Tuesday, February 07, 2012

നിഴലാട്ടം

തേയില ചെടികള്‍ക്ക് മീതെ വെയില്‍ വീണ് കിടക്കുന്ന അലസമായൊരു സായാഹ്ന്നം. തോട്ടത്തിലെ തണല്‍ മരങ്ങള്‍ക്കിടയിലൂടെ ചേക്കേറാന്‍ പറന്നകലുന്ന പക്ഷികൂട്ടങ്ങള്‍. അമ്പലത്തിലെ ഭജനയും മാര്‍ക്കറ്റിലെ ശബ്ദ കോലാഹലങ്ങളും നിശബ്ദതയെ തുളച്ചെത്തുന്നുണ്ട്. ഇന്നും മഴയുടെ ലക്ഷണം. വൈകുന്നേരങ്ങളില്‍ അക്കരേക്ക് പോകുന്ന തോണിക്കാരുടെ തുഴക്കൊപ്പം നീട്ടി പാടുന്ന നാടന്‍ പാട്ടുകള്‍.


മല കയറുന്നതിന് മുമ്പുള്ള സമതലത്തിലാണ് വെട്ടി നിര്‍ത്തിയ തേയില ചെടികളുടെ നോക്കെത്താവുന്നിടത്തോളം പരന്ന് കിടക്കുന്ന ഹരിത സമുദ്രത്തിന്റെ മധ്യത്തില്‍ ഏകാന്തമായ ബംഗ്ലാവ്. ഏകാന്തതയുടെ നടുവില്‍ വിശാലമായ റൂമിലെ ഇരുണ്ട വെളിച്ചത്തില്‍ മൂകനായി അയാള്‍ ഇരിപ്പ് തുടര്‍ന്നു.

വിശ്രമ രഹിതമായ രാപ്പകലുകള്‍, നിദ്ര വിട്ടകന്ന രാത്രികള്‍. അമ്മയുടെ പ്രാര്‍ത്ഥന ദൈവത്തിന്റെ കര്‍ണ്ണങ്ങളില്‍ പതിഞ്ഞിരിക്കുന്നു. ഈ ലോകത്തെ ഭരിക്കുന്ന ശക്തി പണമാണ്. അച്ഛന്‍ സമ്പാദിച്ചതത്രയും താന്തോന്നിത്തത്തിലൂടെ  ചിലവഴിച്ച ജ്യേഷ്ട്ടന്‍. ഇന്ന് തനിക്കും കുടുംബത്തിനും പരാജയങ്ങളുടെ പട്ടികയല്ലാതെ വിജയങ്ങളുടെ ഉള്ളറകളൊന്നും തുറക്കാനില്ല. ജോലി തേടിയുള്ള അലച്ചിലിന് ഒടുവില്‍ തരപ്പെട്ട ജോലി. സ്നേഹിതന്‍ പറഞ്ഞ അഡ്രസ്‌ പ്രകാരം നാട്ടു വഴികളും അങ്ങാടികളും പിറകോട്ടാക്കി എനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്സ്‌ നിന്നു.

ബസ്സിറങ്ങി ചെമ്മണ്‍ പാതയിലൂടെ നടന്നു. തെളിഞ്ഞ ആകാശത്തിന്‍ കീഴെ ഉന്മത്തനായി കിടക്കുന്ന പ്രകൃതി ഹൃദയത്തില്‍ ഉന്മേഷം നിറച്ചു. നാല് നാഴിക മുന്നോട്ട് നടന്നപ്പോള്‍ വിശാലമായ തടാകം. അക്കരെ മലയോരത്തേക്കുള്ള യാത്രക്കാരെ കാത്ത് കിടക്കുന്ന തോണികളില്‍ ഒന്നില്‍ കയറി. തലേന്ന് പെയ്ത മഴയുടെ കുളിരില്‍ മയങ്ങുന്ന പ്രകൃതി. തുഴഞ്ഞു നീങ്ങുന്ന തോണിയില്‍ മറ്റു യാത്രക്കാര്‍ ഇല്ലെന്ന് പോലും മറന്നു പോകുന്ന പ്രകൃതിയുടെ  കാഴ്ചകള്‍. അല്‍പം കഴിഞ്ഞ് തോണിക്കാരന്‍ തോണിയടുപ്പിച്ചു.

