Friday, October 22, 2010

മഴയെത്തും മുമ്പേ...


തണുത്തുറഞ്ഞ മലയോര ഗ്രാമം. അവറാച്ചന്‍ മുതലാളിയുടെ വീട്ടുപടിക്കലെ വൈദ്യുതിവിളക്കിന്റെ വിളറിയ വെളിച്ചം ഗ്രാമത്തെ ഇരുട്ടില്‍ നിന്നുമകറ്റി.ശക്തമായ കാറ്റ്.മഴയുടെ വരവാണെന്ന് തോന്നുന്നു.നാണിയമ്മ കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി.കാറ്റില്‍ ആടിയുലയുന്ന ചിമ്മിനി വിളക്കിന്റെ തിരി അല്‍പ്പം ഉയര്‍ത്തി ഉമ്മറത്തിരുന്നു. മനസ്സ് നിറയെ ശിക്ഷ കഴിഞ്ഞു വരുന്ന ചേച്ചിയുടെ മുഖമാണ്.
എപ്പോഴാണാവോ ചേച്ചി ഇങ്ങോട്ടെത്തുന്നത്. മനസ്സ് വെമ്പല്‍ കൊണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്പ് ചേച്ചി കയ്യാമം വെച്ച് ഇറങ്ങിപ്പോകുന്നത് മനസ്സിലെ ഓര്‍മ്മകളുണര്‍ത്തി.
ഓര്‍മ്മ വെച്ച നാള്‍ മുതലേ അച്ഛനെ ഭയന്നാണ് അമ്മ ജീവിച്ചത്. മലയോരത്തെ പേടിസ്സ്വപ്നമായിരുന്ന അച്ഛന്‍ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ കയ്യാങ്കളിയിലൂടെ മാത്രമായിരുന്നു മറുപടി നല്‍കിയിരുന്നത്. അയല്‍വാസികള്‍ മനസ്സുകെട്ടുറങ്ങിയ നാളുകള്‍. റാക്കിന്റെ വീര്യം കൂടിയ ദിവസം.
അച്ഛന്റെ പരാക്രമം തടഞ്ഞു നിര്‍ത്തിയ ഒരുത്തനെ അച്ഛന്‍ കൊലക്കത്തിക്ക് ഇരയാക്കി. കണ്ടുനിന്നവര്‍ക്കാര്‍ക്കും പോലീസില്‍ പറയാന്‍ ധൈര്യം വന്നില്ല.റാക്കിന്റെ വീര്യം കുറഞ്ഞതോടെ അച്ഛന്‍ ഒളിവിലായി. പാത്തും പതുങ്ങിയും രാത്രി സമയങ്ങളില്‍ വീട്ടിലെത്തുന്ന അച്ഛന്റെ ദുഷ്ട പ്രവൃത്തികള്‍ക്ക് മുന്നില്‍ കണ്ണീരില്‍ നനഞ്ഞ മുഖവുമായി നില്‍ക്കുന അമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു.
പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്ന അമ്മയുടെ തിരിച്ചു വരവ് രാത്രിയാണ്.തലേന്നത്തെ ചോറ് ചൂടാക്കി ചേച്ചി കഴിപ്പിക്കുമ്പോള്‍ കരയുന്ന എന്നെ അവറാച്ചന്‍ മുതലാളിയുടെ വീട്ടു പടിക്കലെ വിളക്ക് കാണിച്ചു സമാധാനിപ്പിക്കും.
അന്ന് ആദ്യമായി മലയോരത്ത് വൈദ്യുതി വിളക്ക് തെളിഞ്ഞ ദിവസം. നാണിയമ്മ എന്നെയും ചേച്ചിയെയും കൂട്ടി വിളക്ക് കാണാന്‍ പോയിരുന്നു.അവറാച്ചന്‍ മുതലാളിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന അമ്മയെ കണ്ടു കരഞ്ഞ എന്നെ മറിയാമ്മ ചേട്ടത്തി വടക്കേ പുറത്തു വിളിച്ചു വയറു നിറയെ ഭക്ഷണം തരും.
