Thursday, August 30, 2012

മഴമേഘങ്ങള്‍

നിലാവുണ്ടായിരുന്നു.
 ആ രാത്രി  കിടന്ന വിരിപ്പില്‍ ചിതറിയ മുല്ലപൂക്കളുടെ സുഗന്ധം സിരകളില്‍ ഉന്മേഷം പടര്‍ന്നു. മുടിയിഴകളില്‍ കുത്തിപിടിച്ച്‌ കിടക്കുന്ന പൂവിതളുകള്‍ ഓരോന്നായി അടര്‍ത്തി മാറ്റി. ചുളിവു വീണ വിരിപ്പിന്റെ തലപ്പ്‌ പിടിച്ചു വലിച്ചു വൃത്തിയാക്കി. ജാലകത്തിനരികിലേക്ക്‌ ചെന്ന് പുറത്തേക്ക്നോക്കി. നല്ല മഴ പെയ്യുന്നുണ്ട്.
ഈ സമയത്ത് തന്റെ ഇണയെ പിരിഞ്ഞു പോകാന്‍ മാത്രം അദേഹത്തിനു എന്ത് സംഭവിച്ചു. ആവേശഭരിതനായി ആയിരുന്നല്ലോ എന്നെ അദ്ദേഹം പ്രാപിച്ചത്. എന്നിട്ടും ഒരു യാത്ര പോലും പറായാതെ അദ്ധേഹം എങ്ങോട്ടാണ് പുറപ്പെട്ടത്‌.  . .
മനസ്സിന്റെ ചിന്തകളെ പുറത്തെടുക്കാനും വയ്യ ഇന്നെന്റെ ആദ്യ രാത്രിയാണല്ലോ..
ഇന്നലെ കൂട്ടുകാരികള്‍ പറഞ്ഞു തന്ന പോലെയോന്നുമല്ലല്ലോ സംഭവിച്ചത്.
എല്ലാ സന്തോഷവും കെട്ടടങ്ങുമോ ദൈവമേ..
ഒന്നും വേണ്ടായിരുന്നെന്നു തോന്നി പോകുന്നു. ഇവിടെയാണെങ്കില്‍ ആരെയും എനിക്ക് പരിചയമില്ല വാതില്‍ തുറന്നു ചോദിക്കാതിരിക്കാനും വയ്യ, ഓര്‍മ്മകള്‍ കാടുകയറുകയാണ് . നൈറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ മുറിയുടെ ചുറ്റും കണ്ണോടിച്ചു. മുറിയുടെ മൂലയില്‍ ആലസമായി കിടന്ന കട്ടിയുള്ള ചങ്ങല കണ്ടു ഉള്ളൊന്നു നടുങ്ങി . മനസ്സ് പ്രാര്‍ഥിച്ചു ഈശ്വരന്മാരെ ...
അച്ഛന്‍ പണയപ്പെടുത്തിയ ആധാരവും ചേച്ചിയുടെ ആഭരണങ്ങളും തന്ന്‍  എന്നെ വിവാഹവേദിയിലെത്തിക്കുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.  സന്തോഷമായിരുന്നു അവിടം.
എല്ലാം തകര്‍ന്നടിയുമോ...?
ഓര്‍മ്മകള്‍ എങ്ങാണ്ടൊക്കെയോ എത്തി പിടിക്കാന്‍  തുനിയുന്നു.
ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ വാതിലിന്റെ പാളി പതിയെ തുറന്നു. ചുറ്റും ശുന്യത ദുരെ നിന്നും പട്ടികള്‍ ഓരിയിടുന്നത്  കേള്‍ക്കാം.  എല്ലാവരും ഉറക്കത്തി ലാണ്. അപ്പുറത്തെ ജാലകത്തില്‍ തട്ടി പതിയെ വിളിച്ചു അമ്മേ ..?
അകത്തു നിന്നും ശബ്ദം  കേള്‍ക്കും വരെ മുട്ടി അവസാനം കതകു തുറന്നു,
" എന്താ മോളെ ...?
"അമ്മേ" .. "ശരത് ..!
"എന്ത് പറ്റി മോളെ തെളിച്ചു പറയൂ"..
"അമ്മേ ഏട്ടനെ കാണാനില്ല"
"ദൈവമേ..!
 ഇവനിതെങ്ങു പോയി"
പരിഭവത്തോടെ അവര്‍ പുറത്തേക്കിറങ്ങി.
ഇത് കേട്ടാവണം മുത്തശ്ശി അകത്തു നിന്നും വിളിച്ചു.
"കാര്‍ത്യായനീ ..
ഭാസ്കരനെ വിളിക്ക് അവന്‍ അമ്പലപറമ്പില്‍ പോയി കാണും"
"എന്റെ ദൈവങ്ങളെ...
"ഇന്നിനി പുകില് തന്നെ മോള് പോയി കെട ന്നോളു"
ഏട്ടനെന്തു പറ്റി അമ്മെ..?
അമ്മ പരിഭവം പോലെ തലതിരിച്ചു ആ കണ്ണുകള്‍ നിറഞ്ഞു
ഒന്നും മനസ്സിലാകുന്നില്ലല്ലോ ദൈവമേ.. ഇവര്‍ എന്നില്‍ നിന്നും എന്തൊക്കെയോ മറക്കുന്നു.
വീണ്ടും വിളിച്ചു
"അമ്മേ അദേഹത്തിനു എന്തെങ്കിലും"
 ചോദ്യം കേട്ടതും അമ്മ പൊട്ടിക്കരഞ്ഞു.
ഒച്ചയും ബഹളവും കേട്ട് ഭാസ്കരേട്ടന്‍ ഓടിയെത്തി.
ഭാസ്കരേട്ടന്റെ ചോദ്യം കേട്ട് മനസ് നടുങ്ങി. "നിങ്ങള് ഇന്നത്തെ ദിവസം ഓര്‍ക്കെണ്ടിയിരുന്നില്ലേ..?"
അമ്മയും ഭാസ്കരേട്ടനും ടോര്‍ച്ചുമെടുത്ത് മുറ്റത്തിലൂടെ നടന്നു നീങ്ങി.
 അപ്പോഴാണ്‌ മുത്തശ്ശി അടുത്തെത്തിയത്
"മോള് വിഷമിക്കണ്ട  അവന്‍ പോയത് അമ്പല കുളത്തിലെക്കാവും"
ശ്രീമോളെ  കാണാന്‍ 
മുത്തഷിക്കും കണ്ണുകള്‍ നിറഞ്ഞു.
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ കണ്ണുനീരിന്റെ കനത്ത വേദനയുടെ  ഓര്‍മയിലേക്ക് ആ മുത്തശിയുടെ ഓര്‍മ്മകള്‍ ചലിച്ചു.
ശ്രീത്വമുള്ള മുഖവും
അവന്റെ കുടെ ഒരു വയറ്റില്‍ പിറന്ന അനിയത്തി അമ്പല കുളത്തില്‍ നീന്താന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ..
അന്ന് കുളക്കടവില്‍ ആളുകള്‍ കുറവായിരുന്നു. മൂന്നു നാല് ചെറുപ്പക്കാര്‍ മാത്രം
 നീന്തലറിയാത്ത അവളുടെ പിടച്ചില്‍ കണ്ടു രസിച്ചു നിന്ന  ചെറുപ്പക്കാര്‍..  ശരത്തിനെ പിടിച്ചു മാറ്റി തൊട്ടടുത്ത തെങ്ങില്‍ കെട്ടിയിട്ടു. അവളെ വെള്ളത്തില്‍ വീണ്ടും വീണ്ടും മുക്കി ശ്വാസം കിട്ടാതെ വലഞ്ഞ ശ്രീകുട്ടി മരിച്ചത് പോലും ലഹരി മുത്ത ചെറുപ്പക്കാര്‍ അറിഞ്ഞില്ല. മരിച്ച ശ്രീകുട്ടിയെ കയ്യിലെടുക്കാന്‍ പോലും കഴിയാതെ ശരത് ആര്‍ത്തു കരഞ്ഞു. വിജനമായിരുന്നു അപ്പോള്‍ അവിടം. പിന്നീട്  ആളുകള്‍ ഓടി കൂടിയപ്പോഴാണ്  ശരത്തിന്റെ കയ്യിലെ കെട്ടഴിച്ചത്.  നിശ്ചലമായ ശരീരം കെട്ടിപിടിച്ചു തേങ്ങുന്ന ശരത്തിനോടു പറയാന്‍ ആര്‍ക്കും വാക്കുകള്‍ ഇല്ലാതായി.
പോലീസും നാട്ടുകാരും കൊലയാളികളെ തിരഞ്ഞു ജയിലില്‍ അടച്ചു.  കാലം നീങ്ങിയെങ്കിലും ശരത്തിന്റെ മനസ്സില്‍ വിഭ്രാന്തിയുടെ ശകലങ്ങള്‍ ഒളിഞ്ഞു കിടന്നു. ഇടയ്ക്കിടയ്ക്ക് അവന്‍ പരിസരം മറന്നു   പൊട്ടി കരയും. പരാക്രമങ്ങള്‍ കാണിക്കും അമ്പല കുളത്തിലേക്ക് ഓടും  ശ്രീകുട്ടിയുടെ  ശ്വാസം നിശ്ചലമായ കുളത്തിലേക്ക് നോക്കി അവളോടെന്നോണം സംസാരിക്കും  അവസാനം അവളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കശ്മലന്‍ മാരിലേക്ക് ദേഷ്യത്തോടെ കല്ലെറിയും പിന്നീട് തളര്‍ന്നു  നിരാശയോടെ കിടക്കും.
മുത്തശി നെടുവീര്‍പോടെ പറഞ്ഞു നിര്‍ത്തി. വീണ്ടും ചിന്തയുടെ ഭാണ്ടക്കെട്ടുകള്‍ പേറിയ  മനസ്സുമായി വാതില്‍ കോണും ചാരി  നില്‍പ്പ് തുടര്‍ന്നു. അല്പം കഴിഞ്ഞു പറമ്പിലൂടെ വരുന്ന ടോര്‍ച്ചു വെട്ടത്തിലേക്കു നോക്കി.
അവര്‍ തന്നെ..
പരിഭവം നിറഞ്ഞ മനസോടെയാണെങ്കിലും തന്റെ മാറില്‍ കിടന്ന താലി സ്നേഹത്തിന്റെ നെടുവീര്‍പ്പുകള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. ഭാസ്കാരേട്ടന്റെ  കയ്യില്‍ പിടിച്ചു നടന്നുവരുമ്പോള്‍ ശരത്തിന് നല്ല തളര്‍ച്ചയുണ്ടായിരുന്നു.
പതിയെ സ്നേഹത്തോടെ അമ്മ അവനെ കിടപ്പറയിലേക്ക് നടത്തി. മോഹങ്ങളുടെ കൂടാരത്തില്‍ വെള്ളിടി വെട്ടിയപ്പൊഴും ചെറു മഴയുടെ സുഖമോടെ അവള്‍ അവനെ തലോടി പറഞ്ഞു.
"ഏട്ടാ ഏട്ടന്റെ ശ്രീകുട്ടിയല്ലേ ഈ ഞാന്‍'
ഇനി ഞാനുണ്ടല്ലോ എന്നും ഏട്ടന്റെ കൂടെ....
  