അല്‍പം പരിഭ്രമത്തോടെ മുന്നോട്ടു നടന്നു. തോട്ടത്തിലെ ജോലിക്കാരി പെണ്ണുങ്ങള്‍ കൂട്ടമായി എത്തി തുടങ്ങുന്നു. ചോദിക്കേണ്ട താമസം പണിക്കാരികള്‍ ബംഗ്ലാവ് ചൂണ്ടി കാണിച്ചു. നേരെ ബംഗ്ലാവിന്റെ മുറ്റത്തെത്തി. ആരെയും കണ്ടില്ല. മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നു. എന്നെ കണ്ടത് കൊണ്ടാവും തോട്ടത്തിന്റെ മൂലയില്‍ കളിക്കുന്ന പത്ത് വയസ്സുകാരന്‍ ഓടി വന്ന്‍ ചോദിച്ചു.
“ആരാണ്.. ”
“ഞാന്‍ ദൂരെ നിന്നാണ്”
“വാ”
അവന്‍ അകത്തേക്ക് ആനയിച്ചു. അകത്ത് നിന്നും വരുന്ന ദീന രോദനം കേട്ട്‌ ഞാനും അവനോടൊപ്പം അകത്ത് കയറി. പെട്ടന്ന്‍  ആ ദൃശ്യം കണ്ട് ഞാന്‍ അമ്പരന്നു. ഇഷ്ട്ടിക പതിച്ച നിലത്ത്‌ കിടന്ന് വിറയ്ക്കുന്ന മധ്യ വയസ്കന്‍ അധികം അഴുക്കു പുരളാത്ത വസ്ത്രം  ധരിച്ച അയാളുടെ ചുണ്ടുകള്‍ ഇരു വശത്തേക്കും കോടുകയും കൈകാലുകള്‍ ചുരുണ്ട് കൂടുകയും  ചെയ്യുന്നു. കുടെയുള്ള പത്ത് വയസ്സ് കാരന്‍ അലമാരി തുറന്ന്‍  കയ്യിലെടുത്ത ഗുളികകള്‍ അയാളുടെ വായിലേക്കിട്ട്  കൊടുത്തു. കുറച്ച് നിമിഷങ്ങള്‍ക്കകം വിറയല്‍ നിന്നു. പതുക്കെ കണ്ണുകള്‍ തുറന്നു. വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞ മുഖം കൈകള്‍ കൊണ്ട് തുടച്ച് അയാള്‍ എഴുനേറ്റ് ചുറ്റും നോക്കി.

അയാളുടെ കണ്ണുകളില്‍ അലിഞ്ഞു കിടക്കുന്ന ഭൂതത്തേയും ഭാവിയും ഉള്‍കൊള്ളാന്‍ കഴിയാത്ത നിമിഷങ്ങള്‍. എങ്കിലും ചോദിച്ചു.
"ഇവിടെ ആരുമില്ലേ.."?
നിങ്ങളുടെ ഭാര്യ, മക്കള്‍.
പറഞ്ഞു മുഴുവനാക്കും മുമ്പേ  അയാള്‍ കരങ്ങള്‍ ഉയര്‍ത്തി നിര്‍ത്താന്‍ ആഗ്യം കാണിച്ചു. ഇതുകേട്ട് ആശ്ചര്യപെട്ട എന്നോട് അയാള്‍ പതിയെ സംസാരിച്ച്  തുടങ്ങി .
"ബന്ധങ്ങളൊക്കെ ഞാന്‍ വിചാരിച്ചിടത്തോളം ഉള്ളടോ, അച്ഛനാകട്ടെ  ഭാര്യയാകട്ടെ അവരുടെ സുഖത്തിനും തൃപ്തിക്കും കോട്ടം തട്ടിയാല്‍ സ്നേഹത്തിന്റെ നിറം മാറുന്നു".
ഒരു പക്ഷേ നിങ്ങള്‍ക്ക്  അറിയേണ്ടി വന്നിരിക്കില്ല.