മടങ്ങുമ്പോള്‍ അമ്മയുടെ കോന്തലയില്‍ മുഖമമര്‍ത്തി കരയുന്ന എന്നെ നാണിയമ്മ ഒക്കത്തെടുത്ത്‌ വീട്ടിലെത്തിക്കും. നാണിയമ്മയുടെ കണാര് മൂപ്പന് തലച്ചുമടായി ചരക്കു കൊണ്ട് പോകലാണ് തൊഴില്‍. കുട്ടികളില്ലാത്ത അവര്‍ക്ക് കണാര് മൂപ്പനോട്‌ എന്നും അരിശമായിരുന്നു.
ഡാകിട്ടര്‍മാര് വിധിയെഴുതീതല്ലേ ഇയാക്ക്‌ സന്താനങ്ങള്‍ ഉണ്ടാകില്ലാന്നു. വേറൊരുത്തന്റെ കയ്യിലാണ് എങ്കി ഞാനിപ്പോ എട്ടൊമ്പതെണ്ണം പെറ്റേനേ....വരുന്നവരോടും പോകുന്നവരോടും പറയാന്‍ നാണിയമ്മക്ക് ഈ വാക്കുകള്‍ മാത്രമായിരുന്നു ആശ്വാസം.പിന്നീട് ഇരുളിലേക്ക് നോക്കി അമ്മയെ കാത്തിരുന്ന സന്ധ്യകള്‍. ഒരുനാള്‍ മല കയറുമ്പോള്‍ തളര്‍ന്നു വീണ അമ്മയെ കണാര് മൂപ്പനാണ് സര്‍ക്കാരാശുപത്രീലെത്തിച്ചത്. വീഴ്ചയില്‍ തളര്‍ന്ന കാലുകള്‍ക്ക് ഇനിയൊരു എഴുന്നേല്‍പ്പില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് മുതലാണ്‌ ചേച്ചി കുടുംബ ഭാരം ഏറ്റെടുത്തത്. ആദ്യമാദ്യം അവറാച്ചന്‍ മുതലാളീടെ വീട്ടില്‍. പിന്നീട് ഗ്രാമവികസനത്തിനായി വന്ന ഓഫീസറുടെ ഔദാര്യത്തില്‍ ചെറിയൊരു സര്‍ക്കാര്‍ ജോലി കിട്ടി.
അതുമായി ചേച്ചി കുടുംബം പുലര്‍ത്തി. അങ്ങിനെയിരിക്കെ..ഒരു രാത്രി.അച്ഛനെന്ന മനുഷ്യമൃഗം വീണ്ടും വന്നു. കാലന്‍കുട മുറ്റത്തു കുത്തി അയാള്‍ അലറി.
എന്തിയെടീ നിന്റെ തള്ള....വിളിക്കെടീ ആ ഒരുമ്പട്ടോളെ. പേടിച്ചു വിറച്ചു നിന്ന ചേച്ചിയെ പിന്തള്ളി അയാള്‍ അകത്തു കയറി തളര്‍ന്നു കിടന്ന അമ്മയോട് വീടിന്റെ പട്ടയം ആവശ്യപ്പെട്ടു. കൈകാലുകള്‍ ചലിക്കാത്ത അമ്മക്ക് കരയുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. പട്ടയത്തിനായി അകം മുഴുവന്‍ പരതിയിട്ടും കിട്ടാത്തതിന്റെ ദേഷ്യത്തില്‍ അമ്മയുടെ ഉദരത്തില്‍ പരുക്കന്‍ കാലുകള്‍കൊണ്ട് ചവിട്ടി ഇനിയും വരുമെന്ന ഭീഷണിയോടെ ഇരുളില്‍ മറഞ്ഞു.ചെറുപ്പത്തില്‍ അച്ഛന്റെ ദുഷ്ടതകള്‍ കണ്ടും കെട്ടും വളര്‍ന്ന എന്റെ മനസ്സില്‍ ദേഷ്യം ഉറഞ്ഞുകൂടി.ഇനിയും അയാളുടെ വരവും കാത്തു കരഞ്ഞു വീര്‍ത്ത അമ്മയുടെ കണ്ണുകളിലേക്കു നോക്കി ഞാനിരുന്നു.
