Wednesday, April 20, 2011

തളിരിലകള്‍ തേങ്ങുന്നു

കാലം തെറ്റി എത്തിയ മഴക്കാലത്തിന്റെ പെരുമഴ പുറത്ത് തിമിര്‍ത്തു പെയ്യുകയാണ്. ഓരോ മഴത്തുള്ളിയും ഒരുകുടം വെള്ളമെന്നപോലെ നിലത്ത്‌ പതിച്ചുകൊണ്ടിരുന്നു.

പുലര്‍ച്ചെ എഴുന്നേറ്റ് പാറിപ്പറന്ന തലമുടി മേലോട്ട് കെട്ടിവെച്ച് നൈറ്റിയുടെ അഴിഞ്ഞ ബട്ടണുകള്‍ നേരെയിട്ടു മുറ്റത്തേക്കിറങ്ങി ഉമിക്കരിയും കയ്യിലെടുത്ത് തോട്ട്‌ വക്കിലെത്തുമ്പോള്‍ വല്ലാത്ത തണുപ്പ്. കുളിരുള്ള കാറ്റില്‍ തമ്മില്‍ പുല്‍കുന്ന നെല്‍ചെടികള്‍. മൂളി പാട്ടുപോലെ തെളിഞ്ഞൊഴുകുന്ന കുഞ്ഞരുവിയില്‍ കയ്യും മുഖവും കഴുകി മടങ്ങുമ്പോള്‍ പല്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി ശബ്ദം പുറത്ത് വന്നു. രാത്രിയിലെ ശക്തിയായ കാറ്റില്‍ വീണ പഴുത്ത ഇലകള്‍ നടപ്പാതക്ക് ഭംഗിയേകി. വീട്ടിലേക്ക് എത്തുമ്പോള്‍ തന്നെ കൊറമ്പി തത്തയുടെ കരച്ചില്‍. അശ്വതി ധൃതിയില്‍ നടന്ന് ഇറയത്ത്‌ തൂക്കിയിട്ട കൂട്ടിനരികില്‍ ചെന്നു.

“ഉം.. എന്താ കൊറമ്പി,  രാവിലെ തന്നെ വിളിച്ചു കാറുന്നു. ഇന്നലത്തെ മഴ നിന്നെ ഒരുപാടങ്ങ്‌ നനയിച്ചോ..”
ഇതു കേട്ട്‌ ദേഷ്യ ഭാവത്താല്‍ കൊറമ്പി തല തിരിച്ചു.
ആ വീട്ടില്‍ അമ്മയും ചേച്ചിയും കഴിഞ്ഞാല്‍ അശ്വതിക്ക് കൂട്ട്‌ കൊറമ്പിയാണ്. കൊറമ്പിയുടെ തീറ്റ പാത്രത്തില്‍ അല്‍പ്പം നെല്‍മണി നിക്ഷേപിച്ച് അശ്വതി അടുക്കളയിലേക്ക് നടന്നു.

