Friday, December 31, 2010

കല്ലെറിഞ്ഞോളൂ.. ദേ ആ ചാക്ക് നിറയും വരെ

സൗദി സമയം ഒരു മണി.
ഇന്നലെ പെയ്ത മഴയില്‍ വന്ന ചറിയ സുഖമുള്ള തണുപ്പ്. ബെഡ്ഡില്‍ കിടന്ന് അല്‍പം ബ്ലോഗ്‌ വായന. അക്‌ബര്‍ക്കാന്റേയും തണലിന്റേയും വിന്‍സന്റിന്റെ പേടി പോസ്‌റ്റും വായിച്ചു. കമന്റി. പിന്നീട് ചറപറാ ഞാനെഴുതുന്ന ‘ചെറുതേനി‘ലൊന്ന്  കയറി. ശേഷം മിഴിനീരിലെ കമന്റുകളുടെ വായന. എല്ലാം കഴിഞ്ഞ് ഓരോന്ന് ഓര്‍ത്ത് കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പിന്നീടുള്ള രംഗങ്ങള്‍ ഇങ്ങനെ ...
പുലരി. വലിയൊരു സ്കൂള്‍ കെട്ടിടത്തിന്റെ മുറ്റത്ത് അനേകായിരം ബോര്‍ഡുകള്‍. ഓരോന്നിലും ഓരോ കുറിപ്പുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഓരോ ബോര്‍ഡിലും തിളങ്ങുന്നതും കളര്‍ഫുള്ളും ആയ തലക്കെട്ടുകള്‍. ഓരോന്നിന്റേയും മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു. വായിക്കുന്നു. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് റിസള്‍ട്ട് അറിയാന്‍ വേണ്ടി ചുമരില്‍ ഒട്ടിച്ച പേപ്പറില്‍ തന്റെ പേരുണ്ടോ എന്ന് തിക്കി തിരക്കി നോക്കിയത് പോലെ ഞാനും എത്തി നോക്കി. ഒന്നു രണ്ടു ബോര്‍ഡുകളുടെ  അടുത്ത് നില്‍ക്കുന്നവര്‍ പുഞ്ചിരിക്കുന്നുണ്ട്‌. മറ്റുള്ളതില്‍ ആളുകള്‍ ഇല്ലാതില്ല. ചിലതില്‍ ദേഷ്യത്തോടെ നോക്കി പോകുന്നവര്‍. പക്ഷെ അപ്പുറത്തുള്ള  ഒരു ബോര്‍ഡില്‍ നോക്കുന്നവരുടെ കയ്യില്‍ കല്ലുകളും വടികളും ഒക്കെ കാണുന്നു. അതില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍, വെറുതെ കല്ലെറിയാന്‍ കൊട്ടേഷന്‍ ഏറ്റെടുത്തവരാണെന്ന്  തോന്നുന്നു. അത് കണ്ട് ഞാനും അവിടേക്ക് ചെന്നു. അയ്യോ... ആ ബോര്‍ഡിലെ പേര്‌ എനിക്ക് ശരിക്കും ഞെട്ടലുണ്ടാക്കി "മിഴിനീര്‍" അങ്ങിങ്ങായി അടക്കം പറച്ചിലുകള്‍.
“അല്‍പം കൂടുതലാ ഒന്ന് ശരിയാക്കണം”
ഞാന്‍ തലയിലുള്ള ഷാള്‍ എടുത്ത്‌ മുഖം ഭംഗിയായി മറച്ച് അവരുടെ അടുത്തെത്തി.
“ഹെലോ.... എന്താ ഇവിടെ പ്രശ്നം”
“അല്ല ഞങ്ങള്‍ വെറുതെ തള്ളി നോക്കുകയാ. ബോര്‍ഡും എടുത്ത്‌ പോയാലോ..”
“അപ്പൊ നിങ്ങള്‍ക്കെന്ത് നേട്ടം...”
“നേട്ടമല്ല. ആ പൂങ്ങാട്ടെ ദാസന്റെ പെണ്ണിനെ ലാസറിക്ക വീട്ടില്‍ പിടിച്ചിരുത്തിയാല്‍ മറ്റുള്ള സ്ത്രീകളൊക്കെ അതും കണ്ട് അകത്തിരുന്നാല്‍....!!!!!! പിന്നെന്തിന്‌ ഈ  ലോകം...”
“അതിനിപ്പോ എന്തുണ്ടായി”
“അതെല്ലേ ഉണ്ടായത്. ഇവിടെ ഒരുത്തി അവളെ അകത്ത് ഇരുത്തിയിരിക്കാ..”
അതിനിടയില്‍ ചാടി വന്ന് മറ്റൊരുവന്‍
“ലാസറിക്ക കഥ പറഞ്ഞപ്പോള്‍ ‘പണ്ട് പണ്ടൊരു നാട്ടില്‍‘ എന്ന ഡയലോഗ് ഉണ്ടായില്ല. അതെങ്ങനെ ശരിയാകും. കയ്യാമം വെക്കണം”. ഇതവന്റെ വാശി
ഇങ്ങനെയുള്ള വാക്ക് തര്‍ക്കം.

നല്ലൊരു കാഴ്ച കണ്ട് നിന്ന് അല്‍പ്പം ചിരിച്ചു.
അതിനിടയില്‍ ദൂരെ അടുത്ത ബോഡില്‍ ഒരാള്‍ അമിതാവേശത്തോടെ സുവിശേഷം ഓതുന്നു.
“ആമേന്‍. ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
മിഴിനീര്‍ എന്റെ ബോഡായതിനാല്‍ കൂട്ടത്തില്‍ ഞാനും പറഞ്ഞു വലിയൊരു ആമേന്‍. “ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
പ്രാര്‍ഥന കഴിഞ്ഞ് കല്ലെറിയുന്നവരുടെ നേരെ മുഖാവരണം മാറ്റി ഞാന്‍ പറഞ്ഞു.
“കല്ലും വടിയുമൊക്കെ താഴെ ഇട്ടൊളൂ. പുറത്ത് മഴ പെയ്യുന്നു. ഇടി വെട്ടി ലാപ്പടിച്ച് പോയാല്‍ ഈ ബോര്‍ഡും കാണില്ലാ തല്ലും കാണില്ല. ഇന്നിനി അടി ആര്‍ക്ക് വേണ്ടി. ഇനിയും വേണമെങ്കില്‍  മൂലയിലിരിക്കുന്ന ആ ചാക്കിലേക്ക് എറിഞ്ഞ് പഠിക്ക്. എറിയുമ്പോള്‍ ആദ്യം എറിഞ്ഞവന്റെ ഉന്നം നോക്കി തെന്നെ എറിഞ്ഞ് പഠിക്കുക. ആദ്യാമനേക്കാള്‍ നന്നാവും വഴിയെ.
എന്നെ ഇനി നാളെ കാണാം. സലാം“

യാത്ര പറഞ്ഞ് പിരിയും മുമ്പേ മക്കളുടെ വിളി.
“ഉമ്മാ.....”
ഉറക്കത്തില്‍ നിന്നെന്ന പോലെ മക്കളോട്  പറഞ്ഞു
“മിണ്ടാതിരിക്കിനെടാ. ഈ ബോഡൊന്ന് പിടിച്ച് നിര്‍ത്തീട്ട് വരാ...”
“ബോര്‍ഡും പിടിച്ച് നിന്നോ...  മൊബൈല്‍ അടിക്കുന്നത് കേള്‍ക്കുന്നില്ലേ..”
ബോഡെല്ലാം തട്ടിമാറ്റി ഫോണിലേക്ക്...
മറുതലക്കല്‍ നിന്നറിഞ്ഞ സന്തോഷ വാര്‍ത്ത....... (വഴിയെ പറയാം)


*****എന്റെ നല്ല കൂട്ടുകാരേ, നിങ്ങളെന്നെ തിരിച്ചറിയുക*****

Wednesday, December 29, 2010

എന്റെ ഉള്‍തുടിപ്പുകള്‍

മിഴിനീര്‍. ഇതെന്റെ ലോകം. എന്റെ പ്രിയപ്പെട്ട ലോകം. അക്ഷര കൂട്ടുകള്‍ നിറയുന്ന എന്റെ ഹൃത്തടം ഇടയ്ക്കിടയ്ക്ക് ഞാനിവിടെ തുറന്നുവിടുമ്പോള്‍...
ബുലോകത്തെ ഓരോ വായനക്കാരനും നല്‍കിയ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ എന്നെ സന്തോഷത്തിലും ദുഖത്തിലും അകപ്പെടുത്താറുണ്ട്.

എല്ലാം കഴിഞ്ഞ്‌ യാത്രയാകാനിരിക്കുന്ന രണ്ടായിരത്തി പത്തിനോട് ഞാനും നിങ്ങളും വിടപറയാന്‍ സമയം അടുത്ത് തുടങ്ങി.

ഒരു പുതുവര്‍ഷ കാര്‍ഡിലൂടെയും ഇമെയിലൂടേയും മറ്റുള്ള രീതിയിലൂടേയും നമ്മള്‍ പുതുവര്‍ഷത്തെ അനുമോദിക്കുമ്പോള്‍ നമുക്കും ഈ പുതുവര്‍ഷം ഒരു പുതു ജന്മം ആക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബൂലോകം നമുക്ക് ഗൂഗിള്‍ തന്ന ഒരു വലിയ സംഭാവനയാണ്. നന്നായി എഴുതുന്നവരും എഴുതി തുടങ്ങുന്നവരും എഴുത്തറിയാതെ മറ്റുള്ളവര്‍ എഴുതുന്നത്‌ കണ്ട് ബ്ലോഗിങ്ങിനോട് ഉള്ള അമിത താല്പര്യം കാരണം ബ്ലോഗില്‍ എത്തിപ്പെട്ടവരും നമുക്കിടയില്‍ ഉണ്ട്. ആണോ, പെണ്ണോ, വയസ്സനോ, വയസ്സിയോ, ചെറുപ്പമോ, കൌമാരമോ, എന്നുള്ള വകതിരിവില്ലാതെ നമുക്ക് എല്ലാവരേയും ബ്ലോഗര്‍ എന്ന നിലയില്‍ മാത്രം കാണാന്‍ കഴിഞ്ഞാല്‍ അതാകും നല്ലതെന്ന് തോന്നുന്നു.

എന്റെ ഈ ഒരുവര്‍ഷത്തെ അനുഭവം എന്നെ ഒരുപാട് പഥങ്ങളിലൂടെ സഞ്ചരിപ്പിച്ചു. പരസ്യമായും രഹസ്യമായും എന്നെ കല്ലെറിഞ്ഞവരുണ്ട്. നിങ്ങള്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ടായോ ഇല്ലാതേയോ ഇരിക്കാം. ഇല്ല ഞാന്‍ തളര്‍ന്നില്ല കാരണം എഴുത്ത് ഞാന്‍ എന്റെ ജീവനോടൊപ്പം സ്നേഹിക്കുന്നു. ബൂലോകത്ത് ഞാന്‍ വായിക്കുന്ന രചനകള്‍ എന്റെ മനസ്സിന്‌ പിടിച്ചെങ്കില്‍ ഞാന്‍ അത് തുറന്ന് പറയുന്നു. തെറ്റ് കാണുമ്പോള്‍ അറിയുമെങ്കില്‍ തിരുത്തി കാണിക്കുന്നു. പിന്നെ കമന്റ്ബോക്സ്‌ അടച്ചുള്ള എഴുത്ത് എനിക്ക് താല്‍പര്യവും ഇല്ല. ഞാനോ നിങ്ങളോ എഴുതുന്ന എഴുത്തുകള്‍ പ്രൊഫൈലിലോ ഫ്രെണ്ട്ഷിപ്പിലോ നോക്കാതെ വിലയിരുത്തുക. ഒരു ബ്ലോഗര്‍ അവന്റെ സൃഷ്ടികള്‍ പുറത്ത് വിട്ടാല്‍ നിങ്ങള്‍ കഥയില്‍ എഴുതിയ ആനയുടെ കൊമ്പ് എന്തുകൊണ്ട് വളഞ്ഞില്ല, അല്ലെങ്കില്‍ കഥാനായിക എന്തിന് ചിരിച്ചു, ലാസരിക്ക എന്തിന സിഗരറ്റ് വില്‍ക്കുന്നു, അപരിചിതന് ലാസരിക്കാന്റെ പേര് എങ്ങനെ മനസിലായി ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി പറയാന്‍ അത് എഴുതിയ ആളുകള്‍ക്ക് കഴിഞ്ഞേക്കും ഒരു കഥ മനസ്സില്‍ പതിയുമ്പോള്‍ തന്നേ കഥാപാത്രമായി എഴുതുന്ന ആള്‍ മാറികഴിയുന്നതാണ് എന്റെ അനുഭവം. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ കഴിയും. പക്ഷെ ബ്ലോഗിലൂടെയുള്ള മറുപടികമെന്റുകള്‍ കൂടുതലാവുമ്പോള്‍ സ്വയം മോശം തോന്നുന്നു. ഒരു വായനയോട്/എഴുത്തിനോട് നീതി പുലര്‍ത്തുന്ന ആള്‍ക്ക് ആ രീതിയിലുള്ള കമെന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറുമുണ്ട്. അല്ലാതെയുള്ള കമെന്റുകള്‍ മറുപടിക്ക് പ്രസക്തമല്ല. ഒരു നല്ല വായനക്കാരനേയും എഴുത്തിനെ സ്നേഹിക്കുന്നവനേയും ഒരു കമെന്റ് കാരനിലൂടെ നമുക്ക് അറിയാന്‍ സാധിക്കും.

