Saturday, October 29, 2011

മഞ്ഞിൽ വിരിഞ്ഞ നൊമ്പരം

ഇരുട്ടിന്റെ മൂടുപടം മാറ്റിയെത്തുന്ന നനുത്ത പുലരിയുടെ സൌന്ദര്യം നോക്കി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു. തണുപ്പുകാലത്ത് ഊട്ടിയിലേക്കുള്ള യാത്ര വീട്ടുകാര്‍ മുടക്കിയതാണ്‌. അതൊന്നും വകവെക്കാതെ പുറപ്പെടുമ്പോള്‍ തണുപ്പിന് ഇത്രക്ക് കാഠിന്യം ഉണ്ടാകുമെന്നത് ഓര്‍ത്തില്ല. പുറത്തെ കാഴ്ചകളെ മറച്ച് വണ്ടിയുടെ ഗ്ലാസ് നിറയെ മഞ്ഞു പൊതിഞ്ഞിരിക്കുന്നു. കണ്ണുകളില്‍ തെളിഞ്ഞ അവന്റെ മുഖവും മഞ്ഞുത്തുള്ളികള്‍ മറച്ചപോലെ. ഒരു നിമിഷം ഓര്‍മ്മകള്‍ അവനില്‍ നിന്നും തെന്നിമാറി മഞ്ഞിന്റെ ഭാവങ്ങളിലേക്ക് നീണ്ടു. മഞ്ഞിന് രതിയുടെ ഭാവം ഉണ്ടെന്നു പറഞ്ഞു തന്ന കവികളെ ഓര്‍ത്തു. ഈ മഞ്ഞിന്റെ തണവും രതിഭാവവും കണ്ടാല്‍ ആര്‍ക്കാണ് കവിത എഴുതാന്‍ കഴിയാതിരിക്കുക. സ്വപ്നങ്ങളുടെ കൊളുത്തുകളഴിഞ്ഞ് മഞ്ഞ് വീണ ചില്ല് ജാലകത്തിനപ്പുറത്തേക്ക് എന്റെ മിഴികള്‍ പാഞ്ഞു, ദൂരെ വളരെ ദൂരേക്ക്.

പുഞ്ചിരിക്കുന്ന ആ മുഖം എന്റെ കൂടെ ഉണ്ടായിട്ടും ഈ മിഴികള്‍ എന്തിനു വെപ്രാളം കാട്ടുന്നു. മനസ്സ് കളിയാക്കി. ഒരിക്കല്‍ അവന്‍ പറഞ്ഞതല്ലേ
"നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോള്‍ പതിയെ ശരീരം തളര്‍ത്തിയിടുക, പിന്നീട് മിഴികളടക്കുക. ഉണ്ടാകും ഞാന്‍ നിന്റെ മിഴി മുന്നില്‍"
അതെ അവനുണ്ട്, എന്റെ മിഴിയില്‍, എന്റെ പുഞ്ചിരിയില്‍, എന്റെ ശരീരത്തിന്റെ ഓരോ അവയവങ്ങളിലും. അവനെയോര്‍ക്കാത്ത നിമിഷങ്ങള്‍ പോലും എന്നിലുണ്ടോ..? ഒറ്റക്കിരിക്കുമ്പോള്‍ നിമിഷങ്ങളോട് ഞാന്‍ പതിയെ പറയുമായിരുന്നു 'നിങ്ങളെന്റെ ഹൃദയത്തെ അവനിലേക്ക്‌ അടുപ്പിക്കാതിരിക്കുമെങ്കില്‍ എനിക്ക് വേദനകളെ പുല്‍കേണ്ടിയിരുന്നില്ല'. കടിച്ചമര്‍ത്തുന്ന വേദനകള്‍ക്ക് പരിധിയില്ലേ..?

കവിത എഴുതാന്‍ മനസ്സ് വെമ്പി. ബാഗ്‌ തുറന്ന് പേന കയ്യിലെടുത്ത് കൂടെ കൊണ്ട് നടക്കുന്ന ഡയറിയുടെ പുതിയ താള്‍ തിരയുമ്പോഴാണ് തലഭാഗം നുരുമ്പി തുടങ്ങിയ പ്രണയ നൈരാശ്യം തന്ന പഴയൊരു കവിത കണ്ണില്‍ പെട്ടത്. എന്റെ പ്രണയം അവനോടു പറയാന്‍ എഴുതിയ കവിത. അതിന്നും ഈ ഡയറിക്കുള്ളില്‍ സുഖമുള്ളൊരു ഓര്‍മയായി പതിഞ്ഞു കിടക്കുന്നു. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വേദനിക്കുന്ന മനസോടെ അതെടുത്ത് വായിച്ചു.

