Sunday, October 09, 2011

എന്റെ പൊന്നമ്പിളി

ഭൂമിയിലെ ജീവ ജാലങ്ങളെ കുളിരണിയിക്കാന്‍ നീ വരുമെന്ന സന്ദേശത്തോടെ... സപ്തവർണ്ണങ്ങളണിഞ്ഞ് അംബരം ചുംബിച്ച് മിഴികളില്‍ വര്‍ണ്ണ രാജി തീര്‍ക്കുന്ന രൂപവുമായി വന്നെത്തിയ മഴവില്ല്. നിനക്ക് അകമ്പടിയായി വന്നെത്തുന്ന കാറ്റിന്റെ ശീല്‍ക്കാരങ്ങള്‍. നിന്റെ വരവിന്റെ ശക്തിയും ദൃഡതയും അറിയിച്ചെത്തുന്ന മിന്നല്‍ പിണരുകള്‍, ഇടി മുഴക്കങ്ങള്‍ .
മന്ദഹാസ ചിരി തൂകി മണ്ണിന്‍ മാറിലേക്ക്‌ സാന്ദ്രചുംബനമേകാനണയുന്ന നിന്നെ വരവേല്‍ക്കാന്‍ വികാര തരളിതയായ് വാതില്‍ കോണിലൊളിക്കുന്ന കാമുകിയെ പോലെ കുഞ്ഞ് പൂക്കളും, മരങ്ങളും. നിന്റെ സന്ദേശ വാഹകന്റെ സൌന്ദര്യത്തില്‍ മനം കുളിര്‍ന്ന ആകാശത്തിലെ മേഘപാളികള്‍ കറുത്ത തട്ടം കൊണ്ട് മുഖം മറച്ച് ഒളിഞ്ഞ് നോക്കുന്നു. വറ്റി വരണ്ട പുഴ മാറ് പിളര്‍ത്തി നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കാണിക്കുന്നു. ഇനിയും കാത്ത് നില്‍ക്കാതെ വിഹായസ്സിന്റെ വിരിമാറ് വിട്ട് നീ വരിക. തണുത്തുറയുന്ന നിന്റെ കരവലയങ്ങള്‍ നീട്ടി സംഗീത മൊരുക്കി താള ലയ ശ്രുതിയോടെ, ജീവജാലങ്ങളുടെ ശരീരത്തിലൂടെ ഭൂമിയുടെ സുന്ദരമായ മാറിടത്തിലേക്ക് നീ പതിക്കുക. നിന്റെ സ്പര്‍ശനമേറ്റ് ഉയിര്‍ത്തെഴുനേല്‍ക്കുന്ന കുഞ്ഞ് സസ്യങ്ങള്‍, അവരുടെ പുഞ്ചിരികള്‍ കാണാന്‍ എത്ര സുന്ദരമാണ്‌. ജല മുത്തുകള്‍ തന്റെ മെയ്യിലണിഞ്ഞു അഹങ്കാരത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ മനുഷ്യ മനസ്സുകളും സന്തോഷാധിക്യത്താല്‍ പുളകിതമാവുന്നു. നീയെന്ന സംഭരണി കനിഞ്ഞരുളിയാല്‍ നിറഞ്ഞ മനസോടെ കൊലുസ്സ് കിലുക്കിയൊഴുകുന്ന അരുവികള്‍, ശാന്തതയോടെ ഒഴുകുന്ന പുഴകള്‍, കിണറുകള്‍. എല്ലാം നിന്നിലൂടെ സമ്പൂർണ്ണരാകുന്നു. ഹോ..! നാടും വീടും തൃപ്തിയാക്കി കുളിരണിയിച്ച് നീ യാത്രയാകുമ്പോള്‍ വിരഹാകുലയായ കാമുകിയെ പോലെ ഭൂമീദേവി കുളിച്ചീറന്‍ മാറി നിന്നെ യാത്രയാക്കുന്നു. അവളുടെ മുഖം നനുത്ത പനനീര്‍ മലർ പോലെ തുടുത്തു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. കുളിരണിഞ്ഞ ഭൂമിയെ നോക്കി രചിക്കുന്ന കഥകളും കവിതകളും നിന്റെ നൈർമല്ല്യത്തിന്റെ സുഖമറിയിക്കുന്നതാകുന്നു. ദേഷ്യം വിട്ട് മാറിയ അംബരം, കറുത്ത പുടവ മാറി അവള്‍ പ്രകാശത്തെ തുറന്നു വിടുന്നു. പ്രകാശത്തിന്റെ ആഗമനം ജീവ ജാലങ്ങള്‍ ഭൂമിയോട് സങ്കടമുണര്‍ത്തും മുമ്പേ ഇനിയും നീ വന്നണയുക. പച്ചിലകള്‍ വാടും മുമ്പേ..പുഴ വരളും മുമ്പേ.. മനുഷ്യന്‍ ഉഷ്ണം കൊണ്ട് വാടിത്തളരും മുമ്പേ...