"ശേഖരന്‍ പറഞ്ഞു വന്നതാണോ നീ .."
"അതെ"
"എങ്കില്‍ സാധനങ്ങള്‍ അകത്തു വെച്ചു എന്‍റെ കാലൊന്നു തിരുമ്മിതരൂ.."
അതിനിടയില്‍ നിങ്ങള്‍ എങ്ങനെ ഒറ്റപെട്ട്  പോയി എന്ന എന്‍റെ ചോദ്യത്തിന് മുന്നില്‍ അയാള്‍ തന്‍റെ പഴയ കാലങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പണത്തിന്റെ അഹങ്കാരത്തില്‍ വളര്‍ന്ന തെക്കേടത്തു തറവാട്ടിലെ കാരണവരുടെ മകന്‍, വാശിക്കാരന്‍. പഠനത്തിനായിരുന്നു  വീട്ടില്‍ മുന്‍തൂക്കം. പഠനം കഴിഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗം കൈക്കലാക്കുമ്പോള്‍ ഒരാഗ്രഹം തറവാട്ടില്‍ ഒരാഴ്ചത്തെ ലീവ്. ആഗ്രഹത്തിന് ദൈര്‍ഘ്യം കുറഞ്ഞു

അന്ന്‍  ഉത്സവദിനമായിരുന്നു. ബന്ധുക്കളും നാട്ടുകാരും എന്നുവേണ്ട എല്ലാ ജാതി മതസ്ഥരും. അതിനിടയിലേക്ക് പ്രതീക്ഷിക്കാതെ മകന്‍ എത്തിയതില്‍ അച്ഛന്റെയും അമ്മയുടെയും  സന്തോഷങ്ങള്‍. സന്ദര്‍ശകരും, കച്ചവടക്കാരും. തിരക്ക് വര്‍ധിച്ചു അമ്പലമുറ്റം ദൈവീകതയാല്‍ സമ്പൂര്‍ണ്ണം. അമ്മയുടെ നിര്‍ബന്ധ പ്രകാരം  അമ്പലത്തിന്  മുന്നിലെത്തി. തൊഴുത് തിരിയുന്നതിനിടെ കത്തുന്ന വിളക്കുകള്‍ക്കിടയില്‍ വെളിച്ചത്തിന്റെ പ്രഭയണിഞ്ഞ്‌ തൊഴുകയ്യോടെ കണ്ണടച്ച് നില്‍ക്കുന്ന സുന്ദരിയായ പെണ്‍കുട്ടി. മനസ്സില്‍ തട്ടിയ അവളുടെ മുഖം പിന്നീട് പ്രതിബന്ധങ്ങള്‍ ഒരുപാട് മറികടന്ന്‍  അവളെ സ്വന്തമാക്കുമ്പോള്‍ തന്റെ കുടുംബത്തെ നഷ്ട്ടമായിരുന്നു.
എങ്കിലും അവള്‍ക്ക് വേണ്ടി ഞാനീ ബംഗ്ലാവ് പണികഴിപ്പിച്ചു. പട്ടണത്തിന്റെ പരിഷ്കാരത്തില്‍ വളര്‍ന്ന അവള്‍ക്ക് ആദ്യ രാത്രിയില്‍ പാല്‍ഗ്ലാസുമായി വരുന്ന  ഭാര്യയിലും, പൂവിതളുകള്‍ ചിതറികിടക്കുന്ന മെത്തയോടും ഭ്രമം തോന്നിയില്ല. ഇതൊന്നും എനിക്ക് അവളുടെ സൌന്ദര്യത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നു. പക്ഷേ വൈകിയാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്. ജീവിതത്തില്‍ ആദ്യവും അവസാനവുമായി അവള്‍ ഭഗവാന്റെ മുന്നില്‍ കൈകൂപ്പിയ ദിനമായിരുന്നു ഞാന്‍ അവളെ കണ്ട് മുട്ടിയത്‌. ഭാര്യയെന്നാല്‍ ഭര്‍ത്താവിനു മാത്രം ഉഴിഞ്ഞു വെച്ചതല്ലെന്ന് ഇടക്കിടക്കവള്‍ ഓര്‍മപ്പെടുത്തി. പൊട്ടിയും വിളക്കിയും നീങ്ങിയ ദാമ്പത്യം അതിനിടയിലെപ്പോഴോ അവളുടെ കൈപിഴപോലെ വന്നു ചേര്‍ന്ന ഗര്‍ഭ ധാരണം. ഗര്‍ഭം സ്ഥിരീകരിച്ച മാസം തന്നെ അവളതിനെ പിഴുതെറിഞ്ഞു. ഇതിനെല്ലാം സമാധാനം കണ്ടെത്തിയെങ്കിലും മനസാക്ഷിയുടെ അന്തപുരത്തില്‍ അമ്മയുടെ ശാപവാക്കുകള്‍ ചൂളം കുത്തി ചുറ്റിത്തിരിഞ്ഞു. അവയെന്നെ ഈ രോഗത്തിലമര്‍ത്തി. എന്റെ ജോലിയും നഷ്ട്ടമായി. ഇന്നവള്‍ വിദേശത്ത് വലിയ ബിസ്നസുകാരിയാണ്.