Sunday, July 01, 2012

തേങ്ങുന്ന മണിവീണ


രാത്രിയുടെ ഈ ഏകാന്തതയില്‍ മനസ്സ് നീറുകയാണ്. വേദനയുടേയും അനുഭവങ്ങളുടേയും കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നിന്നില്‍ നിന്നു കിട്ടിയിരുന്ന അല്പാശ്വസവും അന്ന്യമാകുന്നുവോ എന്ന് ഞാന്‍ ഭയക്കുന്നു. എന്റെ മനസ്സിന്ന് നീറി കത്തുന്ന കനലുപോലെയാണ്. ചുറ്റുപാടുകളെ തരണം ചെയ്യാന്‍ നീ ഉണ്ടെന്റെ കൂടെയെന്ന് കരുതി. അത് നിമിഷങ്ങള്‍ കൊണ്ട് ഇടിഞ്ഞു വീഴുന്ന ചീട്ടു കൊട്ടാരം പോലെ ഇടയ്ക്കിടയ്ക്ക് തകര്‍ന്നിടിയുന്നു. എങ്ങനെ ഞാന്‍ വിശ്വസിക്കും, ആരെ ഞാന്‍ മനസിനോട് ചേര്‍ക്കും. വേണ്ട, വേദനകള്‍ എനിക്ക് മാത്രം. എന്നില്‍ ഒതുങ്ങട്ടെ എല്ലാം..!!

എഴുത്തിനെ കീറിമുറിച്ച് അമ്മിണിയമ്മയുടെ വിളി
"മോളേ കണ്ടില്ലേ മാവിന്റെ ചില്ല ഒടിഞ്ഞു നില്‍ക്കുന്നത്. ഒരു കാറ്റ് വീശിയാ അതങ്ങ് താഴെ വീഴും"
അമ്മിണിയമ്മയുടെ വാക്കിന്റെ ഗൌരവം കേട്ടപോഴാണ് മാവിലേക്ക്‌ നോക്കിയത്.
"ഒരുപാട് വയസായില്ലേ, ഇനി ശാഖകള്‍ക്കൊന്നും അത്രയ്ക്ക് ബലം കാണില്ല. അച്ഛന്‍ പോയിട്ടെന്നെ പത്ത് കൊല്ലായില്ലേ അമ്മിണിയമ്മേ.. ഇനിയതിന്റെ മാങ്ങക്കും കാണില്ല പഴയ ആ ഒരു തുടുപ്പ്. അന്ന് എന്തുമാത്രം കച്ചവടക്കാരാ മാമ്പഴം നോക്കി വില പറഞ്ഞിരുന്നത്. ഇന്നുണ്ടോ ഈ വളപ്പില്‍ ഒരുത്തനും. ഇല്ല, മനുഷ്യ ജന്മം പോലെ തന്നെ അമ്മിണിയമ്മേ.. സൌന്ദര്യം പോയാ ആര്‍ക്കാ വേണ്ടത്."
"അതെന്നെ മോളേ..."
തുണിയുടെ മുന്‍ തലപ്പെടുത്ത് അരയില്‍ കുത്തി താഴെ കിടന്ന മാങ്ങകള്‍ പെറുക്കാൻ തുടങ്ങി അമ്മിണിയമ്മ വീണ്ടും
"ഈ ആഴ്ചയും രാഘവന്‍ വന്നില്ലേ മോളേ.."
"അയളിതെവിടെ പോയി.."
കണ്ണുകള്‍ നിറഞ്ഞു. സാരിത്തലപ്പു കൊണ്ട് അമ്മിണിയമ്മ കാണും മുമ്പേ കണ്ണ് തുടച്ചു. സാധാരണ പെണ്ണുങ്ങളെപോലെ ഞാന്‍ കരഞ്ഞൂടാ. സഹിക്കണം പൊറുക്കണം. അതല്ലേ പെണ്ണ്. മലയാളത്തിന്റെ മണമുള്ള, സ്നേഹത്തിന്റെ നനവുള്ള പെണ്ണായിരിക്കണം. പുഞ്ചിരിയോടെ അല്ലാതെ തന്റെ വാക്കുകള്‍ ചുണ്ടുവിട്ടകലരുത്‌.
ഞാന്‍ കരയില്ല. മനസിന്റെ പ്രതിജ്ഞയുടെ നിറവില്‍ ചുണ്ടില്‍ ചിരി പടര്‍ന്നു. അമ്മിണിയമ്മ നിവര്‍ന്നു നിന്നതും ചിരികണ്ടതും ഒന്നിച്ചായത്‌ ഭാഗ്യം.
"ന്റെ മോളേ, ന്നാലും ന്റെ കുട്ടിയെ സമ്മതിക്കണം ഈ നാലുകെട്ടില്‍ രാത്രി ഒറ്റയ്ക്ക്.."
പറഞ്ഞ് തീരും മുമ്പേ അമ്മിണിയമ്മ ചുലെടുത്ത് മുറ്റം തൂക്കാന്‍ തുടങ്ങി.