മഴ...!
എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് തന്റെ നാട്ടിലെത്തിയതിന്റെ സന്തോഷം. മഴക്കാലത്തിന്റെ കുളിരണിഞ്ഞ ഭുമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയായ് മുറ്റത്തേക്കിറങ്ങി മഴയില്‍ കൊതി തീരുവോളം നടന്നു. മുറ്റത്ത് ചിതറിയിട്ട മെറ്റല്‍ തരികള്‍ മഴത്തുള്ളികളില്‍ തട്ടി ചിതറുന്നു. തന്റെ ശരീരത്തെ കുളിരണിയിച്ചു താഴേക്ക്‌ പതിക്കുന്ന മഴയുടെ വികാരം ഞാനറിഞ്ഞു. മഴ മനസ്സിന്റെ വേദനയെ കഴുകി കളഞ്ഞുവോ? മനസ്സ് വേദനിക്കുംമ്പോഴാണല്ലോ ഈ പെരുമഴ വന്നത്. തന്നെ കുളിരണിയിക്കാന്‍ വന്ന മഴയോടെനിക്ക് പ്രണയം. മഴ ഒരു കാമുകനെ പോലെ കെട്ടി പുണരുന്നില്ലേ? സംഗീതം ആലപിക്കുന്നില്ലേ? സന്തോഷം തരുന്നില്ലേ? പിന്നെന്തിനു താമസിക്കണം. അതെ മഴയോടെനിക്ക് കടുത്ത പ്രണയം. ഈ തളിരണിഞ്ഞു നില്‍ക്കുന്ന ഭൂമിയോടും. കിളികളും പൂക്കളും കിണറും കുഴിയും ചാടി നടന്ന് പുല്‍നാമ്പുകള്‍ തലോടി പറമ്പിലൂടെ ഓടി കളിക്കാന്‍ പ്രായം ഒരു പ്രശ്നമത്രേ. കുട്ടിത്തം, അതെന്റെ നഷ്ട്ടങ്ങളില്‍ ഒന്ന്.
"ഹേയ്.. കുഞ്ഞാന്നാ വിചാരം. ഇപ്പോഴുമൊരു കളി"
"വേണ്ട അയിശുമ്മാ.. നാടിന്റെ മനോഹാരിത ഞാനൊന്നു ആനന്ദിച്ചോട്ടെ. ആര്‍ക്കും ഒരു നഷ്ട്ടോം ഇല്ലല്ലോ.."
"ന്നാലും ന്റെ കുട്ട്യേ... തല നനഞ്ഞാല്‍ പനി വരും. പിന്നെ അതൊരു പുലിവാലാകും. അപ്പണ്ടാകൂല ഈ മഴക്കിന്നാരം"
അയിശുമ്മ മുറുക്കിമൂളി പാത്രം കഴുകാന്‍ തുടങ്ങി.