ഇന്നെനിക്ക് കൂട്ടിനു ഈ പയ്യനും വിവാഹ സമ്മാനമായി ഞാന്‍ അവള്‍ക്ക് കൊടുത്ത ഈ ബംഗ്ലാവും മാത്രം. പറഞ്ഞു തീര്‍ന്നപ്പോള്‍ നിശബ്ദത  പുണര്‍ന്ന ബംഗ്ലാവിലെ ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. പത്ത് വയസ്സുകാരന്‍ അയാളുടെ അടുത്തെത്തി പറഞ്ഞു.
“ഞാന്‍ പോവാ, അമ്മ കാത്ത് നിക്കുന്നു”
അവന്‍ തോട്ടത്തിലെ ജോലിക്കാരിയുടെ കൈകള്‍ പിടിച്ച് നടന്നകന്നു. എല്ലാം നോക്കികണ്ടു അയാള്‍ വീണ്ടും കസേരയിലേക്ക് നിവര്‍ന്നു കിടന്നു.

Saturday, October 29, 2011

മഞ്ഞിൽ വിരിഞ്ഞ നൊമ്പരം

ഇരുട്ടിന്റെ മൂടുപടം മാറ്റിയെത്തുന്ന നനുത്ത പുലരിയുടെ സൌന്ദര്യം നോക്കി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു. തണുപ്പുകാലത്ത് ഊട്ടിയിലേക്കുള്ള യാത്ര വീട്ടുകാര്‍ മുടക്കിയതാണ്‌. അതൊന്നും വകവെക്കാതെ പുറപ്പെടുമ്പോള്‍ തണുപ്പിന് ഇത്രക്ക് കാഠിന്യം ഉണ്ടാകുമെന്നത് ഓര്‍ത്തില്ല. പുറത്തെ കാഴ്ചകളെ മറച്ച് വണ്ടിയുടെ ഗ്ലാസ് നിറയെ മഞ്ഞു പൊതിഞ്ഞിരിക്കുന്നു. കണ്ണുകളില്‍ തെളിഞ്ഞ അവന്റെ മുഖവും മഞ്ഞുത്തുള്ളികള്‍ മറച്ചപോലെ. ഒരു നിമിഷം ഓര്‍മ്മകള്‍ അവനില്‍ നിന്നും തെന്നിമാറി മഞ്ഞിന്റെ ഭാവങ്ങളിലേക്ക് നീണ്ടു. മഞ്ഞിന് രതിയുടെ ഭാവം ഉണ്ടെന്നു പറഞ്ഞു തന്ന കവികളെ ഓര്‍ത്തു. ഈ മഞ്ഞിന്റെ തണവും രതിഭാവവും കണ്ടാല്‍ ആര്‍ക്കാണ് കവിത എഴുതാന്‍ കഴിയാതിരിക്കുക. സ്വപ്നങ്ങളുടെ കൊളുത്തുകളഴിഞ്ഞ് മഞ്ഞ് വീണ ചില്ല് ജാലകത്തിനപ്പുറത്തേക്ക് എന്റെ മിഴികള്‍ പാഞ്ഞു, ദൂരെ വളരെ ദൂരേക്ക്.

പുഞ്ചിരിക്കുന്ന ആ മുഖം എന്റെ കൂടെ ഉണ്ടായിട്ടും ഈ മിഴികള്‍ എന്തിനു വെപ്രാളം കാട്ടുന്നു. മനസ്സ് കളിയാക്കി. ഒരിക്കല്‍ അവന്‍ പറഞ്ഞതല്ലേ
"നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോള്‍ പതിയെ ശരീരം തളര്‍ത്തിയിടുക, പിന്നീട് മിഴികളടക്കുക. ഉണ്ടാകും ഞാന്‍ നിന്റെ മിഴി മുന്നില്‍"
അതെ അവനുണ്ട്, എന്റെ മിഴിയില്‍, എന്റെ പുഞ്ചിരിയില്‍, എന്റെ ശരീരത്തിന്റെ ഓരോ അവയവങ്ങളിലും. അവനെയോര്‍ക്കാത്ത നിമിഷങ്ങള്‍ പോലും എന്നിലുണ്ടോ..? ഒറ്റക്കിരിക്കുമ്പോള്‍ നിമിഷങ്ങളോട് ഞാന്‍ പതിയെ പറയുമായിരുന്നു 'നിങ്ങളെന്റെ ഹൃദയത്തെ അവനിലേക്ക്‌ അടുപ്പിക്കാതിരിക്കുമെങ്കില്‍ എനിക്ക് വേദനകളെ പുല്‍കേണ്ടിയിരുന്നില്ല'. കടിച്ചമര്‍ത്തുന്ന വേദനകള്‍ക്ക് പരിധിയില്ലേ..?