നിമിഷങ്ങള്‍ തരുന്ന ശ്വാസ മിടിപ്പിനേക്കാള്‍ കൂടുതലായിരുന്നു
എന്നുള്ളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍.
നീയായിരുന്നു ഈ ഹൃത്തടം മുറിവേല്‍പ്പിച്ചത്
നിന്നെയായിരുന്നു ഞാന്‍ മോഹിച്ചതും
സുഗന്ധമുള്ള പൂക്കള്‍ക്കിടയില്‍ നിന്നും
നിന്നെ മാത്രം നുള്ളിയെടുക്കാന്‍
എന്റെ ഹൃത്തില്‍ പൂക്കളെക്കാളേറെ പരിമളം നിനക്കായത് കൊണ്ട്..
ഞാന്‍ ആ മനസ്സ് വിലക്കെടുത്തു
എന്നെ നിനക്കായി സമര്‍പ്പിക്കാന്‍ കൊതിച്ചു
നിമിഷങ്ങള്‍ കൊണ്ട് ബാഹ്യ ശരീര കവചങ്ങളെ മറികടന്ന് എന്റെ മനസ്സ് നിന്നരികിലെത്തുന്നു.
പ്രണയം അതൊരു സുഖമാണ്
അനുഭൂതിയുടെ നെറുകയില്‍ നിന്നും ശാന്തമായി താഴോട്ട്‌ പതിക്കുന്ന പനിനീരരുവി പോലെ ....
ദുഖങ്ങള്‍ക്ക്‌ ഔഷധമാണ്.
വയ്യാ എനിക്കതിനെ വർണ്ണിക്കാന്‍ ആവില്ലാ
ഞാനിപ്പോള്‍ എന്റെ ഹൃദയം പറിച്ചെടുത്ത് നിന്റെ ചുണ്ടുകളിലേക്ക്‌ നല്‍കാം
നീയതില്‍ നീയാകുന്ന അമൃത് പകര്‍ന്നു തിരികെ നല്‍കിയാലും ..
ഞാനിതാ കണ്‍കള്‍ നട്ട് കാത്തിരിക്കുന്നു.
എന്റെ ശ്വാസം നിലക്കും മുന്‍പ് എന്നരികിലെത്തുമെന്നു നിനച്ച്
വരുമോ എന്നരികെ.. അതോ
അടര്‍ന്നു വീഴുന്ന കരിയിലകള്‍ പോലെ ഞാന്‍ നിലം പതിക്കുമോ...

വായിച്ച് തീരും മുമ്പേ കണ്മുനകള്‍ നിറഞ്ഞു കവിഞ്ഞു. അന്നൊരു നാള്‍ അവനു നല്‍കാന്‍ വേണ്ടി എഴുതിവെച്ചതായിരുന്നു. കോളേജിലെ ഹീറോയായ അവനെ കണ്ണെറിയാന്‍ പോന്ന സൌന്ദര്യം എനിക്കില്ലായിരുന്നിരിക്കാം... എന്നിട്ടും പിന്നെന്തിനു അവനെന്നെ ചിരിപ്പിച്ചു, കരയാന്‍ അനുവദിക്കാതിരുന്നു, വേദനകളെ അവന്റെ വേദനകള്‍ കൊണ്ട് കഴുകികളഞ്ഞു. മറ്റുള്ള കുട്ടികള്‍ അവനോട് കൊഞ്ചിക്കുഴയുമ്പോള്‍ എന്റെ നെഞ്ചു പിടക്കുന്നത്‌ അവനറിയാമായിരുന്നു. എങ്കിലും കണ്ണന് രാധ പോലെ ആ മനസ്സില്‍ ഞാനുണ്ടെന്ന് വെറുതെ വ്യാമോഹിച്ചു. മോഹങ്ങള്‍ നമുക്ക് സ്വന്തമാണല്ലോ. അതിനു ആരുടെയും അനുവാദം വേണമെന്നില്ലല്ലോ.
ഇല്ല, എന്നാലും കാലങ്ങള്‍ അതിന്റെ പ്രഭയെ ഒതുക്കും, മനസ്സിനെ തളര്‍ത്തും, കാലം തുള്ളിച്ചാടി നീങ്ങും. അങ്ങനെ തന്നെ സംഭവിച്ചു. പഠനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞാന്‍ അവനെ വിളിച്ചതാ.... ആ സംസാരത്തില്‍ സന്തോഷമോ ദുഖമോ പ്രകടമല്ല. എല്ലാം ഒരു തുടച്ചു നീക്കല്‍ പോലെ...
ഇനി ഈ യാത്രയും അവനിലേക്കെത്തുമ്പോള്‍ എന്നെ കയ്യൊഴിയുമോ? മനസ്സ് വെറുതെ തേങ്ങി. ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായി. പെട്ടെന്നായിരുന്നു വണ്ടി നിന്നത്. കണ്ണട ശരിക്ക് വെച്ച് പുറത്തേക്കു നോക്കി. ഡ്രൈവര്‍ അകത്തേക്ക് തല ചെരിച്ച് പറഞ്ഞു.
"മാഡം, ഇവിടെ ഇറങ്ങി അല്പം ചായ കഴിച്ചു ഫ്രഷ്‌ ആയിട്ട് പോകാം"
അല്‍പ സമയം ചിന്താമണ്ഡലത്തെ വെറുതെ വിട്ടു. ഇന്നിലേക്ക്‌ മനസിനെ കയറിട്ടു പിടിച്ചു.