ആഴ്ചകള്‍ക്ക് ശേഷം ഗ്രാമം മുഴുവനും ഉറക്കത്തിലായ ഒരു രാത്രി. അമ്മയുടെ കാലുകള്‍ തിരുമ്മിയിരിക്കെ പുറത്തു ചെരിപ്പടി ശബ്ദം അടുത്തടുത്ത്‌ വന്നു.വാതിലില്‍ മുട്ട് കേട്ട് ധൈര്യം സംഭരിച്ചു ഞാന്‍ വാതില്‍ തുറന്നു. ഈ പ്രാവശ്യം അയാള്‍ക്ക് വേണ്ടത് വീടിന്റെ ആധാരം ആയിരുന്നില്ല. പകരം കൂടെ വന്ന തടിമാടന്റെ മുമ്പില്‍ അടിയറ വെക്കേണ്ടത് ചേച്ചിയുടെ ശരീരമായിരുന്നു. കണ്ടു നിന്ന അമ്മക്ക് കരയാന്‍ പോലും ശക്തിയില്ലായിരുന്നു. നോക്കി നില്‍ക്കെയാണ് അത് സംഭവിച്ചത്. മലയോരത്ത് ചുള്ളി വെട്ടുന്ന കത്തി ആ ദുഷ്ടന്റെ ശരീരത്തെ വരിഞ്ഞുകീറി. രക്തം വാര്‍ന്നൊഴുകി....രക്തം പുരണ്ട കത്തിയുമായി ചേച്ചി അച്ഛന്റെ നേരെ ചീറിയടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കും മുന്പേ അച്ഛനും നിലം പതിച്ചു. ഇതെല്ലാം കണ്ടു നിന്ന എന്റെ നിലവിളി ഇരുട്ടിനെ തുളച്ചു ഗ്രാമത്തിനെ മുഴുവനും ഉണര്‍ത്തി. കയ്യാമംവെച്ച് ചേച്ചിയെ പോലീസുകാര്‍ കൊണ്ട് പോകുമ്പോള്‍ വില്ലേജ് ഓഫീസറായ മഹേഷേട്ടനും കൂടെ പുറപ്പെട്ടു. മഹേഷേട്ടന്‍ കാര്യങ്ങളെല്ലാം അവരെ ധരിപ്പിച്ചു.
അന്ന് അമ്മയ്ക്കും എനിക്കും കൂട്ട് നാണിയമ്മയും കണാര് മൂപ്പനുമായിരുന്നു. ദുഃഖങ്ങള്‍ മാത്രം പെയ്തിറങ്ങിയ ജീവിതത്തോട് വൈകാതെ അമ്മയും വിട പറഞ്ഞു .
വര്‍ഷങ്ങള്‍ നീങ്ങി അവസാനം ആ ദിവസം വന്നിരിക്കുന്നു. പഴയ ഓര്‍മ്മകളെയെല്ലാം വിദൂരത്താക്കി ചേച്ചി വരുന്ന ദിവസമാണിന്ന്. ഓര്‍മ്മയുടെ പടിവാതില്‍ കൊട്ടിയടച്ചു മനസ്സുരുകി പ്രാര്‍ഥിച്ചു. ദൈവമേ ഈ മഴയെത്തും മുമ്പേ...ചേച്ചി ഇങ്ങെത്തിയിരുന്നെങ്കില്‍. പറഞ്ഞു തീര്‍ന്നപ്പോഴേക്കും കാറ്റിനെ വക വെക്കാതെ ഒരു ചൂട്ടു വെളിച്ചം മല കയറി വരുന്നത് കണ്ടു നാണിയമ്മയെ വിളിച്ചു. മോള് സമാധാനിക്ക് കണാര്മൂപ്പന് അടിവാരത്ത് കാത്തു നില്‍പ്പുണ്ടല്ലോ..പോരാത്തതിന് ആ ഓഫീസറും. അയാളല്ലേ ഇത്രയും കാലം ചേച്ചിയുടെ കാര്യങ്ങള്‍ക്ക് ഓടി നടന്നത്. അപ്പോഴേക്കും ചൂട്ടു വെളിച്ചം അടുതെത്തി. കണാരേട്ടന്‍.. ഇരുട്ടിലൂടെ തിരയുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതേ ചേച്ചി തന്നെ..
ചേച്ചീ....എല്ലാം മറന്ന ആ നിമിഷം. കണ്ണീര്‍തുള്ളികള്‍ വീണുടഞ്ഞു. തണുത്തകാറ്റ് വീശിയടിച്ചുകൊണ്ടിരുന്നു. മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.
നാണിയമ്മ വിളിച്ചു മക്കളെ..അകത്തേക്ക് കയറൂ നല്ല മഴയാ..വല്ല അസുഖവും വരും. ചേച്ചിയുടെ കയ്യും പിടിച്ചു ഞാന്‍ അകത്തേക്ക് കടക്കാനോരുങ്ങെ ചേച്ചി വിളിച്ചു "കയറിയിരിക്കു മഹേഷേട്ടാ..."
ആ വിളികള്‍ എന്റെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍ വിരിയിച്ചു.