മനസ്സ് വീണ്ടും ഏകാന്തതയിലേക്ക് യാത്രയാക്കുകയാണ്.
ആളൊഴിഞ്ഞ പറമ്പിലെ കുഞ്ഞ് അമ്പലം പോലെ. ചുറ്റുമതിലിനപ്പുറത്ത് ചീട്ടുകളിയും കൊള്ളയും കൊലയും കുശുമ്പും ബഹളങ്ങളും എല്ലാം മറച്ച് പിടിക്കുന്ന മതില്‍കെട്ടുപോലെ എന്‍റെ ക്ഷമയുടെ വലയം ഹൃദയത്തെ കവചം ചെയ്തിരിക്കുന്നു. കാറ്റില്‍ വീഴുന്ന ഇലകൾക്ക് പോലും വേദനയുടെ നിഴലിപ്പ്. മരങ്ങളുടെ തണൽ പോലെ ഇടയ്ക്കു വന്നു പോകുന്ന സാന്ത്വനങ്ങള്‍. കടുത്ത ചൂടില്‍ വീശുന്ന കുഞ്ഞിളം കാറ്റുകളാകാം എന്നെ മാനസിക വൈകല്യത്തിന് വിട്ട് കൊടുക്കാതെ പിടിച്ചു നിർത്തുന്നത്.

കണ്ണുകളടച്ച് ഇരുളില്‍ തെളിയുന്ന വെളിച്ചംപോലെ മനസിന്റെ ഉള്ളറകളിലേക്ക്...
ഓര്‍മയുടെ നനുത്ത ചിന്തകള്‍. ചുവപ്പില്‍ നീല പുള്ളിയുള്ള പാവാട ചെളിയില്‍ ഇഴയാതിരിക്കാന്‍ കൂട്ടി പിടിച്ചപോള്‍ അമ്മ പറഞ്ഞു
"മാളു വീഴാതെ നോകണേ.."
കയ്യില്‍ കിടന്ന കറുത്ത കുപ്പിവളകള്‍ ചിരിച്ചുകൊണ്ടിരുന്നു. പുസ്തകം മാറോടു ചേര്‍ത്തു. കഥനങ്ങള്‍ പറയാനില്ലാത്ത നെടുവീര്‍പ്പുകളില്ലാത്ത മനസിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുസ്തകങ്ങള്‍ക്കും അന്ന് എന്നോട് സന്തോഷം തോന്നിക്കാണും.
ഇന്ന് ഈ മാറോടു ചേര്‍ന്ന് കിടക്കുന്ന കരിമണി മാലപോലും ഒരുപക്ഷെ എന്നെപോലെ വേദനിക്കുന്നുണ്ടാകും. മനസ്സാകുന്ന ഈ അമ്പല നടയില്‍ വല്ലപ്പോഴും പൂജക്കെത്തുന്ന രാഘവേട്ടനുപോലും സ്നേഹിക്കാനെ കഴിയുന്നുള്ളൂ സഹായിക്കാന്‍ കഴിയുന്നില്ല. എന്നെപോലെ എന്നെയറിഞ്ഞ് ഈ അമ്പല നടയില്‍ ഇനി വന്നടുക്കാന്‍ ആരും ജനിക്കില്ല. വേദനയുടെ ചില്ലകളില്‍ പാറുന്ന പക്ഷികള്‍ പാറിപാറി തളരുമ്പോള്‍ കൂട്ടില്‍ അമര്‍ന്നു എന്നോടൊപ്പം വിഹാരിക്കുമായിരിക്കും. പ്രതീക്ഷകള്‍ ആണല്ലോ എല്ലാത്തിനും മുന്‍കൈ എടുപ്പുകാരന്‍.
അതെ, ഈ ആളൊഴിഞ്ഞ പറമ്പിലെ അമ്പലത്തിലും ഒരു നാള്‍ അരങ്ങേറുന്ന ഉത്സവത്തേയും കാതോര്‍ത്ത് ഞാന്‍ ഇവിടെ ഈ ചാരുപടിയില്‍...