കടയിലെ ചാരുബഞ്ചില്‍ തലവെച്ചു പതിയെ ഇരുന്നു. അകത്തു നിന്നും കലപില കൂട്ടുന്ന കുട്ടികള്‍. തലയ്ക്കു പെരുക്കം കൂടുന്ന പോലെ.
"എങ്ങനെ ഇവരെ സഹിക്കുന്നു"
പുഞ്ചിരിച്ചു കൊണ്ട് ചായ കടയിലെ സ്ത്രീ പറഞ്ഞു.
"ഇല്ല അവര്‍ ഇവിടെ ഉണ്ടാകാറില്ല. ഇന്ന് നേരത്തെ മഞ്ഞ് വീഴ്ച കണ്ട് കുന്നു കയറിയതാ. അല്ലെങ്കില്‍ താഴെ തന്നെ. എന്നും തനിച്ചാ അമ്മയെ കിട്ടാറില്ല. ഈ ചായക്കടേല്‍ വല്ലതും കാച്ചി കാശാക്കിയാലെ ഇവര്‍ക്ക് വിശപ്പടക്കാനൊക്കൂ.."
"ഇവിടുത്തെ കുട്ടികളാ മൂന്നും?"
"തന്തയില്ലാത്തത് രണ്ടെണ്ണം. ഒന്നാരോ പെറ്റിട്ടുപേക്ഷിച്ചതും. എന്റെ കാലം കഴിയോളം കൊള്ളാം.. അന്തസുള്ള തറവാട്ടിലേതാ.. കണ്ടാലറിഞ്ഞുടെ.. ഇവിടെ വരുന്നോരോടും പോകുന്നോരോടും ഞാന്‍ ഉത്തരം പറഞ്ഞ് മടുത്തു. കൊടശീല പോലെ കറുത്ത എന്റെ വയറ്റില്‍ ജനിക്കോ ഇങ്ങനൊരു പൊന്നും കുടം".
വാ തോരാതെ സംസാരിക്കുന്ന ഇവരോട് പുഞ്ചിരിച്ച് ചോദിച്ചു,
"മുനിയാണ്ടിയെ അറിയാമോ..?"
ഇല്ലെന്നവര്‍ തലയാട്ടി. അമ്മ പറയുന്നത് കേട്ടാകും കുട്ടികള്‍ മൂന്നു പേരും വാതില്‍ കട്ടിലും ചാരി എന്നെ നോക്കി നിന്നു. രണ്ട് ആണ്‍ കുട്ടികള്‍ക്ക് നടുവിലായി നില്‍കുന്ന പെണ്‍കുട്ടി. ഐശ്വര്യമുള്ള മുഖം കട്ടിയുള്ള കറുത്ത കണ്‍ പീലികള്‍ വെളുത്ത് തുടുത്ത അവളുടെ മുഖത്തിന് സൌന്ദര്യം കൂട്ടിയ പോലെ...
അവളെ തന്നേ നോക്കി നില്‍ക്കുന്നത് കണ്ടാകും അവള്‍ ആണ്‍ കുട്ടികളുടെ പിന്നിലേക്ക്‌ ഒളിച്ച് നിന്നു.
"ഇവളാണോ ഇവരെക്കാളും ചെറുത് ?"
ആ സ്ത്രീ ചിരിച്ചു കൊണ്ട് അതെയെന്നു തലയാട്ടി.

