Thursday, March 11, 2010

കുന്നിന്‍ ചെരുവിലെ വീട്.

തണുത്ത കാറ്റ് കടന്നെത്തുന്ന കിടപ്പ് മുറിയില്‍ രാവിന്റെ കറുപ്പിലേക്ക്‌ പടര്‍ന്ന നിലാവ്. നോക്കി നില്‍ക്കെ ആകാശത്തിലെ മേഘങ്ങള്‍കിടയിലൊളിച്ച അമ്പിളി കീറുപോലെ ആ മുഖം എന്റെ മിഴികളില്‍ മിന്നി മറഞ്ഞു.

മാര്‍ബിള്‍ തറയില്‍ ചവിട്ടി പുറത്ത് കടന്ന് സതിയുടെ കുഴിമാടത്തിനരികിലെത്തുമ്പോള്‍ മനസ്സിന് വല്ലാത്ത ശുന്യത. തേങ്ങല്‍ പുറത്തു വരാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷെ കണ്ണുകള്‍ എന്നെ തോല്‍പിച്ചു നിറഞ്ഞൊഴുകി. ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മനസ്സില്‍ കൂമ്പാരമായി. വേദന എന്തെന്ന് അറിയുന്ന നിമിഷങ്ങള്‍. എന്തിനായിരിക്കും വിധി തന്നോടിത്ര ക്രൂരത കാണിച്ചത്? തന്റെ സതിയേയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയും എന്നില്‍നിന്ന് അകറ്റിയത്. ഓര്‍ക്കുമ്പോള്‍ അഗാധമായ ജലാശയത്തില്‍ മുങ്ങിത്താഴും പോലെ... ശീതക്കാറ്റില്‍ നിന്ന് രക്ഷ നേടാനായി ഇരുകൈകളും ചുമലില്‍ വരിഞ്ഞു മുറുക്കി വീണ്ടും കിടപ്പ് മുറിയിലെത്തി. ആളനക്കമില്ലാത്ത ബംഗ്ലാവിന്റെ ജാലകതത്തിലൂടെ താഴേക്ക്‌ നോക്കുമ്പോള്‍ കുന്നിന്‍ ചെരുവിലെ തടാകവും പുല്‍ തകിടിയും ഇരുട്ട് വിഴുങ്ങുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പുള്ള ഒരു സായാഹ്നം. ഞാനും സതിയും സന്ദര്‍ശകരായാണ് അന്നിവിടെ എത്തിയത്. ഓര്‍മ്മകള്‍ എപ്പോഴോ ഭൂതകാലത്തിലേക്ക് പറന്നു. ബിസിനസ്സിലും മറ്റും തിരക്കാവുമ്പോള്‍ വളരെ വൈകിയാണ് ഞാന്‍ വിട്ടില്‍ എത്താറ്. അന്നും ഏറെ വൈകിയാണ് വീട്ടില്‍ എത്തിയത്. ഈ തനിച്ചുള്ള ഇരിപ്പിനിടയില്‍ ആശ്വാസമെന്നോണമാണ് അവള്‍ കുന്നിന്‍ ചെരുവിലെ യാത്രക്ക് തയ്യാറെടുക്കുക. അന്ന് കുന്നിന്‍ ചെരുവില്‍ എത്തുമ്പോള്‍ അവളെന്നോട് പറഞ്ഞു
“ഹരിയേട്ടാ... നീലാകാശത്തോട് സല്ലപിക്കുന്ന ഈ തടാകം പോലെ നമുക്ക് ജീവിച് തീര്‍ക്കണം“. പ്രകൃതിയെ അതിരറ്റ് സ്നേഹിക്കുന്ന അവള്‍ക്കു കുന്നിന്‍ ചെരുവിലെ സായാഹ്നം അനുഭുതി നിറഞ്ഞതായിരുന്നു.