ഒരു കഥയോ കവിതയോ ആകട്ടെ എഴുതുന്ന ആളുടെ സകല ജോലിത്തിരക്കിനിടയില്‍ നിന്നും ഉള്ള സമയം കണ്ടെത്തി ബ്ലോഗില്‍ പകര്‍ത്തുന്നതാവാം. അനുഭവം വെച്ച് പറയുന്നു. “വിമര്‍ശനങ്ങള്‍ ആവാം അത് എഴുത്തിനെ വളര്‍ത്താന്‍ അല്ലാതെ തളര്‍ത്തുന്നത് ആവാതിരിക്കുക. ഇല്ലാത്ത കാര്യം പറഞ്ഞു വിമര്‍ശിക്കുമ്പോള്‍ നമുക്ക് എന്ത് നേട്ടം. ഇതൊരു രചനയെ നശിപ്പിക്കലല്ലേ”

എന്‍റെ എഴുത്തുകളിലൂടെ ഞാന്‍ പാവമെന്നോ കുളസ്ത്രീ എന്നോ നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്തേണ്ടതുണ്ടോ..? ഇല്ലെന്ന് തന്നെ എനിക്ക് തോന്നുന്നു. പ്രൊഫൈല്‍ ചിത്രമോ സ്വഭാവമോ വലിപ്പമോ അവിടെ പ്രസക്തമല്ല. എഴുതുന്നത്‌ കുഞ്ഞു കുട്ടികളാണെങ്കിലും വയസ്സനാനെങ്കിലും കൌമാരക്കാരനാണെങ്കിലും നല്ല എഴുത്തിനെ ബഹുമാനിക്കണം. അപ്പോഴാണ്‌ എഴുത്തുകള്‍ വളരുന്നത്‌.

നമ്മുടെ വലിയവലിയ എഴുത്തുകാരെ എടുത്ത് നൊക്കൂ... അവരുടെ പുസ്തകങ്ങളിലും മറ്റും വരുന്ന വാക്കുകള്‍ പുതു തലമുറക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതും കഴിയുന്നതും കാണാം. എന്ന് വെച്ച് നാം കല്ലെറിയുമോ...? അവയെല്ലാം അവരിലെ സര്‍ഗ വാസനയുടേയും ഹൃത്തുടിപ്പിന്റെയും സുഗന്ധമായല്ലേ നാം അതിനെ കാണുന്നത്.

ഈ അടുത്തുണ്ടായ എന്റെ അനുഭവങ്ങള്‍ വലുതാണ്‌. ഞാന്‍ ആ വ്യക്തികളെ ബഹുമാനിക്കുന്നു. എങ്കിലും പറയാതെ വയ്യ! നല്ലവരായ ഒത്തിരി കൂട്ടുകാര്‍ ഉള്ള ഈ ബൂലോകത്ത് എഴുതി തെളിയാന്‍ ഇനിയും ഒരുപാട് ദുര്‍ഘടമായ വഴികള്‍ താണ്ടണം എന്ന് അറിയാവുന്നത് കൊണ്ടും, എഴുത്തിനെ അമിതമായി സ്നേഹിക്കുന്നത് കൊണ്ടും ഗൂഗിള്‍ ഈ പേജു ഇല്ലാതാക്കുന്നത് വരേയും ബൂലോകത്ത് ഞാന്‍ എഴുതികൊണ്ടേ ഇരിക്കാന്‍ തീരുമാനിച്ചു. എഴുത്ത് വരാതിരിക്കുമ്പോള്‍ ബൂലോകരോട് തുറന്ന് പറയുകയും ചെയ്യാം. എല്ലാ സ്നേഹിതരോടും ഒരിക്കല്‍ക്കൂടി പറയുന്നു ഞാന്‍ ഒരു എഴുത്ത് കാരിയോ വിവരക്കാരിയോ അല്ല. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്നനിലയില്‍ കാണുകയും വിലയിരുത്തുകയും ചെയ്യുക.


പുതു വര്‍ഷം എന്നേയും നിങ്ങളേയും നന്മയുള്ളവരാക്കട്ടെ..!
പിരിയാനിരിക്കുന്ന രണ്ടായിരത്തി പത്തിനോട് സങ്കടത്തോടെ യാത്ര പറയുന്നതിനോടൊപ്പം ഉര്‍ജ്വസ്വലനായി പറന്നെത്തുന്ന രണ്ടായിരത്തി പതിനോന്നിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നല്ല മനസ്സോടെ ഞാനും നിങ്ങളുടെ കൂടെ ഈ ബൂലോകത്ത് ഇനിയും.......

Sunday, December 26, 2010

പൂങ്ങാടിന്റെ ദാസന്‍

മൂകത വിഴുങ്ങിയ അന്തരീക്ഷം. അംബരചുമ്പികള്‍ പോലെ കാറ്റാടി മരങ്ങള്‍. കയ്യിലെ ബാഗിന് അല്‍പ്പം കനം തോന്നി. സാരിത്തലപ്പ് കാറ്റില്‍ പറക്കാതിരിക്കാന്‍ പല്ലുകള്‍ കൊണ്ട് കടിച്ച് പിടിച്ച് ഇടുങ്ങിയ ഇടവഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഒരു നിശ്ചയവും ഇല്ല. ഈ യാത്ര എങ്ങോട്ട്... ചോദ്യങ്ങള്‍ സ്വയം തന്നെ....!!!

നാല്‍കവലയിലെ കടത്തിണ്ണയില്‍ ഇരുന്ന്‌ മൂന്നുനാല് പേര്‍ രാഷ്ട്രീയ വിളവെടുപ്പുകളുടെ അമിതമായ സംസാരം. അവള്‍ കടയിലേക്ക് കയറാന്‍ മടിച്ചില്ല. ലാസറിക്ക കടലാസുകവര്‍ ഒട്ടിക്കുന്ന തിരക്കിലാണ്. അവളെ കണ്ടിട്ടാവാം തല ഉയര്‍ത്തി നോക്കി. മുഖത്തെ വലിയ കാലുള്ള കണ്ണട ശരിയാക്കി വെക്കുന്നതിനിടെ ലാസറിക്കാന്റെ ചോദ്യം
“മോളെങ്ങോട്ടാ...”
കേട്ടത് ഭാവിക്കാത്ത പോലെ അവള്‍ അയാളോട് പറഞ്ഞു.
“ഇക്കാ എനിക്കൊരു പത്ത് രൂപ തരാനുണ്ടോ..”
“എന്തേ നിനക്ക് ആ വീട്ടില്‍ നിന്നൊന്നും തന്നില്ലേ... ദാസന്റെ അനിയന്‍ ആ തല തെറിച്ച ചെക്കനില്ലേ അവിടെ...”

“ഒരുമ്പെട്ടോളാ ആ ദാക്ഷായണി. ആ ഓണം കേറാ മലേന്ന് നിന്റെ ദാസന്റെ തന്ത അവരെ കെട്ടി എഴുന്നള്ളിക്കുമ്പോള്‍ അവളുടെ മേലും ഇല്ലായിരുന്നു ഒരുതരി പൊന്ന്”
ലാസറിക്ക നീട്ടിയ പത്ത് രൂപയും വാങ്ങി കണ്ണുകള്‍ തുടക്കുന്ന അവളോട്‌ ലാസറിക്ക പറഞ്ഞു ”വേണ്ട കണ്ണീരൊന്നും വേണ്ടാ.... ഞാന്‍ എന്ത് തന്നാലും ദാസന് പകരാവൂല. ഇയ്യ്‌ എങ്ങോട്ടാ യാത്ര എന്ന്വെച്ചാല്‍ നടന്നോ”
അവള്‍ അല്‍പം അകലെയായി റോഡിലേക്ക് നീങ്ങി നിന്നു.

“എന്തൊക്കെയാ ലാസറിക്കാ ഈ പറേണത്”.
കടത്തിണ്ണയിലേ ചാരു ബെഞ്ചിലിരിക്കുന്ന ലത്തീഫിന്റെ ചോദ്യം.
“ഇത് മ്മടെ ദാസന്റെ പെണ്ണാ ലത്തീഫേ. നമ്മടെ നാടിനും നാട്ടാര്‍ക്കും വേണ്ടിട്ടാണല്ലോ ദാസന് ശത്രുക്കളുണ്ടായത്. വടക്കേ കാട്ടിലൂടെ അന്ന് ദാസാന്റെ കൂടെ നടന്ന് പോകുമ്പോ നാടിന്റെ വികസനം മാത്രായിരുന്നു അവന്റെ നാവില്‍.  മഴ പെയ്‌ത് കുണ്ടും കുഴിയുമായ ചെമ്മണ്ണ് റോഡ്‌ ടാറിട്ടതാക്കാന്‍ ദാസന്‍ കണ്ട മോഹം ചെറുതായിരുന്നോ... പഞ്ചായത്തീന്ന് റോഡും പൈപ്പ് വെള്ളോം പൊരേം കിട്ടുമെന്ന്‍ കരുതിയ ഞമ്മക്കാ തെറ്റീത്. അന്ന് മ്മടെ ദാസനുണ്ടാര്‍ന്നപ്പോ ഏമാന്‍മാരെ കയ്യിലെടുത്ത് കാര്യം സാധിക്കാന്‍ അവന്റെയൊരു മിടുക്ക് അസാധ്യം തന്നെ... ന്നാലും.. ഇല്ല ദാസനെ പോലെ വേറേ ഒന്ന് ഈ ചുറ്റുവട്ടത്ത്“
ലാസറിക്കാന്റെ ദാസനോടുള്ള പ്രണയം മുമ്പേ തന്നേ പൂങ്ങാട്‌ ദേശക്കാര്‍ക്ക് സുപരിചിതമാണ്.

അന്നൊരു തിരിമുറിയാത്ത മഴയത്ത് പൂങ്ങാട് ദേശം മുഴുവന്‍ ഇരുട്ട് വിഴുങ്ങി. കാറ്റടിച്ച് കറണ്ട് കമ്പിയില്‍ വീണ മരങ്ങള്‍. കുണ്ടും കുഴിയും വകവെക്കാതെ ഇടയ്‌ക്ക് പായുന്ന വാഹനങ്ങള്‍.
"ലാസറിക്കാ സിഗരറ്റ് ഉണ്ടോ ഒന്ന് എടുക്കാന്‍“
ലാസറിക്കാന്റെ പീടികയിലേ  മെഴുകുതിരി വെട്ടത്തിലേക്ക്  ഇരുട്ടില്‍ നിന്നും എത്തിനോക്കുന്ന രണ്ടു കണ്ണുകള്‍.
ഇരുട്ടില്‍ നിന്നും കണ്ട കോട്ട് ധാരിയോട് ലാസറിക്കാന്റെ തുറന്ന മറുപടി
"പിന്നെല്ലാണ്ട്... സിഗരറ്റല്ലെ ആകേള്ളത് മോനെ..“

ഇരുട്ടില്‍ തപ്പി ലാസറിക്ക അയാള്‍ക്ക്‌ സിഗരറ്റ് കൊടുത്തു. ചുണ്ടില്‍ ചേര്‍ത്ത കത്തിച്ച തീപ്പെട്ടിയുടെ വെളിച്ചത്തില്‍ അയാളുടെ കട്ടിയുള്ള മീശ ലാസറിക്കാന്റെ മിഴികളില്‍ തെളിഞ്ഞു. ഊതി കെടുത്തിയ തീപെട്ടികൊള്ളി ദുരേക്ക് എറിഞ്ഞ് അയാള്‍ ചോദിച്ചു.
“ഏതാ ദാസന്റെ വീട്..... ഞാന്‍ അവന്റെയൊരു ചങ്ങാതിയാ...“
ലസറിക്ക പുഞ്ചിരിച്ച് പറഞ്ഞു
“ഓന്‍ നല്ലോനാ മോനെ.. ആ തന്ത ചത്തു പോയാരെ ആ കുടുംബം കൊണ്ട് പോറ്റുന്നത് ദാസനാ. കേട്ടും പേറും കഴിഞ്ഞ് പെങ്കുട്ട്യോളും പോയി. ഇപ്പൊ വീട്ടിലുള്ളത് ഓന്റെ കെട്ട്യോളും ആ തള്ളയും. പിന്നൊരു തല തെറിച്ചോനുമുണ്ട്. വളര്‍ത്തു ദോഷം എന്ന് എങ്ങനെയാ പറയാ. ദാസനും ആ വയറീന്നല്ലേ പോന്നത്. തള്ളേടെ അച്ചട്ട് സ്വഭാവം. നാലുമുക്കാലും ഇല്ലാത്ത വീട്ടില്‍ന്നാ കൊണ്ടോന്നതെന്നും പറഞ്ഞ് ആ പെങ്കൊച്ചിന് ഒരു സ്വൈര്യം കൊടുക്കാത്ത ദാക്ഷായണി. ന്നാലും ആ പാവം പെങ്കുട്ടിക്ക് ഒരു പരിഭവോം ല്ലാ..“

അപരിചിതന്‍ ലാസറിക്കാനോട് യാത്ര പറഞ്ഞ് ഇരുളില്‍ മറഞ്ഞു. കറണ്ട് ഇന്നിനി ഏതായാലും വരില്ല. ദാസനേയുംയും കണ്ടില്ല. എന്നും പീടിക അടച്ച് അവനേടൊത്തുകൂടിയാ വീട്ടിലേക്ക് പോക്ക്. എന്തായാലും ഇന്ന് അവന്‍ വരാതെ പോകാനും ഒക്കില്ല. മഴ ചതിച്ചാലോ. ഇപ്പൊ തുള്ളി മുറിഞ്ഞത് നോക്കണ്ട, വീണ്ടും പാഞ്ഞടുക്കും സീല്‍കാരത്തോടെ.. മെഴുകുതിരി നാളത്തില്‍ ലാസറിക്കാന്റെ കണ്ണുകള്‍ ദാസനെ തിരഞ്ഞു.