ഈ കുഞ്ഞിന്റെ അമ്മ ആരായിരിക്കും..? എന്തിനായിരിക്കും അവരതിനെ ഉപേക്ഷിച്ചത്..? എന്റെ മനസ്സില്‍ വരുന്ന പൊട്ടത്തരങ്ങള്‍ക്ക് പണ്ടേ പരിധിയില്ലാത്തതാണ്. പണ്ട് ഇതുപോലെ ഒരു സംഭവമുണ്ടായത് ഓര്‍മവന്നു.
ഊട്ടിയിലെ സ്കൂളില്‍ പഠിച്ചിരുന്ന കാലം. ഒരു വൈകുന്നേരം അച്ഛനുമൊത്ത് മടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്. റോഡരികില്‍ ഒരു മധ്യ വയസ്ക ഒരു ബാഗ്‌ ഉപേക്ഷിച്ചു ധൃതിയോടെ വാഹനത്തില്‍ കയറി പോകുന്നു. ബാഗില്‍ നിന്നുള്ള കരച്ചില്‍ കേട്ട്‌ ഞങ്ങള്‍ വണ്ടി നിര്‍ത്തി. അങ്കലാപ്പോടെയാണെങ്കിലും അച്ചന്‍ ബാഗ്‌ തുറന്നു. അത്ഭുതം തോന്നാതിരിക്കുമോ കൈകലുകളിട്ടടിക്കുന്ന മുന്ന് മാസം പ്രായം തോന്നിക്കുന്ന സുമുഖനായൊരു കുഞ്ഞ്. കുഞ്ഞിനെ വാരിയെടുത്ത് അമ്മയുടെ കൈകളില്‍ കൊടുത്തു. നോക്കിയിരിക്കാന്‍ പോന്ന സൌന്ദര്യം ഉണ്ട് എങ്കിലും അമ്മക്കതിന്റെ കരച്ചില്‍ ഒതുക്കാന്‍ പാടുപെടേണ്ടി വന്നു. പിന്നീട് വണ്ടിയില്‍ കുഞ്ഞുമായി അല്‍പം ദുരെ യാത്ര ചെയ്ത ശേഷമാണ് ചായകടക്കാരന്‍ മുനിയാണ്ടിയെ കണ്ടെത്തിയത്. അയാളോട് കാര്യം വിവരിച്ച് തല്‍ക്കാലം കുഞ്ഞിനെ അയാളെ ഏല്പിച്ചു നാട്ടിലേക്ക് മടങ്ങി. പിന്നെ ഈ വഴിക്ക് പോകുമ്പോഴെല്ലാം മുനിയാണ്ടിയെ ആന്വേഷിചെങ്കിലും കണ്ടെത്തിയില്ല. അവനും ഇപ്പൊ വലിയ കുട്ടിയായി ഈ പ്രദേശത്ത് വളരുന്നുണ്ടാകും. കണ്ണില്‍ ഇപ്പോഴും ആ കുഞ്ഞ് രൂപം ഓര്‍മ വന്നു. "എന്താണ് ആലോചിക്കുന്നത്. ചായ തണുക്കും"
ആ സ്ത്രീയാണ് പറഞ്ഞത്. ചായ ഗ്ലാസ് പതിയെ ചുണ്ടോടു ചേര്‍ത്തു ഒരു കവിള്‍ കുടിച്ചു. ചുടുള്ള ചായക്ക് ശരീരത്തെ ഉണര്‍ത്താനുള്ള കഴിവുണ്ട്.എനിക്കും ഉന്മേഷം കിട്ടി. കുഞ്ഞ് സുന്ദരിയുടെ കയ്യില്‍ ഒരു പത്ത് രൂപയുടെ നോട്ട് വെച്ച് കൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.