സമയം നീങ്ങി. തണുപ്പ് ക്രമേണ കുറഞ്ഞു. മരങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ പുറത്ത് വന്നു. മരങ്ങളിലും മറ്റും നെയ്തിട്ട ചിലന്തി വലകളില്‍ വീണ മഞ്ഞുത്തുള്ളികള്‍ സൂര്യന്റെ പ്രകാശം തട്ടി വെട്ടിത്തിളങ്ങി. അമ്മ പശുക്കള്‍ക്കുള്ള കാടി സംഭരിക്കാന്‍ രാവിലെ വീട് വിട്ടിറങ്ങും. അല്‍പം വൈകിയാണ് തിരിച്ചു വരവ്. വീട്ടു ജോലികളില്‍ മുഴുകുമ്പോഴും അകത്തെ ഇരുണ്ട മുറിയില്‍ നിന്നും ചേച്ചിയുടെ നെടുവീര്‍പ്പുകള്‍ അശ്വതി കേള്‍ക്കാമായിരുന്നു. അകത്ത് ചെന്നു നോക്കുമ്പോള്‍ പാവം ജനലഴികള്‍ പിടിച്ച് എന്തോ ചിന്തയിലാണ്. ഒരുകണക്കിന് ചേച്ചിക്ക് മിണ്ടാന്‍ കഴിയാത്തത് നന്നായി. അല്ലെങ്കില്‍ ആളുകളുടെ എന്തെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. ജോലികള്‍ തിരക്കിട്ട് തീര്‍ക്കുന്നതിനിടെ വീണ്ടും കൊറമ്പിയുടെ കരച്ചില്‍. അശ്വതി ഉമ്മറത്ത് എത്തിനോക്കി. അപരിചിതനാണ്.
“ഇവിടെ ആരുമില്ലേ..”
“ആരാ..”
“ഞാനിവിടെ പുതിയ പോസ്റ്റ്മാനാ”
“അതിനിവിടെ കത്തയക്കാന്‍ ആരും ഇല്ലല്ലോ. ഉണ്ടായീര്‍ന്നു അങ്ങേരെ രണ്ടാം കെട്ടിലെ ഒരു തലതെറിച്ച സന്തതി. അതിന്റെ വിവരോന്നും ഇപ്പോല്ല്യാ. അങ്ങേരെ ദാ ആ പറമ്പിലേക്ക് എടുത്ത അന്ന് നാട് വിട്ടതാ. അതിന്‍റെ വിവരോന്നും ഇപ്പോല്ല്യാനും. ഇനീപ്പോ ചത്തൊന്നും അറിയാംപാടില്ല്യാ. പിന്നാരാ ആരാ കത്തയക്കാന്‍” കാടി കൊണ്ടുവരാനുള്ള പാത്രം തിരയുന്നതിനിടെ  അമ്മ അകത്തു നിന്ന് വിളിച്ച് പറഞ്ഞു
“അതിന് ഇവിടേക്ക് എഴുത്തൊന്നും ഇല്ല. ഞാന്‍ പുതിയ ആളായതോണ്ട് വീട് വീടാന്തരം ഒന്ന് കയറി ഇറങ്ങാന്ന് വെച്ചു. താമസവും ഓഫീസിനടുത്താ. രാവിലെ തന്നെ ഈ വഴിയാ ഇറങ്ങിയെ”
ഇതു കേട്ട അശ്വതിക്ക് ദേഷ്യം വന്നു അവള്‍ അയാളോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. “ഇങ്ങനേ ഓരോരുത്തന്മാര്‍ വരും, പരിചയം ന്നാ പറച്ചില്‍”

അശ്വതിയുടെ മുറുമുറുപ്പ് കേട്ട് പോസ്റ്റ്മാന്‍ അല്‍പം മാറി നിന്നു. അതു കണ്ട് അവള്‍ പറഞ്ഞു “ഇയാളോടുള്ള ദേഷ്യം കൊണ്ട് പറയുകയല്ല. മുമ്പ് ഇവിടൊരുത്തന്‍ ഒന്നും രണ്ടും പറഞ്ഞു വന്നതാ. ന്റച്ഛന്‍ അയാളെയങ്ങു വിശ്വസിച്ചു. പാടത്തും പറമ്പിലും ജോലീം കൊടുത്ത് അച്ഛന്റെ സഹായിയാക്കി. പിന്നെ തീറ്റേം കുടീം ഒക്കെ ഇവിടുന്നായി. അവസാനം ന്റെ ചേച്ചീനെയും നശിപ്പിച്ച് ആരും അറിയാതെ നാടും വിട്ട്. ഇതറിഞ്ഞ അച്ഛന്‍ നെഞ്ചിലൊരു പെരുപ്പ്‌ എന്നും പറഞ്ഞ് കെടന്നതാ. ആശുപത്രീല്‍ എത്തും മുന്നേ പോയി..”
പതറിയ ശബ്‌ദത്തോടെ പോസ്റ്റ്മാന്‍ ച്ചോദിച്ചു
“അപ്പൊ ചേച്ചി?”
“ദാ അകത്ത് നിറ വയറും താങ്ങി നിക്കുണു. ഇപ്പൊ കാലില്‍ ചങ്ങലയും ഉണ്ട്‌. ചങ്ങല ഇല്ലാതെ പറ്റൂല്ല്യ. വല്ലോരേം ചെന്നു എന്തേലും ചെയ്താ പിന്നെ ഏറും കുത്തും കിട്ടുന്നതിലും ഭേധാ ഈ ചങ്ങല. ജന്മനാ മിണ്ടാത്തോണ്ട് വാ തുറന്നു കൂവണ പ്രയാസൂം ല്ല്യ”
ഇതെല്ലാം കേട്ട്‌ നിന്ന പോസ്റ്റുമാന്‍ വല്ലാത്തൊരു അവസ്ഥയിലായി. അയാള്‍ യാത്ര പറഞ്ഞു നടന്നകന്നു.