പതിയെ പതിയെ മഴ മാറിത്തുടങ്ങി. മക്കളെല്ലാം അകത്തു കളിയിലാണ്. അവര്‍ക്ക് മഴയോടെന്നും വെറുപ്പ്‌. ചെളിയാകും, ഡ്രസ്സ്‌ നനയും എന്നിങ്ങനെ പരിഭവങ്ങള്‍. ഫ്ലാറ്റ് ജീവിതം മാത്രമറിഞ്ഞ കുഞ്ഞുങ്ങള്‍ മുക്കുറ്റിയും തുമ്പയും കണ്ടാല്‍ "ഒരു രസോല്ല്യ, തൊക്കെ നോക്കാൻ ഉമ്മാക്ക് വട്ടാ" എന്ന് പറയുന്ന ഈ കാലം. ഞാനെതിര്‍ക്കാന്‍ പോയില്ല. ചെറിയവള്‍ക്കല്പം നാട്ടു പ്രേമം ഉണ്ട്. കിട്ടിയതും കണ്ടതുമെല്ലാം ചോദിക്കും. അവള്‍ക്കു കാണേണ്ടത് ഉമ്മ കുഞ്ഞില്‍ ചോറ് തിന്നാന്‍ ഉമ്മാമ്മ കാട്ടിതന്ന അമ്പിളിയെയാണ്.
"ഹും കാണിക്കാം രാത്രിയാവട്ടെ ട്ടാ" സമാധാന വാക്ക് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു
"സമയം അന്തിയാമ്പോഴേക്ക് ഈ പെണ്ണ് ഉറങ്ങുലെ" ആയിശുമ്മ യുടെ ഓര്‍മപ്പെടുത്തല്‍.
അതെ മുവന്തിക്ക് ഉറക്കം നല്ലതല്ല. എത്ര പറഞ്ഞാലും അതുറങ്ങും. പിന്നെങ്ങനെയാ അമ്പിളി കാണുന്നെ.
"ഉമ്മാക്ക് ചോറ് തിന്നാന്‍ ഉമ്മാമ്മ എത്രോട്ടം അമ്പിളിയെ കൊണ്ടു തന്നു. നിക്കെന്താ അമ്പിളിയെ തരാത്തെ"
"തരാലോ, മൂവന്തിയാകട്ടെ"

എന്നെ താരാട്ടിയ കൈകളും ചോറുതന്ന അമ്പിളിയും നിറസനിധ്യമായ എന്റെ നാട്. സന്തോഷം കളിയാടുന്ന എന്റെ വീട്. എല്ലാം ഒരു സൌഭാഗ്യം പോലെ ആസ്വദിച്ച് കഴിയാനുള്ള ദിനങ്ങള്‍ അപൂര്‍വ്വം. അതില്‍ കൂടുതല്‍ നിറ സ്നേഹമായ എന്റുമ്മയെ കണ്ണ് നിറച്ചു കാണാനുള്ള അവസരങ്ങള്‍. അയലത്തെ വീട്ടിലെ ശാരദ ചേച്ചീടെ വീട്ടിലെ പശുന്റെ പാലുകറക്കാനും ആഗ്രഹം. അകിട് കഴുകി സ്നേഹത്തോടെ പശുനെ തലോടി അവളുടെ പാല്‍ കറക്കുമ്പോള്‍ പിറന്ന നാടിന്റെ ഒരു സുഗന്ധം. വയ്യ എനിക്കിനി വര്‍ണ്ണിക്കാന്‍. എഴുതാനുള്ള ത്വര മനസ്സിനെ വട്ടാക്കും. എനിക്കിനി ആസ്വദിക്കാനല്ലാതെ ഭാവനയില്‍ മോഹങ്ങള്‍ പടുത്തുയര്‍ക്കാന്‍ കഴിയുമോ.