പോക്കു വെയില്‍ ചായം തേച്ച മലയോരങ്ങള്‍. സന്ദര്‍ശകരുടെ ബഹളമാണ് അവിടെ. പുല്‍ത്തകിടിയില്‍ ഇരുന്നു സതിയുടെ മടിയില്‍ തലവെച്ച്‌ ഞാന്‍ കിടന്നു. “ഹരിയേട്ടാ........?
ഈ കുന്നിന്‍ ചരുവിലെ വീടുകളില്‍ ഒന്ന് നമുക്ക് വാങ്ങണം. അവിടെ ഞാനും ഹരിയേട്ടനും ഒത്തിരി മാലാഖ കുഞ്ഞുങ്ങളും ഈ പ്രകൃതി ഭംഗി ആസ്വദിച്ചങ്ങനെ കഴിയണം”. ഇത് പറയുമ്പോള്‍ അവളുടെ കണ്ണിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല. മലയോരത്തിലുരുമ്മി നില്‍ക്കുന്ന ആകാശത്തില്‍ ആരോ ചായക്കൂട്ട് മറിച്ചപോലെ ചുവന്നിരിക്കുന്നു. ഞങ്ങള്‍ മടക്കയാത്രയായി. മടങ്ങും വഴി സതിക്ക് വല്ലാത്ത ക്ഷീണവും ചര്‍ദിയും അനുഭവപെട്ടതിനാല്‍ ഞാന്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കാറോടിച്ചു. ശനിയാഴ്ച തിരക്കുള്ള ദിവസമായതിനാല്‍ ആവാം ഡോക്ടര്‍ ലൈലയെ കാണാന്‍ എത്തിയവരുടെ ക്യു ആശുപത്രി വരാന്ത വിട്ട് പുറത്തു കടന്നിരിക്കുന്നു. കൌണ്ടറിലിരിക്കുന്ന സിസ്റ്ററെ കണ്ട് വിവരം പറഞ്ഞു. പെട്ടന്നുള്ള തളര്‍ച്ച ആയതിനാലാവാം അകത്തേകുള്ള അനുവാദം ലഭിച്ചു. ഡോക്ടരുടെ റൂമിലെത്തുമ്പോള്‍ സതി വല്ലാതെ ക്ഷിണിതയായിരുന്നു. അല്പസമയത്തെ പരിശോധനക്കൊടുവില്‍ എന്തോ അറിഞ്ഞ പോലെ ഡോക്ടര്‍ പുഞ്ചിരിച്ചു. സതി പറഞ്ഞ കുന്നിന്‍ ചെരുവിലെ മാലാഖ മാരിലൊരാള്‍ സതിയുടെ ഉദരത്തില്‍ ചേക്കേറിയിരിക്കുന്നു. ഇനി താമസിച്ചു കൂട. കുന്നിന്‍ ചെരുവിലെ ഒരു വീട് വിലക്ക് വാങ്ങണം. ഈ കുഞ്ഞു പിറകേണ്ടത് അവിടെയാണ്, ആ ബംഗ്ലാവില്‍. പരിശോധന കഴിഞ്ഞു മടക്കയാത്രയാവുമ്പോള്‍ അവളുടെ കണ്ണുകള്‍ ഇറുകിയടഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ കുന്നിന്‍ ചെരുവിലെ വീടുകളില്‍ ഒന്ന് വില ഉറപ്പിച്ചു. സതിയുടെ ആഗ്രഹങ്ങള്‍ക്ക് എന്നും ഞാന്‍ മുന്‍തൂക്കം നല്‍കിയിരുന്നു.

എനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നത് അവളാണ് എനിക്ക് അവള്‍ മാത്രമേ ഉള്ളു. ചെറുപ്പത്തിലെ പിതാവും പ്രസവത്തോടെ മാതാവും നഷ്ട്ടമായ എന്റെ പിന്നീടുള്ള ജീവിതം ആരുടെയൊക്കെയോ ഔദാര്യമായിരുന്നു. ഹോസ്റ്റല്‍ ജീവിതത്തിലാണ് ഞാന്‍ സതിയെ കണ്ടു മുട്ടിയത്‌. ഞങ്ങളുടെ അമിതമായ സ്നേഹത്തിന്‍ ഇടയിലാണ് സതി ഭാരിച്ച സ്വത്തിനു അവകാശിയാണ് എന്നറിയുന്നത്. സ്വത്തുക്കള്‍ മുഴുവനായി ഏക മകളുടെ പേരില്‍ എഴുതിയെന്ന പേരിനാല്‍ ബന്ധുവായ ഒരുവന്റെ കൈകളാല്‍ കൊല്ലപെട്ട അച്ഛനമ്മമാര്‍. ഒരു ദുഃഖ സമുദ്രം തന്നെ അവള്‍ നീന്തി കടന്നിരിക്കുന്നു. അവിടുന്നുള്ള ഒളിച്ചോട്ടമായിരുന്നു ഹോസ്റ്റല്‍ ജീവിതം. പഠനം പുര്‍ത്തിയാക്കിയ ശേഷമായിരുന്നു ഞാന്‍ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ആര്‍ഭാടങ്ങളും ആരവങ്ങളും ബന്ധുക്കളും ഇല്ലാത്ത വിവാഹം. വിവാഹ ശേഷമാണ് ഞാന്‍ വ്യവസായ പ്രമുഖനായത്.