“മോളേ അശ്വതീ, നീ പോകുന്നില്ലേ.. സമയം എന്തായീന്നറിയോ കുട്ടീ..” അമ്മയുടെ വിളി.
അവള്‍ ധൃതിയില്‍ വസ്ത്രം മാറി. അപ്പോഴും ചേച്ചി ജാലകത്തിനരികില്‍ നില്‍പ്പ് തുടര്‍ന്നു. അശ്വതി യാത്ര പറഞ്ഞിറങ്ങി. അല്‍പം അകലെ ടെലിഫോണ്‍ ബൂത്തിലാണ് അവള്‍ക്ക് ജോലി. അച്ഛന്റെ മരണ ശേഷം കുടുംബം പുലര്‍ത്താന്‍ തേടി നടന്നു ലഭിച്ചതാണ്. വെയിലിനു ശക്തി കൂടി. കറുത്തു നീണ്ട റോഡില്‍ വെയില്‍ നൂലുകള്‍ പിടഞ്ഞു. ഇടക്ക് ഇരമ്പി പോകുന്ന വാഹനങ്ങള്‍. കടയില്‍ തിരക്കൊന്നും ഇല്ല. എല്ലാ കാര്യത്തിലും തന്റേടവും ചിട്ടയും ഉണ്ടെങ്കിലും ചേച്ചിയുടെ കാര്യങ്ങള്‍ എന്നും അശ്വതിയുടെ മിഴികളെ ഈറനണിയിക്കും. തുറന്നൊന്നു കരയുവാനോ ചതിച്ചവന്റെ നേരെ നിന്ന് ആക്രോശിക്കാനോ കഴിയാതെ ചതിയില്‍ അകപ്പെട്ട തന്റെ ചേച്ചിയെ നശിപ്പിച്ചവനെ നാഴികക്ക് നാല്‍പ്പതു വട്ടം അശ്വതി ശപിക്കാറുണ്ട്.

ഇടക്കിടക്ക് കടയില്‍ ആളുകള്‍ കയറി ഇറങ്ങി. അതിനിടയിലാണ് സുമതിയുടെ വരവ്. സുമതി വന്ന വിവരം പറഞ്ഞു. തല്‍ക്കാലം അവളെ കടയില്‍ നിര്‍ത്തി അശ്വതി വീട്ടിലേക്കോടി. കൊറമ്പിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍. അകത്ത് കടന്ന ഉടനെ അശ്വതിക്ക് കാര്യം മനസ്സിലായി. തിരിഞ്ഞു നടന്നപ്പോള്‍ അമ്മ വിളിച്ചു.
“അശ്വതീ നീയാ വയറ്റാട്ടിയെ കൂട്ടിവാ മോളേ..”
വയറ്റാട്ടിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ചേച്ചിയുടെ ചങ്ങലക്കു കിലുക്കം വര്‍ദ്ധിച്ചു കൊണ്ടിരുന്നു.
ഇടവഴിയിലൂടെ ഓടി അവിടെ എത്തുമ്പോള്‍ ഉമ്മറത്ത് ചിതലരിച്ച ചാരുകസേരയില്‍ വെളുത്തു മെലിഞ്ഞൊരു രൂപം മയങ്ങുന്നു. കരിതേച്ച മുറ്റത്ത് നില്‍ക്കുമ്പോള്‍ കാലുകള്‍ പൊള്ളി. അശ്വതി ആളനക്കമുണ്ടാക്കിയതും ആ രൂപം ചലിച്ചു.
“ആരാ..”
“പാടവക്കിലെ ചന്ദ്രന്റെ മോളാ, കുഞ്ഞമ്മുവോട് അത്രേടം വരേ വരാന്‍ പറഞ്ഞു”
“അകത്ത് നിന്നും എത്തി നോക്കിയ കുഞ്ഞമ്മു ചോദിച്ചു”
“ന്ത്യെ കുട്ട്യേ....”
“ചേച്ചിക്ക് നമ്പലം തൊടങ്ങീ..”
“ആ ഭ്രാന്തി കുട്ടിക്കല്ലേ.. ശിവ ശിവാ ദാ വരുന്നു.”
ഇതുകേട്ട അശ്വതിയുടെ കണ്ണുകള്‍ നനഞ്ഞു. കുഞ്ഞമ്മു വെറ്റില മുറുക്കി മുണ്ടും തോളത്തിട്ട് അശ്വതിയെ അനുഗമിച്ചു. വീട്ടിലെത്തുമ്പോള്‍ ചേച്ചിയുടെ നെരക്കങ്ങളും ചങ്ങലക്കിലുക്കവും കേട്ട്‌ തുടങ്ങി. വയറ്റാട്ടി അകത്ത് കടന്ന് ഇരുട്ട് മുറിയുടെ വാതിലടഞ്ഞു. അശ്വതി വരാന്തയിലെ തൂണും ചാരിയിരുന്നു. കൊറമ്പിയുടെ കരച്ചില്‍ കൂടി വന്നു.
“നീ ഒന്നടങ്ങ്‌ കൊറമ്പി. ദേ ചേച്ചി ഇപ്പോള്‍ പ്രസവിക്കും. അതിനു വേണ്ടിയാ ആ തള്ള വന്നത്”
കൊറമ്പി കരച്ചില്‍ നിര്‍ത്തി. പെട്ടന്നായിരുന്നു കുഞ്ഞിന്റെ  ആദ്യ കരച്ചില്‍ കാതിലെത്തിയത്. അശ്വതി അകത്തേക്കോടി.