വര്‍ഷങ്ങള്‍ ഒരുപാട് മുമ്പേ ഞാന്‍ നാട്ടില്‍ ഉണ്ടായെങ്കിലും യാത്രകള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം അതും സാധിച്ചെടുത്തു. മഴയും., യാത്രയും.. ഹോ..! അനുഭൂതികളുടെ നെറുകയിലായിരുന്നു ഞാന്‍. എന്റെ നാട്ടിലെ നയന മനോഹരമായ കാഴ്ചകളെല്ലാം ഒപ്പിയെടുത്തെന്റെ മനസ്സിപ്പോള്‍ കൌമാരത്തിന്റെ എടുകളിലേക്ക് എടുത്തു ചാടുകയാണ്. മുറ്റത്ത് മഴ നനഞ്ഞ വിറകു കൊള്ളികള്‍ ഇറയത്ത്‌ ചാരി വെക്കുമ്പോള്‍ ആയിശുമ്മ പറഞ്ഞു
"ദേ മോളെ, അമ്പിളിമാമന്‍ വരുമ്പോഴേക്കും പെണ്ണുണ്ണിയെ ഉണർത്ത്. ഒരു പാത്രം ചോറും എടുത്തോ. എന്നിട്ടൊരു പാട്ടും പടി അതിനങ്ങ് കൊടുക്ക്"
ശരിയാണല്ലോ, നേരം മുവന്തിയകുന്നു. അമ്പിളി അമ്പരത്തില്‍ തേങ്ങാ പൂള് പോലെ നിറഞ്ഞു നില്‍ക്കുന്നു. എന്റെ കൊതിയൂറും നോട്ടം കണ്ടിട്ടാകാം അവള്‍ മേഘക്കീറിനുള്ളില്‍ മറഞ്ഞു. കണ്ണ് മിഴിച്ചു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കുന്ന ഞാന്‍ എത്രയോ കുഞ്ഞായപോലെ. മനസ്സ് വെറുതെ കൊഞ്ചി, കുഞ്ഞിലെ ഉമ്മ പാടിയ പാട്ട് ഓര്‍ത്തു പോയി
"അമ്പിളിമാമാ കുമ്പളം കുത്തി മാമു ട്ടൂടെ..
മാമു തിന്നാത്ത കുട്ട്യോളെ കാട്ടാന്‍ കത്തി ട്ടൂടെ..."
ഹാവൂ.., ഇത് കേട്ട് പെടിച്ചെത്ര ഉരുള മാമു തിന്നതാ. പണ്ട് ഉമ്മാന്റെ കയ്യിലെ ഉരുളക്ക് വലിപ്പം കുടുതലായിട്ടു കരഞ്ഞപ്പോള്‍ കുഞ്ഞുരുള തരാന്ന് സമാധനപ്പെടുത്തിയതും ഓർമ വന്നു.

ഇല്ല ഇപ്പോഴില്ല, അമ്പിളിയുടെ പാട്ടും കൂത്തുമൊന്നും ഇല്ല. കാലത്തിനൊത്ത് കോലം കെട്ടുന്ന നമ്മള്‍ പണ്ട് പാടിയ പാട്ട് വരെ പാടാന്‍ മടിച്ചു. മഴയെ ആസ്വദിക്കാന്‍ മറന്നു. മഴയില്‍ കളറൊലിച്ച് പോകുന്ന സാരിയെ ഭയന്നു. മഴ കൊണ്ടാല്‍ പനിവരുമെന്നു പഴിചാരി. പാവം മഴയെ വെറുത്തു. കുഞ്ഞു പൂക്കളെ മറന്നു. മുക്കുറ്റിയും, തുമ്പയും, തൊട്ടാവാടിയും, പൂവാന്‍കുറുന്നലും, തുളസിയും പാടെ മറന്നു. വേണ്ട എനിക്ക് അവരെയൊന്നും മറക്കണ്ടാ ഞാനതിലെല്ലാം ആനന്ദം കാണുന്നു. മുറ്റത്തെ കമ്മ്യൂനിസ്റ്റ്‌-അപ്പയിലെ ഇലകള്‍ കാറ്റില്‍ സല്ലപിക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ കാണിക്കുമ്പോള്‍ അവരെന്നെ നോക്കി ചിരിച്ചു പറഞ്ഞു.
"ഉമ്മച്ചീ... ഇതെന്താ സൌദിയില്‍ ണ്ടാവാത്തെ.."
ഹോ എനിക്കഹങ്കാരം വന്നു.
"ഇല്ല മക്കളെ... അത് നമ്മുടെ നാട്ടില്‍ മാത്രാ. നമ്മുടെ മഴ. എല്ലാം നമ്മുടെ അഹങ്കാരാ. നമ്മുടേത്‌ മാത്രം"
പറഞ്ഞു തീര്‍ന്നില്ല ആയിശുമ്മാടെ വിളി
"ദേ മോളെ മാനത്ത് അമ്പിളി. ആ ചെറുതിനെ കാണിക്ക്‌"
പെണ്ണുണ്ണി ഉണര്‍ന്നു കണ്ണ് തിരുമി. അവളെയും കൂട്ടി പുറത്ത് മുറ്റത്തെത്തി അകാശത്തിലോട്ടു കൈ നീട്ടി കാണിച്ചു പറഞ്ഞു
"നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"
അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.