കവിത എഴുതാന്‍ മനസ്സ് വെമ്പി. ബാഗ്‌ തുറന്ന് പേന കയ്യിലെടുത്ത് കൂടെ കൊണ്ട് നടക്കുന്ന ഡയറിയുടെ പുതിയ താള്‍ തിരയുമ്പോഴാണ് തലഭാഗം നുരുമ്പി തുടങ്ങിയ പ്രണയ നൈരാശ്യം തന്ന പഴയൊരു കവിത കണ്ണില്‍ പെട്ടത്. എന്റെ പ്രണയം അവനോടു പറയാന്‍ എഴുതിയ കവിത. അതിന്നും ഈ ഡയറിക്കുള്ളില്‍ സുഖമുള്ളൊരു ഓര്‍മയായി പതിഞ്ഞു കിടക്കുന്നു. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വേദനിക്കുന്ന മനസോടെ അതെടുത്ത് വായിച്ചു.

നിമിഷങ്ങള്‍ തരുന്ന ശ്വാസ മിടിപ്പിനേക്കാള്‍ കൂടുതലായിരുന്നു
എന്നുള്ളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍.
നീയായിരുന്നു ഈ ഹൃത്തടം മുറിവേല്‍പ്പിച്ചത്
നിന്നെയായിരുന്നു ഞാന്‍ മോഹിച്ചതും
സുഗന്ധമുള്ള പൂക്കള്‍ക്കിടയില്‍ നിന്നും
നിന്നെ മാത്രം നുള്ളിയെടുക്കാന്‍
എന്റെ ഹൃത്തില്‍ പൂക്കളെക്കാളേറെ പരിമളം നിനക്കായത് കൊണ്ട്..
ഞാന്‍ ആ മനസ്സ് വിലക്കെടുത്തു
എന്നെ നിനക്കായി സമര്‍പ്പിക്കാന്‍ കൊതിച്ചു
നിമിഷങ്ങള്‍ കൊണ്ട് ബാഹ്യ ശരീര കവചങ്ങളെ മറികടന്ന് എന്റെ മനസ്സ് നിന്നരികിലെത്തുന്നു.
പ്രണയം അതൊരു സുഖമാണ്
അനുഭൂതിയുടെ നെറുകയില്‍ നിന്നും ശാന്തമായി താഴോട്ട്‌ പതിക്കുന്ന പനിനീരരുവി പോലെ ....
ദുഖങ്ങള്‍ക്ക്‌ ഔഷധമാണ്.
വയ്യാ എനിക്കതിനെ വർണ്ണിക്കാന്‍ ആവില്ലാ
ഞാനിപ്പോള്‍ എന്റെ ഹൃദയം പറിച്ചെടുത്ത് നിന്റെ ചുണ്ടുകളിലേക്ക്‌ നല്‍കാം
നീയതില്‍ നീയാകുന്ന അമൃത് പകര്‍ന്നു തിരികെ നല്‍കിയാലും ..
ഞാനിതാ കണ്‍കള്‍ നട്ട് കാത്തിരിക്കുന്നു.
എന്റെ ശ്വാസം നിലക്കും മുന്‍പ് എന്നരികിലെത്തുമെന്നു നിനച്ച്
വരുമോ എന്നരികെ.. അതോ
അടര്‍ന്നു വീഴുന്ന കരിയിലകള്‍ പോലെ ഞാന്‍ നിലം പതിക്കുമോ...