ഭൂമിയിലേക്കു എത്തിയതിന്റെ അമ്പരപ്പില്‍‍ അവന്‍ കരഞ്ഞു കൊണ്ടിരിക്കുന്നു. അമ്മ വാതില്‍ക്കല്‍ നിന്നു കണ്ണുകള്‍ തുടക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ വാതില്‍ക്കല്‍ നിന്നു. അല്‍പം കഴിഞ്ഞ് വയറ്റാട്ടി എന്തൊക്കെയോ ചെയ്ത് തീര്‍ത്ത ആവേശത്തില്‍ പുറത്ത് വന്നു. അശ്വതി ആകാംക്ഷയോടെ ഇരുട്ട് മുറിയിലേക്ക് കടന്നു. സന്തോഷവും സങ്കടവും ഒന്നിച്ച് കണ്ണുകള്‍ നിറഞ്ഞൊഴുകി. ക്ഷീണിച്ചു മയങ്ങുന്ന ചേച്ചിയുടെ അരികില്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞു അനുസരണയോടെ അവന്‍ മയങ്ങുന്നു. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ അവള്‍ നോക്കി. കണ്ണുകള്‍ ഇറുകിയടച്ച് കൈകളില്‍ എന്തോ ഒളിപ്പിച്ചപോലെ മുറുക്കിപ്പിടിച്ച്. ആ നിഷ്കളങ്കമായ മുഖം നോക്കിയിരിക്കുമ്പോള്‍ അശ്വതിയുടെ മനസ്സില്‍ എന്തൊക്കെയോ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മിന്നിമറഞ്ഞു.. മയക്കത്തില്‍ നിന്നുണര്‍ന്നാല്‍ കുഞ്ഞിനോടുള്ള ചേച്ചിയുടെ പ്രതികരണം എന്താകുമെന്നു ഒരു ഊഹവും ഇല്ല. ചേച്ചിയുടെ ചങ്ങലയുള്ള കാലില്‍ തലോടി അവള്‍ പറഞ്ഞു
“ദൈവമേ നീ കാത്തോളണേ..”

51 comments:

  1. ഈ കഥ പറച്ചിലിന്റെ രീതി വളരെ
    ആകര്‍ഷകം ആയിട്ടുണ്ട്‌.......മനസ്സിലേക്ക്
    സംഭാഷനങ്ങലോടൊപ്പം സംഭവങ്ങളുടെ ചുരുള്‍
    അഴിയുന്നു..അഭിനന്ദനങ്ങള്‍ സാബി..

    ReplyDelete
  2. കേട്ടു പഴകിയ തീം ആണെങ്കിലും സാബിയുടെ രചനപാടവത്തില്‍ നല്ലൊരു വായന ലഭിച്ചു.(അക്ഷരത്തെറ്റുകള്‍ ഒന്നു കൂടി എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍....)

