Tuesday, November 30, 2010

മാക്രിക്കൂട്ടങ്ങള്‍


ശക്തിയായ ചുടുകാറ്റ് വീശുന്ന വറ്റി വരണ്ട പാടങ്ങള്‍. പോക്രാം തവളകള്‍ അങ്ങോട്ടു മിങ്ങോട്ടും ഓടി. മഴയില്ലാതെ എന്ത് ചെയ്യും. അപ്പോഴാണ്‌ അകലെ നിന്നും ഒരു തവള ഉച്ചത്തില്‍ പോക്രോം മുഴക്കുന്നത് കേട്ടത്. വെള്ളം കണ്ടുപിടിച്ച് കാണും എന്ന സന്തോഷത്തില്‍ എല്ലാവരും അങ്ങോട്ട് ഓടി. ചെന്നവര്‍ ചെന്നവര്‍ അത്ഭുതത്തോടെ നോക്കി മാക്രാച്ചി തവളയുടെ മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്ത് വന്നിരിക്കുന്നു. കുഞ്ഞ് സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല. കുഞ്ഞു തലയും വലിയ ചിന്തയും നല്ല വെളുത്ത നിറവും ഉള്ള ഒരു കുഞ്ഞു മാക്രി കുട്ടി.
ലാളിത്യം നിറഞ്ഞ കുഞ്ഞിനെ കണ്ട് സന്തോഷത്തോടെ എല്ലാവരും അതിനെ ഒന്ന് തലോടി. ചിലര്‍ കുശുംമ്പടങ്ങാതെ അതിനെ പിച്ചി. പാവം കുഞ്ഞു മാക്രി എല്ലാം സഹിച്ചു. മാസം ഒന്ന് കഴിഞ്ഞു. മാസംതോറും സ്ഥിരം നടന്ന് വരാറുള്ള മാക്രി യോഗത്തില്‍ വിശേഷ മാക്രി കുഞ്ഞുങ്ങളുടെ പ്രദര്‍ശനം വന്നു. എല്ലാവരും മാക്രി യോഗത്തിലേക്ക് ഇരച്ചു കയറി. പക്ഷെ മാക്രികളുടെ തിക്കും തിരക്കും സഹിക്കാതെ വന്നപ്പോള്‍ യോഗം പിരിച്ച് വിട്ടു.
കാരണം എന്താണെന്നല്ലേ....
അപ്പോഴേക്കും വയലിലുള്ള മൊത്തം മാക്രികള്‍ക്കും വിചിത്രമായ അനേകം മാക്രി കുഞ്ഞുങ്ങള്‍ വിരിഞ്ഞിരുന്നു.

********************************************************

* വറ്റി വരണ്ട പാടങ്ങള്‍  : ബ്ലോഗുകള്‍
* പോക്രോം തവളകള്‍   : ബ്ലോഗേള്‍സ്
* മഴ                               : പുതിയ പോസ്റ്റ്
* പോക്രാം മുഴക്കുന്നത്   : പോസ്റ്റ് ലിങ്ക് വിടുന്നത്
* വെള്ളം കണ്ട്പിടിച്ച   : പുതിയ ഐഡിയ
* മുട്ട വിരിഞ്ഞ കുഞ്ഞ്‌    : മിനികഥ


(........ഇനി ഒന്നുകൂടി വായിക്കൂ.......)

Thursday, November 25, 2010

സുധാമണി

ഒരു വൈകുന്നേരം,
അമ്പല പ്രാവുകള്‍ കുറുകുന്ന വീടിന്റെ മേല്‍കൂരകള്‍.
മുറ്റത്ത്‌ നട്ടുവളര്‍ത്തിയ പുല്‍ത്തകിടികള്‍, കുഞ്ഞു തെങ്ങിന്‍ തലപ്പുകള്‍. മണ്‍ ചട്ടികളില്‍ വളരുന്ന കുഞ്ഞു ചെടികള്. വീട്ടിലേക്ക് കടന്നു വരുന്ന, അരുവിക്ക്‌ മുകളില്‍ തീര്‍ത്ത പാലം.  തുള്ളി മറയുന്ന മീനുകള്‍. സുമതിയുടെ കണ്ണുകള്‍ കുഞ്ഞു മീനുകളെ തുറിച്ചു നോക്കി. അവക്ക്  എന്തൊരു തിടുക്കം. കൂട്ടത്തോടെ തുള്ളി മറിയുന്നു.