വീട് വിലക്ക് വാങ്ങിയ സന്തോഷത്തിലായിരുന്നു ആ മടക്ക യാത്ര. വഴിയിലുടനീളം ഞാന്‍ സ്വപ്‌നത്തിലായിരുന്നു. യാത്രക്കിടയില്‍ സതിക്ക് ഇഷ്ടമുള്ള പലഹാരങ്ങളും വാങ്ങി. വിട്ടിലെത്തുമ്പോള്‍ സതിയെ വരാന്തയില്‍ കണ്ടില്ല. വണ്ടിയുടെ ശബ്ദം കേട്ടാല്‍ അവള്‍ വരാന്തയില്‍ എത്തുന്നതാണ്. പാവം ക്ഷീണം കൊണ്ടാകുമെന്നു കരുതി. പലഹാരപൊതിയുമായി അകത്തു കടന്നു. ആ കാഴ്ച കണ്ട എനിക്ക് സമനില വീണ്ടെടുക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു. പോലിസെത്തി ആംബുലന്‍സില്‍ സതിയെ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയി. സ്വത്തിനുമേല്‍ കണ്ണ് വെച്ച ദുഷ്ട കരങ്ങള്‍ മാറി നിന്നു അട്ടഹസിച്ചു. പിന്നെ എന്റെ സതിയെ കൊണ്ട് വന്നത് കുന്നിന്‍ ചരുവിലെ ഈ വിട്ടിലേക്കാണ്. അവളുടെ ആഗ്രഹപ്രകാരം വാങ്ങിയ വീട്ടില്‍ അവള്‍ ചേതനയറ്റു കിടന്നു. ആ കുഞ്ഞു മാലാഖ സ്നേഹനിധിയായ തന്റെ സതിയുടെ ഉദരത്തില്‍ ശാന്തമായി ഉറങ്ങി. ഇന്ന് കുന്നിന്‍ ചെരുവിലെ വിട്ടുവളപ്പില്‍ അവളെന്നും സ്നേഹിച്ച പ്രകൃതി ഭംഗിയില്‍ ലയിച്ചു ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് മറഞ്ഞു .

മനസ്സ് ഭുതത്തിന്റെ പടിയിറങ്ങുമ്പോള്‍ എനിക്ക് വിണ്ടും എന്തൊക്കെയോ വിണ്ടും നഷ്ടമായി. കുന്നിന്‍ ചെരുവിനെ തൊട്ടുരുമ്മി നില്‍കുന്ന ആകാശത്ത് ഇപ്പോള്‍ വെള്ള കീറാന്‍ തുടങ്ങി.
തടാകത്തില്‍ നിന്നും വെള്ളം നുകര്‍ന്ന് അരയന്നങ്ങള്‍ ചിറകടിച്ചു പറന്നുയര്‍ന്നു. ഈ ജാലകവാതിലില്‍ കണ്ണീര്‍ കനം തൂങ്ങും കണ്ണുകളുമായ്‌ വിണ്ടും ഞാനിരുന്നു...

3 comments:

  1. അദ്ധാനിക്കാതെ സമ്പത്ത്‌ നേടുവാനുള്ള അത്യാഗ്രഹം... അത്‌ തകര്‍ത്തു കളഞ്ഞത്‌ ഒരു കുടുംബത്തെ...

    ReplyDelete
  2. പിന്തുടര്‍ന്ന് വന്ന ശാപം പോലെ
    ആര്‍ത്തി പൂണ്ട തലമുറയുടെ
    അലര്‍ച്ച മനസ്സിനെ വേദനിപ്പിക്കുന്നു.
    ലളിതമായ അവതരണം.അഭിനന്ദനങ്ങള്‍

    ReplyDelete
  3. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്ന ഒരവസ്ഥയുടെ നേര്‍ചിത്രം
    അഭിനന്ദനങള്‍

    ReplyDelete