വായിച്ച് തീരും മുമ്പേ കണ്മുനകള്‍ നിറഞ്ഞു കവിഞ്ഞു. അന്നൊരു നാള്‍ അവനു നല്‍കാന്‍ വേണ്ടി എഴുതിവെച്ചതായിരുന്നു. കോളേജിലെ ഹീറോയായ അവനെ കണ്ണെറിയാന്‍ പോന്ന സൌന്ദര്യം എനിക്കില്ലായിരുന്നിരിക്കാം... എന്നിട്ടും പിന്നെന്തിനു അവനെന്നെ ചിരിപ്പിച്ചു, കരയാന്‍ അനുവദിക്കാതിരുന്നു, വേദനകളെ അവന്റെ വേദനകള്‍ കൊണ്ട് കഴുകികളഞ്ഞു. മറ്റുള്ള കുട്ടികള്‍ അവനോട് കൊഞ്ചിക്കുഴയുമ്പോള്‍ എന്റെ നെഞ്ചു പിടക്കുന്നത്‌ അവനറിയാമായിരുന്നു. എങ്കിലും കണ്ണന് രാധ പോലെ ആ മനസ്സില്‍ ഞാനുണ്ടെന്ന് വെറുതെ വ്യാമോഹിച്ചു. മോഹങ്ങള്‍ നമുക്ക് സ്വന്തമാണല്ലോ. അതിനു ആരുടെയും അനുവാദം വേണമെന്നില്ലല്ലോ.
ഇല്ല, എന്നാലും കാലങ്ങള്‍ അതിന്റെ പ്രഭയെ ഒതുക്കും, മനസ്സിനെ തളര്‍ത്തും, കാലം തുള്ളിച്ചാടി നീങ്ങും. അങ്ങനെ തന്നെ സംഭവിച്ചു. പഠനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞാന്‍ അവനെ വിളിച്ചതാ.... ആ സംസാരത്തില്‍ സന്തോഷമോ ദുഖമോ പ്രകടമല്ല. എല്ലാം ഒരു തുടച്ചു നീക്കല്‍ പോലെ...
ഇനി ഈ യാത്രയും അവനിലേക്കെത്തുമ്പോള്‍ എന്നെ കയ്യൊഴിയുമോ? മനസ്സ് വെറുതെ തേങ്ങി. ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായി. പെട്ടെന്നായിരുന്നു വണ്ടി നിന്നത്. കണ്ണട ശരിക്ക് വെച്ച് പുറത്തേക്കു നോക്കി. ഡ്രൈവര്‍ അകത്തേക്ക് തല ചെരിച്ച് പറഞ്ഞു.
"മാഡം, ഇവിടെ ഇറങ്ങി അല്പം ചായ കഴിച്ചു ഫ്രഷ്‌ ആയിട്ട് പോകാം"
അല്‍പ സമയം ചിന്താമണ്ഡലത്തെ വെറുതെ വിട്ടു. ഇന്നിലേക്ക്‌ മനസിനെ കയറിട്ടു പിടിച്ചു.

കടയിലെ ചാരുബഞ്ചില്‍ തലവെച്ചു പതിയെ ഇരുന്നു. അകത്തു നിന്നും കലപില കൂട്ടുന്ന കുട്ടികള്‍. തലയ്ക്കു പെരുക്കം കൂടുന്ന പോലെ.
"എങ്ങനെ ഇവരെ സഹിക്കുന്നു"
പുഞ്ചിരിച്ചു കൊണ്ട് ചായ കടയിലെ സ്ത്രീ പറഞ്ഞു.
"ഇല്ല അവര്‍ ഇവിടെ ഉണ്ടാകാറില്ല. ഇന്ന് നേരത്തെ മഞ്ഞ് വീഴ്ച കണ്ട് കുന്നു കയറിയതാ. അല്ലെങ്കില്‍ താഴെ തന്നെ. എന്നും തനിച്ചാ അമ്മയെ കിട്ടാറില്ല. ഈ ചായക്കടേല്‍ വല്ലതും കാച്ചി കാശാക്കിയാലെ ഇവര്‍ക്ക് വിശപ്പടക്കാനൊക്കൂ.."
"ഇവിടുത്തെ കുട്ടികളാ മൂന്നും?"
"തന്തയില്ലാത്തത് രണ്ടെണ്ണം. ഒന്നാരോ പെറ്റിട്ടുപേക്ഷിച്ചതും. എന്റെ കാലം കഴിയോളം കൊള്ളാം.. അന്തസുള്ള തറവാട്ടിലേതാ.. കണ്ടാലറിഞ്ഞുടെ.. ഇവിടെ വരുന്നോരോടും പോകുന്നോരോടും ഞാന്‍ ഉത്തരം പറഞ്ഞ് മടുത്തു. കൊടശീല പോലെ കറുത്ത എന്റെ വയറ്റില്‍ ജനിക്കോ ഇങ്ങനൊരു പൊന്നും കുടം".
വാ തോരാതെ സംസാരിക്കുന്ന ഇവരോട് പുഞ്ചിരിച്ച് ചോദിച്ചു,
"മുനിയാണ്ടിയെ അറിയാമോ..?"
ഇല്ലെന്നവര്‍ തലയാട്ടി. അമ്മ പറയുന്നത് കേട്ടാകും കുട്ടികള്‍ മൂന്നു പേരും വാതില്‍ കട്ടിലും ചാരി എന്നെ നോക്കി നിന്നു. രണ്ട് ആണ്‍ കുട്ടികള്‍ക്ക് നടുവിലായി നില്‍കുന്ന പെണ്‍കുട്ടി. ഐശ്വര്യമുള്ള മുഖം കട്ടിയുള്ള കറുത്ത കണ്‍ പീലികള്‍ വെളുത്ത് തുടുത്ത അവളുടെ മുഖത്തിന് സൌന്ദര്യം കൂട്ടിയ പോലെ...
അവളെ തന്നേ നോക്കി നില്‍ക്കുന്നത് കണ്ടാകും അവള്‍ ആണ്‍ കുട്ടികളുടെ പിന്നിലേക്ക്‌ ഒളിച്ച് നിന്നു.
"ഇവളാണോ ഇവരെക്കാളും ചെറുത് ?"
ആ സ്ത്രീ ചിരിച്ചു കൊണ്ട് അതെയെന്നു തലയാട്ടി.