    ReplyDelete
  3. നല്ല വായനാനുഭവം നല്കിയ കഥ

    ReplyDelete
  4. കൊള്ളാം നല്ല കഥ..പ്രത്യാശയോടെ അവസാനിപ്പിച്ചു...

    ReplyDelete
  5. സാബിത്താത്താ നല്ല കഥ. കഥ നല്ല ഒഴുക്കില്‍ വായിച്ചു. അശ്വതിയുടെ തേങ്ങലുകള്‍ കഥയില്‍ നിന്നും വ്യക്തമാണ്. ഈ കഥ പറഞ്ഞ രീതി വളരെ ആക്ഷണം ഉളവാക്കുന്നുണ്ട്. മടുപ്പ് തോന്നിക്കാ‍ത്ത രീതിയില്‍ എഴുതിയിരിക്കുന്നു. എനിക്കിഷ്ടായി!

    ആശംസകള്‍!

    www.chemmaran.blogspot.com

    ReplyDelete
  6. സാബിയുടെ രചനയുടെ മികവ് പ്രത്യേകം എടുത്തുപറയേണ്ടതില്ല.നന്നായിട്ടുണ്ട്.
    പരിചയപ്പെടാൻ വന്ന പോസ്റ്റ്മേനോട് ഒരുനിമിഷത്തെ പരിജയത്തിൽ കുടുംബചരിത്രം വിളമ്പി അശ്വതി.

    ReplyDelete
  7. നന്നായിരിക്കുന്നു....
    ആശംസകൾ....

    ReplyDelete
  8. നല്ല ഒരു കഥ. എഴുത്ത് ശൈലി ഒന്ന് മാറ്റിയിട്ടുണ്ടല്ലോ, വളരെ നന്നായി

    ReplyDelete
  9. സിനിമയിലും കഥകളിലും ഇത് പോലുള്ള ആശ്വതിമാരെ കാണാറുണ്ടെങ്കിലും ഈ അശ്വതിയെ കുറിച്ചുള്ള കഥ പരച്ചലിന്റെ ശൈലി ഇഷ്ടമായി ...
    ആശംസകളോടെ ...

    ReplyDelete
  10. ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു അല്ലെ.
    ശ്രമങ്ങള്‍ നന്നാവുന്നു.

    ReplyDelete
  11. നന്നായിരിക്കുന്നു, ഈ വിത്യസ്ത ശൈലിക്ക് ആശംസകള്‍....

    ReplyDelete
  12. നല്ല അവതരണം....
    മനസിൽ തട്ടിയ കഥ..
    ആശംസകൾ!

    ReplyDelete
  13. സാബിയുടെ മറ്റു ബ്ലോഗെല്ലാം വായിക്കാറുള്ള എനിക്ക് ഇത് അത്രയ്ക്ക് പോരായെന്നു തോന്നി. പക്ഷെ സാബിയുടെ രചനാവൈഭവം അഭാരമാണ്. ആശംസകള്‍

    ReplyDelete
  14. സാബീ, [[അശ്വതിയുടെ മുറുമുറുപ്പ് കേട്ട് പോസ്റ്റ്മാന്‍ അല്‍പം മാറി നിന്നു. ഇതു കണ്ട് അവള്‍ പറഞ്ഞു “ഇയാളോടുള്ള ദേഷ്യം കൊണ്ട് പറയുകയല്ല.]] ഇതിലെ 'ഇത്' അത് എന്നാക്കൂ സാബീ.. കഥ അസ്സലായി..വിത്യസ്തതയാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്ത് വായനക്കാര്‍ക്ക് മടുപ്പുളവാക്കാത്ത സാബിയുടെ രചനാവൈഭവം അഭിനന്ദനീയവും,മാതൃകാപരവും ആണ്...

    ReplyDelete
  15. നന്നായിരിക്കുന്നു.

    ReplyDelete
  16. oru vedanayiloode ozhukode kadannu poyi. നന്നായിരിക്കുന്നു.

    ReplyDelete
  17. “ദൈവമേ നീ കാത്തോളണേ..” വേദനയും വിഷമതകളും കണ്ട് മരവിച്ച മനസ്സിന്റെ ആത്മാർഥമാ പ്രാർത്ഥന എല്ലാ അടങ്ങിയിട്ടുണ്ട് ആ നിശ്വാസത്തിൽ... ഒരു നാ‍ാട്ടിപുറത്തെ വീട്ടിലെ പരിഭവങ്ങളും നൊംബരങ്ങളും എല്ലാം എഴുത്തിലൂടെ വരച്ചുകാട്ടി ..ആശംസകൾ..