Thursday, June 02, 2011

ഓര്‍മയിലേക്ക് ചേക്കേറിയ കുട്ടിക്കാലം

മഴ നനഞ്ഞ ഇരുണ്ട സന്ധ്യ. കാറ്റടിച്ച് കറന്റ്  പോയാലും മണ്ണെണ്ണ വിളക്കിനരികിലിരുന്ന്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയുടെ കണ്ണ് വെട്ടിച്ച് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച മംഗളം വാരികയിലേക്ക്‌ കണ്ണുകള്‍ ഓടിച്ചു. മാത്യു മറ്റത്തിന്റെ തുടര്‍ കഥ വാരികയുടെ ജീവ നാഡിയാണ്. വായിക്കുന്നത് പാഠപുസ്തകമാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇടക്കിടക്ക്  'മലയാളം റ്റു' വിലെ ഇന്ദുലേഖയേയും ചന്തു മേനോനേയും നീട്ടി വിളിച്ചു കൊണ്ടിരുന്നു. നോവല്‍ വായിച്ച് തുടരും എന്ന വരിയില്‍ അവസാനിച്ചപ്പോ അടുത്ത ഭാഗം എന്താകുമെന്ന നെടുവീര്‍പ്പ് ബാക്കിയാക്കി മറ്റു താളുകള്‍ മറിച്ചു.

"മണ്ണെണ്ണ വിളക്കിന്റെ മുന്നില്‍ ഇരുന്നു തലവേദന വരുത്തും, കരണ്ട് വന്നിട്ട് പോരെ ഈ പഠിപ്പ്" ഉമ്മാമയുടെ പിറുപിറുപ്പ്‌. ഇഗ്ലീഷും സയന്‍സും എന്നെ കൊലക്ക് കൊടുക്കാറാണ് പതിവ്. പത്താം ക്ലാസില്‍ തോറ്റാല്‍ കളിയാക്കാന്‍ റെഡിയായി നടക്കുന്ന സൈനുദ്ധീനും, അന്‍വറും. ഓരൊക്കെ തോറ്റപ്പോള്‍ ഞാന്‍ പാടിയതാ
"തോറ്റപ്പെട്ടിക്കു തോലില്ലാ..
മുങ്ങി കുളിക്കാന്‍ വെള്ളല്ല്യാ.."
ഇനി ഇപ്പൊ ഞാന്‍ തോറ്റാല്‍ പറയണോ പൂരം.
കുണ്ടാമണ്ടി സൈനുദ്ധീനെ പണ്ട് മുതലേ എനിക്ക് ദേശ്യാ.. എല്ലാം കൂടി ആലോചിച്ച് മിച്ചം കിട്ടിയ തലവേദന സഹിക്കാന്‍ പറ്റാതായി. ടൈഗര്‍ ബാം പുരട്ടി തടവി. ഭേദമായില്ല.
"കൊണ്ടോയിക്കോ ആശുപത്രീക്ക്"
ഉമ്മാമയുടെ അരിശം മൂത്ത മുറുമുറുപ്പ് ഉമ്മയോടാണ്‌.
ഉമ്മാക്ക് ഭയം, രാത്രിയല്ലേ. പോരാത്തതിന് കാറ്റും മിന്നലും,
അതിനിപ്പോ എന്താ സാബു ഡോക്ടറെ കാണിച്ചാല്‍ പോരെ.. സാബു ഡോക്ടറെ ഉമ്മാക്ക് അത്രക്കങ്ങ് പിടുത്തം പോര. മൂപ്പര് വെറും എമ്പീബിയെസ്സാ, ഒന്നിന്റേയും സ്പെഷ്യാലിസ്റ്റല്ല. എന്നാലും ഈ രാത്രിക്ക് തല്‍ക്കാലം അത് മതി. കറന്റും ഇല്ല. മഴയും വരുന്ന ലക്ഷണം ഉണ്ട്.
"കൊട കരുതിക്കോണം"
ഉമ്മാമായുടെ ഓര്‍മപ്പെടുത്തല്‍. ടോര്‍ച്ചും കയ്യിലെടുത്ത് ഉമ്മയുടെ പിന്നാലെ നടന്നു. അല്പം ദൂരമേ ഉള്ളൂ..