34 comments:

  1. >> ചേച്ചീ....എല്ലാം മറന്ന ആ നിമിഷം. കണ്ണീര്‍തുള്ളികള്‍ വീണുടഞ്ഞു. തണുത്തകാറ്റ് വീശിയടിച്ചുകൊണ്ടിരുന്നു. മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.
    നാണിയമ്മ വിളിച്ചു മക്കളെ..അകത്തേക്ക് കയറൂ നല്ല മഴയാ..വല്ല അസുഖവും വരും. ചേച്ചിയുടെ കയ്യും പിടിച്ചു ഞാന്‍ അകത്തേക്ക് കടക്കാനോരുങ്ങെ ചേച്ചി വിളിച്ചു "കയറിയിരിക്കു മഹേഷേട്ടാ..."
    ആ വിളികള്‍ എന്റെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍ വിരിയിച്ചു. <<
    ഹാ കൊള്ളാം.
    നല്ല എഴുത്ത്..
    ഒതുക്കിപ്പറഞ്ഞിരിക്കുന്നു.

    (പടച്ചോനെ
    ആദ്യത്തെ വെടി എന്റെ വകയോ.
    ഈ പോസ്റ്റിന്റെ 'കഥ' കട്ടപ്പൊക!)

    ReplyDelete
  2. വീണ്ടും സാബിയുടെ കഥ.പുതുമയൊന്നും അവകാശപ്പെടാനില്ല.പിന്നെ സ്ഥിരം കവിതകളില്‍ നിന്നൊരു മാറ്റം!.ഇനിയും എഴുതുക.വായിക്കാന്‍ ഞങ്ങളൊക്കെയില്ലെ?

    ReplyDelete
  3. Hi, 

    Your blog is really good and it is now added in http://junctionKerala.com
     
    Check these links...
    You will see your blog there.
    http://junctionkerala.com/
    http://junctionkerala.com/Malayalam-Blogs/
    http://junctionkerala.com/Malayalam-Kavitha-Blogs/
     
    Please let me know your comments.

    ReplyDelete
  4. ദുഃഖങ്ങള്‍ മാത്രം പെയ്തിറങ്ങിയ ജീവിതത്തോട് വൈകാതെ അമ്മയും വിട പറഞ്ഞു .
    കഥയുടെ കാലം കേട്ടുപോയതാണങ്കിലും പിന്നെയും എഴുതുവാന്‍ മനസുണരട്ടെ....ആശംസകള്‍

    ReplyDelete
  5. ആദ്യമായി വന്നു..!
    കുറെയൊക്കെ വായിച്ചു ..!!
    ഇഷ്ടമായി..!!
    വീണ്ടും വരാം..!

    ReplyDelete
  6. നന്നായി പറഞ്ഞിരിക്കുന്നു..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. സന്തോഷകരമായ ഫിൻഷിങ്ങിനു ഉപയോഗിച്ച വാക്‌ ചതുരത..നന്നായി..
    എല്ലാവിധ ആശംസകളും..