ഡ്രൈവര്‍ വണ്ടിയില്‍ കയറി. തണുപ്പ് കൂടി വരുന്നു. വണ്ടി വീണ്ടും മുന്നോട്ട് പാഞ്ഞു. തേയില തോട്ടങ്ങളുടെ ഹരിത മനോഹാരിത കണ്ണുകളെ സന്തോഷതിലാഴ്ത്തി. മനസ്സിപ്പോഴും ചെറു ചൂടുള്ള വറ ചട്ടിപോലെ.. ഏകാന്തതയിലേക്കെപ്പോഴും പാഞ്ഞെത്തുന്ന അവന്റെ മുഖം വീണ്ടും തെളിഞ്ഞു. ഇനി ഞാന്‍ അവിടെ എത്തുമ്പോള്‍ എന്താവും അവന്റെ പ്രതികരണം. അറിയില്ല, എന്നെ അവഗണനയോടെ തള്ളിപ്പറയാതിരുന്നാല്‍ മതിയായിരുന്നു. ഒരു പ്രദേശത്തിന്റെ കൊടും വരള്‍ച്ചയിലേക്ക് ഉറ്റി വീഴുന്ന ജലത്തുള്ളി പോലെയാണെന്റെ മനസ്സില്‍ അവനു സ്ഥാനം. ആ നീരുറവ അടച്ചു വെച്ചാല്‍ ജലം കിട്ടാതെ മരിക്കുന്ന അനേകായിരം ജനങ്ങളുടെ മനോവിഷമം ഒന്നിച്ചനുഭവിക്കേണ്ടി വരുന്നതെത്രയോ അത്രയും വേദനയായിരിക്കും അവനില്‍ നിന്നുള്ള അവഗണന. ക്ഷമ നല്ലവണ്ണം വേണം. മനസ്സിനെ പിടിച്ചു നിര്‍ത്തണം.
എന്നില്‍ കാണാത്ത ഗുണങ്ങള്‍ മറ്റൊന്നില്‍ കണ്ടിട്ടാകണം അവൻ... അറിയില്ല ഞാനവനോട് മനസ്സല്ലാതെ മറ്റൊന്നും ഒരിക്കലും ആവശ്യപ്പെട്ടില്ല. നിഷ്കളങ്കമായ ആ മനസ് അതിലുടെ ഞാനെന്റെ സന്തോഷം കാണുന്നു. സങ്കടങ്ങളെ മറക്കുന്നു. ഇനി എല്ലാം തന്റേടത്തോടെ നേരിടണം. അവന്‍ എന്നെ കൈവെടിഞ്ഞാലും ഞാന്‍ കരയില്ല. പക്ഷെ.. എന്റെ അവസാന ആഗ്രഹമായി ആ കണ്ണുകളില്‍ നോക്കി ഇരിക്കാന്‍ എനിക്ക് മാത്രമായി ഒരു അര മണിക്കൂര്‍ സമയം അനുവദിച്ചു തന്നെങ്കില്‍ ... എന്റെ ഈ മനസ്സ് പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു കണങ്ങളെക്കാളും തണുത്തുറഞ്ഞു പോകും. അതെന്റെ ശ്വാസമിടിപ്പ് നോര്‍മലാക്കും. ചിന്തകളെ വിദൂരതയിലേക്ക് തളളും. ഞാന്‍ എനിക്കായി മാത്രം കിട്ടിയ നിമിഷങ്ങളെയോര്‍ത്തു കാലം തള്ളി നീക്കും.
എല്ലാം ഉള്ളിലൊതുക്കി സംഭവിക്കുന്നതെന്താകുമെന്നറിയാതെ.. എന്റെ ശരീരം വഹിച്ചു വണ്ടി നീങ്ങി കൊണ്ടിരുന്നു....

44 comments:

  1. നല്ല കഥക്ക് ഭാവുകങ്ങൾ

    ReplyDelete
  2. മണ്ണില്‍ വിരിഞ്ഞ നൊമ്പരം?

    മഞ്ഞില്‍ വരിഞ്ഞ നൊമ്പരം
    പോലെ തോന്നി...അതോ നനുത്ത ഓര്‍മ്മകള് മണ്ണില്‍ നിന്നും
    മഞ്ഞിലേക്ക് തണുത്തു ഇറങ്ങിയതോ ? ഒരിക്കലും മറ‍ക്കാത്ത ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..‍ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടെ
    ഇരിക്കും അതോടൊപ്പം ഉറപ്പില്ലാത്ത ചില പ്രതീക്ഷകളും...

    അത് തന്നെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതും...