Thursday, May 10, 2012

എന്റെ പ്രണയമേ.. എന്നില്‍ നിന്നകലാതെ

പ്രണയമേ.. നീ കുളിരൂറിയൊരു ചാറ്റല്‍ മഴപോലെ എന്നില്‍ പെയ്തു തുടങ്ങി. ഞാന്‍ ലയിച്ച നിന്റെ പ്രണയ മഴയില്‍ സംഗീതമുണ്ടായിരുന്നു. എന്റെ ഹൃദയത്തിന്റെ താളം അറിഞ്ഞു നീ പാടുന്ന സംഗീതം. എന്റെ വ്യഥകളെ കഴുകി വെടിപ്പാക്കി എന്നെ പുഞ്ചിരിപ്പിച്ച ദിനരാത്രങ്ങള്‍. എന്റെ കണ്ണുകളേയും മനസിനേയും നിന്നിലേക്ക്‌ മാത്രം തള്ളിവിട്ടു ഞാന്‍ സന്തോഷത്തിന്റെ നിർവൃതിയിലായിരുന്നു.
അറിയില്ല, ഇപ്പോള്‍ മഴമേഘങ്ങള്‍ ആകാശം വിട്ട് അകലും പോലെ നീയെന്നില്‍ നിന്നും അല്‍പാല്‍പമായി അകലുന്നുവോ...? അതോ സാഹചര്യം നമ്മെ അകറ്റുന്നുവോ പ്രിയനേ..
ഹൃദയം വേവുന്നു. നീയെന്നിലെ ആശ്വാസമായിരുന്നു, വേദനകള്‍ക്ക് സംഹാരിയായിരുന്നു. കൊഴിഞ്ഞു പോയ ഓര്‍മ്മകള്‍ അമ്പരത്തില്‍ വിരിയുന്ന നക്ഷത്ര പൂക്കള്‍ പോലെ തെളിയുന്നു. നീയെന്നില്‍ അലിഞ്ഞില്ലാതായിരുന്ന നാളുകള്‍ പടികടന്നകന്നു എന്നെനിക്കറിയാം.. ഇനിയുണ്ടാകില്ല എന്നുമറിയാം.
ചന്ദനം പുശിയ നിന്റെ മെയ്യും ചന്ദ്രകലപോല്‍ തെളിയുന നിന്‍ മുഖവും എന്റെ കണ്ണുകളിൽ മീന്‍ പോലെ പിടഞ്ഞ നാളുകള്‍.... ഇല്ല പ്രിയനേ ഇനിയുണ്ടാകില്ല ആ നല്ല ഓര്‍മ്മകള്‍.
'കണ്ണുകളുടെ കാഴ്ച കണ്ണുകള്‍ നഷ്ടമാകുംപോഴേ അറിയൂ' ഈ വാക്കുകള്‍ എത്ര സത്യമാണ്. നീ ഒരല്പം അകന്നപ്പോള്‍ ഞാന്‍ എന്തുമാത്രം വേദനിക്കുന്നു. നീ എനിക്കാണെന്നു അറിയാമെങ്കിലും ഞാനതെങ്ങനെ നേടിയെടുകും!!
സ്വര്‍ഗത്തിലെ പരിമളം വീശുന്ന പൂവുപോലെയാ എനിക്കുനിൻമുഖം. ഞാന്‍ അതില്‍ ഒരു വണ്ടായി പാറി നടന്നപോള്‍ എന്റെ കണ്ണുകള്‍ സുഖം കൊണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. അത്രക്കും ലോകത്തെ മറന്ന നിമിഷങ്ങള്‍. എന്റെ കണ്ണുകള്‍ നിന്നെയാണ് കാണാന്‍ കൊതിച്ചത്. എവിടേക്കാണ്‌ നീ അകലുന്നത്. ഇല്ല കഴിയില്ല നിനക്ക്
എന്നിലെ കാന്തിക വലയം നിന്നെ പിടിവിടില്ല. കഴിയുമോ നിന്നെ എന്നില്‍ നിന്നകറ്റാന്‍? ഇല്ല
അതാര്‍ക്കും കഴിയില്ല.
ഞാനെന്ന രൂപം മണ്ണില്‍ ലയികുവോളം നീയെന്റെ കൂടെയുണ്ട്. എന്റെ നെഞ്ചോട്‌ ചേര്‍ന്ന് എന്റെ ശ്വാസത്തില്‍ ലയിച്ച് ഓരോ നിമിഷവും

Sunday, March 25, 2012

പാതി വരച്ച ജീവിതം


ഇളം പച്ച നിറത്തില്‍ കാറ്റിലാടുന്ന നെല്‍കതിരുകള്‍ പോലെ എന്റെ കിനാപാടത്തെ കതിരുകളും ആടിയുലഞ്ഞു .പെണ്ണെന്ന വ്യക്തിത്വത്തിന്റെ മുന്നില്‍ തറച്ച മുള്ളുവേലികള്‍ അല്പം പിഴുതെറിഞ്ഞു മുന്നോട്ട്. കരുത്തിന്റെ ആര്‍ജവം അവളുടെ ഡയറിയില്‍ നിന്നും വേണ്ടുവോളം ഒഴുകി. അത് മനസ്സില്‍ നിന്നും ശരീരത്തിലുടെ പ്രവഹിച്ചു തുടങ്ങി. പെണ്ണെന്ന നാണം കുണുങ്ങിയിയില്‍ നിന്നും ഇന്നിന്റെ വിരിമാറിലെ ചുടുകല്ലുകൾ മെതിച്ചു മുന്നോട്ടുള്ള വഴിയിലൂടെ പതറാതെ നടന്നു നീങ്ങാന്‍ സുഹറാ.. നിന്റെയീ ഡയറി എനിക്കുന്മേശം നൽകുന്നു. ഇന്നിന്റെ വിരിമാറ് പിളര്‍ത്തി നോക്കിയാല്‍ നമ്മില്‍ ഇതുപോലെ എത്രയെത്ര സുഹറമാര്‍..
എഴുത്ത് തന്നോട് ലയിച്ച് സര്‍ഗാത്മക സുഖം അനുഭവിച്ചറിയുന്നു താൻ എന്ന എന്റെ അഹങ്കാരം പളുങ്ക് പാത്രം പോലെ വീണുടഞ്ഞ നിമിഷങ്ങളായിരുന്നു അന്ന്. നിഷ്കളങ്കമായ മുഖത്ത് വിടരുന്ന അവളുടെ പുഞ്ചിരികളില്‍ കണ്ണുനീരിന്റെ നനവുകള്‍ പടര്‍ന്നത് ആരും അറിഞ്ഞില്ല .പെണ്ണ് സഹിക്കേണ്ടവളാണ്, പൊറുക്കേണ്ടവളാണ്. അതെ അവള്‍ സഹിച്ചുകാണും, ക്ഷമിച്ചുകാണും. പക്ഷേ എത്രത്തോളം. ഭൂമിയോളം, അതില്‍ പരം കഴിയില്ല.

മനസ്സില്‍ പിടികിട്ടാത്ത ചോദ്യങ്ങള്‍ നിറയും മുന്‍പ് അവളുടെ ഡയറി കയ്യിലെടുത്തു. ചുവന്ന പട്ടുപോലെയുള്ള പുറം ചട്ടയില്‍ സ്വർണ്ണ നിറത്തിലെഴുതി ചേര്‍ത്ത പ്രണയത്തിന്റെ വരികള്‍. ഡയറിയുടെ പുറം താൾ തുറന്ന് ആദ്യ രണ്ടു വരികള്‍ വായിച്ചു തുടങ്ങി.
"പട്ടില്‍ പൊതിയവെ പോട്ട് വീണൊരു മങ്കലം പോലെൻ മനസ്സ്"
എത്ര വായിച്ചിട്ടും ഈ വരികള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള വരികളില്‍ നിഴലിച്ച വേദനകളാണ് ആദ്യ വരിയുടെ അര്‍ഥം എനിക്കുറപ്പുതന്നത്. പിന്നീട് വിറയ്ക്കുന്ന കൈകളില്‍ കിടന്ന ഡയറിയുടെ താളുകള്‍ ഓരോന്നായി മറിഞ്ഞു തുടങ്ങി.
"പുലര്‍കാലത്ത്‌ വിരിഞ്ഞ വാടാര്‍മല്ലിപൂ പോലെ എന്റെ കവിളിലെ ചുകപ്പിന്റെ ഭംഗി ആസ്വദിച്ചു നീ എന്നിലെ സ്ത്രീയെന്ന വികാരത്തെ ക്ഷമിപ്പിക്കാന്‍ മറന്നതെന്തേ? മധുപാത്രം നിറഞ്ഞൊഴുകുന്ന തേൻ കൂട് നിന്റെ കണ്ണുകളില്‍ പ്രതിഫലിക്കാതെ എത്രയെത്ര ദിനരാത്രങ്ങള്‍, പുഞ്ചിരികളും ലാളനകളും മാത്രമായി ഞാന്‍ നിനക്ക് കിടക്ക വിരിക്കുമ്പോള്‍ നിന്നില്‍ നിന്നൊലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികളെ ഞാന്‍ മോഹിച്ചു. ഇല്ല, കാരണങ്ങളും പ്രാരാബ്ദവും നീ പറയുമ്പോഴും സ്വയം ഞാന്‍ എന്നെ എന്നില്‍ത്തന്നെ അടിച്ചേല്പിച്ചു. മൂകമായ അനേകം രാത്രികള്‍ എന്നെത്തന്നെ കൊഞ്ഞനം കുത്തി. നിന്റെ വഴികളിലെ തടസ്സങ്ങളെന്നെകൊണ്ട് നീ കഴുകി വെടിപ്പാക്കി. നീയോ നിന്റെ മനസ്സോ ലോകത്തെ അറിഞ്ഞിരുന്നില്ലെന്ന് ഞാന്‍ അറിഞ്ഞില്ല. എത്തിപിടിക്കാനുള്ള വ്യഗ്രത, നിന്നെ ചിരിപ്പിക്കാനുള്ള എന്റെ ശ്രമം, ഇവ എന്നില്‍ പടര്‍ന്ന ആദ്യ വിഡ്ഢിത്തം. എങ്കിലും ശരീരവും മനസും ഒരാൺകുട്ടിയെ പോലെ മുന്നോട്ടു നീങ്ങുന്ന വഴിയിലെ തടസങ്ങള്‍ പിഴുതെറിയുമ്പോള്‍ ആത്മ വിശ്വാസം വര്‍ധിച്ചു കൊണ്ടിരുന്നു."