വൈകുന്നേരമായാല്‍ കുട്ടികള്‍ ചെറിയ വലയുമായി വരും. കുഞ്ഞു മീനുകളെ പിടിച്ച് കുപ്പിയിലാക്കും. കോലോത്തെ സുധാമണി കണ്ടാല്‍ ചീത്ത വിളിക്കും. എന്നാലും കുട്ടികള്‍ സുധയുടെ കണ്ണുകളെ വെട്ടിക്കും. മറ്റുള്ള വീട്ടുകാരോടൊന്നും സുധക്ക് കൂട്ടില്ല. എന്തിനും ഏതിനും സുമതിയാണ്‌ കുട്ട്.
“സുമതിയേ.... പറമ്പില്‍ തേങ്ങ വീണു. ചെന്ന് എടുക്കൂ മോളെ...”
സുമതി അതെടുത്ത് വരും. അതിനു മുമ്പേ വീണ്ടും വിളി “സുമതിയേ.. മുറ്റത്ത്‌ ഉണക്കാനിട്ട മുളകില്‍ കാക്കയിരിക്കുന്നു മോളേ....” ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്ന കോലോത്തമ്മയെ വിട്ട് നില്‍കാന്‍ സുമതിക്ക് അല്‍പം പ്രയാസം തന്നെ...!

ഇങ്ങനെ നീളുന്ന ദിനങ്ങള്‍.
ജോലിക്കിടയിലും സുമതി ഇടയ്ക്കിടയ്ക്ക് അരുവിക്കരയില്‍ ചെന്ന് മീനുകളെ കാണും. അല്‍പം കഴിഞ്ഞ് തിരിച്ചു നടക്കും. മീനുകളോടുള്ള അമിത പ്രിയം കണ്ട് സുധാമണി സുമതിക്ക് വേണ്ടി ഒരു കുഞ്ഞു അക്വോറിയം തരപെടുത്തി. അന്ന് തോട്ട്‌ സുമതിക്ക് ആഹ്ലാദത്തിന്റെ ദിനങ്ങളായി. ചുവന്നു തുടുത്ത കുഞ്ഞു മീനുകളെ അവള്‍ കണ്‍പീലികള്‍ അടയാതെ നോക്കി നിന്നു. ചെറുപ്പം തൊട്ടേ സുമതി കോലോത്തെ സുധാമണി അമ്മയുടെ വീട്ടിലാണ്. കഞ്ഞിക്കു വകയില്ലാത്ത നാരായണന്റെ മകളാണ് സുമതി. കോലോത്തെ സുധാമണിയുടെ ഭര്‍ത്താവ്‌ സുന്ദരനായ മനുഷ്യന്‍, അവര്‍ രണ്ടു പേരും പഠിക്കുന്ന കാലം തൊട്ടേ പ്രണയത്തിലായിരുന്നു. അവസാനം വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ വിവാഹം. വിവാഹം കഴിഞ്ഞ് അന്യ നാട്ടില്‍ താമസിക്കുമ്പോള്‍ സുധയുടെ ഭര്‍ത്താവിന് പട്ടാളത്തിലേക്ക് ജോലി ലഭിച്ചു. രാജ്യത്തിന്റെ കാവല്‍ ഭടനായ് അയാള്‍ മാറുമ്പോള്‍ സുധ തേങ്ങി. വിവാഹത്തിന്റെ പുതുമണം മാറും മുമ്പ് പ്രിയതമയെ വിട്ടകലുന്ന കഥകള്‍ വായിച്ചറിഞ്ഞ സുധയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. ആവുന്നത്ര ശ്രമിച്ചിട്ടും കണ്‍പീലികളെ തോല്‍പ്പിച്ച് കണ്ണുനീരോഴുകി.