സാബു ഡോക്ടര്‍ സുന്ദരനാ. മനസ്സില്‍ വേദനയെക്കാളേറെ സ്ഥാനം സാബു ഡോക്ടറുടെ മുഖത്തതിനായി മാറി. അവിടെ എത്തുമ്പോള്‍ ആളുകളുടെ തിരക്ക്. ഇപ്പോള്‍ വേദന അല്പം കുറവുണ്ട്. എങ്കിലും വന്ന സ്ഥിതിക്ക് ഒന്ന് കാണിക്കാതെ പോകേണ്ടല്ലോ. ക്ഷമയോടെ ഇരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ വിളി വന്നു. തട്ടം നേരെയിട്ട് അകത്ത് കയറി.
എടുപ്പുള്ള മെയ്യും പുഞ്ചിരിക്കുന്ന ആ മുഖവും കാണുമ്പോള്‍ ഇടക്ക് വന്നെത്തുന്ന ഈ തലവേദന നിര്‍ത്തലാക്കണോന്ന് മനസ്സ് ചോദിക്കുന്നുണ്ട്.
ഉമ്മ അസുഖത്തെ വിവരിക്കുന്നുണ്ട്. എന്റെ കൈകളെ സ്പര്‍ശിച്ചു കൊണ്ട് സാബു ഡോക്ടര്‍ ഉമ്മയോട് പറഞ്ഞു
"പൊടിയുടേയും പുകയുടേയും അലര്‍ജിയാ.."
ഞാന്‍ ആ മുഖത്തേക്ക് നോക്കി. വെളുത്തു മെലിഞ്ഞ മുഖത്തിനു വരച്ച പോലുള്ള മീശ, ഒതുക്കത്തോടെ ചീകി വെച്ച മുടി. പൌരുഷത്തിന്റെ തീഷ്ണ ഭാവം. കൌമാരം പ്രകടിപ്പിക്കുന്ന പ്രണയം മാധുര്യം കൂടിയതാണ്. ആ ചെരുമധുരം എന്റെ മനസ്സിനെ സ്വപ്നത്തിന്റെ മായാലോകത്ത് എത്തിക്കും മുമ്പേ പെട്ടന്നു ഉമ്മയുടെ വിളി
"ഉമ്മൂ... വാ പോകാം"
ഉമ്മയുടെ കൂടെ ടോര്‍ച്ചു വെട്ടത്തില്‍ റോഡിലൂടെ നടന്നു. അങ്ങാടി കഴിഞ്ഞ് റോഡ് തിരിഞ്ഞപ്പോള്‍ അവിടെ നിന്നും വലിയ വായിലുള്ള ആര്‍പ്പും നിലവിളികളും. ആദ്യം കാണുന്നത് സൈനുദ്ധീന്റെ വീടാണ്. അവിടെ നിന്ന് തന്നെയാണെന്ന് ഉമ്മയുടെ വിലയിരുത്തല്‍. ന്റെ റബ്ബേ.. എന്താണാവോ, വെപ്രാളപ്പെട്ട് നടന്നു. മുന്നിലൂടെ ടോര്‍ച്ചുമായി ഓടി വരുന്ന ആളുകളോട് തിരക്കി. അപ്പോഴാണ്‌ ആ ദുഃഖ വാര്‍ത്ത അറിഞ്ഞത്.