    ReplyDelete
  18. ആദ്യത്തെ രണ്ടു വരികള്‍ വായിച്ചപ്പോള്‍ തിരക്ക് മാറ്റി വച്ചു മുഴുവന്‍ വായിക്കാന്‍ ഉത്സാഹമായി. കഷ്ട്ടതകളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ മുമ്പിലും പിന്നിലും കാണുന്നത് കൊണ്ട് മുമ്പോട്ടു വായിക്കുമ്പോള്‍ മനസ് ഒന്നു സങ്കടപ്പെട്ടു. പക്ഷെ ഒരു ആണ്‍ പൈതല്‍ ആ കുടുംബത്തില്‍ പിറന്നത്‌ പുതിയ പ്രതീക്ഷയായി അവസാനം വിരിഞ്ഞത് കണ്ടപ്പോള്‍ സന്തോഷമായി..
    നല്ല അവതരണം..എല്ലാ ഭാവുകങ്ങളും നേരുന്നു..

    www.ettavattam.blogspot.com

    ReplyDelete
  19. കൊള്ളാം നല്ല കഥ.

    ReplyDelete
  20. ഒരു വെറും കഥയായെങ്കിലും കൊള്ളാം. ഒരു പുതിയ ജനനത്തിന്റെ പ്രത്യാശയുടെ ആകാശത്തെക്കൊരു കിളി വാതില്‍ തുറന്നു വച്ചതിന്റെ ഒരു സന്തോഷം.

    ReplyDelete
  21. കഥ അവതരണത്തിലുള്ള വിത്യസ്തമായ ശൈലി നന്നായിരിക്കുന്നു.
    നല്ല ഒഴുക്കോടെ വായിച്ചു.

    ReplyDelete
  22. പ്രത്യാശയുടെ ജനനം, കൊള്ളാം.

    ReplyDelete
  23. കഥ വായിക്കുംബോള്‍ ഒരു ഭീതിയാണ് അനുഭവപ്പെട്ടത്.. എന്ത് സംഭവിക്കും എന്ന ഭീതി.. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  24. മനസ്സിലേക് ഇറങ്ങിചെന്ന കഥ
    നല്ല അവതരണം ,
    ആശംസകള്‍ നേരുന്നു

    ReplyDelete
  25. കഥ തരക്കേടില്ല. പക്ഷെ ഒരു സംശയം. ഇപ്പോഴും ഉമിക്കരി കൊണ്ടു പല്ല് തെയ്കുന്നവരുന്ടോ ആവൊ? ഒരു കുറ്റം പറഞ്ഞതല്ല. ഇനിയും നല്ലത് പ്രതീക്ഷിക്കട്ടെ.

    സസ്നേഹം

    സത്യന്‍

    ReplyDelete
  26. ഇത് നന്നായിട്ട് പറഞ്ഞിരിക്കുന്നു കേട്ടൊ സാബി

    ReplyDelete
  27. Liked the village atmosphere created here...

    ReplyDelete
  28. “ദൈവമേ നീ കാത്തോളണേ..”
    അത്രതന്നെ അവിടെ പറയാനുള്ളൂ..
    നന്നായി പറഞ്ഞു...

    ReplyDelete
  29. സാബി കഥയില്‍ പിന്നെയും പുതുമ കൊണ്ട് വരുന്നു. ഈ പരീക്ഷണത്തിനുള്ള ധൈര്യം തന്നെയാണ് ഈ കഥകളെ ഇങ്ങിനെ മെച്ചപ്പെട്ടതാക്കുന്നതും.

    ReplyDelete
  30. നന്നായിട്ടുണ്ട്.
    ആശംസകൾ..........

    ReplyDelete
  31. ഭാഷയും ശൈലിയും നന്നായി .
    തികച്ചും ആകര്‍ഷകമായ കഥ.
    പക്ഷെ ക്ലൈമാക്സ് ഒരു സുഖം തോന്നിയില്ല.