സമയം നീങ്ങി. ശക്തിയായ ഇടിയും മിന്നലും. ലാസറിക്കാന്റെ ഉള്ളൊന്ന് പിടഞ്ഞു. ദാസന്‍... അവനിന്ന് എവിടെ പോയി. വീട്ടില്‍ എത്തിക്കാണില്ല. ഈ ചെക്കന്‍ പിന്നെവിടെ...
വല്ല പാര്‍ട്ടി യോഗവും കാണും. അല്ലാതെ വൈകില്ല. കാത്തിരിപ്പ് നീണ്ടു. കടുത്ത മഴ വീണ്ടും കോരിച്ചൊരിയുന്നു. ഇനി കാത്ത് നിന്നാ കെട്യോള് സല്‍മയും ഭയക്കും. ലാസറിക്ക മെഴുകുതിരി വെട്ടത്തില്‍ പീടികയുടെ കതകടച്ചു. ഇടുങ്ങിയ ഇടവഴിയിലൂടെ മിന്നലിന്റെ പ്രകാശത്താല്‍ നടന്ന് വീട്ടിലെത്തി. ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങുമ്പോള്‍ സല്‍മ പതിവ് പോലെ കയ്യില്‍ കൊണ്ട് തന്ന ഗുളിക വായിലിട്ട് ഒരു കവിള്‍ വെള്ളം കുടിച്ചു. പതിയെ കിടക്കയിലേക്ക് അമര്‍ന്നു. രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ ഉറങ്ങി.

പുലര്‍ച്ചെ.
തെളിഞ്ഞ ആകാശം. ഇന്നലത്തെ ഇടിയിലും കാറ്റിലും തകര്‍ന്ന് വീണ മരങ്ങള്‍. 
ഒടിഞ്ഞു തൂങ്ങിയ പാകമെത്താത്ത വാഴക്കുലകള്‍ നോക്കി സല്‍മയുടെ പരിഭവം. കള്ളിമുണ്ട് മാറ്റിയുടുത്ത് പുറത്തേക്കിറങ്ങാന്‍ നില്‍ക്കുമ്പോഴാണ് വേലിപ്പടികള്‍ ചാടികടന്ന് മേലേടത്തെ ചന്ദ്രന്‍ പാഞ്ഞ് വരുന്നത് കണ്ടത്.
“ന്താ... ചന്ദ്രാ...“
ലാസറിക്കാന്റെ നീണ്ട വിളി കേട്ടതും ചന്ദ്രന്‍ ഭയപ്പെടുത്തി കൊണ്ട് പറഞ്ഞു
“ലാസറിക്കാ... മ്മടെ ദാസനെ ആരോ വെട്ടി കൊന്നു. പൂങ്ങാട്ടെ തൊടീല് നിറയെ പോലീസുകാരാ...“
“ന്റെ... റബ്ബേ...“ലാസറിക്ക വരാന്തയിലെ ചാരുകസേരയിലേക്ക് തളര്‍ന്നിരുന്നു.
“ഇന്നലെ വരേ ഓന്‍.............“
വാക്കുകള്‍ ലാസറിക്കാന്റെ തൊണ്ടയില്‍ കുരുങ്ങി.
കേട്ട്‌ നിന്ന സല്‍മ മുക്കത്ത് വിരലൂന്നി പറഞ്ഞു
“മ്മടെ ദാസനോ... പാവം... ദാസന്റെ  കെട്ടിയോള് ഇനിയെങ്ങനാ ആ ദാക്ഷായണിയുടെ അടുത്ത് നിന്ന്പോകുക. പൊന്നും പണ്ടോം ഇല്ലാത്തീന് എത്രോട്ടം അതിനെ ക്രൂശിച്ചേക്കണ്“


“ദിവസങ്ങളോളം പൂങ്ങാട്ടെ അങ്ങാടിയില്‍ പോലീസുകാര്‍ പാഞ്ഞില്ലേ... ഇന്നും കൊലയാളിയെ കണ്ടോ...  ഇല്ലല്ലോ...“
എല്ലാം ഓര്‍മയില്‍ നിന്ന് പൊടിതട്ടി ലത്തീഫിനോട് പറയുമ്പോഴും അന്ന് രാത്രിയില്‍ ഇരുട്ടില്‍ വന്ന് സിഗരറ്റ് ചോദിച്ച കോട്ട് ധാരിയുടെ മുഖം ലാസറിക്കാന്റെ മിഴികളില്‍ തെളിഞ്ഞു. ആരായിരുന്നു അത്. ദാസനെ ചോദിച്ച് വന്ന മീശക്കാരനെ പറ്റി പോലീസിലും മോഴികൊടുത്തതാ.. ന്നിട്ടും...!
ഒരു നെടുവീര്‍പ്പിന് ശേഷം ലാസറിക്ക തുടര്‍ന്നു.
“ലത്തീഫേ നീയൊന്ന് നോക്ക് ആ ദാസന്റെ പെണ്ണ് വണ്ടി കേറി പോയോന്ന്“
റോഡില്‍ ഇറങ്ങിയ ലത്തീഫ് അവളെ അവിടെ കണ്ട് അമ്പരന്നു.
“ഇപ്പോഴും ബസ്സ് കിട്ടീലേ...“
ചോദ്യം കേട്ട് അവളുറ്റെ മിഴികള്‍ അറിയാതെ നനഞ്ഞു .
അവള്‍ ലത്തീഫിനോട് പറഞ്ഞു
“അറിയില്ല ഞാന്‍ എങ്ങോട്ടാണ് പോണ്ടെതെന്ന്. ആരും ഇല്ലാത്തവളായത് ഞാന്‍ ചെയ്ത തെറ്റാണോ..“
ചോദ്യം ലാസറിക്കാന്റെ കാതിലെത്തി. ഒരുനിമിഷം ദാസന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലോര്‍ത്ത് ലാസറിക്ക പറഞ്ഞു
“നീ വാ മോളേ, ന്റെ കെട്ടിയോള് സല്‍മാന്റെ അടുത്തേക്ക്. ഓള്‍ക്കും അനക്കും മിണ്ടിപ്പറഞ്ഞ് ഇരിക്കാലോ. ഓളാണെങ്കീ കുട്ട്യോളും മക്കളും ഇല്ലാണ്ട് മിണ്ടാതേം പറയതെം ഇരിക്ക്യല്ലെ.. ഇന്ന് തൊട്ട്‌ കുട്ടിക്ക് ന്റെ പൊരേല്‍ കൂടാം....

അവളുടെ നിറഞ്ഞ പുഞ്ചിരി കണ്ട് ലാസറിക്ക ലത്തീഫിനോട് പറഞ്ഞു.
“ലത്തീഫേ കൊണ്ടാക്ക് ഓളെ ന്റെ കുടി വരേ. മ്മടെ ദാസന്റെ പെണ്ണല്ലേ ഓള് “
അവള്‍ ലത്തീഫിന്റെ പിന്നാലെ ലാസറിക്കാന്റെ വീട്ടിലേക്ക് നടന്നു.

Wednesday, December 22, 2010

എന്റെ ചേറൂര്

എന്റെ ചേറൂര്.
കാടും, തോടും, മാവും, പ്ലാവും, പൂവും, പുല്ലും, വയലും, കുളവും, ഇലഞ്ഞിയും, എല്ലാമെല്ലാം തികഞ്ഞ എന്റെ ചേറൂര്.

അങ്ങാടിയില്‍ നിന്നും ബസ്സിറങ്ങി വലത്തോട്ടുള്ള പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ആദ്യം ചെന്നെത്തുന്ന വളവില്‍ ‘ചെറുവില്‍’ക്കാരുടെ വലിയ നിരതന്നെ കാണാം. മച്ചും, മാളികയും ഉള്ള പഴയ തറവാട്.

വലത് വശത്തെ പുളിമരച്ചുവട്ടില്‍ പഴുത്ത് ഉണങ്ങിയ പുളിയുടെ മനം മയക്കുന്ന വാസന. ഗൈറ്റു തുറന്ന് വേഗം പുളിമരത്തിന്റെ ചുവട്ടിലെത്തി കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും പരതി. ഒരുത്തനെയെങ്കിലും കണ്ട് പിടിച്ചു വായില്‍ വെള്ളം വരുത്തിച്ചേ അവിടുന്ന് മടങ്ങുകയുള്ളൂ. പുളിയും പൊളിച്ചുതിന്ന്‍ മടങ്ങുംമ്പോഴാവും അവിടുത്തെ ഉമ്മാമന്റെ ചോദ്യം
“പെണ്ണേ... നീ ഇപ്പൊ വരുന്ന വഴിയാണോ..”
"ഉം..”
“സെക്കിയുണ്ടോ...”
''ഉം... അകത്തുണ്ട് ”
“സക്കീ....... സക്കീ.......”. നീട്ടി വിളിച്ചു
വിളിച്ചതും സെക്കി പുറത്തുവരും.
‘സെക്കി’ ഞാന്‍ അവളെ വിളിക്കുന്ന പേരാണ്. മുഴുവന്‍ പേര്‌ ‘സക്കീന‘
സെക്കിയോടല്‍പ്പം കിന്നാരം പറഞ്ഞ് അവിടുന്ന് മുങ്ങുമ്പോള്‍ വായില്‍ കിടന്ന പഴുപ്പെല്ലാം കഴിഞ്ഞ പുളിങ്കുരു ചവച്ചു പൊട്ടിക്കുന്ന തിരക്കിലാകും ഹാജിയാരുടെ മാമ വാഴത്തോട്ടത്തില്‍ നിന്നും വിളി
“പെണ്ണേ........ നീ ഇപ്പൊ വരുന്നവഴിയാണോ"..?
"അതെ ഹാജിയാര്‍ മാമാ.."

ഹാജിയാര്‍ മാമാന്റെ ഇളയ സന്തതി ആസ്യാമുവും ഞാനും ഉറ്റ സ്നേഹിതര്‍. ഏഴാം ക്ലാസ്സുവരെ പഠിച്ചത് ഉമ്മാന്റെ വീട്ടില്‍. അന്ന് ഉള്ള കൂട്ടുകാരെ എല്ലാം വിട്ട് സ്കുളില്‍ നിന്നും വെട്ടി ഉപ്പാന്റെ നാട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉമ്മാനോട് പറഞ്ഞതാ... എല്ലാ വ്യാഴാഴ്ചയും ഞാന്‍ ചേറൂര്‍ പോകും എന്ന്. അങ്ങനെ ആഴ്ചയില്‍ ഉമ്മമ്മാന്റെ അടുത്തേക്ക് വരുന്ന വഴിയാ........
ആസിയാമുനെ കണ്ട് ഹാജിയാര്‍ മാമാന്റെ വയലിലെ അരുവിയില്‍ കുളിക്കാനും, നിറഞ്ഞ് നില്‍ക്കുന്ന കിണറ്റില്‍ ചാടാനും കൊതി വെച്ചാണ് ഇവിടെ വരുന്നത്. ഞാന്‍ ഉമ്മമ്മാനെ പോയി കണ്ടിട്ട് കുളിക്കാന്‍ വരാം എന്നും പറഞ്ഞ് നടന്നു.