എല്ലാം വിട്ടകന്നു. പ്രിയന്‍ അകലുമ്പോള്‍ ആരും കുട്ടിന് ഇല്ലായിരുന്നു. വീട്ടുകാര്‍ പടിയടച്ചു പിണ്ഡം വെച്ചത് അകന്ന ബന്ധു വഴി അറിഞ്ഞു. ആരും കുട്ടിനില്ലാത്ത ദിനങ്ങള്‍. ദൈവഹിതം...., രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന തന്റെ പ്രിയന്‍ ആരുടെയോ തോക്കിന്‍ മുനക്ക് ഇരയായി. യൌവ്വനത്തെ ചോദ്യചിഹ്നമാക്കി പിരിഞ്ഞു പോയ പ്രിയനെ ഓര്‍ത്ത് സുധ കരഞ്ഞില്ല. അദ്ദേഹം പറയുമായിരുന്നു “അഭിമാനിക്കണം നീ.. രാജ്യത്തിന്‍റെ സുരക്ഷ..! അതാണ്‌ ഓര്‍കേണ്ടത്  ഞാന്‍ മരിച്ചാലും നീ അഭിമാനിക്കണം”. കണ്ണുനീര്‍ ഒഴുകാത്ത സുധയുടെ മിഴികളില്‍ ധീരനായ രാജ്യസ്നേഹി ജീവിച്ചു. അവള്‍ തനിച്ചായി. ഈ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുമ്പോള്‍ തന്റെ യൌവ്വനം സുധക്കൊരു ഭീഷണിയായി. രാജ്യത്തിന് കാവലിരുന്ന പ്രിയന്റെ പ്രിയക്ക് കാവല്‍ ഭടന്മാര്‍ ഇല്ലാത്ത രാത്രികള്‍ ഭയാനകമായ് തോന്നി. വലിയ വീടിന്റെ ചുറ്റും തന്റെ യൌവ്വനത്തിന്റെ മണം പിടിച്ച് ചെന്നായകള്‍ അലഞ്ഞു. സുധ ധൈര്യം വിടാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ നാല് ചുവരുകള്‍കുള്ളില്‍ ഒതുങ്ങി.

ഓര്‍മ്മകള്‍ സുമതിയിലേക്ക് വഴുതുമ്പോള്‍ ചില്ല് പാത്രത്തിലെ കുഞ്ഞു മീനുകള്‍ കണ്ട് പുഞ്ചിരിക്കുന്ന സുമതി. അവള്‍ മീനുകളോട് സ്വയം സംസാരിക്കുന്നു. വികാരങ്ങളും മോഹങ്ങളും വേഗതയും ഉള്ള മീനുകള്‍ അവള്‍ ഇട്ടു കൊടുക്കുന്ന ഭക്ഷണത്തിന് നേരെ തുള്ളിച്ചാടി. അതില്‍ ഒരാള്‍ക്ക്‌ ഇണയില്ലായിരുന്നു. പുറത്തേക്കുള്ള ചാട്ടത്തിന്റെ ശക്തിയില്‍ അവന്‍ ചാടി താഴെ മാര്‍ബിള്‍ തറയില്‍ കിടന്നു പിടഞ്ഞു. ഇത് കണ്ടു നിന്ന സുമതി സുധയെ തോണ്ടി വിളിച്ചു. “അമ്മേ ദേ നമ്മുടെ മീന്‍ ചാവാന്‍ പോണു... എടുത്ത് ജാറിലേക്ക് ഇട്”
കേട്ട ഭാവം നടിക്കാതെ സുധ നിന്നു. ഇണയില്ലാത്ത കുഞ്ഞു മീന്‍ അതിന്റെ അവസാന ശ്വാസം വലിച്ചു നിശ്ചലമായി. ഇത് കണ്ട സുമതി കണ്ണുകള്‍ പൊത്തി കരഞ്ഞു. സുധ അവളുടെ അരികിലെത്തി സമാധാനിപ്പിച്ചു. “കരയാതെ, കോലോത്തെ ഈ സുധാമണിയെ നോക്ക്... എന്നെപോലെ ആ കുഞ്ഞു മത്സ്യം തന്റെ ഇണയില്ലാതെ വേദനിക്കാതിരിക്കട്ടെ..”
ഇത് കേട്ട് നിശബ്ദമായ സുമതിയുടെ കണ്ണുകള്‍ വീണ്ടു അക്വോറിയത്തിലേക്ക് നീണ്ടു. അവിടെ ഇണയുമായി സ്വകാര്യ സന്തോഷം പങ്കിടുന്ന കുഞ്ഞു മീനുകളെ കണ്ട് അവളുടെ മിഴി വീണ്ടും തിളക്കമാര്‍ന്നു.