    ReplyDelete
  3. കുറെ കാലത്തിനു ശേഷമാണല്ലോ മിഴിനീരില്‍ ഒരു പോസ്റ്റ്‌...
    നല്ല രചന ആശംസകള്‍

    ReplyDelete
  4. ഇവിടെ ആദ്യമാണ് ... ഈ മണ്ണില്‍ വിരിഞ്ഞ നൊമ്പരം ... എന്റെ മനസ്സില്‍ വിരിഞ്ഞ നൊമ്പരമായി മാറി .
    നല്ല എഴുത്ത് ... ആശംസകള്‍

    ReplyDelete
  5. മണ്ണില്‍ വിരിഞ്ഞ നൊമ്പരം നന്നായിട്ടുണ്ട്... വായനക്കാരന്റെ മനസ്സില്‍ വിരിയുന്ന നൊമ്പരമായി എഴുതി..

    എഴുത്തുകാരിക്ക് ഭാവുകങ്ങള്‍...

    ReplyDelete
  6. കഥ നന്നായിരിക്കുന്നു..ആശംസകൾ..

    ReplyDelete
  7. നന്നായിരിക്കുന്നു.ഭാവുകങ്ങള്‍...

    ReplyDelete
  8. mമിഴിനീരുപോലെ ഒരു കഥ.
    നന്നായെഴുതി സാബീ..
    ഭാവുകങ്ങള്‍.

    ReplyDelete
  9. ഓര്‍മ്മകള്‍ ഒരു നനുത്ത അനുഭവമായി വായനക്കാരിലേക്ക് പകര്‍ന്നു.
    നല്ല കഥ.

    ReplyDelete
  10. നനുത്ത ഓര്‍മ്മകള്‍ കൊള്ളാം

    ReplyDelete
  11. യാത്ര എപ്പോഴും അങ്ങിനെയാണ് ....ചിന്തകള്‍ മഞ്ഞു പോലെ നമ്മളെ തേടിയെത്തും .....നന്നായിട്ടുണ്ട് സാബിത്താ.....വായിച്ചു തീര്‍ന്നപ്പോള്‍ എന്തോ മനസ്സിനൊരു നൊമ്പരം ഒരു പക്ഷെ പ്രണയത്തിന്റെ തീവ്രത അറിഞ്ഞത് കൊണ്ടായിരിക്കണം ....വരികള്‍ക്കിടയിലൂടെ ശെരിക്കും സഞ്ചരിക്കുക ആയിരുന്നു ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  12. കഥ നന്നായിരിക്കുന്നു

    ReplyDelete
  13. നൊമ്പരത്തിന്റെ നനുത്ത വാക്കുകള്‍ ...

    ReplyDelete
  14. സാബിത്താ മനോഹരം ആയി എയുതി ഈ നൊമ്പരങ്ങളെ

    ReplyDelete
  15. കഥ നന്നായിരിക്കുന്നു....
    ആശംസകള്‍ !

    ReplyDelete
  16. മഞ്ഞിൽ വിരിഞ്ഞ നൊമ്പരത്തിൽ പ്രണയമഴ കൂടി പെയ്യ് ത് നിറഞ്ഞപ്പോൾ..... നന്നായിരിക്കുന്നു.ആശംസകൾ!

    ReplyDelete
  17. ഇപ്രാവശ്യം കഥയാണല്ലെ? അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!.

    ReplyDelete
  18. എന്തോ കുഴപ്പമുണ്ട്,കമന്റിലെ തീയതിയും സമയവും അക്കങ്ങള്‍ നേരെ കാണിക്കുന്നില്ല?

    ReplyDelete
  19. നൊമ്പരമുണര്‍ത്തിയ കഥ... വായനക്കാര്‍ക്ക് വിട്ടുകൊടുത്ത ക്ലൈമാക്സും.. ഇഷ്ടായി..

    ReplyDelete
  20. ഇഷ്ട്ടപ്പെട്ടു .. നന്നായി എഴുതി .......
    ആശംസകള്‍

    ReplyDelete
  21. മനസ്സില്‍ നൊമ്പരമുണ്ടാക്കിയ കഥ. ആശംസകള്‍ അറിയിക്കുന്നു.
    http://surumah.blogspot.com/

    ReplyDelete
  22. ഈ കവിതാ ശകലം അടങ്ങിയ കഥ വായിച്ചപ്പോള്‍ സാബിയിലെ ഇരുത്തം വന്ന എഴുത്തുകാരിയെ ദര്‍ശിക്കാന്‍ കഴിഞ്ഞു..ഭാവുകങ്ങള്‍ സാബീ...