ദീര്‍ഘ നിശ്വാസം വലിച്ച് അടയാളമിട്ട് ഡയറി മടക്കി വെച്ച് ചാരുപടിയില്‍ കിടന്നുറങ്ങുന്ന പൂച്ചകുഞ്ഞിന്റെ കവിളില്‍ മൃദുവായി തലോടി.
"സുഹറേടെ പുച്ചയാ. അവള്‍ മരിച്ചേരെ ഇതിവിടുന്നു പോയിട്ടില്ല"
മുത്തശ്ശി, തെങ്ങുകയറ്റക്കാരനോടാണ് വിശദീകരണം.
"ന്നാലും ന്റെ അയ്ശുമ്മേ, ആ പെണ്ണിന്റെയൊരു മരണം... എന്താണെന്നൊരു ഏത്തും പിടീം കിട്ടുന്നില്ല"

തൊട്ടടുത്ത വീട് വിൽക്കുന്നു എന്നു കേട്ടപ്പോ കിണഞ്ഞു ശ്രമിച്ചാ അച്ഛന്‍ ആ വീട് വാങ്ങിയത്. "അത് പുറത്തേക്കു വിട്ടാല്‍ മ്മക്ക് വഴീണ്ടാകുലല്ലോ രാഘവാ" എന്ന മുത്തശ്ശീടെ പരാതി തീര്‍ക്കാന്‍ എന്റെ കഴുത്തിലെ ഏഴരപവനും പോയി. എന്നാലും വീട് സ്വന്തമായി. താക്കോല്‍ എല്പിച്ചപോഴാണ് അതിന്റെ അകത്തു കയറിയത്. പൊടി കയറിക്കിടന്ന അലമാരിയില്‍ അടുക്കി വെച്ച കുറേ പേപ്പറുകളിൽ പാതി എഴുതി വെച്ച അനേകം കവിതാ ശകലങ്ങള്‍, കഥകള്‍. അതിനിടയില്‍ നിന്നാണ് പഴയൊരു തൂവാലയില് പൊതിഞ്ഞ ഈ ഡയറി എനിക്ക് കിട്ടിയത്. വായിക്കും തോറും ഡയറിയിലെ അടുത്ത താളുകൾ മറിക്കാൻ മനസ് വെമ്പി. ഡയറിയുടെ താളുകളിലേക്ക് വീണ്ടും..
"പണത്തിന്റെ കുറവ് നിന്റെ കണ്പീലികളില്‍ കനം തൂങ്ങിതുടങ്ങി. നിന്റെ മനസിനെ ക്ഷയിപ്പിച്ചു നീ സ്വയം തളര്‍ന്നു പോകുമെന്ന് ഞാന്‍ ഭയന്നു. വഴിയെന്തെന്ന് ആരാഞ്ഞപ്പോള്‍ എനിക്കുതന്നെ ഉത്തരം പറയേണ്ടി വന്നു എനിക്കും കൂടി വേണം ഒരു ജോലി. നമ്മുടെ കുടുംബം മറ്റുള്ളവര്‍ കൊതിയോടെ നോക്കികാണണം. ഹോ, മനസേ... നീയെന്നെ ചതിയിലേക്കാണ് വലിച്ചിഴക്കുന്നതെന്നാരറിഞ്ഞു. എങ്കിലും വലിയ കടമ്പകള്‍ക്കു ചെറിയ ദ്വാരങ്ങളിട്ട് മുന്നോട്ട് നടന്നു. എവിടേയും വിശ്രമം ഇല്ലായിരുന്നു. കടമ്പകള്‍ കടന്നാല്‍ പുഞ്ചിരിയോടെ ചുമലിൽ തട്ടി പ്രിയമോടെ പറയും സുഹറ കുട്ടീ നെയെന്റെ ഭാഗ്യമാണെടീ, നീയാണ് എനിക്കെല്ലാം. സ്നേഹമൂറുന്ന വാക്കുകള്‍ അവളെ മഞ്ഞുതുള്ളിയിലെന്ന പോലെ വീണു പതിച്ചു. എല്ലാ സങ്കടങ്ങളും ആ മഞ്ഞില്‍ ലയിച്ച് മാഞ്ഞു പോകുമായിരുന്നു."