ഈ കുഞ്ഞിന്റെ അമ്മ ആരായിരിക്കും..? എന്തിനായിരിക്കും അവരതിനെ ഉപേക്ഷിച്ചത്..? എന്റെ മനസ്സില്‍ വരുന്ന പൊട്ടത്തരങ്ങള്‍ക്ക് പണ്ടേ പരിധിയില്ലാത്തതാണ്. പണ്ട് ഇതുപോലെ ഒരു സംഭവമുണ്ടായത് ഓര്‍മവന്നു.
ഊട്ടിയിലെ സ്കൂളില്‍ പഠിച്ചിരുന്ന കാലം. ഒരു വൈകുന്നേരം അച്ഛനുമൊത്ത് മടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്. റോഡരികില്‍ ഒരു മധ്യ വയസ്ക ഒരു ബാഗ്‌ ഉപേക്ഷിച്ചു ധൃതിയോടെ വാഹനത്തില്‍ കയറി പോകുന്നു. ബാഗില്‍ നിന്നുള്ള കരച്ചില്‍ കേട്ട്‌ ഞങ്ങള്‍ വണ്ടി നിര്‍ത്തി. അങ്കലാപ്പോടെയാണെങ്കിലും അച്ചന്‍ ബാഗ്‌ തുറന്നു. അത്ഭുതം തോന്നാതിരിക്കുമോ കൈകലുകളിട്ടടിക്കുന്ന മുന്ന് മാസം പ്രായം തോന്നിക്കുന്ന സുമുഖനായൊരു കുഞ്ഞ്. കുഞ്ഞിനെ വാരിയെടുത്ത് അമ്മയുടെ കൈകളില്‍ കൊടുത്തു. നോക്കിയിരിക്കാന്‍ പോന്ന സൌന്ദര്യം ഉണ്ട് എങ്കിലും അമ്മക്കതിന്റെ കരച്ചില്‍ ഒതുക്കാന്‍ പാടുപെടേണ്ടി വന്നു. പിന്നീട് വണ്ടിയില്‍ കുഞ്ഞുമായി അല്‍പം ദുരെ യാത്ര ചെയ്ത ശേഷമാണ് ചായകടക്കാരന്‍ മുനിയാണ്ടിയെ കണ്ടെത്തിയത്. അയാളോട് കാര്യം വിവരിച്ച് തല്‍ക്കാലം കുഞ്ഞിനെ അയാളെ ഏല്പിച്ചു നാട്ടിലേക്ക് മടങ്ങി. പിന്നെ ഈ വഴിക്ക് പോകുമ്പോഴെല്ലാം മുനിയാണ്ടിയെ ആന്വേഷിചെങ്കിലും കണ്ടെത്തിയില്ല. അവനും ഇപ്പൊ വലിയ കുട്ടിയായി ഈ പ്രദേശത്ത് വളരുന്നുണ്ടാകും. കണ്ണില്‍ ഇപ്പോഴും ആ കുഞ്ഞ് രൂപം ഓര്‍മ വന്നു. "എന്താണ് ആലോചിക്കുന്നത്. ചായ തണുക്കും"
ആ സ്ത്രീയാണ് പറഞ്ഞത്. ചായ ഗ്ലാസ് പതിയെ ചുണ്ടോടു ചേര്‍ത്തു ഒരു കവിള്‍ കുടിച്ചു. ചുടുള്ള ചായക്ക് ശരീരത്തെ ഉണര്‍ത്താനുള്ള കഴിവുണ്ട്.എനിക്കും ഉന്മേഷം കിട്ടി. കുഞ്ഞ് സുന്ദരിയുടെ കയ്യില്‍ ഒരു പത്ത് രൂപയുടെ നോട്ട് വെച്ച് കൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.