പാവം സൈനുദ്ധീന്‍. നാട്ടുകാര് സഹായിച്ചാണ് വയ്യാതെ കിടക്കുന്ന ഉമ്മാനെ അവന്‍ നോക്കുന്നത്. മാസത്തിലൊരിക്കല്‍ നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ തൊടീല് തേങ്ങയിടുംബോഴാണ് അവന്‍ സന്തോഷിക്കുക. തേങ്ങ പെറുക്കിക്കൂട്ടി കൊടുത്താല്‍ കിട്ടുന്ന കാശിനു ഉമ്മാന്റെ മരുന്നും അവന്റെ നോട്ബുക്കും വാങ്ങനെ തികയൂ.. ഇന്നലെ തേങ്ങ പെറുക്കികൂട്ടുമ്പോള്‍ എന്നോടു ഒരുപാട് പറഞ്ഞു, ഒരു ജോഡി പ്രാവിനെ വാങ്ങുമെന്നും അവ മുട്ടയിട്ടു വിരിയിച്ച് കുഞ്ഞുങ്ങളെ വിറ്റ് കാശുണ്ടാക്കുമെന്നും പിന്നെ വലിയ പണക്കാരനാകുമെന്നും എന്തെല്ലാം മോഹങ്ങളായിരുന്നു. അതിനെല്ലാം ഇടയില്‍ ഇങ്ങനെ. പാവം, എന്താണ് അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല മരണത്തിനു കാരണങ്ങള്‍ വേണമെന്നില്ലല്ലോ..
ഉമ്മ ധൃതിയില്‍ നടന്ന് സൈനുദ്ധീന്റെ വീടിന്റെ ഗൈറ്റ്‌ കടന്നു. അകത്തു നിന്നും ഒഴുകി വരുന്ന ഖുര്‍ആനിന്റെ ആയത്തുകളില്‍ ഇടറുന്ന ശബ്ദം വേറിട്ട്‌ അറിഞ്ഞു. മരിച്ച് കിടക്കുന്ന ഉമ്മാക്കരികിലിരുന്ന് പോന്നുമോന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുകള്‍ എന്നിലേക്ക്‌ തിരിഞ്ഞു. ആ കണ്മുനകളില്‍ വേദനയുടെ ചുടു രക്തം പൊടിഞ്ഞിരിക്കുന്നു. കൂടെ നിന്ന് ആരോ മയ്യിത്തിന്റെ മുഖത്ത് നിന്നും വെളുത്ത തുണി അല്‍പ്പം മാറ്റി പിടിച്ചു. സ്വര്‍ഗ്ഗ യാത്രക്ക് അനുമതി ലഭിച്ച പുഞ്ചിരിയോടെ ആ ഉമ്മ ചലനമറ്റു കിടന്നു.

അല്പം കഴിഞ്ഞ്  ഉമ്മയും ഞാനും യാത്ര പറയുമ്പോള്‍ എന്നെ നോക്കി അവന്‍ തേങ്ങിക്കരഞ്ഞു. ഉമ്മ അവനെ ആശ്വസിപ്പിച്ചു പറഞ്ഞു
“ഇല്ല മോനെ.. കരയണ്ട. എല്ലാര്‍ക്കും പോണം മരണത്തിലേക്ക്. പോവാതെ പറ്റൂലാ. മോന്‍ കരയാതിരി..”
അവന്‍ എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉമ്മാമയെ തനിച്ചാക്കി പോയ കാരണം ഞങ്ങള്‍ അവിടെ നിന്നും യാത്രയായി. മടങ്ങി വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ എന്റെ അസുഖത്തെ കുറിച്ച് വീണ്ടും ചിന്തിച്ചത്. കയ്യില്‍ ടാബ്ലെറ്റ് എടുത്തു തരുമ്പോഴും ഉമ്മ സൈനുദ്ധീനേയും അവന്റെ ഉമ്മാനേയും കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. അന്ന് രാത്രി മുതല്‍ സൈനുദ്ധീന്‍ ഞങ്ങളുടെയൊക്കെ മനസ്സില്‍ വേദനയുടെ പ്രതീകമായി.

ദിവസങ്ങള്‍ നീങ്ങി.
‘ഒറ്റപ്പെട്ട സൈനുദ്ധീനെ മക്കളില്ലാത്ത ഹാജിയാര്‍ ദത്തെടുക്കാന്‍ പോകുന്നു’
നാട് മുഴുവന്‍ പാട്ടായി. ഞാനും സന്തോഷിച്ചു. ആ വാര്‍ത്ത കൂടുതല്‍ വൈകും മുമ്പേ ഹാജിയാര്‍ അവനെ ദത്തെടുത്തു. മക്കളില്ലാത്ത അവര്‍ക്ക് പോന്നു മോനായി അവന്‍ വാണു. സുഖ സൌകര്യങ്ങളോടെ വര്‍ഷങ്ങള്‍ നീണ്ടു. എങ്കിലും എല്ലാത്തിനും ഇടയിലും അവന്‍ പറയും, വേദന കടിച്ചമര്‍ത്തി വയ്യാതെ കിടന്ന് മരണമടഞ്ഞ പോന്നുമ്മയെ കുറിച്ച്. സങ്കടത്തില്‍ കുതിര്‍ന്ന അവന്റെ നോവുകള്‍ കണ്ണുകള്‍ നനയിച്ച് ഞാനും കേട്ടിരിക്കും.