    ReplyDelete
  32. നന്നായിട്ടുണ്ട്. കുറച്ചു നാളായി സാബി എഴുതിയവയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. ആശംസകള്‍

    ReplyDelete
  33. കഥ നന്നായി,പറഞ്ഞ രീതിയും കൊള്ളാം.തത്തയ്ക്ക് കൊടുത്ത പേര്‍ മാത്രം ഇഷ്ടായില്ല. പിന്നെ എല്ലാ കഥകളിലും പുരുഷന്മാര്‍ മഹാ ബെടക്കാണല്ലോ?.മുമ്പാരോ സൂചിപ്പിച്ചിരുന്നു. പിന്നെ ആ പോസ്റ്റ് മാനോട് അത്ര പെട്ടെന്നു എല്ലാം വിളമ്പണ്ടായിരുന്നു.അതൊക്കെ പോട്ടെ നമ്മുടെ നാട്ടിലൊരു ബൂലോക മീറ്റു നടന്നിട്ടു സാബി എവിടെയും എത്തി നോക്കി കണ്ടില്ല. ഒറ്റ കമന്റു പോലും എന്റെ ശ്രദ്ധയില്‍ പെട്ടില്ല. എന്തു പറ്റി?

    ReplyDelete
  34. ഒട്ടേറെ പറഞ്ഞുകേട്ട കഥയെങ്കിലും കഥക്കവലംബിച്ച രീതിയിലും പുതുമയില്ലെങ്കിലും എന്തോ ഒട്ടും വിരസമാവാത്ത ഒരു വായന നല്‍കി സാബി ഇതിലൂടെ.. ആ ചേച്ചിയും കുഞ്ഞും ഇനി എന്ത് എന്ന ഒരു ചോദ്യവും നല്‍കിയ കഥ സാബി ഈയിടെ എഴുതിയതില്‍ നന്നായ ഒന്നാണ്..

    ReplyDelete
  35. ഞാന്‍ ആദ്യമായിട്ടാ‍ ഈ കഥ കേള്‍ക്കുന്നത്.നല്ല സുഖമുള്ള വായന.

    ReplyDelete
  36. പതിവുപോലെ നല്ല കഥ.

    ReplyDelete
  37. കഥനം മികച്ചതായി...ആശംസകള്‍!

    ReplyDelete
  38. EZHUTH NANNAYI, ELLA BAVUGANGALUM NERUNNU.......

    ReplyDelete
  39. നന്നായിരിക്കുന്നു

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. നല്ലത് കണ്ടാല്‍ അത് പറയണമല്ലോ. ഈ കഥ അപാകതകളില്ലാത്ത അവതരണ മികവു കൊണ്ട് നിലവാരം പുലര്‍ത്തി. ഒട്ടും അതിഭാവുകത്വം കലര്‍ത്താതെ പച്ചയായ ചില ജീവിത മുഹൂര്‍ത്തങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ വായനക്കാര്‍ക്ക് നല്‍കി.

    അനുവാചക ഹൃദയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവും ഇതിലെ കഥാപാത്രങ്ങളും അവര്‍ സഞ്ചരിക്കുന്ന ജീവിത സംക്രമങ്ങളും. ഭ്രാന്തിയായി ചങ്ങലയില്‍ കഴിയുന്ന പെണ്‍കുട്ടിയെയൊക്കെ കഥയുടെ ഒഴുക്കില്‍ സ്വാഭാവികതയോടെ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയാവുന്ന ആഖ്യാന മികവു തന്നെയാണ്.

    നന്നായി സാബി. സമയം എടുത്തു എഴുതുമ്പോള്‍ കഥ നന്നാവുന്നു. നിങ്ങളിലെ സര്‍ഗ്ഗ ശേഷി പുറത്തു വരുന്നു.

    ധൃതി കൂടുമ്പോള്‍ കഥപറച്ചില്‍ വഴിപാടാകുന്നു. അകമ്പടിയായി അബദ്ധങ്ങളും കടന്നുവരുന്നു. ഇവിടെ കഥാകാരിക്ക് നന്നായി കഥ പറയാന്‍ കഴിയും എന്ന് തെളിയിച്ചു. അതിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  42. സാധാരണമായ കഥ. അതിലേറെ സാധാരണ പ്രമേയം. എന്നിട്ടും
    ഭാഷയിലുള്ള നിയന്ത്രണത്താല്‍ ചിലയിടങ്ങളില്‍ ജ്വലിക്കുന്നു ഇത്

    ReplyDelete