ്ടുകള്‍ മറുപടി പറഞ്ഞില്ല. വിളികള്‍ പുറത്ത് വന്നില്ല. കാത്ത് നില്‍ക്കാതെ കൈകള്‍ നിറയെ നീല കുറിഞ്ഞി പൂക്കളുമായ്‌ അവള്‍ നടന്നകന്നു, മലഞ്ചെരുവിലിരുന്നു പാടുന്ന വൃദ്ധന്‍റെ അരികിലേക്ക്. അപ്പോഴേക്കും  മധുരമായ എന്‍റെ സ്വപനത്തെ കീറി മുറിച്ചു ആ വിളിയുയര്‍ന്നു.
"ദീപ ആദര്‍ശ്"
സ്വപ്നത്തിന്റെ വിട്ടുമാറാത്ത ആലസ്യം പോലെ  പറഞ്ഞു.
"അതെ ഞാനാ.."
അടുത്ത ടോക്കണ്‍ നമ്പര്‍ നിങ്ങളുടെതാണ്.

ആദര്‍ശേട്ടന്‍ എവിടെയാ..
തന്‍റെ കുഞ്ഞു ഉദരത്തിലൊന്ന്‍  തലോടി പറഞ്ഞു
"അമ്മ നീലകുറിഞ്ഞി പൂത്ത താഴ്വാരം വരേ ഒന്ന് യാത്ര പോയതാ.. അപ്പോഴേക്കും അച്ഛന്‍ പോയോ .
"ഇല്ല ഇവിടെയുണ്ട്"
തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ആദര്‍ശേട്ടന്‍ ചിരിച്ച്‌ കൊണ്ട് പറഞ്ഞു.
"നീ ഉറങ്ങി അല്ലെ..."
പുഞ്ചിരി കൊണ്ട് മാത്രം മറുപടി പറഞ്ഞു. അപ്പോഴേക്കും രണ്ടാമത്തെ വിളി
"ദീപആദര്‍ശ്  കയറിക്കോളു..."

സ്വപ്നങ്ങളെ വിട്ട് ജീവിതത്തിന്റെ യഥാര്‍ത്യങ്ങള്‍ അറിയാനുള്ള വ്യഗ്രതയിലേക്ക് ആദര്ശേട്ടന്റെ പിന്നാലെ  ഡോക്ടറുടെ റൂമിലേക്ക്‌ കയറി.