ചെറിയൊരു കയറ്റം കഴിഞ്ഞ് കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇരു നിലമാളിക. മുറ്റം നിറയെ ഞാന്‍ വെച്ച്‌ പിടിപ്പിച്ച മല്ലികപൂക്കള്‍, വെയിലില്‍ തിളങ്ങുന്ന ചുവന്ന വാടകാപൂവ് പല നിറത്തിലുള്ള സീസന്‍ ഫ്ലവറുകള്‍, കായ്ച്ചു നില്‍ക്കുന്ന ചുവന്ന ചാമ്പക്ക. എല്ലാമെല്ലാം വെച്ച്‌ പിടിപ്പിച്ചത് ഞാനാണെന്ന് പറയുമ്പോള്‍ അല്‍പം സന്തോഷത്തിന്റെ മാഞ്ഞാളം.

ഞാന്‍ ചെല്ലുന്നതും കാത്ത് പടിവാതിലില്‍ ഇരിക്കുന്ന എന്റെ ഉമ്മാമ്മ എന്നെ കണ്ടതും നറും തേനിന്റെ മധുരമുള്ള പുഞ്ചിരി സമ്മാനിക്കും. ഈ ആയുസ്സ് മൊത്തം ഓര്‍ക്കാന്‍ എനിക്കാ ചിരി മതിയാകും. പിന്നെ എന്റെ വക ചുളിവ് വീണ ആ പൊന്‍ കവിളില്‍ ഒരു ഉമ്മ. ചിരിച്ചു. സന്തോഷത്തോടെയുള്ള ആ ചിരിയില്‍ തന്നേ ഉമ്മുമ്മയെ വീഴ്ത്തും.
“ഉമ്മുമ്മാ... ഞാന്‍ ഹാജിയാര്‍ മാമാന്റെ തോട്ടില്‍ കുളിക്കാന്‍ പോട്ടെ....? ആസിയാമു വരാന്‍ പറഞ്ഞു..” .
“മ്മാടെ കുട്ടി ഇപ്പൊ വന്നിട്ടല്ലേ ള്ളൂ... പിന്നെ പോകാം”
“വേണ്ടാ... ഞാനിപ്പൊ വരാം..”
അയലില്‍ കിടക്കുന്ന മുണ്ടും എടുത്ത്‌ ഹാജിയാര്‍ മാമാന്റെ തോട്ടിലോട്ട് ഓടി.
ആസിയാമുവും ഞാനും ഓടുന്നത് കണ്ടാല്‍ ഹാജിയാര്‍ മാമാന്റെ ചീത്ത കേള്‍ക്കാം.
“ചാടിക്കളിച്ച് ജലദോഷം വന്നാല്‍ രണ്ടിനെയും മൂലക്കല്‍ ഇട്ട് ചവിട്ടും ഞാന്‍”
ഇല്ല ഒച്ചപോലെ ആളത്രയ്ക്ക് ഭയങ്കരി അല്ല. പാവമാ.. ആസിയാമൂന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ ഹാജിയാര്‍ മരിച്ചു. അവളുടെ വീട്ടിലെ വരാന്തയില്‍ നീണ്ട് കിടക്കുന്ന ചാരു കസേര കാണുമ്പോള്‍ അവള്‍ പറയും
"ന്റെ ബാപ്പാന്റെ ചാരു കസേരയാ”
ആസിയാമൂന്റെ ഉമ്മ അതവിടുന്ന് എടുത്ത് മാറ്റാന്‍ സമ്മതിക്കില്ല. പാവം ഹാജിയാര്‍ മാമ നല്ല മനസ്സുള്ളവരാ..

ആസിയാമുവിനും എനിക്കും പിന്നീടുള്ള ജോലി മീന്‍ പിടുത്തം. കറുകറുത്ത മീനുകളെ പിടിച്ച് കുപ്പിയിലാക്കുമ്പോള്‍ അവള്‍ അതിന് പേരിടും
“ഇത് മുജ്ജ്, മണ്ട, പരല്‍, കടു”
കുപ്പിയില്‍ നിറയെ പലതരത്തിലുള്ള മീനുകള്‍.
എല്ലാം കഴിഞ്ഞ് പിന്നീട് കുളി.
വെള്ളത്തില്‍ ചാടിച്ചാടി തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ അവിടുന്ന് മടങ്ങും. വീട്ടിലെത്തിയാല്‍ ഉമ്മമ്മാന്റെ വക പരിഭവം, ചീത്ത.
“നിന്നെ ഞാന്‍ കണ്ടോ പെണ്ണേ... നീ അപ്പോഴേക്കും തെണ്ടാന്‍ പോയി. എന്തിനാ ന്റെ കുട്ടി വെള്ളത്തില്‍ ചാടാനാ വരണ്..”
ചോദ്യം കേട്ട ഭാവമില്ല. ഞാന്‍ കൂടുതല്‍ നല്ല കുട്ടിയെ പോലെ അഭിനയിക്കും .
പിന്നെ ചൂടുള്ള ചായയും എള്ളുണ്ടയും. എല്ലാവര്‍ക്കും കിട്ടിയ ഓഹരിക്ക് പുറമേ ആരും കാണാതെ ഉമ്മമ്മാന്റെ വക ഒന്നുകൂടി എനിക്ക് കൂടുതല്‍.

പിന്നെ മാമന്‍ മാരുടെ കുട്ടികളോടൊപ്പം കളിയും ചിരിയും. ഒരാള്‍ കൂടുതല്‍ സംസാരിക്കില്ല. മറ്റൊരാള്‍ എന്നെകാളും മുതിര്‍ന്നവളും. അവളുമായി കൂട്ട് കൂടും. അന്നൊക്കെ ടിവി കാണാനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം എത്തുമായിരുന്നു. രാത്രിവരെ ടിവിക്ക് മുന്നില്‍ കുത്തിയിരിക്കുന്നതിന് അമ്മാവന്റെ വക അടിയും വാങ്ങും.
എല്ലാം കഴിഞ്ഞ് രാത്രിയിലെ ചോറിന്റെ കൂടെ അമ്മായിയുടെ സ്പെഷ്യല്‍ ചീനമുളക് ചമ്മന്തി.
“ഹാവൂ...... എരി.... നല്ല എരി.... ഉമ്മമ്മാ..... വെള്ളം വെള്ളം”
ചീത്ത വീണ്ടും റെഡി
“എല്ലാം കൂടി കുത്തി കേറ്റണോ...”
പിന്നെ എരിവ് സഹിക്കാന്‍ വയ്യാതെ വാ പൊളിച്ചു കീഴ്‌പ്പോട്ട് വെക്കും. തുറന്നിരിക്കുന്ന വായിലൂടെ ഉമിനീര് പുറത്ത് ചാടും. കുറെ ചാടി കഴിഞ്ഞാല്‍ എരിവ് പോകും. പിന്നെ വീണ്ടും മുളക് ചമ്മന്തി.

പിന്നെ പേരിനൊരു പല്ലുതേപ്പ് കഴിഞ്ഞ് ഉമ്മമ്മാന്റെ കരിമ്പടത്തിലെ.... ആഹാ... സുഖ നിദ്ര. ഉമ്മമ്മാന്റെ മാര്‍ദ്ദവമായ വയറിനെ ഒട്ടികിടക്കുമ്പോള്‍ വാല്‍സല്യത്തിന്റെ നിഷ്‌കളങ്കമായ ചൂടില്‍ ഞാന്‍ മയങ്ങി. പുറത്ത് മഴ ശക്തിയായി പെയ്‌ത് പെരുമ്പറ മുഴക്കി. ഓടിന്‍ പുറത്ത് വീഴുന്ന മഴത്തുള്ളികള്‍. അരിച്ച് വരുന്ന തണുപ്പില്‍ ഒന്നുകുടെ അണച്ച് കിടത്തുന്ന ഉമ്മുമ്മയുടെ മനസ്സ് നിറയെ സ്നേഹമായിരുന്നു.

എല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ പടിവാതിലില്‍ എന്നെ കാത്തിരിക്കുന്ന ഉമ്മമ്മയും കുന്നിന്‍ പുറത്തെ ഓടിട്ട വീടും അപ്രത്യക്ഷമായിരിക്കുന്നു. പകരം ഇരുനിലയില്‍ കൊട്ടാരം പോലുള്ള വീടും കട്ടപതിച്ച മുറ്റവും ബാക്കി. എങ്കിലും ഓര്‍മ്മക്ക് വേണ്ടി ഹാജിയാര്‍ മാമാന്റെ തോട് ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം!!

Monday, December 20, 2010

ഇന്ദീവരം

പ്രിയപ്പെട്ട എന്റെ വായനക്കാരെ,
എന്റെ ഹൃദയഹാരിയായ ഒരു വീഡിയോ ഞാനിവിടെ സമര്‍പ്പിക്കുന്നു. അത് കാണുക. കേള്‍ക്കുക. അതിന് ശേഷം മാത്രം നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. എന്റെ എഴുത്തിനേയും മനസ്സിനേയും എങ്ങോ ഇരുന്ന് സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന, എനിക്ക് ഏറെ പ്രിയപ്പെട്ട ഇവരെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു........

ഏകാന്തതയുടെ നിമിഷങ്ങളില്‍ സന്തോഷകരമായ എന്റെ യാത്ര.. ഇന്ന് ഇന്ദീവരം വരെ...
നിങ്ങളും വരുന്നെങ്കില്‍ ഈ വീഡിയോയില്‍ ക്ലിക്കുക. എന്നിട്ട് എന്റെ കൂടെ വന്നാലും.


മതില്‍ കെട്ടിലെ കറുത്ത നെയിം ബോഡിലെ വെളുത്ത അക്ഷരം, ഇന്ദീവരം..!!
മറുവശത്തെ നെയിം ബോഡില്‍ ഒന്‍വി കുറുപ്പ്.
ഞാന്‍ മടിച്ചില്ല. എന്റെ മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന ഗസലുകള്‍ പിറന്ന കൈകള്‍... ഞാന്‍ അങ്ങോട്ട്‌ പ്രവേശിക്കുകയാണ് .
സിമന്റ് കട്ടകള്‍ പാകിയ മുറ്റത്ത്‌കൂടി നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ മനസ്സ് മന്ത്രിച്ചു .
“പ്രിയപ്പെട്ട മാഷെ.... അങ്ങയെ ഞാന്‍ ജീവനോടെ കാണുന്നു. ലോകത്തിന്റെ മായാ കാഴ്ചകളെ വിരല്‍ തുമ്പ് കൊണ്ട് നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിന്റെ ഒരുവശം നമുക്ക് ഗുണകരമാകുന്നില്ലേ.... ഇത്തരം അപൂര്‍വമായ കാഴ്ചകളിലൂടെ”.

നട്ട് വളര്‍ത്തിയ ദേവതാരു ചെടിയുടെ അരികില്‍ നീളമുള്ള ജാലകത്തില്‍ തല ചായ്ച്ച് എഴുത്തെന്ന ലോകം കീഴടക്കിയ കവി മനസ്സ് മയങ്ങുന്നു. പ്രിയപ്പെട്ട സൈഗാളിന്റെ മധുരമുള്ള ഈണം അദ്ദേഹത്തിന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു. പ്രിയ സൈഗാളിന്റെ ചുവര്‍ ചിത്രത്തിനരികില്‍ വേദനയോടെ നില്‍ക്കുമ്പോള്‍ അത് ശബ്ദിക്കുന്നുവോ എന്ന് തോന്നിപ്പോകുന്നു. സൈഗാളിന്റെ ചിത്രത്തിനരികില്‍ നിന്നും മുറിവേറ്റൊരു മനസ്സുമായി മുന്നോട്ട്.... പേനത്തുമ്പില്‍ നിന്നുതിര്‍ന്ന നീര്‍ മണികള്‍. പിന്നീടൊരു വേദനയുടെ പ്രതീക കാവ്യമായി ഉമ്പായിയുടെ അധരങ്ങളിലൂടെ മധുരമായ ഈണത്തില്‍ അനുവാജകരുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങുമ്പോള്‍....
പ്രിയപ്പെട്ട മാഷെ... അങ്ങയുടെ ഗാനങ്ങള്‍ക്ക് മുന്നില്‍ മഞ്ഞുത്തുള്ളികള്‍ പോലെ ഇറ്റിവീഴുന്ന എന്‍റെ എത്രയെത്ര മനോ വ്യഥകള്‍.
അറിയുക പ്രിയ പ്രിയകവി ഹൃദയമേ... അങ്ങയുടെ ഈ വരികള്‍ അനേകായിരം ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നു. ആ മനസ്സിനും കരങ്ങള്‍ക്കും മുന്നില്‍ എന്റെ ഈ എളിയ മനസ്സ് സമര്‍പ്പിക്കട്ടെ......
അങ്ങേക്ക് എന്റെ പ്രണാമം
(യുടുബിന് നന്ദി. ടുബിന്റെ സഹായം വലിയത് തന്നെ..)