വീണ്ടും വായന മുറിച്ച് സുഹറയുടെ പൂച്ചകുഞ്ഞ് കരഞ്ഞു തുടങ്ങി. അവള്‍ തന്റെ ഇരിപ്പിന് ചുറ്റും വല വെച്ചുകൊണ്ടിരുന്നു. എന്താണ് ഈ പരിഭവം..? ഞാന്‍ ചുറ്റും നോക്കി. ഹോ.., ഡയറി പൊതിഞ്ഞ തുവാല താഴെ വീണിരിക്കുന്നു. പൊടിതട്ടി തുവാല തന്റെ മടിയില്‍ വെച്ച് ചാരുപടിയില്‍ ചാരിയിരുന്നു. അവളും ശാന്തമായി. എന്തോ ആലോചിക്കും പോലെ പതുങ്ങി. അവളിലെ പരിഭവം തീർന്നെന്ന് ഉറപ്പായപോള്‍ വീണ്ടും ഡയറിയുടെ താളുകളിലേക്ക്...
"രാത്രിയുടെ യാമങ്ങളില്‍ ചിന്തയുടെ മനോമുകുരങ്ങള്‍ കീഴടക്കിയ മനസുമായി പ്രിയനോടൊപ്പം അടയാത്ത എന്റെ കൺപീലികളിൽ കിനാവുകളുടെ മിന്നല്‍ പിണരുകള്‍. മനസ്സ് വീണ്ടും വെമ്പല്‍ കൊള്ളുകയാണ്. ആയിരങ്ങളോടും പതിനായിരങ്ങളോടും മല്ലടിക്കാന്‍ തികയാത്ത പരിഭവങ്ങള്‍ എന്നിരുന്നാലും ബാക്കി തന്നെ. ദിവസങ്ങളേയും രാത്രികളേയും മറന്നു പോകുന്നുവോ? അതെ..! കണക്കിന്റെ കൂടാരങ്ങള്‍ സിരയില്‍ വള്ളികൾ പോലെ പടര്‍ന്ന് ലോകം പിടിച്ചടക്കാന്‍ പോലും പെണ്ണിന് കഴിയുമെന്ന് അഹങ്കരിച്ചു. തന്നിലേക്ക് നോക്കികാണുന്ന പുറംലോകത്തെ കണ്ണുകളെ മറക്കാന്‍ ഒരുപാട് ശ്രമിച്ചു. ചിലര്‍ വിലപറഞ്ഞു. പെണ്ണായാൽ അങ്ങിനെ വേണം. ഹോ.. വല്ലാത്തൊരു പെണ്ണ്. മ്ഹും, നടക്കട്ടെ. വിലകൊടുക്കാതെ തന്നെ കമന്റുകള്‍ ധാരാളം. സ്വന്തത്തെ മറ്റുള്ളവന്റെ വായില്‍ നിന്നും നല്ലതെന്ന് ബോധിപ്പിക്കുമ്പോള്‍ സഹിക്കാനുള്ള തൊലികട്ടി എന്തെ നിനക്ക് നഷ്ട്ടമായി? പാടില്ല, നീ, നീ.. മാത്രമാണ് ഉത്തരവാദി. എല്ലാം കേള്‍ക്കുക തന്നെ വേണം. നിസഹായയായ എന്നിലെ എന്നെ നീ തന്നെയാണ് ഇവ്വിതമാക്കിയത്. അതില്‍ ഇനിയെന്തിന് ഖേദിക്കണം. ഇല്ല ഞാന്‍ ഇന്നും നിന്റേതാണ്. മനസ്, അതുമാത്രമേ പൊട്ട് വീഴാന്‍ തുടങ്ങിയുള്ളൂ. അതും നിന്റെ കൈപിടി വിട്ടകന്നില്ല. നീ സൂക്ഷിക്കണം, എന്നെ നീ സൂക്ഷിക്കണം.
നീ എന്റെതാ. അതൊന്നും സംഭവിക്കില്ല. അതെ ഞാനും ശ്രമിക്കുന്നു. പക്ഷേ... എന്നില്‍ പക്ഷേയുടെ വാക്കുകള്‍ക്കു നിർബദ്ധിത വിരാമം ഇടാന്‍ നീ എനിക്ക് നിന്റെ മനസിനെ എന്റെ മനസോടു ചേര്‍ക്കണം.
പറഞ്ഞു പറഞ്ഞു പുലരുന്നതല്ലാതെ, ഇല്ല.. ഈ വഴി വെട്ടം കത്തുന്നതായി ഞാന്‍ കാണുന്നില്ല. നിന്റെ കൂടെ കൊതി തീരാതെ ഞാന്‍ മരണത്തിലേക്ക് പോയാല്‍ ...! നിന്റെ മക്കളെ താലോലിച്ച് മതിയായില്ലെനിക്ക്. എന്നെ നീ അറിയണം, നിന്നില്‍ സൌഭാഗ്യങ്ങള്‍ തന്നത് ഞാനല്ലേ...? എന്നിലൂടെയല്ലേ നീ പുഞ്ചിരിച്ചത്. നിനക്ക് വേണ്ടിയല്ലേ എല്ലാം. ഞാന്‍ വഞ്ചിക്കപ്പെട്ടുപോകും. ഇനിയെന്നെ പിടിച്ച് നിര്‍ത്തുക. നീ ശ്രമിക്കുക. എന്നെ ശ്രദ്ധിക്കുക. എല്ലാം കരഞ്ഞു പറഞ്ഞെങ്കിലും നിസഹായതയുടെ കരങ്ങളാണ് നീ എന്നിലേക്ക് നീട്ടിയത്. അതെ, എന്നിലൂടെ സ്വയം നീ അറിഞ്ഞു. അലസതയെ നീ പഠിച്ചു. എന്നാലും തിരിഞ്ഞൊന്നു നോക്കാന്‍ ശ്രമിക്കൂ. ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കൂ. ഒരു പക്ഷെ സഹിക്കവയ്യാതെ ഹൃദയം പൊട്ടി ഞാന്‍ മരണമടഞ്ഞാല്‍ എന്റെ കണ്ണുകള്‍ നിന്റെ മുഖത്തേക്കായിരിക്കും തുറിച്ചു നോക്കുക. മതിയായില്ല എനിക്ക് നിന്റെ കൂടെ. എല്ലാം ഞാന്‍ സഹിച്ചാലും എനിക്ക് ഇനിയും വേണം ഒരായുസ്സ് മുഴുവന്‍ നിന്നോടൊപ്പം. നിന്നെ ചിരിപ്പിക്കാനായി, സന്തോഷിപ്പിക്കാനായി നിന്നെ എന്റേത് മാത്രമായി താലോലിക്കാനായി. ഇനിയും നീയെന്നെ അറിയാതിരിക്കല്ലേ..
ഹൃദയം വല്ലാതെ വിങ്ങുന്നു. ശ്വാസം നിലക്കുന്നപോലെ. നിന്റെ മുഖം ഓര്‍ക്കുമ്പോള്‍ ഞാന്‍ മരണത്തെ വെറുക്കുന്നു. നിന്നില്‍ മതിവരാതെ ഞാന്‍ ഇവിടം വിടാന്‍ ആഗ്രഹിക്കുന്നില്ല..."

എന്നിലെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. അടുത്തിരുന്ന സുഹറയുടെ പുച്ചകുഞ്ഞിന്റെ കണ്ണുകളില്‍ നിഴലിച്ച സങ്കടം ഞാന്‍ വായിച്ചെടുത്തു. എന്നിരുന്നാലും പിന്നീടെന്താകും സംഭവിച്ചത്? എഴുതി മുഴുമിപ്പിക്കാത്ത ഈ ഡയറിയുടെ താളുകളില്‍ അവള്‍ക്കു ലഭിക്കാത്ത ഒന്ന് എന്താകുമെന്ന മനസ്സിന്റെ ചോദ്യം വലിയൊരു ചോദ്യ ചിഹ്നമായി കിടന്നു. പഴയ പട്ടു തൂവാലയിൽ പൊതിഞ്ഞ ചുവന്ന ഡയറി അതെ പോലെ പൊതിഞ്ഞ് അലമാരയുടെ മുകളില്‍ വെച്ച് മടങ്ങുമ്പോള്‍ മുത്തശ്ശി വന്നു പറഞ്ഞു
"മോളെ സുഹറേടെ പുച്ചയെ ആ പെറുക്കി പിള്ളേര്‍ പിടിച്ചോണ്ട് പോയി"
"അയ്യോ മുത്തശ്ശീ..."
"എന്താ മോളെ, ആര്‍ക്കാ അതിനെ തീറ്റി പോറ്റാന്‍ നേരം. അവറ്റ കൊണ്ടോയ്കോട്ടെ.."
മുത്തശ്ശീ ആ പൂച്ചയെ കളയേണ്ടായിരുന്നു.."
പെറുക്കി പിള്ളേര്‍ ദൂരേക്ക് നടന്നു നീങ്ങുന്നത് ജനൽ വഴി റോഡിലേക്ക് എത്തിനോക്കി. മുറ്റത്ത് കിടക്കുന്ന കാറ് നോക്കി നിസഹായതയോടെ നിന്നു വിളിച്ചു
"സുഹറാ........ എന്തായിരുന്നു നിന്നിൽ സംഭവിച്ചത്"
ആ ചോദ്യം വീണ്ടും മനസ്സില്‍ ബാക്കി നിന്നു.