    ReplyDelete
  9. ഒരു വഴിക്ക് പോകുമ്പോള്‍ താങ്കളുടെ ബ്ലോഗിലും കയറി. ഒറ്റനോട്ടത്തില്‍ കഴമ്പുണ്ടെന്ന് തോന്നി.
    വിശദമായി നോക്കിയിട്ടില്ല. പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്യുക.ആശംസകള്‍!

    ReplyDelete
  10. സാബിറാ, ഇതൊരു കഥയുടെ സ്കെലിട്ടൺ മാത്രമല്ലേ ആയുള്ളൂ, അതൊരു കഥയാകണമെങ്കിൽ ഇനിയുമെത്രയോ മുന്നോട്ടു പോകണം.
    വിഷയത്തിനു പുതുമയില്ല എന്ന കാര്യം ഇരിക്കട്ടെ, എല്ലാ വിഷയങ്ങളും പഴയതു തന്നെ. പിന്നെ എഇതിനെയൊക്കെ പുതുമയുള്ളതാക്കുന്നത് ആ വിഷയം പുതിയ രീതിയിൽ പറയുമ്പോഴാണ്.

    എന്തു കഥ എന്നതുപോലെ തന്നെ എങ്ങനെ പറഞ്ഞ കഥ എന്നതും പ്രധാനമാണ്. ഇവിടെ കൈയിൽ കിട്ടിയ ഒരു വിഷയം അതിന്റെ ത്രെഡ് മാത്രമായി പറഞ്ഞുതീർത്തു.
    ഇനിയുമെഴുതൂ, ശ്രദ്ധിച്ച്.

    ReplyDelete
  11. എല്ലാവരും പറഞ്ഞ പോലെ വിഷയം കേട്ടതാണ് ..

    കേള്‍ക്കാത്ത വിഷയം കഥയാക്കാന്‍ കഴിയില്ലല്ലോ... നടക്കുന്ന വിഷയങ്ങള്‍ അല്ലെ കഥയാക്കാന്‍ കഴിയൂ നടക്കാത്ത സംഭവങ്ങള്‍ കഥയാക്കുമ്പോള്‍ അത് വിശ്വസനീയമാവില്ലല്ലോ...

    അതുകൊണ്ട് തന്നെ കഥ എനിക്കിഷ്ടമായി ...

    ഒരു സിനിമ കാണുന്ന രീതിയില്‍ ഞാന്‍ വായിക്കാന്‍ ശ്രമിച്ചു. അത് വിജയിച്ചു കഥപാത്രങ്ങള്‍ക്ക് ഞാന്‍ രൂപം പകര്‍ന്നു അപ്പോള്‍ അവര്‍ മനസ്സില്‍ നിറഞ്ഞു നിന്നു. സന്തോഷകരമായ ഒരു പര്യവസാനം അത് തുടക്കത്തിലെ പ്രതീക്ഷിച്ചു.

    ആശംസകള്‍ , അഭിനന്ദനങ്ങള്‍ :)

    ReplyDelete
  12. കൊള്ളാം കഥ ഇന്ന് വായിച്ചു ....
    അവതരണം വളരെ നന്നായി ..
    എല്ലാം നോക്കാന്‍ സമയം അനുവതിച്ചില്ല ..
    വീണ്ടും വരാം .....ആശംസകള്‍ ...

    ReplyDelete
  13. കഥ കൊള്ളാം.
    സങ്കടങ്ങൾ തന്ന കഥ.

    ReplyDelete
  14. കുറുക്കിയെഴുത്തിനു പാകമല്ലാത്ത വളരെ ബൃഹത്തായ പ്രമേയം.
    അതിന്റേതായ കുറവുകള്‍ പ്രകടം.