    ReplyDelete
  23. ഞാനിവിടെ ആദ്യവരവാണെന്ന് തോന്നുന്നു.ഈ മഞ്ഞില്‍ വിരിഞ്ഞ അക്ഷരങ്ങള്‍ വായിച്ചെടുത്തപ്പോള്‍ നല്ലൊരു എഴുത്തുകാരിയെന്നു മനസ്സിലായി.വശ്യമായ വരികള്‍ക്ക് അഭിനന്ദനങ്ങള്‍ !

    ReplyDelete
  24. കഥ നന്നായിരിക്കുന്നു....
    നല്ല വരികള്‍... നല്ല എഴുത്ത്...
    ആശംസകള്‍ !

    ReplyDelete
  25. എഴുത്ത് ഇഷ്ടപ്പെട്ടു.

    ReplyDelete
  26. എഴുത്തിന്റെ ശൈലി ഇഷ്ടമായി
    കഥയില്‍ ചോദ്യമില്ലെങ്കിലും
    വായിച്ചു കഴിഞ്ഞപ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു :)

    ReplyDelete
  27. വീണ്ടും നല്ലൊരു കഥ...
    നന്നായി എഴുതി
    നൊമ്പരപ്പെടുത്തി
    ഇഷ്ടപ്പെട്ടു

    ആശംസകൾ!

    ReplyDelete
  28. സാബിത്ത: ഒരു നൊമ്പര കാറ്റുപോലെ, മനോഹരമായി എഴുതി. ആശംസകള്‍.

    ReplyDelete
  29. മഞ്ഞു പോലെ മനോഹരം..

    ReplyDelete
  30. ഈ വരികള്‍ വീണ്ടും വീണ്ടും കുളിരേകുനുണ്ട്
    ഇഷ്ടമായൊരു നഷ്ട സ്വപ്നത്തിന്‍ വേധന..........
    ആശംസകള്‍

    ReplyDelete
  31. കഥയും കഥക്കിടയിലെ കവിതയും എല്ലാം കൂടെ ഒരു നല്ല വിഭവം തന്നെ..!

    ReplyDelete
  32. aagrahichathalla ee vayikk varaan vannu pettu ellam nalla ormakalayi manassil sookshikkan kazhiyumenna pratheekshayode sabiyude swantham..........

    ReplyDelete
  33. വായിച്ചു കമന്‍റ് ഇട്ടതായിട്ടാണ് ഓര്‍മ്മ...പക്ഷെ എന്തെ വന്നില്ല?
    ഒകെ ... കഥ നന്നായിട്ടുണ്ട് ....ആശംസകള്‍ ...

    ReplyDelete
  34. fine!!!!!!!!!1welcome to my blog
    nilaambari.blogspot.com
    if u like it plz follow and support me!

    ReplyDelete
  35. ഇത്ത നല്ല ഒരു കവി കൂടിയാണ് എന്ന് മനസ്സിലായി ...വാക്കുകള്‍ക്ക് കുറച്ചു കട്ടി കൂടി എന്ന് തോന്നുന്നു( എന്‍റെ അറിവിന്റെ പരിമിതി കൊണ്ടാവാം ട്ടോ )

    ReplyDelete
  36. നല്ല എഴുത്ത്
    ആശംസകള്‍

    ReplyDelete
  37. ഈ കഥ ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു. പ്രണയിനിയുടെ ഏകാന്തതയും നഷ്ടബോധവും വരികളില്‍ നിഴലിച്ച്‌ കാണുന്നുണ്‌ട്‌. പ്രണയമങ്ങിനെയാണ്‌. നമുക്ക്‌ സ്വന്തമാക്കാന്‍ കഴിയാത്ത ഒന്നിനോട്‌ തോന്നുന്ന അഭിനിവേശമാണ്‌ പ്രണയം. നിങ്ങളുടെ ആ കാമുകനായിരിക്കും നിങ്ങളുടെ മരണം വരെയുള്ള ആത്മസഖി, നിങ്ങള്‍ വിവാഹിതയായാല്‍ പോലും. ഒരു പ്രണയിനിയുടെ ഹൃദയ വേദനകളും നൊമ്പരങ്ങളുമാണ്‌ നല്ലവാക്കുകളിലൂടെ ഇവിടെ വരച്ച്‌ കാട്ടിയത്‌. എടുത്ത്‌ പറയത്തക്ക പോരായ്മയൊന്നും കണ്‌ടില്ല. ! അഭിനന്ദനങ്ങള്‍ ! സമയം കിട്ടുമ്പോള്‍ എന്‌റെ ബ്ളോഗിലേക്കും ക്ഷണിക്കുന്നു.