Tuesday, February 07, 2012

നിഴലാട്ടം

തേയില ചെടികള്‍ക്ക് മീതെ വെയില്‍ വീണ് കിടക്കുന്ന അലസമായൊരു സായാഹ്ന്നം. തോട്ടത്തിലെ തണല്‍ മരങ്ങള്‍ക്കിടയിലൂടെ ചേക്കേറാന്‍ പറന്നകലുന്ന പക്ഷികൂട്ടങ്ങള്‍. അമ്പലത്തിലെ ഭജനയും മാര്‍ക്കറ്റിലെ ശബ്ദ കോലാഹലങ്ങളും നിശബ്ദതയെ തുളച്ചെത്തുന്നുണ്ട്. ഇന്നും മഴയുടെ ലക്ഷണം. വൈകുന്നേരങ്ങളില്‍ അക്കരേക്ക് പോകുന്ന തോണിക്കാരുടെ തുഴക്കൊപ്പം നീട്ടി പാടുന്ന നാടന്‍ പാട്ടുകള്‍.


മല കയറുന്നതിന് മുമ്പുള്ള സമതലത്തിലാണ് വെട്ടി നിര്‍ത്തിയ തേയില ചെടികളുടെ നോക്കെത്താവുന്നിടത്തോളം പരന്ന് കിടക്കുന്ന ഹരിത സമുദ്രത്തിന്റെ മധ്യത്തില്‍ ഏകാന്തമായ ബംഗ്ലാവ്. ഏകാന്തതയുടെ നടുവില്‍ വിശാലമായ റൂമിലെ ഇരുണ്ട വെളിച്ചത്തില്‍ മൂകനായി അയാള്‍ ഇരിപ്പ് തുടര്‍ന്നു.

വിശ്രമ രഹിതമായ രാപ്പകലുകള്‍, നിദ്ര വിട്ടകന്ന രാത്രികള്‍. അമ്മയുടെ പ്രാര്‍ത്ഥന ദൈവത്തിന്റെ കര്‍ണ്ണങ്ങളില്‍ പതിഞ്ഞിരിക്കുന്നു. ഈ ലോകത്തെ ഭരിക്കുന്ന ശക്തി പണമാണ്. അച്ഛന്‍ സമ്പാദിച്ചതത്രയും താന്തോന്നിത്തത്തിലൂടെ  ചിലവഴിച്ച ജ്യേഷ്ട്ടന്‍. ഇന്ന് തനിക്കും കുടുംബത്തിനും പരാജയങ്ങളുടെ പട്ടികയല്ലാതെ വിജയങ്ങളുടെ ഉള്ളറകളൊന്നും തുറക്കാനില്ല. ജോലി തേടിയുള്ള അലച്ചിലിന് ഒടുവില്‍ തരപ്പെട്ട ജോലി. സ്നേഹിതന്‍ പറഞ്ഞ അഡ്രസ്‌ പ്രകാരം നാട്ടു വഴികളും അങ്ങാടികളും പിറകോട്ടാക്കി എനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്സ്‌ നിന്നു.

ബസ്സിറങ്ങി ചെമ്മണ്‍ പാതയിലൂടെ നടന്നു. തെളിഞ്ഞ ആകാശത്തിന്‍ കീഴെ ഉന്മത്തനായി കിടക്കുന്ന പ്രകൃതി ഹൃദയത്തില്‍ ഉന്മേഷം നിറച്ചു. നാല് നാഴിക മുന്നോട്ട് നടന്നപ്പോള്‍ വിശാലമായ തടാകം. അക്കരെ മലയോരത്തേക്കുള്ള യാത്രക്കാരെ കാത്ത് കിടക്കുന്ന തോണികളില്‍ ഒന്നില്‍ കയറി. തലേന്ന് പെയ്ത മഴയുടെ കുളിരില്‍ മയങ്ങുന്ന പ്രകൃതി. തുഴഞ്ഞു നീങ്ങുന്ന തോണിയില്‍ മറ്റു യാത്രക്കാര്‍ ഇല്ലെന്ന് പോലും മറന്നു പോകുന്ന പ്രകൃതിയുടെ  കാഴ്ചകള്‍. അല്‍പം കഴിഞ്ഞ് തോണിക്കാരന്‍ തോണിയടുപ്പിച്ചു.

അല്‍പം പരിഭ്രമത്തോടെ മുന്നോട്ടു നടന്നു. തോട്ടത്തിലെ ജോലിക്കാരി പെണ്ണുങ്ങള്‍ കൂട്ടമായി എത്തി തുടങ്ങുന്നു. ചോദിക്കേണ്ട താമസം പണിക്കാരികള്‍ ബംഗ്ലാവ് ചൂണ്ടി കാണിച്ചു. നേരെ ബംഗ്ലാവിന്റെ മുറ്റത്തെത്തി. ആരെയും കണ്ടില്ല. മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നു. എന്നെ കണ്ടത് കൊണ്ടാവും തോട്ടത്തിന്റെ മൂലയില്‍ കളിക്കുന്ന പത്ത് വയസ്സുകാരന്‍ ഓടി വന്ന്‍ ചോദിച്ചു.
“ആരാണ്.. ”
“ഞാന്‍ ദൂരെ നിന്നാണ്”
“വാ”
അവന്‍ അകത്തേക്ക് ആനയിച്ചു. അകത്ത് നിന്നും വരുന്ന ദീന രോദനം കേട്ട്‌ ഞാനും അവനോടൊപ്പം അകത്ത് കയറി. പെട്ടന്ന്‍  ആ ദൃശ്യം കണ്ട് ഞാന്‍ അമ്പരന്നു. ഇഷ്ട്ടിക പതിച്ച നിലത്ത്‌ കിടന്ന് വിറയ്ക്കുന്ന മധ്യ വയസ്കന്‍ അധികം അഴുക്കു പുരളാത്ത വസ്ത്രം  ധരിച്ച അയാളുടെ ചുണ്ടുകള്‍ ഇരു വശത്തേക്കും കോടുകയും കൈകാലുകള്‍ ചുരുണ്ട് കൂടുകയും  ചെയ്യുന്നു. കുടെയുള്ള പത്ത് വയസ്സ് കാരന്‍ അലമാരി തുറന്ന്‍  കയ്യിലെടുത്ത ഗുളികകള്‍ അയാളുടെ വായിലേക്കിട്ട്  കൊടുത്തു. കുറച്ച് നിമിഷങ്ങള്‍ക്കകം വിറയല്‍ നിന്നു. പതുക്കെ കണ്ണുകള്‍ തുറന്നു. വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞ മുഖം കൈകള്‍ കൊണ്ട് തുടച്ച് അയാള്‍ എഴുനേറ്റ് ചുറ്റും നോക്കി.