Thursday, December 16, 2010

ഒളി ക്യാമറകള്‍

ധാരാളം കിലോ മീറ്ററുകള്‍ സഞ്ചരിച്ചതിന്റെ വല്ലാത്ത ക്ഷീണം. കുട്ടികള്‍ എല്ലാവരും പാതി മയക്കത്തിലാണ്. വണ്ടിയിറങ്ങി. അല്‍പ സമയത്തിന് മാത്രം തരപ്പെടുത്തിയ ഹോട്ടലിലേയ്ക്കു കയറുമ്പോള്‍ തന്നെ ദേഷ്യം വന്നു. മുന്നാലെണ്ണം വായില്‍ നോക്കികള്‍. ബാഗും സാധനങ്ങളും എടുത്ത് മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി. ഇടുങ്ങിയ ഇടവഴിയിലൂടെ മുന്നോട്ട് നടന്ന്. ആദ്യം കണ്ട വാതിലില്‍ ചാവി ഇട്ടു.
"ഹോ" സമാധാനം.!!

വിരിഞ്ഞ് കിടക്കുന്ന മൂന്നു ബെഡുകള്‍. കയ്യിലുള്ള ബെഡ് ഷീറ്റ് അതിന് മുകളില്‍ വിരിച്ച് കുട്ടികള്‍ കയറി കിടന്നു. എല്ലാവര്‍ക്കും യാത്രക്ക് കൊതിയാണ്. പക്ഷെ....
ഉറക്കമൊഴിക്കാന്‍ ആരും തയ്യാറല്ല. മകനോട് കുളിക്കണ്ടേ എന്ന ചോദ്യത്തിന് കൊഞ്ഞനം കുത്തിയ മറുപടി. എല്ലാം പുതപ്പിനടിയില്‍ ഒളിച്ചു. മടിയന്മാര്‍ എന്ന് കളിയാക്കി കൊണ്ട് കുളിച്ച് വരുന്ന അദ്ദേഹത്തോട് അരിശം തോന്നി.
ഞാനും കുളിക്കട്ടെ, സ്വയം ഒരു തോന്നല് ‍. കുളിക്കാതെ കിടന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും വിമ്മിഷ്ട്ടം ആവുമോ..?
എങ്കില്‍ എന്റെ ജാഡ ഇന്നോടെ തീരും. ഇനി നോക്കീട്ട് കാര്യമില്ല. കുളിച്ചിട്ട് തന്നെ ബാക്കി. ഞാന്‍ അവിടുന്ന് എഴുന്നേറ്റ്‌ ബാഗ് തുറന്നു. മുണ്ടും എന്റെ ഇഷ്ട്ടപെട്ട പിയേഴ്സ് സോപ്പും കയ്യിലെടുത്ത് നേരെ ബാത്ത്റൂമില്‍ പോയി.

തിളങ്ങുന്ന ലൈറ്റുകള്‍. വലിയ വൃത്താകൃതിയുള്ള കണ്ണാടി.
ഷവറില്‍ ചൂടുവെള്ളവും തണുത്ത വെള്ളവും റെഡി. മുണ്ടും സോപ്പും ഒരിടത്ത് വെച്ച് ഡ്രസ്സ്‌ അഴിക്കും മുമ്പ് ചുറ്റും ഒന്ന് നോക്കി. ഭയം മനസ്സിനെ കീഴടക്കി.
ഓര്‍ത്ത് നിന്നില്ല. ആദ്യം ബാത്ത്റൂമിലെ കണ്ണാടിയെ ടെസ്റ്റ്‌ ചയ്തു. വിരല്‍ കണ്ണാടിയില്‍ തട്ടിച്ച് പരീക്ഷിച്ചു. കണ്ണാടി ഒറിജിനലാണെന്ന് സമാധാനം.
എന്നാലും ഭയം, ഇന്റര്‍നെറ്റിലൂടേയും കുട്ടുകാരികളിലൂടേയും അറിഞ്ഞ ‘ഒളിക്യാമറകള്‍’ ഇവിടെ ഇല്ലെന്ന് എങ്ങിനെ അറിയും. നിസ്സഹായതയുടെ ദീര്‍ഘ നിശ്വാസം. വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറന്നു.

“നീ എന്താ കുളിക്കാണോ..... എങ്കില്‍ വേഗം കുളിക്ക് ”.
“ഇല്ല എനിക്ക് കുളിക്കണ്ട”.
അദ്ദേഹത്തോട് ഇന്ന് തോല്‍വി സമ്മതിച്ചാലും എന്റെ മാനം മറ്റുള്ളവരുടെ മൊബൈല്‍ ക്യാമറകള്‍ ഒപ്പിയെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല. പുറത്തേക്കിറങ്ങി അദ്ദേഹത്തിന്റെ അടുത്തെത്തി ഞാന്‍ പറഞ്ഞു-
“വേണ്ടാ... ഞാന്‍ കുളിക്കുന്നില്ല. ഇന്ന് നിങ്ങള്‍ എന്നെ സഹിക്ക്‌”
പതിയെ കിടക്കയില്‍ കിടന്നു. എന്താവും ഇതിനൊക്കെ പരിഹാരം?. ചിന്തകള്‍ ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെ പോലും വെട്ടിച്ച് കളഞ്ഞു.
ഒളി ക്യാമറകള്‍ വെച്ച് നഗ്നത പകര്‍ത്തുന്ന കഴുകന്മാര്‍ക്ക് ഒരു തിരിച്ചടി വേണം. എന്റെ സ്ത്രീത്വം തിളച്ചു. ഞാന്‍ എന്റെ മനസ്സ് കൊണ്ട് പറഞ്ഞു.
“ഇല്ലെടാ... കഴുകന്മാരെ, സ്ത്രീകള്‍ എല്ലാം മണ്ടികള്‍ അല്ല. നിങ്ങടെ കൊതി മനസ്സിലിരിക്കട്ടെ...” ഇത് കേട്ടാവാം അദ്ദേഹം എണീറ്റു.
“എന്താടീ നിനക്ക്. ശരിക്കും വട്ടായോ... ഇവിടെയൊന്നും ക്യാമറയില്ല. നീ പേടിക്കാതെ..”
ഞാന്‍ അങ്ങോട്ടൊരു ചോദ്യമിട്ടു.
“നിങ്ങള്‍ക്കെങ്ങനെ അറിയും... .ഇല്ല എന്ന്? ”
അദ്ദേഹത്തിന്റെ മിണ്ടാട്ടം വലിഞ്ഞു. ഒളി ക്യാമറകള്‍ വഴി എടുത്ത ഷോട്ടുകള്‍ ഇന്ന് ബ്ലുടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയും വരുന്നത് കാണുമ്പോള്‍ ശരിക്കും അറച്ച് പോയിട്ടുണ്ട്.
ക്യാമറ വെച്ച് സീന്‍ എടുക്കുന്ന ഇവരും ഒരമ്മക്ക് പിറന്ന മക്കളല്ലേ.... എന്ന് സംശയത്തോടെ പറഞ്ഞിട്ടുണ്ട് .

അവര്‍ക്കും അമ്മയും പെങ്ങളും ഇല്ലേ..? എന്ന സംശയം ബാക്കി നില്‍ക്കേ.. അദ്ദേഹം എന്നോട് പറഞ്ഞു
“നമുക്ക് മടക്കയാത്രക്ക്‌ സമയമായി. പോകാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്തോളൂ”
ഹോ... മനസ്സിന് അല്‍പം ആശ്വാസം. മടക്കം ആയല്ലോ.. എല്ലാ സാമഗ്രികളും പാക്ക് ചെയ്ത് തുടങ്ങി. ബ്ലാങ്കറ്റും ഡ്രെസ്സും ടെന്റും എന്ന് വേണ്ട ബാത് റൂമിനുള്ള സെറ്റപ്പ് ഒഴികെ എല്ലാം റെഡി. മനസ്സ് അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നു, എന്താണ് ഒരു പോം വഴി . അതിനിടയിലാണ് അദ്ധേഹത്തിന്റെ മൊബൈല്‍ ശബ്ദിച്ചത്. താഴേ വണ്ടി റെഡിയാണെന്ന്. ഞങ്ങള്‍ ധൃതിയില്‍ ഇറങ്ങി. വണ്ടി കയറി. നീണ്ട പാതകള്‍ പിന്നിലേക്ക് നീക്കി വണ്ടി പറന്നു. എവിടെയൊക്കെയോ എത്തിപ്പെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍. വെള്ളിയാഴ്ച ആയതിനാല്‍ അടഞ്ഞ് കിടക്കുന്ന കട കമ്പോളങ്ങള്‍. വിശാലമായ മരുഭൂമി. കിലോമീറ്ററുകള്‍ കവച്ചുവെച്ച് യാത്ര ലക്ഷയത്തിലേക്ക് കുതിച്ചു. അപ്പോഴാണ്‌ ചെറിയ മകള്‍ക്ക് മൂത്രശങ്ക. പതിയെ അദ്ദേഹത്തിന്റെ ചെവിയില്‍ മന്ത്രിച്ചു. ഇനിയെന്ത് ചെയ്യുമെന്ന രൂപത്തില്‍ അദ്ദേഹം നോക്കി. ഈ പരന്ന മരുഭൂമിയില്‍ എങ്ങനെ?. അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. അവള്‍ ചെറുതല്ലേ നീ ആ മണലില്‍ മറഞ്ഞ് നിന്ന് ചെയ്തു കൊട്.

ഒരു ഉറച്ച തീരുമാനം എടുത്ത എന്റെ മുഖം കണ്ട് അദ്ദേഹം ചോദ്യ ചിഹ്നം കണക്കെ നോക്കി. കൈകൊണ്ടു വഴിയുണ്ട് എന്ന ആക്ഷന്‍ കൊടുത്തു. വണ്ടി നിര്‍ത്തി ഡിക്ക് തുറന്ന് കുട്ടികള്‍ക്ക് വെയില്‍ കൊള്ളാതെ പുറത്ത് കളിക്കാനുള്ള ടെന്റ് പുറത്തെടുത്തു. ചോദ്യ ചിഹ്നത്തോടെ അദ്ദേഹത്തിന്റെ മുഖം. അഞ്ചാറു പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ടെന്റിന്റെ അടിവശത്തെ തുണി കത്രികകൊണ്ട് അറുത്ത് മാറ്റി. ഇപ്പോള്‍ നിവര്‍ത്തിയാല്‍ താഴെ തറകാണും. ഞാന്‍ ഒരു കുപ്പി മിനറല്‍ വാട്ടറും കയ്യിലെടുത്ത് മരുഭുമിയില്‍ ടെന്റ് നിവര്‍ത്തി അവളെയും കുട്ടി ഉള്ളില്‍ കടന്നു വാതിലടച്ച് കാര്യം സാധിച്ചു.
അപ്പോഴാണ്‌ ഓര്‍ത്തത് വലുതും ചെറുതും ടെന്റിന് തിരിച്ചറിവില്ലല്ലോ. ഇനിയൊരു അവസരം വരുമ്പോള്‍ ഇത് നമുക്കും ഉപയോഗമാകുമല്ലോ.. ഒളിക്യാമറകളെ... നിങ്ങള്‍ക്ക് പാതി വിട.

പുറത്തിറങ്ങുമ്പോള്‍ യുദ്ധം കഴിഞ്ഞ് വരുന്ന ജാന്‍സീ റാണിയുടെ പോലെയുള്ള എന്റെ തലയെടുപ്പ് കണ്ട് അദ്ദേഹം വെറുതെ എങ്കിലും പറഞ്ഞു
“നീ തന്നെയാ ജയിച്ചത്‌ ..”

Saturday, December 11, 2010

പ്രതാപിയുടെ ജല്‍പനങ്ങള്‍

പട്ടിണിയും  പ്രാരാബ്ധവും കടപ്പാടിന്റെ  ആകുലതകളുമായി ഗള്‍ഫെന്ന സ്വപ്ന വര്‍ണ്ണ  പ്രപഞ്ചത്തിലേക്ക് പോന്ന നാട്ടിന്‍ പുറത്തെ  സാധാരണക്കാര്‍ കുടുംബത്തിന്റെ പുരോഗതിയുടെ ചിന്തകള്‍ വേട്ടയാടുന്ന അവന്റെ മനസ്സ് ജോലി എന്തായാലും പേറാന്‍ തയ്യാറാകുന്ന പാവം മനുഷ്യര്‍. നാട്ടില്‍ മാസം അയ്യായിരം രൂപയ്ക്കു ജോലി ചെയ്തവന് ഗള്‍ഫിലെത്തി ആദ്യ ശമ്പളം കിട്ടുമ്പോള്‍ കണ്ണു തള്ളുന്നത് വിരളമല്ല.