    ReplyDelete
  15. കോടതിയോ പോലീസ്‌സ്റ്റേഷനോ മനുഷ്യനെ ധാര്‍മിക മൂല്യം പഠിപ്പിക്കുകയോ നല്ല പൌരാനാകാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നതാണ് സത്യം.നേരെ മറിച്ച്, 'അണക്കുമൊരു കൈ അടിക്കുമൊരു കൈ' എന്ന് പറയും പോലെ സകല തിന്മകളുടെയും മാതാവായ മദ്യത്തെ സമൂഹത്തില്‍ ഇത്തിക്കണ്ണി കണക്കെ വ്യാപിപ്പിക്കുകയും തന്മൂലമുണ്ടാകുന്ന കുറ്റകൃത്യത്തിനു ശിക്ഷ വിധിക്കുകയും ചെയ്യുന്നു. ഈ കഥയിലും മദ്യം ഒരു കുടുംബത്തെ എത്രമേല്‍ അടിത്തറ തകര്‍ക്കുന്നു എന്ന് കാണിക്കുന്നുണ്ട്. കുടിക്കുന്ന മദ്യതിനേക്കാള്‍ കൂടുതല്‍ അളവ് കണ്ണുനീര്‍ ഒഴുക്കപ്പെടുന്നുണ്ടോ?
    ഈ കഥയിലെ 'മഹേഷുമാര്‍' നാട്ടില്‍ കുറ്റിയറ്റു പോയിട്ടില്ല എന്നതാണ് നമ്മുടെ ഒരേ ഒരു പ്രതീക്ഷ!

    (കഥയിലെ ആദ്യത്തെ ഖണ്ഡികയില്‍ നാണിയമ്മയുടെ ചേച്ചി ആയാണ് വായനയില്‍ മനസ്സിലാക്കപ്പെടുന്നത് .മൂന്നാമത്തെ ഖണ്ഡിക മുതലാണ്‌ ആ ധാരണ തിരുത്തേണ്ടി വന്നത്.എന്റെ തോന്നലാവാം)

    ReplyDelete
  16. കഥാന്ത്യം വളരെ മനോഹരമായീ സാബീ....

    ReplyDelete
  17. Dear Sabira,
    Good Morning!
    Good attempt!The story has a good theme;but narration could be better.Keep writing!
    Wishing you a lovely Sunday,
    Sasneham,
    Anu

    ReplyDelete
  18. ഒരു സിനിമ കണ്ടു തീര്‍ന്ന പ്രതീതി ...

    ReplyDelete
  19. കഥ നന്നായിട്ടുണ്ട്

    ReplyDelete
  20. തുടക്കവും, പ്രമേയവും. നന്നായി. ആശംസകള്‍

    ReplyDelete
  21. മുഖ്‌താര്‍,
    മുഹമ്മദുകുട്ടിഇക്ക,
    ജി കെ,
    സോണാജി,
    പാവപെട്ടവന്‍ ,
    ഫൈസല്‍,
    ലച്ചു ,
    മനു ,
    മന്‍സൂര്‍ അലുവില,
    ജിഷാദ്,
    റഫീക്ക്,
    എന്‍ ബി സുരേഷ് സാര്‍ ,
    ഹംസക്ക ,
    നവാസ് കല്ലേരി,
    സാദിക്ക് ,
    പള്ളികരയില്‍ ,
    ഇസ്മായില്‍ ഇക്ക,
    കുഞ്ഞുസ്,
    അനുപമ ആദില,
    ശ്രീ ,
    പാലക്കുഴി സാര്‍
    അഭിപ്രായം തന്ന എല്ലാ പ്രിയ സ്നേഹിതര്‍ക്കും നന്ദിയോടെ സാബി ..
    വീണ്ടും നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്......

    ReplyDelete
  22. ഒതുക്കി പറഞ്ഞത് ഇഷ്ട്ടായി
    എഴുപതുകളിലെ സിനിമാ കഥ

    ReplyDelete
  23. നന്നായിട്ടുണ്ട്

    ReplyDelete
  24. കഥയില്‍ പുതുമയില്ല .കഥപറച്ചിലും.അതുകൊണ്ടുതന്നെ മനോഹരമായി എന്നൊന്നും പറയാനാവുന്നില്ല.
    കേട്ടുമടുത്ത പ്രമേയങ്ങള്‍, സ്ഥല,കാല,പേര് വ്യത്യാസം അത് ഒരു ശരാശരി വായനക്കാരനെ
    സംബന്ധിച്ചേടത്തോളം ഒരു വായന സുഖം തരുന്നില്ല തന്നെ.