    ReplyDelete
  38. നന്നായിട്ടുണ്ട്..... ആദ്യമായി വരികയാ ഞാന്‍... ഈ സൌദി മണല്‍ കാടില്‍ നിന്നും മഞ്ഞില്‍ കുതിര്‍ന്ന നൊമ്പരത്തിന്റെ ലോകത്തേക്ക് കൊണ്ട് പോയ സാബിത്തക്ക് ആശംസകള്‍

    ReplyDelete
  39. മൌസുരുട്ടിയപ്പോള്‍ ഇന്നെന്നില്‍ തടഞ്ഞത് സാബിബാവ എന്ന (ഞാനറിയാത്ത)എന്‍റെ നാട്ടുകാരിയുടെ" മിഴിനീര്‍ " എന്ന ബ്ലോഗിലേക്കാണ്. 'മിഴിനീര്‍' എന്‍റെ ശ്രദ്ധയില്‍ പെടുന്നത് ആദ്യം. കഥ ,ലേഖനം, കവിത ഒക്കെ ഒരു മിന്നലാട്ടം നടത്തി.മികവാര്‍ന്ന രചനകള്‍ തന്നെ. മലപ്പുറം ചേറൂര്‍ തന്നെയാണോ . ആദ്യമൊന്ന്‍ശങ്കിച്ചു .പിന്നീട് 'എന്‍റെ ചേറൂര്‍'എന്ന കഥയ്ക്ക് താഴെയുള്ള കമന്സുകളില്‍ നിന്നാണ് എന്‍റെ ചേറൂരിനെ ,സ്വാതന്ത്ര്യ സമര പോരാട്ടത്തിന്‍റെ രക്തപങ്കിലമായ ഓര്‍മ്മകളിരമ്പുന്ന ഞാന്‍ നെഞ്ചിലേറ്റുന്ന എന്‍റെ ഗ്രാമത്തെക്കുറിച്ച് തന്നെയാണെന്ന്‍ ഉറപ്പ് വരുത്തിയത്.(എഴുത്തുകാരിയെക്കുറിച്ച് വിവരങ്ങള്‍ വളരെ പിശുക്കിയാണ് കൊടുത്തിരിക്കുന്നത്,ഒന്നുകൂടി വ്യക്തതവരുത്താമായിരുന്നു). " എന്‍റെ ചേറൂര്‍" എന്ന കഥ ഹരിതാഭമായ എന്‍റെ നാടിന്‍റെ മനോഹാരിതയിലേക്ക് എന്നെ അനുരാഗമയനാക്കി കൂട്ടിക്കൊണ്ടുപോയ അനര്‍ഘ നിമിഷങ്ങളാണ് എന്നില്‍ സമ്മാനിച്ചത്.ഒരുപാട് ഗതകാല സ്മരണകള്‍ എന്നിലുണര്‍ത്തി.സോദരീ, ഇന്ന്‍ നമ്മുടെ ഗ്രാമത്തിന്‍റെ മുഖച്ഛായയൊക്കെ പാടെ മാറി. പഴയ കൊച്ചോലപ്പുരകളുടെ സ്ഥാനത്ത് കോണ്ക്രീറ്റ് സൌധങ്ങള്‍,കണ്ടനിടവഴികളൊക്കെ ടാറിട്ടറോഡുകള്‍,ഒന്നോ രണ്ടോ വീട് മാത്രമുണ്ടായിരുന്ന പറമ്പുകള്‍ കീറിമുറിച്ച് നിരവധി വീടുകള്‍ പണിതും പണിയിച്ചുകൊണ്ടുമിരിക്കുന്നു.എല്ലാം നഷ്ട പ്രതാപങ്ങള്‍ .ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഗദ്ഗദം .
    സ്ര്‍ഷ്ടികള്‍ എല്ലാം വളരെ ഉഷാര്‍ .ഇനിയും കൂടുതല് തൂലിക ചലിപ്പിക്കാന്‍ ഈശ്വരന്‍ എന്‍റെ നാട്ടുകാരിയെ അനുഗ്രഹിക്കട്ടെ.
    - എന്‍ കെ മൊയ്തീന്‍ ചേറൂര്‍

    ReplyDelete