Friday, November 19, 2010

നിണമണിഞ്ഞ മിഴിപൂക്കള്‍

അന്നൊരു ശനിയാഴ്ച ആയിരുന്നു. പതിവിലേറെ തിരക്കുള്ള ദിവസം.

ഉമ്മ പറയും കുടുതല്‍ വൈകാന്‍ നില്‍ക്കണ്ട. വല്ല ഓട്ടോയും പിടിച്ചു പോയ്കോളു. ബസ്സുകാത്തു നിന്നാല്‍ വൈകും. അന്ന് ബസ്സ്‌റ്റോപ്പില്‍ കുടുതല്‍ ആരേയും കണ്ടില്ല. ഏതോ ചിന്തയിലമര്‍ന്നു താടിയില്‍ കൈ വെച്ചിരിക്കുന്ന ഒരു വയോവൃദ്ധ. കാലത്തിന്റെ പരിണാമങ്ങള്‍ അവരുടെ മുഖത്തെ മുറി വേല്‍പിച്ച പോലെയുണ്ട്. ശോഷിച്ച കൈകാലുകള്‍. ഒരായുസിന്റെ വേദന തളം കെട്ടി നില്‍ക്കുന്ന കണ്ണുകള്‍. കറുത്ത കാലുള്ള വലിയ കണ്ണട അവരുടെ മെലിഞ്ഞ മുഖത്തിന്‌ വിരൂപമായി അവള്‍ക്കു തോന്നി. അവള്‍ അടുത്ത് ചെന്നിട്ടും ഭാവ വെത്യാസങ്ങള്‍ ഒന്നും ഇല്ലാതെ അവര്‍ ഇരിപ്പ് തുടര്‍ന്നു.

ബസ്സ് വരാന്‍ ഇനിയും വൈകും ഓട്ടോ നോക്കിയിട്ട് കാണുന്നും ഇല്ല. എങ്ങോട്ടാണ് പോകേണ്ടത് എന്ന് ഈ ഉമ്മാമയോട് ചോദിക്കാം...

അവള്‍ ചോദിച്ചു
“ഉമ്മാമക്ക് എങ്ങോട്ടാണ് പോകേണ്ടത് ..?“

ചോദിച്ച ഉടനെ അവര്‍ തല ഉയര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കി. നിസ്സഹായമായ കണ്ണുകള്‍, നീണ്ട താടിയെല്ലുകള്‍, കുഴിഞ കവിളുകള്‍. താടിയില്‍ താങ്ങ് വെച്ച കൈകള്‍ മാറ്റി അവര്‍ പറഞ്ഞു
"ഞാന്‍ കഷായ ആശുപത്രി വരെ“

“എങ്കില്‍ എന്റെ കൂടെ ഓട്ടോയില്‍ പോരാമോ“
അവള്‍ക്കു തനിച്ചു പോകാനുള്ള ഭയം കൊണ്ടാണെന്ന് ഉമ്മമക്ക് തോന്നിക്കാണും.

“ഉം“

നീണ്ടു കിടക്കുന്ന റോഡിന്റെ അങ്ങേ തലക്കലേക്ക് നോക്കി. എവിടെയൊക്കെയോ എത്തിപെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍. ദുരേ നിന്നും വരുന്ന ഓട്ടോക്ക് കൈ കാണിച്ച് വണ്ടി നിര്‍ത്തി. അവള്‍ ആ വൃദ്ധയുടെ കൈകള്‍ പിടിച്ചു. കൂടെ അവളും ഓട്ടോയില്‍ കയറി. ആ ഉമ്മാമക്ക് കുടുതല്‍ സന്തോഷമായി. വണ്ടി നീങ്ങുമ്പോള്‍ അവര്‍ കുഞ്ഞു കുട്ടികളെ പോലെ പല്ല് കൊഴിഞ്ഞ മോണകള്‍ കാട്ടി ചിരിച്ചു. എന്നിട്ട് ചോദിച്ചു
“മോള്‍ എവിടേക്കാ..?“

“ഞാന്‍ സ്കൂളിലെക്കാ ഉമ്മാമാ.... ഞാന്‍ നിങ്ങളെ ആശുപത്രിക്ക് മുന്നില്‍ ഇറക്കാം. ആ വഴിക്ക് തന്നെയാണ് എന്റെ സ്‌കൂളും“

അവര്‍ അതിനു മറുപടിയൊന്നും കൊടുത്തതില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് വീണ്‌പോകുമോ എന്ന് ഭയന്നാവാം രണ്ടു കൈകള്‍ കൊണ്ടും അവര്‍ ഓട്ടോയുടെ കമ്പികളില്‍ പിടിച്ചിരുന്നു. വണ്ടി കഷായ ആശുപത്രിയുടെ മുന്നില്‍ നിന്നു.