ഡ്രൈവര്‍ വണ്ടിയില്‍ കയറി. തണുപ്പ് കൂടി വരുന്നു. വണ്ടി വീണ്ടും മുന്നോട്ട് പാഞ്ഞു. തേയില തോട്ടങ്ങളുടെ ഹരിത മനോഹാരിത കണ്ണുകളെ സന്തോഷതിലാഴ്ത്തി. മനസ്സിപ്പോഴും ചെറു ചൂടുള്ള വറ ചട്ടിപോലെ.. ഏകാന്തതയിലേക്കെപ്പോഴും പാഞ്ഞെത്തുന്ന അവന്റെ മുഖം വീണ്ടും തെളിഞ്ഞു. ഇനി ഞാന്‍ അവിടെ എത്തുമ്പോള്‍ എന്താവും അവന്റെ പ്രതികരണം. അറിയില്ല, എന്നെ അവഗണനയോടെ തള്ളിപ്പറയാതിരുന്നാല്‍ മതിയായിരുന്നു. ഒരു പ്രദേശത്തിന്റെ കൊടും വരള്‍ച്ചയിലേക്ക് ഉറ്റി വീഴുന്ന ജലത്തുള്ളി പോലെയാണെന്റെ മനസ്സില്‍ അവനു സ്ഥാനം. ആ നീരുറവ അടച്ചു വെച്ചാല്‍ ജലം കിട്ടാതെ മരിക്കുന്ന അനേകായിരം ജനങ്ങളുടെ മനോവിഷമം ഒന്നിച്ചനുഭവിക്കേണ്ടി വരുന്നതെത്രയോ അത്രയും വേദനയായിരിക്കും അവനില്‍ നിന്നുള്ള അവഗണന. ക്ഷമ നല്ലവണ്ണം വേണം. മനസ്സിനെ പിടിച്ചു നിര്‍ത്തണം.
എന്നില്‍ കാണാത്ത ഗുണങ്ങള്‍ മറ്റൊന്നില്‍ കണ്ടിട്ടാകണം അവൻ... അറിയില്ല ഞാനവനോട് മനസ്സല്ലാതെ മറ്റൊന്നും ഒരിക്കലും ആവശ്യപ്പെട്ടില്ല. നിഷ്കളങ്കമായ ആ മനസ് അതിലുടെ ഞാനെന്റെ സന്തോഷം കാണുന്നു. സങ്കടങ്ങളെ മറക്കുന്നു. ഇനി എല്ലാം തന്റേടത്തോടെ നേരിടണം. അവന്‍ എന്നെ കൈവെടിഞ്ഞാലും ഞാന്‍ കരയില്ല. പക്ഷെ.. എന്റെ അവസാന ആഗ്രഹമായി ആ കണ്ണുകളില്‍ നോക്കി ഇരിക്കാന്‍ എനിക്ക് മാത്രമായി ഒരു അര മണിക്കൂര്‍ സമയം അനുവദിച്ചു തന്നെങ്കില്‍ ... എന്റെ ഈ മനസ്സ് പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു കണങ്ങളെക്കാളും തണുത്തുറഞ്ഞു പോകും. അതെന്റെ ശ്വാസമിടിപ്പ് നോര്‍മലാക്കും. ചിന്തകളെ വിദൂരതയിലേക്ക് തളളും. ഞാന്‍ എനിക്കായി മാത്രം കിട്ടിയ നിമിഷങ്ങളെയോര്‍ത്തു കാലം തള്ളി നീക്കും.
എല്ലാം ഉള്ളിലൊതുക്കി സംഭവിക്കുന്നതെന്താകുമെന്നറിയാതെ.. എന്റെ ശരീരം വഹിച്ചു വണ്ടി നീങ്ങി കൊണ്ടിരുന്നു....