    കഥയിലെ "റാക്ക്" എന്ന പ്രയോഗവും എന്തോ ഒരു വല്ലായിമ തോന്നുന്നു.

    ക്ഷമിക്കണം.കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയതാണ് ഇവിടെ കുറിച്ചിട്ടത്. നിരുല്സാഹപ്പെടുതുകയല്ല.

    എഴുതുക.
    ഭാവുകങ്ങളോടെ
    --- ഫാരിസ്‌

    ReplyDelete
  25. ഏകദേശം പരിചിതമായ കഥയും , സന്ദര്‍ഭങ്ങളും വായിച്ചു പോകുമ്പോള്‍ പുതുമ പ്രതീക്ഷിച്ചു നമ്മള്‍ അവസാത്തെ വരി വരെ എത്തുന്നു ......
    അവിടെ എത്തുമ്പോള്‍ പോലും മടുപ്പ് തോന്നിയില്ല കേട്ടോ ...

    ReplyDelete
  26. നന്നായിരിക്കുന്നു. നല്ല ഭാഷ.
    പൂച്ചക്കണ്ണിയുടെ(www.poochakanny.blogspot.com) ബ്ലോഗ്ഗിലൂടെ ആണ് ഞാൻ നിങ്ങളുടെ ബ്ലോഗ്ഗിൽ എത്തിയത്. അവിടെ നിങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും അത് ഡിലീറ്റ് ചെയ്തതായി കണ്ട്.ഒരു കാര്യം ചോദിക്കട്ടെ എറ്ന്തായിരുന്നു കമന്റ്?

    ReplyDelete
  27. Nice presentation !

    keep writing

    ReplyDelete
  28. ഫാരിസ്‌ സന്തോഷം അഭിപ്രായത്തിനു ഇത് പുതിയ കഥയല്ല മുന്ന് വര്ഷം മുന്പ് ഞാന്‍ എഴുതി ജിദ്ധ മലയാളം ന്യൂസ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നതാണ് .ഇവിടെ പോസ്റ്റി എന്ന് മാത്രം താങ്കള്‍ക്കു നന്ദി . വീണ്ടും വരിക

    ReplyDelete
  29. sweety ഞാന്‍ അവിടെ കമെന്റി എന്നാല്‍ ടിലീടിയത് എന്താണെന്നോ വേണ്ടഞ്ഞിട്ടു തന്നെ വായികെണ്ടാവര്‍ വയികയും ചെതല്ലോ ..?
    അവിടെ പോയി ഒന്ന് വായിക്കു അപ്പോള്‍ സ്വയം കാമെന്റ്റ് വന്നോളും

    ReplyDelete
  30. ഇവിടെ വന്നതില്‍ എല്ലാര്ക്കും നന്ദിയുണ്ട്

    ReplyDelete
  31. കഥ നന്നായി പെട്ടെന്ന് പറഞ്ഞു തീര്‍ത്തു.
    കഥയില്‍ നിന്നും പുറത്ത് പോവാതിരിക്കാന്‍ വളരെ സൂക്ഷിച്ചതായി തോന്നി.
    മഹേഷ് ഏട്ടന്‍ പോലും വെറുതെ ഒരു വാചകത്തില്‍ ഒതുങ്ങി.
    ഒന്ന് കൂടെ പരത്താമായിരുന്നു.

    ReplyDelete
  32. ഞാന്‍ ബ്ലോഗ്‌ ലോകത്തെ ഒരു പാവം നവാഗത! നിങ്ങളെയൊക്കെ വായിച്ചു തുടങ്ങിയെയുളളു. വായിച്ചിടത്തോളം രസമുണ്ട്. ഇനി വായിക്കനുള്ളതും അങ്ങനെത്തന്നെയാകട്ടെ എന്ന് ആശംസിക്കുന്നു.....

    ReplyDelete