“ഉമ്മാമ ഇറങ്ങിക്കോളു“

“ഉം“

മുളലോടെ അവര്‍ ഇറങ്ങി. കയ്യിലുള്ള കാലന്‍ കുട നിലത്തുകുത്തി നടക്കാന്‍ തുടങ്ങി. അവള്‍ ഓട്ടോക്ക് കാശ് കൊടുത്തു തിരിയും മുന്നേ പിന്നില്‍ നിന്നും ഉച്ചത്തിലുള്ള അട്ടഹാസങ്ങള്‍!!!!

“തള്ളെ.... വീട്ടില്‍ അടങ്ങി ഇരുന്നു കൂടെ...“
“മനുഷ്യന്റെ മാനം കളയാന്‍ ഇറങ്ങികോളും.."

ഇതുകേട്ട്‌ ഭയന്ന അവള്‍ അവിടേക്ക് നടന്നു ആക്രോശിക്കുന്ന മുഖക്കാരനോട് ചോദിച്ചു
“ആരാണ് നിങ്ങള്‍ ..?“
“ഇവരെ എന്തിനു ക്രുശിക്കണം“

“നീ ആരാടീ നരുന്തേ ..?“
“ഇതെന്റെ തള്ളയാ..ശവം !!!“
“അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കൂല”

ഇതൊക്കെ കേട്ടിട്ട് പാവം ഉമ്മാമ ഒന്നും എതിര്‍ത്ത് പറയാതെ പുഞ്ചിരിക്കുന്നു. പാവം എന്ന് അവളുടെ മനം മന്ത്രിച്ചു. അവള്‍ അയാളോട് പറഞ്ഞു
“ചേട്ടാ ദേഷ്യപ്പെടാതെ, ഉമ്മയെ ആശുപത്രിയില്‍ കാണിച്ചു ഞാന്‍ വീട്ടില്‍ കൊണ്ട് വിടാം“

അതോടെ അയാള്‍ അല്പം തണുത്തു. പോകറ്റില്‍ കയ്യിട്ടു നുറിന്റെ അഞ്ച് നോട്ടുകള്‍ അയാള്‍ അവള്‍ക്കു നീട്ടി.
“ഉം..... ഇന്നാ കാണിക്കാനുള്ള കാശ്“

ശേഷം കറുത്ത നിറമുള്ള കാറില്‍ കയറി അയാള്‍ പറന്നു. കയ്യില്‍ കിടന്ന നോട്ടുകള്‍ അഹങ്കാര ഭാവത്തില്‍ പിടഞ്ഞു.

കാലം!! അതിന്റെ പരിണാമങ്ങള്‍ അവളുടെ മനോമുകുരങ്ങളില്‍ വട്ടമിട്ടു കറങ്ങി. കുറേ പിന്നിലേക്ക്‌ മനസ്സ് ഉഴ്ന്നിറങ്ങി. വിറളിപിടിച്ച ഈ മകനെ താരാട്ടിയ ആ ഉമ്മയുടെ കരങ്ങളില്‍ അവള്‍ ആ നോട്ടുകള്‍ സമ്മാനിച്ചു.