അയാളുടെ കണ്ണുകളില്‍ അലിഞ്ഞു കിടക്കുന്ന ഭൂതത്തേയും ഭാവിയും ഉള്‍കൊള്ളാന്‍ കഴിയാത്ത നിമിഷങ്ങള്‍. എങ്കിലും ചോദിച്ചു.
"ഇവിടെ ആരുമില്ലേ.."?
നിങ്ങളുടെ ഭാര്യ, മക്കള്‍.
പറഞ്ഞു മുഴുവനാക്കും മുമ്പേ  അയാള്‍ കരങ്ങള്‍ ഉയര്‍ത്തി നിര്‍ത്താന്‍ ആഗ്യം കാണിച്ചു. ഇതുകേട്ട് ആശ്ചര്യപെട്ട എന്നോട് അയാള്‍ പതിയെ സംസാരിച്ച്  തുടങ്ങി .
"ബന്ധങ്ങളൊക്കെ ഞാന്‍ വിചാരിച്ചിടത്തോളം ഉള്ളടോ, അച്ഛനാകട്ടെ  ഭാര്യയാകട്ടെ അവരുടെ സുഖത്തിനും തൃപ്തിക്കും കോട്ടം തട്ടിയാല്‍ സ്നേഹത്തിന്റെ നിറം മാറുന്നു".
ഒരു പക്ഷേ നിങ്ങള്‍ക്ക്  അറിയേണ്ടി വന്നിരിക്കില്ല.

"ശേഖരന്‍ പറഞ്ഞു വന്നതാണോ നീ .."
"അതെ"
"എങ്കില്‍ സാധനങ്ങള്‍ അകത്തു വെച്ചു എന്‍റെ കാലൊന്നു തിരുമ്മിതരൂ.."
അതിനിടയില്‍ നിങ്ങള്‍ എങ്ങനെ ഒറ്റപെട്ട്  പോയി എന്ന എന്‍റെ ചോദ്യത്തിന് മുന്നില്‍ അയാള്‍ തന്‍റെ പഴയ കാലങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പണത്തിന്റെ അഹങ്കാരത്തില്‍ വളര്‍ന്ന തെക്കേടത്തു തറവാട്ടിലെ കാരണവരുടെ മകന്‍, വാശിക്കാരന്‍. പഠനത്തിനായിരുന്നു  വീട്ടില്‍ മുന്‍തൂക്കം. പഠനം കഴിഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗം കൈക്കലാക്കുമ്പോള്‍ ഒരാഗ്രഹം തറവാട്ടില്‍ ഒരാഴ്ചത്തെ ലീവ്. ആഗ്രഹത്തിന് ദൈര്‍ഘ്യം കുറഞ്ഞു

അന്ന്‍  ഉത്സവദിനമായിരുന്നു. ബന്ധുക്കളും നാട്ടുകാരും എന്നുവേണ്ട എല്ലാ ജാതി മതസ്ഥരും. അതിനിടയിലേക്ക് പ്രതീക്ഷിക്കാതെ മകന്‍ എത്തിയതില്‍ അച്ഛന്റെയും അമ്മയുടെയും  സന്തോഷങ്ങള്‍. സന്ദര്‍ശകരും, കച്ചവടക്കാരും. തിരക്ക് വര്‍ധിച്ചു അമ്പലമുറ്റം ദൈവീകതയാല്‍ സമ്പൂര്‍ണ്ണം. അമ്മയുടെ നിര്‍ബന്ധ പ്രകാരം  അമ്പലത്തിന്  മുന്നിലെത്തി. തൊഴുത് തിരിയുന്നതിനിടെ കത്തുന്ന വിളക്കുകള്‍ക്കിടയില്‍ വെളിച്ചത്തിന്റെ പ്രഭയണിഞ്ഞ്‌ തൊഴുകയ്യോടെ കണ്ണടച്ച് നില്‍ക്കുന്ന സുന്ദരിയായ പെണ്‍കുട്ടി. മനസ്സില്‍ തട്ടിയ അവളുടെ മുഖം പിന്നീട് പ്രതിബന്ധങ്ങള്‍ ഒരുപാട് മറികടന്ന്‍  അവളെ സ്വന്തമാക്കുമ്പോള്‍ തന്റെ കുടുംബത്തെ നഷ്ട്ടമായിരുന്നു.
എങ്കിലും അവള്‍ക്ക് വേണ്ടി ഞാനീ ബംഗ്ലാവ് പണികഴിപ്പിച്ചു. പട്ടണത്തിന്റെ പരിഷ്കാരത്തില്‍ വളര്‍ന്ന അവള്‍ക്ക് ആദ്യ രാത്രിയില്‍ പാല്‍ഗ്ലാസുമായി വരുന്ന  ഭാര്യയിലും, പൂവിതളുകള്‍ ചിതറികിടക്കുന്ന മെത്തയോടും ഭ്രമം തോന്നിയില്ല. ഇതൊന്നും എനിക്ക് അവളുടെ സൌന്ദര്യത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നു. പക്ഷേ വൈകിയാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്. ജീവിതത്തില്‍ ആദ്യവും അവസാനവുമായി അവള്‍ ഭഗവാന്റെ മുന്നില്‍ കൈകൂപ്പിയ ദിനമായിരുന്നു ഞാന്‍ അവളെ കണ്ട് മുട്ടിയത്‌. ഭാര്യയെന്നാല്‍ ഭര്‍ത്താവിനു മാത്രം ഉഴിഞ്ഞു വെച്ചതല്ലെന്ന് ഇടക്കിടക്കവള്‍ ഓര്‍മപ്പെടുത്തി. പൊട്ടിയും വിളക്കിയും നീങ്ങിയ ദാമ്പത്യം അതിനിടയിലെപ്പോഴോ അവളുടെ കൈപിഴപോലെ വന്നു ചേര്‍ന്ന ഗര്‍ഭ ധാരണം. ഗര്‍ഭം സ്ഥിരീകരിച്ച മാസം തന്നെ അവളതിനെ പിഴുതെറിഞ്ഞു. ഇതിനെല്ലാം സമാധാനം കണ്ടെത്തിയെങ്കിലും മനസാക്ഷിയുടെ അന്തപുരത്തില്‍ അമ്മയുടെ ശാപവാക്കുകള്‍ ചൂളം കുത്തി ചുറ്റിത്തിരിഞ്ഞു. അവയെന്നെ ഈ രോഗത്തിലമര്‍ത്തി. എന്റെ ജോലിയും നഷ്ട്ടമായി. ഇന്നവള്‍ വിദേശത്ത് വലിയ ബിസ്നസുകാരിയാണ്.

ഇന്നെനിക്ക് കൂട്ടിനു ഈ പയ്യനും വിവാഹ സമ്മാനമായി ഞാന്‍ അവള്‍ക്ക് കൊടുത്ത ഈ ബംഗ്ലാവും മാത്രം. പറഞ്ഞു തീര്‍ന്നപ്പോള്‍ നിശബ്ദത  പുണര്‍ന്ന ബംഗ്ലാവിലെ ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. പത്ത് വയസ്സുകാരന്‍ അയാളുടെ അടുത്തെത്തി പറഞ്ഞു.
“ഞാന്‍ പോവാ, അമ്മ കാത്ത് നിക്കുന്നു”
അവന്‍ തോട്ടത്തിലെ ജോലിക്കാരിയുടെ കൈകള്‍ പിടിച്ച് നടന്നകന്നു. എല്ലാം നോക്കികണ്ടു അയാള്‍ വീണ്ടും കസേരയിലേക്ക് നിവര്‍ന്നു കിടന്നു.