ആയിരം റിയാലിന് ബൂഫിയ ജോലി ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട്‌. പുലര്‍ച്ചെ ഒമ്പതുമണിക്ക് ജോലിക്കെത്തി നട്ടുച്ചവരേയുള്ള ജോലി. അതും ഒരുനിമിഷം ഇരിക്കാന്‍ പോലും അവസരമില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍. നട്ടെല്ല് വേദനയും കൊളസ്ട്രോളും പ്രഷറും മറ്റുമുള്ള അനേകം പാവം മനുഷ്യര്‍. ഇവരുടെയെല്ലാം മാസവരുമാനം ആദ്യമാദ്യം കുടുംബങ്ങളില്‍ സന്തോഷമേകും. അവന്റെ വരുമാനത്തിനൊത്ത് ജീവിക്കാനും പഠിക്കും. പിന്നീടുള്ള കാല ചക്രത്തിന്റെ ഒഴുക്കില്‍ മറ്റുള്ളവന്റെ കിടക്കൊത്ത് വളരാനുള്ള വീട്ടുകാരുടെ വെമ്പല്‍. സഹോദരന്‍ ഗള്‍ഫിലാണ് എന്ന മോടിയുള്ള വാക്കുകളോടെ വീട്ടില്‍ വന്നുതുടങ്ങുന്ന സഹോദരിമാര്‍ക്കുള്ള വിവാഹ ആലോചനകള്‍.

പ്രവാസിയുടെ ജീവിതവും വിയര്‍പ്പും മറ്റുള്ളവരുടെ അഹങ്കാര മോടികളായി മാറുകയാണ്.   ഇന്റര്‍നെറ്റ്‌ കോളുകളുടെ നിര്‍ത്താതെയുള്ള കരച്ചിലുകളില്‍ കുടുംബത്തിന്റെ ആവശ്യങ്ങളും ഏറി തുടങ്ങി. രാവിലും പകലിലും അവന്‍ നെട്ടോട്ടമോടുമ്പോള്‍ കിടപ്പറയിലെ ബെഡ്ഡിന് കൊതുക് വലയില്ലാത്ത അവളുടെ പരാതി, പാവം പ്രവാസിയുടെ മനം നൊന്തു. വീണ്ടും ഫോണ്‍ കോളുകളും പരാതികളും നീളുമ്പോള്‍ നാല് മണികൂര്‍ സംസാരിക്കാന്‍ എന്താണ് ഉള്ളതെന്ന ഉമ്മയുടെ പരാതി. സഹോദരിയുടെ വീട്ടില്‍ പോകുമ്പോള്‍ കൊണ്ട് പോകുന്ന കീശക്ക് ഭാരം കുറഞ്ഞ പിതാവിന്റെ പരിഭവങ്ങള്‍ മോഹങ്ങളെല്ലാം കെട്ടിപൊതിഞ്ഞ ക്ഷമയുടെ കടിഞ്ഞാണുകള്‍ പോട്ടിപ്പോകുന്നു എന്ന ഭാര്യയുടെ ധ്വനി. സഹോദരിയെ വിളിച്ച് കുശലം ചോദിക്കാത്ത സഹോദരന്മരുടെ ലിസ്റ്റിലേക്ക് പേര്‌ ചേര്‍ത്ത പെങ്ങള്‍. എല്ലാം നെടുവീര്‍പ്പുകളില്‍ ഒതുക്കി വീണ്ടും വഴിയറിയാത്ത  പഥികനെ പോലെ പ്രവാസിയുടെ ദിനരാത്രങ്ങള്‍.

ഇടക്കിടക്ക് കേള്‍ക്കുന്ന അവളുടെ കിളി കൊഞ്ചല്‍ ആദ്യമാദ്യം അവന് ഉന്മേഷം നല്‍കി. മാതാവിനെ കുറിച്ചും സഹോദരിയെ കുറിച്ചും താന്‍ സ്നേഹിച്ച പച്ചയായ നാടിനെ കുറിച്ചും എന്നുവേണ്ട അടുപ്പിലെരിയുന്ന വിറകു കൊള്ളിയെ കുറിച്ച് പോലും അവള്‍ സംസാരിച്ചു. മുറ്റത്ത് നട്ട പച്ചമുളകിന്റെ വലുപ്പം പറഞ്ഞ് പുഞ്ചിരിക്കുന്ന അവളുടെ മുഖം മനസ്സില്‍ കണ്ട് സന്തോഷത്തോടെ കടന്നുപോകുന്ന ദിനങ്ങള്‍.

അതിനിടയില്‍ മുളപൊട്ടിയ മോഹങ്ങളുടെ  തുടക്കം ഗ്യാസ്അടുപ്പില്‍  അരങ്ങേറ്റം കുറിച്ചു. പിന്നീട്   ടിവി, മിക്സി, വാഷിംഗ് മെഷീന്‍, ഫ്രിഡ്‌ജ്, മൊബൈല്‍ ഫോണ്‍, എന്നിങ്ങനെ നീളുന്ന ലിസ്റ്റുകള്‍. അമ്മിയിലരച്ചുണ്ടാക്കിയ കൂട്ടുകറിയൊഴിച്ച് ഉമ്മ തന്ന ചോറിന്റെ  രുചിയെ പറഞ്ഞതിന് വിവരമില്ലാത്തവനെന്ന് അധിക്ഷേപിക്കുമ്പോള്‍ പ്രതാപിയായ ഭാര്യയുടെ വാക്കുകളില്‍ അന്ധാളിച്ച് പ്രവാസിയായി നീളുന്ന ഭര്‍ത്താക്കന്മാര്‍.

മാധ്യമങ്ങളുടെ വളര്‍ച്ചക്ക് കൊടുക്കുന്ന പരസ്യങ്ങളില്‍ പല്ലിളിച്ചു കാട്ടുന്ന കുട്ടിയുടെ കയ്യിലുള്ള പേസ്റ്റിന് കരഞ്ഞപ്പോള്‍ ഗള്‍ഫിന്റെ അരങ്ങേറ്റത്തിന് മുമ്പ് ഇറയില്‍ തുങ്ങിയ ഉമിക്കരി പാത്രവും പടിക്ക് പുറത്തായി. ഫ്രിഡ്ജിലെ തണുത്തുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രെഷര്‍ കുക്കറുകളില്‍  കൂക്കി വിളിക്കുമ്പോള്‍ കാന്‍സര്‍ എന്ന മഹാ വ്യാധി മണ്‍ചട്ടികളെ കൊഞ്ഞനം കുത്തി അവര്‍ അടുക്കളയുടെ പ്രൌഡി വിളിച്ചോതുമെന്ന മഹിളാമണികളുടെ ജല്‍പനങ്ങള്‍.

വെയിലത്തുണങ്ങാത്ത വസ്ത്രങ്ങള്‍ പോലെ തന്നെ അവരുടെ മനസ്സും കുമ്മിത്തുടങ്ങി. തൊട്ടടുത്തെ സ്കൂളുകളുടെ ബെല്ല് കേട്ട് ക്ലാസുകളില്‍ ഓടിയെത്തിയ പിതാവിന്റെ പൊന്നുമോനെ നഴ്‌സറിയില്‍ വിടാന്‍ ഗള്‍ഫിന്റെ പ്രൌഡിയോടെ ഗൈറ്റില്‍ അണിഞ്ഞ് നില്‍ക്കുന്ന മാതാവ്. സമയം വൈകും എന്നറിയിച്ച് വരുന്ന ഡ്രൈവറുടെ ഫോണ്‍കോളുകള്‍.

എല്ലാം അനുഭവിക്കുമ്പോള്‍ കഴിഞ്ഞ കാലത്തിന്റെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കുന്ന   പ്രവാസിയുടെ മാതാവിനും ചിത്തഭ്രമത്തിന്റെ ശാഖയാണെന്ന അവളുടെ പരാതി  പതിക്കുന്ന  പ്രവാസിയുടെ കാതുകള്‍ വീണ്ടും വേദനയുടെ മുള്‍കിരീടമണിയുന്നു. വീട്ടിലെ പരാതി കേള്‍ക്കാതെ പിന്നീടുള്ള സ്വകാര്യമായ കോളുകള്‍. ഉമ്മയുടെ ചികിത്സ ഉറക്ക ഗുളികയിലെത്തിക്കുമ്പോള്‍ ഗള്‍ഫ് പണത്തിന്റെ ഒഴുക്കില്‍ വിരിഞ്ഞ അവളുടെ ഇസ്തിരിയിട്ട് മിനുക്കിയ പുഞ്ചിരികള്‍ നിഷ്കളങ്കമായ മാതാവിന്റെ ജീവന് വിലയിട്ട് തുടങ്ങി. പ്രവാസം പ്രതാപിയായ ഭാര്യമാരുടെ കൈകളിലോതുങ്ങുമ്പോള്‍ കുടുംബത്തിന്റെ കെട്ടുറപ്പുകളഴിയുന്നു. സ്നേഹ ബന്ധങ്ങള്‍ അകലുന്നു. പ്രവാസിയുടെ പ്രൌഡിയുപേക്ഷിച്ച് മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മാതാപിതാക്കള്‍ .

പിന്നീട് കയറൂരിയ പട്ടം കണക്കേ വാനില്‍ പറക്കുമ്പോള്‍ പ്രാവാസികള്‍ വീണ്ടും പ്രവാസ മണ്ണിനു തിളക്കമാവുന്നു. നാം ഓരോരുത്തരും  ശ്രമിച്ചാല്‍ നമ്മുടെ കുടുംബം ചിട്ടപെടുത്താന്‍ കഴിയുന്നതാണ്. കുടുംബം സ്ത്രീകളായ നമ്മുടെ കൈകളില്‍ ഭദ്രമായാല്‍ നാം വിജയിച്ചു. നമുക്ക് ശ്രമിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം


വാല്‍കഷ്ണം
ഇതുപോലുള്ള അനുഭവങ്ങള്‍  ഒരുപാട്.
എന്നുവെച്ചു എല്ലാവരും ഇതുപോലെയാണെന്ന്  ഞാന്‍ പറഞ്ഞില്ല.  നല്ല കുടുംബങ്ങള്‍ അനേകം, അതിനിടയില്‍ ഇങ്ങനേ ഉള്ളവരും ഇല്ലാതില്ല.
ഇതില്‍ നിന്നു വല്ല നന്മയും ആര്‍ക്കെങ്കിലും ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ എന്റെ ഈ എഴുത്ത് പൂര്‍ണമായി.

Thursday, December 09, 2010

വെല്‍ക്കം

അതെ.!
പായസം തന്നെ...
അതിലേക്ക് നോക്കി വെള്ളമിറക്കാന്‍ സമയം ആയില്ല. ആക്രാന്തം വേണ്ട വിളമ്പിത്തരും. ആദ്യം എല്ലാവരും ഒന്ന് എത്തട്ടെ.

ചറപറാ ഒച്ചയുണ്ടാക്കുന്ന കുഞ്ഞു ബ്ലോഗര്‍മാരോട് ഒരപേക്ഷ. ബ്ലോഗിന്റെ മറുവശത്ത് ചെമ്പിലുള്ള ബാക്കി പായസം എല്ലാവര്‍ക്കും കൂടി വിളമ്പിത്തരാന്‍ ഞാന്‍ എന്റെ പ്രിയ കുട്ടുകാരി സിനുവിനെ (ഒഴിഞ്ഞകുടം) ഏല്പിച്ചിട്ടുണ്ട്.
ഹോ അല്‍പം ആശ്വാസം. കുട്ടികളല്ലേ അവരിങ്ങനെ കൊതി പൂണ്ട് ഇരിക്കേണ്ടല്ലോ..?

ഹോ... ഞാന്‍ പറയാന്‍ വിട്ടു.
ഇവിടെ എത്തിയ ബ്ലോഗേര്‍സ് എല്ലാവരും ഇരിക്കൂ... കൂട്ടത്തില്‍ കുട്ടിക്കാക്കാണോ(ഓര്‍മചെപ്പ്) പോകാന്‍ തിടുക്കമെന്ന് തോന്നുന്നു. ഹംസക്കയോട് (കൂട്ടുകാരന്‍) അവരെയൊക്കെ ഒന്ന് മാനേജ് ചെയ്യാന്‍ പറഞ്ഞ് ഞാന്‍ മൈക്ക്‌ കയ്യിലെടുത്തു. ഇതിനിടയില്‍ എന്റെ കുഞ്ഞനിയന്‍മാര്‍ നൌഷാദും(കളി വള്ളം) ഹാഷിമും(കൂതറ) എത്തി. കൂതറ, ഞങ്ങടെ കുടുംബത്തിലെ തനികൂതറ. അവനിപ്പോ കുക്കൂതറ യാവാന്‍ പരൂക്ഷ കഴിഞ്ഞ് ഉള്ള ലോകം മൊത്തം കറങ്ങി തിരിഞ്ഞ് ആ കമ്പറിനേയും കൊട്ടോട്ടിയേയും ഒക്കെ കൊണ്ടോന്നിട്ടുണ്ട്. പായസം കുടിച്ചിട്ട് പോയ്കോട്ടെ... അവരും ബ്ലോഗേഴ്സാണല്ലോ.

എന്തായാലും എല്ലാരും ഇരിക്കൂ...
ഞാന്‍ കാര്യം പറട്ടെ...
പറയാന്‍ വന്ന വിഷയം സംസാരിക്കാന്‍ സമ്മതിക്കില്ല. അപ്പോഴേക്കും ഇരച്ച് വരുന്ന മാരുതി കാറില്‍. ആഹാ ബ്ലോഗര്‍ വള്ളികുന്നോ.... ഉം വരട്ടെ. ദേ പിന്നാലെ ഒരു കൂട്ടം ബ്ലോഗിണികള്‍ വന്നുകയറി. എല്ലാവരും അവരവരുടെ സീറ്റുകളില്‍ ഇരുന്നാലും. പായസം കുടിക്കും മുമ്പ് കാര്യം എന്താണെന്നു പറയാന്‍ സമ്മതിക്കണ്ടേ ..
കാര്യം പറയാന്‍ തുടങ്ങി, അപ്പോഴേക്കും
ദേ...! മദീനക്കാരും എത്തി. കയ്യിലൊരു ചിത്രവും. കണ്ടപാടെ ഉറപ്പിച്ചു ഇത് നൌഷാദ്. അവന്റെ പണി തന്നെയാ ഉം വരക്കട്ടെ...

എന്റെ കുട്ടുകാരികള്‍ ജുവൈരിയ നാട്ടില്‍ നിന്നും പായസം കുടിക്കാന്‍ വന്ന ത്രില്ലിലാണ് .
മാരിയ്യത്തും, വായാടി, അമ്മാറും, ആദില, കുഞ്ഞൂസ്, മാണിക്യം, കുസുമം, ലീല, പ്രവാസി, ഹൈന, ജസ്മികുട്ടി.... അയ്യോ പറഞ്ഞ് എന്റെ ചങ്കിലെ വെള്ളവും ലാപ്പിലെ ചാര്‍ജും കഴിയും. അതുകൊണ്ട് വിട്ടുപോയ എന്റെ പ്രിയ സ്നേഹിതകള്‍ എല്ലാവര്‍ക്കും ഈ സദസ്സില്‍ ഇരിക്കാനുള്ള സന്മനസ്സ് കാണിക്കു.ക ഈ കുഞ്ഞു പന്തലില്‍ ഒത്തൊരുമയോടെ നില്‍ക്കുക.

ഇനിയെങ്കിലും ഞാന്‍ പറയട്ടെ ......
ദയവായി ഖത്തര്‍ ബ്ലോഗര്‍ റിയാസ് കസേരയില്‍ ഇരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. പായസം കഴിക്കാന്‍ വരട്ടെ... ദേ അവന്‍ ഇപ്പൊ തന്നെ വെള്ളമിറക്കി തുടങ്ങി. അടങ്ങ് റിയാസേ അടങ്ങ്.

പറഞ്ഞ് നാവെടുത്തില്ല. എവിടെ നിന്നോ വീണു കിട്ടിയ തോക്കും കൊണ്ട് ചാണ്ടിയും. അടിച്ചു മാറ്റി കിട്ടിയ സപ്രിടിക്കറ്റ് കക്ഷത്ത് വെച്ച ഒഴാക്കാനും, ചുവന്ന ഷര്‍ട്ടിട്ട യുസുഫ്പയും, കുമാരന്‍, ബഷീര്‍, ജമാല്‍, ഷാനവാസ്, താടിക്ക് കയ് വെച്ച അളവന്താനും, ജിപ്പൂസ്, ചെറുവാടി , അലി, റാംജി, രമേശ്‌, സിദ്ധിക്ക, മുനീര്‍, തബാറക്ക്റഹ്മാന്‍, നുറുങ്ങ്, മനോരാജ് , പാലക്കുഴി, സാദിക്ക് , റഈസ്, ഡ്രീംസ്, എന്റെ ലോകം, ജിഷാദും, തെച്ചിക്കോടനും.
അയ്യോ.. വീണ്ടും എന്റെ ചങ്കില്‍ വെള്ളം വറ്റി. ഇനി വയ്യ. എന്റെ ഈ കുഞ്ഞു പന്തലില്‍ കേറാന്‍ കൊതിയുള്ള എല്ലാവരും, ഇത് വരെ കേറിയവരും. പിന്നെ എല്ലാം എല്ലാമായ എന്റെ ഗൂഗിളമ്മച്ചീം ഇരിക്കുക.

ഇനിയെങ്കിലും ഞാന്‍ ഇവിടെ കൂടിയതിന്റെ കാര്യം പറഞ്ഞോട്ടെ....
എന്റെ എന്‍ .ബി സുരേഷ് മാഷേ... ശ്വാസം പിടിച്ച് നില്‍ക്കാതെ ഇരിക്കന്നേയ്  ....
പിന്നെ പന്തലിന്റെ പുറത്ത് ഇനി കയറാന്‍ മടിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ സ്നേഹത്തോടെ വിളിക്കുമ്പോള്‍ കയറാന്‍ മടിക്കണ്ടാ.
എന്റെ സിനു എവിടെ വായും പൊളിച്ച് നിക്കുന്നു ആവോ..... ആരോടെങ്കിലും വെടി പറയുന്നുണ്ടാവും
ഇനി ആരുടെയെങ്കിലും പേരുകള്‍ വിട്ട് പോയെങ്കില്‍ അങ്ങ് ക്ഷമീ...

അയ്യോ ഞാന്‍ ഇനിയും കാര്യം പറഞ്ഞില്ലാ.. അല്ലേ....
എല്ലാവരും പായസം നോക്കി വെള്ളമിറക്കാതെ ദേ ഈ വളിച്ച മോന്തയിലോട്ട് നോക്കൂ..
ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എന്താണന്നല്ലേ........
നിങ്ങളുടെയെല്ലാം സ്നേഹ തലോടല്‍ കൊണ്ടും, ചെറിയ ചെറിയ ഉപദ്രവങ്ങള്‍ കൊണ്ടും, ജീവിക്കാനുള്ള നെട്ടോട്ടം കൊണ്ടും മറന്നുപോയ എന്റെ ബ്ലോഗ്‌ മോളുടെ ജന്മദിനം കഴിഞ്ഞ് പോയിട്ട് ദിവസങ്ങള്‍ ഏറെയായി. രണ്ടു മൂന്നെണ്ണത്തിനെ തീറ്റലും പോറ്റലും കഴിഞ്ഞ് ബ്ലോഗ്‌ മോളുടെ മാറിലേക്ക്‌ ചാര്‍ത്താനുള്ള എന്റെ എഴുത്തുകളും കഴിഞ്ഞ് സമയം വേണ്ടേ ഓര്‍ക്കാന്‍..?
നമ്മുടെ ബ്ലോഗറില്‍ ചിലര്‍ നടത്തിയ ബ്ലോഗ് പിറന്നാള്‍ ആഘോഷങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഒരു ഒടുക്കത്തെ കൊതി. അതിനാല്‍ ഞാനും ഇവിടെ ഒരു ജന്മദിനം ആഘോഷിക്കാന്‍ പോകുകയാണ്.

ഈ പന്തലിലേക്ക് അണിഞ്ഞൊരുങ്ങി പോരുമ്പോള്‍ എന്റെ മോള്‍ക്ക്‌ വല്ല ഗിഫ്റ്റും കരുതിയവര്‍ അതിനായ് ഒരുക്കിയ കാര്‍ടൂണ്‍ ബോക്സില്‍ ഇടുന്നതിന് മുമ്പ് എന്റെ ബ്ലോഗ്‌ മോളുടെ തലകെട്ടിലേക്ക് ഒന്ന് നോക്കുക. ഒരുതുള്ളി കണ്ണീരാണത്. അതും ഈ ബ്ലോഗുലകം തന്ന് പോയതാണ്...!

ങ്ങീ.. ങ്ങീഹീ.... അതാരാ... അതേതോ വഴി തെറ്റി വന്ന ബ്ലോഗറാ. പാവം ഇങ്ങോട്ട് കയറി ഇരിക്കൂ..

എന്നാല്‍ ഇനി പായസം കുടിക്കാം....
ഉം.... എല്ലാര്‍ക്കും ഓരോ ഗ്ലാസ്. അതില്‍ കൂടുതല്‍ മധുരം ശരിയല്ല.

അയ്യോ ..!!! ഹംസക്കാ... കുട്ടിക്കാ..... കൂതറ അനിയന്‍ ആരോടാ അതിനിടയില്‍ ഒടക്കുന്നു.
ഇല്ല സാബീ... അത് വള്ളിക്കുന്നിന്റെ പോസ്റ്റ് കട്ട കള്ളന്മാരെ അവന്‍ പിടിച്ചതാ..
ഓക്കേ ഓക്കേ...
കുട്ടിക്കാന്റെ മറുപടിയില്‍ സന്തോഷത്തോടെ ഞാന്‍ ഈ കസേരയില്‍ ഒന്ന്‍ ഇരുന്നാട്ടെ... എല്ലാവരും പായസം കുടിച്ച് സാവധാനം പോയാല്‍ മതി. എനിക്കൊരു തിരക്കും ഇല്ലാ.....

ഇനി ഇതിലേറെ വല്ലതും പ്രതീക്ഷിച്ച് വന്നവര്‍ വേഗം വണ്ടി തിരിച്ചു വിടുക.

Tuesday, December 07, 2010

റിയാലിറ്റി

രാവിന്‍റെ കറുപ്പുകള്‍  തുളച്ചെത്തുന്ന  വാഹനങ്ങളുടെ ശീല്‍ക്കാരങ്ങള്‍.   അവള്‍ ഇനിയും ഉറങ്ങിയിട്ടില്ല .നാളെ പാടാനുള്ള പാട്ടിന്‍റെ റിഹേഴ്സലിലാണ്.പിറ്റേന്ന് വിശാലമായ സ്റ്റേജില്‍ കിട്ടിയ കയ്യടികള്‍ വീണ്ടും ഒരുവര്‍ഷം നീണ്ടു നിന്നു. വിജയിച്ചു ഫ്ലാറ്റ് കയ്യില്‍ വന്നപ്പോള്‍ അവള്‍ ഒറ്റക്കാവുമെന്ന അമ്മയുടെ ഭയം അവള്‍ കാറ്റില്‍ പറത്തി. പുതിയ ഫ്ലാറ്റിന്‍റെ താക്കോല്‍ കൈമാറുന്ന സമയം നീണ്ട ഒരുവര്‍ഷത്തെ പാട്ടിലൂടെ പോരായ്മകള്‍ ചുണ്ടി കാട്ടിയ തന്‍റെ ജഡ്ജും   അദ്ദേഹം ഗിഫ്റ്റായി തന്ന  കുഞ്ഞു മകനേയും   പരിചയപെടുത്താന്‍ അവള്‍ മറന്നില്ല

Friday, December 03, 2010

ഉമ്മു കുട്ടിയുടെ ചിക്കൂസ്


"ചാരക്കാട്" എന്നായിരുന്നു അവിടേക്ക് പറഞ്ഞിരുന്നത്. കുരുമുളകിന്‍റെയും കാപ്പിയുടെയും തോട്ടങ്ങള്‍. കുടുതല്‍ ആള്‍പാര്‍പ്പില്ലാത്ത തട്ടുതട്ടായി കിടക്കുന്ന മലമ്പ്രദേശം. പുലര്‍ച്ചെ തന്നെ ഫ്ലാസ്‌കില്‍ ചായയുമായി പോകാനൊരുങ്ങുന്ന വീട്ടുകാരുടെ കൂടെയുള്ള യാത്ര. കുസൃതി  നിറഞ്ഞ കുഞ്ഞു പ്രായം. വഴിയില്‍ കാണുന്ന തോട്ടാര്‍വാടിയും മുക്കുറ്റിയും  നുള്ളി മലകയറുമ്പോള്‍ തലയിലേക്ക് ഉരുണ്ട് വീഴുമെന്ന് കരുതിപോകുന്ന വലിയ വലിയ ഉരുളന്‍ പാറകള്‍. പാറകള്‍ക്കിടയില്‍ പറ്റിപിടിച്ച് വളരുന്ന ചൊക്കി പൂവുകള്‍. മലകയറുമ്പോള്‍ തന്നെ തുള്ളിച്ചാടുന്ന കുരങ്ങന്‍ മാരുടെ ശല്യം.

മലയിലെ ജോലിക്കാരി പെണ്ണുങ്ങള്‍ക്ക്‌ കഞ്ഞി വെക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയ ഓലക്കൂര താഴെ നിന്ന് നോക്കിയാല്‍ കാണാം. മലകയറിയ ഷീണം മാറാന്‍ ഓലക്കൂരയില്‍ അല്‍പം ഇരിക്കും. ഇരുത്തം കഴിഞ്ഞ് കണ്ണിമാങ്ങ പെറുക്കി ഉപ്പും കൂട്ടി പാറയിലിരുന്ന് തിന്നുമ്പോള്‍ ഉമ്മ പറയും
“വയറിളക്കം വരും”.

വായില്‍ കപ്പലോടിക്കാന്‍ വെള്ളം കിടക്കുമ്പോള്‍ വയറിളക്കം ഓര്‍ക്കാനോക്കുമോ...!
മൂച്ചിയും പ്ലാവും നെല്ലിയും ഇങ്ങനേ കായ്കനികള്‍ തരുന്ന കുറേ മരങ്ങള്‍ .

യാത്രയുടെ ക്ഷീണം അകന്നാല്‍ ഞാന്‍ ഓടും സീനുന്റെ അടുത്തേക്ക്. അവളാണ് അവിടെ എത്തുമ്പോള്‍ എന്റെ കൂട്ടുകാരി. മലയോര ദേശത്ത് അധികം വീടുകള്‍ ഇല്ലാത്തത് കൊണ്ടുതന്നെ സീനുവിന് അവിടെ കുട്ടുകാര്‍ ഇല്ല. വല്ലപ്പോഴും ചെല്ലുന്ന ഞാനാണ് അവളുടെ കുട്ടുകാരി.എന്റെ ശബ്ദം കേട്ടാല്‍ അവള്‍ പാഞ്ഞെത്തും. കെട്ടിപിടിക്കും. അപ്പോഴേക്കും ഉമ്മാന്റെ ശകാരം
“രണ്ടും കു‌ടി പാഞ്ഞു വീഴണ്ട. കയ്യും കാലും മുറിഞ്ഞാല്‍ അതുമതി പാട് പെടാന്‍”.
പരിഭവം പറയുന്ന ഉമ്മയെ കൊഞ്ഞനം കുത്തി ഞാനും സീനുവും മലയുടെ ഉയരങ്ങളിലെത്തും. ഉയരം കഴിഞ്ഞ് അങ്ങേ മറിച്ചിലില്‍ ഒരു ശുദ്ധമായ അരുവിയുണ്ട്. അവിടെ എത്തിയാല്‍ അരുവിയുടെ കള കളാരവങ്ങളും കുയിലിന്റെ ഈണവും കേട്ട് ഞങ്ങള്‍ ഇരിക്കും. കയ്യിലിരുന്ന പച്ചമാങ്ങയില്‍ ഉപ്പു ചേര്‍ത്ത് കടിച്ച് പൊട്ടിക്കുമ്പോള്‍ വായില്‍ നിന്നും ഉമിനീര് പുറത്തു ചാടും. ഇത് കണ്ട സീനു “കൊതിച്ചി പെണ്ണ്” എന്ന്‍ കളിയാക്കി. അതൊന്നും വകവെക്കാതെ മുഴുവനും തീര്‍ത്തു.
“ഡീ...”
അവള്‍ അങ്ങിനെയാ എന്നെ വിളിചിരുന്നെ ..
“ഡീ ഉമ്മുസേ..”
“ആ... എന്താ സീനു”
“വാ നമുക്ക് പോകാം..”
“ഞാനില്ല. ഞാന്‍ കുയിലിനോടുകുടി പാടിയിട്ടേ വരുന്നുള്ളൂ. ഇന്ന് നിനക്കെന്തു പറ്റി..?”
“അല്ലേടി ഉമ്മുസേ.. എനിക്കിന്ന് വലിയ വളപ്പില്‍ ജോലിയുണ്ട്..”
“ഉം.... ”
“ആ അന്‍വറിന്റെ വീട്ടില്‍. അവിടെ ചെല്ലാഞ്ഞാല്‍ അവിടുത്തെ ഉമ്മ വിഷമിക്കും. ഞാന്‍ പോകുന്നു നീ വരുന്നെങ്കില്‍ വാ. ഇവിടെ ഒറ്റയ്ക്ക് നില്കണ്ടാ”

പറഞ്ഞു തീര്‍ന്നില്ല ഉമ്മയുടെ നീണ്ട വിളികള്‍
“ഉമ്മൂ ..ഉമ്മൂ........”
“ദാ വരുന്നൂ..”
വലിയവായില്‍ ഓരിയിട്ട്  ധൃതിയില്‍ നടന്നു. സീനു വഴിയില്‍ വെച്ച്‌ അന്‍വറിന്റെ വീട്ടിലേക്ക് ജോലിക്ക് പോയി. ഇനി അവള്‍ വരുവോളം തനിച്ചിരിക്കണം.

ജോലിക്കാരി പെണ്ണുങ്ങളില്‍ വസന്ത നല്ലവളാണ് എന്നാണ് ഉമ്മാന്റെ കമന്റ്. അവള്‍ ഇടക്ക് ചില തമാശകള്‍ പറയും. അതുകേട്ട് ചിരിക്കുന്ന മറ്റുള്ള ജോലികാര്‍.. എല്ലാവരും ഇഞ്ചിയും മഞ്ഞളും നടുന്ന തിരക്കിലാണ്. അപ്പോഴാണ്‌ വസന്തയുടെ ചോദ്യം
“ന്താ ഉമ്മൂ... മുഖത്തൊരു കുരു പൊന്തിയിരിക്കുന്നല്ലോ ആരേലും പിടിച്ചു മുത്തിയോ”
“അയ്യേ... ദേ വസന്തേ.. ദേഷ്യം വരുന്നുണ്ടുട്ടോ..”
“ന്താ പെണ്ണേ.. നിനക്കൊരു മാരന്‍ വന്നാല്‍ ഇനി മുത്താന്‍ എന്നെ വിളിക്കോ..”
“നീയൊന്നു മിണ്ടാതിരിക്ക്‌ വസന്തേ.. അതുമതി ഇന്ന് മൊത്തം മോന്ത വീര്‍പ്പിക്കാന്‍”

ഉമ്മാന്റെ കാമന്റ് കേട്ടതും എന്റെ മുഖം ബലൂണ്‍ പോലെ വീര്‍ത്തു. പിന്നെ മിണ്ടിയില്ല. മുഖം വീര്‍പ്പിച്ചുള്ള ഇരുത്തത്തിനിടയിലാണ് ആട് കച്ചവടക്കാരന്‍ മരക്കാര്‍ കാക്കാടെ രംഗ പ്രവേശനം. മലയില്‍ നിന്ന് ആരുടെയോ ആട്ടിന്‍ കുട്ടിയെ വാങ്ങി ചന്തയിലേക്ക് പോകുന്ന വഴി എന്റെ കണ്ണുകള്‍ കുഞ്ഞു ആട്ടിന്‍ കുട്ടിയില്‍ പതിഞ്ഞു. വെളുത്തു തടിച്ച ഒരു കുഞ്ഞാട്. ചെറുപ്പം തൊട്ടേ ആട്ടിന്‍കുട്ടിയെ ഒരുപാട് പ്രിയമായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അതിന്റെ കയറില്‍ പിടിച്ച് ഉമ്മാനോട് കൊഞ്ചി.
“ഉമ്മാ ഇതിനെ എനിക്ക് വേണം”
കൂടെ നല്ലൊരു ചിണുങ്ങല്‍ പാസാക്കി. ഉമ്മയുണ്ടോ സമ്മതിക്കുന്നു. അവസാനം കരച്ചിലും പിഴിച്ചിലും കഴിഞ്ഞ് ആട്ടിന്‍ കുട്ടി എന്റെ സ്വന്തം. അവള്‍ക്ക് ഞാന്‍ ‘ചിക്കുസ്’എന്ന പേരും നല്‍കി.
ഞാന്‍ ചിക്കൂസിനേയും കൊണ്ട് മലയോരം മുഴുവന്‍ നടന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് സീനു എത്തി. അവളും ചിക്കുസിനെ തൊട്ട്‌ തലോടി.

ഞങ്ങള്‍ മടങ്ങാറായി.
ആകാശം ചായ കൂട്ട്‌ മറിഞ്ഞപോലെ ചുവന്ന് തുടങ്ങി. കിളികളും മറ്റും കൂടുകളിലേക്ക് ചേക്കേറാന്‍ പറന്നകലുന്നു. സീനുനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മടങ്ങി.


ആഴ്ചകള്‍ കടന്നു. ചിക്കുസിന്റെ വികൃതിയും മറ്റുമായി ഞാന്‍ സന്തോഷത്തിലാണ്. അവള്‍ തടിച്ച് കൊഴുത്തു. അതിനിടയില്‍ രണ്ടു പ്രാവശ്യം വീണ്ടും മലയില്‍ പോയി സീനുനെ കണ്ടു. ഒരുദിവസം മലയില്‍ നിന്ന് ചിക്കുസിന് പുല്ലും കൊണ്ട് മടങ്ങുമ്പോള്‍ വഴിയിലെ ഒരു വീട്ടില്‍ ചിക്കുസിനെ പോലെ സുന്ദരനായ ഒരാട്ടിന്‍ കുട്ടി. ഞാന്‍ നോക്കും മുമ്പേ ചിക്കുസ് എന്റെ കയ്യിലെ കയറു പൊട്ടിച്ച് ഓടി. പിന്നാലെ ഓടിയ എന്നെ അവളും അവിടെയുള്ള കുട്ടനാടും വിരട്ടിയോടിച്ചു..
“അയ്യോ... ഇനിയെന്ത് ചെയ്യും. ചിക്കുസിനെന്താ വട്ടായോ ഉമ്മാ..”
ഉമ്മ ദേഷ്യത്തിലാണ്.
“ഞാന്‍ നിന്നോട് പറഞ്ഞതാ ഈ മാതിരി ഇടങ്ങേറുകള്‍ വേണ്ടാ എന്ന്. അവറ്റകള്‍ മാസാമാസം വാപൊളിച്ച് കരയും മനുഷ്യനെ മെനകെടുത്താന്‍. എന്തായാലും അവള്‍ അവിടെ നില്‍ക്കട്ടെ. നീവാ....”
ഉമ്മ ആ വീട്ടുകാരെ പരിചയപെട്ടു. അവരോട് പതുക്കെ എന്തൊക്കെയോ എന്നെ കേള്‍ക്കാതെ സംസാരിച്ചു. ഒളിഞ്ഞു നോക്കുമ്പോള്‍ ഉമ്മ എന്റെ ചെവിക്കു പിടിച്ചു. ഞാന്‍ അക്ഷമയായി കാത്തു നിന്നു. സമയം വല്ലാതെ ഇരുട്ടി. ഞങ്ങള്‍ അവിടുന്ന് പുറപ്പെടുന്നതറിഞ്ഞ് ഞാന്‍ സന്തോഷിച്ചു. പക്ഷെ ചിക്കുസ്, അവള്‍ പോരുമോ ആവൊ. ഞാന്‍ ഓടി അവളുടെ അടുത്തെത്തി. അവളതാ കുറുമ്പൊക്കെ മാറി അനുസരണയോടെ എന്റെ അടുത്തേക്ക് വന്നു. ഞാന്‍ അവളുടെ കയറില്‍ പിടിച്ച് മുന്നോട്ട് നടന്നു. എന്നാലും വിഷമിച്ചു. എന്താണ് ചിക്കുസിന് സംഭവിച്ചത്. ഉമ്മയോട് ചോദിച്ചാല്‍ ചെവിക്ക് പിടിക്കും. വേണ്ടാ... പോകാം. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു.

വീണ്ടും മാസങ്ങള്‍ കഴിഞ്ഞു. ഒരുദിവസം പുലര്‍ച്ചെ ചികൂസിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. വേഗം അവളുടെ കൂടിനടുത്തേക്ക് ഓടുവാന്‍ ശ്രമിച്ചു. ഉമ്മ വഴിയില്‍ തടഞ്ഞു.
“നീ ഇപ്പോള്‍ അങ്ങോട്ട് പോകണ്ടാ. അല്‍പം കഴിയട്ടെ..”
“എന്താ ഉമ്മാ ഇത്, ചിക്കുസിനെന്തു പറ്റി“.
ഉമ്മ കണ്ണുകള്‍ ഉരുട്ടി. ചെവിക്ക് പിടിക്കുന്ന വേദന ഭയന്ന് പിന്തിരിഞ്ഞു. പിന്നീടുള്ള നിമിഷങ്ങള്‍ തള്ളിനീക്കി. അല്‍പം കഴിഞ്ഞ് ഉമ്മ വിളിച്ചു
“ഉമ്മൂ... നിന്റെ ചിക്കുസിന് മുന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. ഓടിവാ”
എന്‍റെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ഓടിച്ചെന്നു. അപ്പോഴതാ എന്റെ ചിക്കുസിന്റെ അരികില്‍ തുവെള്ളയില്‍ കറുത്ത പുള്ളിയുള്ള മൂന്ന് കുഞ്ഞു കിടാങ്ങള്‍. അവള്‍ അവയെ നക്കി തുടക്കുന്നു. സന്തോഷത്തോടെ ഞാന്‍ ചിക്കുസിന്റെ മുഖത്ത് നോക്കി. അവള്‍ അമ്മയായത്തിന്റെ ഗര്‍വില്‍ ആണ്. ഉമ്മ അവളെ പതിയെ തലോടുന്നുണ്ട്‌. ഞാന്‍ എല്ലാം കണ്ട് നിന്നു. ചിക്കുസും കുഞ്ഞുങ്ങളുമായി വീണ്ടും ഞാന്‍ വളര്‍ന്നു.