“വേണ്ട മോള് എടുത്തോ ഞാന്‍ അതോണ്ട് എന്ത് ചെയ്യാനാ..?“
“അവന്‍ എന്റെ മോനാ.. നല്ലവനാ...“
“ഞാന്‍ അങ്ങനെയാ അവനെ വളര്‍ത്തിയത്‌. ഇന്ന് അവന്‍ ഇവിടുത്തെ കാശുകാരനാ മോളെ...“
“വലിയ വീടാ.... എനിക്കാ വിട്ടിലെ കിടക്കയില്‍ കെടക്കാന്‍ വയ്യ .!! തണുത്തു കോറുന്നു ഈ ശരീരം. നേരം വെളുക്കുവോളം എന്റെ ചുമ കേട്ട് കുട്ടികള്‍ക്ക് ഉറങ്ങാന്‍ വയ്യ..! എന്നാലും അവന്‍ എന്നെ കൊണ്ടാക്കുലാ. എവിടെയാന്നറിയോ കുട്ട്യേ..?“
“ന്റെ കുട്ട്യാളെ ഉപ്പാന്റെ അടുത്ത്“
“അങ്ങേരു ദുരെ ഒരു സ്ഥലത്തുണ്ട് ജീവനോടെ..“
“അവിടെ ഒരുപാട് ആളും ഉണ്ടെന്നാ ന്റെ മോന്‍ പറയുന്നത്. അങ്ങേര്‍ ഇവിടെ എന്നും രാത്രി കിടക്കയില്‍ മുള്ളും. അവള്‍ക്കു എന്റെ മോള്‍ക്ക്‌ വയ്യ അതെല്ലാം അലക്കി വെടിപ്പാക്കണ്ടേ ..? അതോണ്ട് അങ്ങേരെ മോനങ്ങു കൊണ്ടാക്കി. അങ്ങേരെ കാണാതെ എനിക്ക് വയ്യ!“
“ഞാനില്ലാഞ്ഞാല്‍ ഇവിടെ കുട്ട്യോളെ നോക്കാന്‍ ആരാ..?“
“അങ്ങേരും എന്നെ വിട്ട് പോകുന്നത് ആദ്യാ..“

ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ കഴിഞ്ഞു പോയ കാലങ്ങള്‍ തിളക്കമാര്‍ന്ന് നില്കുന്നത് കാണാം. “ഇപ്പൊ രണ്ടാളും രണ്ടു തലത്തായി കുട്ട്യേ ..മരിച്ചോരെ പോലെ...”

അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അത് കേട്ട് വല്ലാതായി.

ചിന്തയുടെ കണ്ണാടിയില്‍ അവളിലേക്കും വന്നടുക്കുന്ന ഈ ദുരന്തം ഓര്‍ത്തു ന്നെടുങ്ങി. പൊടുന്നനെ അവളുടെ മനം ഓര്‍മകളില്‍ നിന്നുണര്‍ന്നു. അവരെയും കൊണ്ട് ആശുപത്രി വരാന്തയിലേക്ക്‌ നടന്നു.

Sunday, November 14, 2010

എല്ലാ സ്നേഹിതര്‍ക്കും ഈദ് ആശംസകള്‍


തലയും ചെവിയും പുതപ്പിട്ട് മൂടി മയങ്ങുമ്പോഴും നാളത്തെ യാത്രയുടെ ചിന്താ ശകലങ്ങള്‍ ബാക്കി നിന്നു. പുലരാന്‍ കൊതിക്കുന്ന മനസുമായി തിരിഞ്ഞും മറിഞ്ഞും കിടക്കെ പള്ളിയില്‍ നിന്നും സുബഹി ബാങ്കുയര്‍ന്നു. കൂടെ തക്‌ബീറിന്റെ സുന്ദര വചനങ്ങളും. പുതപ്പില്‍ നിന്നെഴുനേറ്റ് ജാലകം തുറന്നു. ഇരുട്ടില്‍ നിന്നും അടര്‍ന്നു പോരുന്ന വെളിച്ചത്തിലേക്ക് നോക്കി. പള്ളിഅങ്കണം വൈദ്യുത ശോഭയാല്‍ സമ്പൂര്‍ണ്ണം. പെരുന്നാള്‍ നമസ്കാരത്തിന് സമയമാകുന്നു. ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി എല്ലാവരും എണീറ്റു തുടങ്ങി. കുട്ടികള്‍ക്ക് പെരുന്നാല്‍ ദിനത്തിന്റെ ആവേശം. കയ്യിലണിഞ്ഞ മൈലാഞ്ചിയുടെ പകിട്ടിനെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍. പുത്തനുടുപ്പണിഞ്ഞ് പള്ളിയില്‍ പോകാനുള്ള ആവേശ തിമര്‍പ്പുകള്‍.

കഴിഞ്ഞ ബലി പെരുന്നാള്‍ ദിനം, അന്നായിരുന്നു ഞങ്ങളുടെ ത്വാഇഫ് യാത്ര .
വര്‍ഷങ്ങളായി മനസ്സില്‍ കൊതിച്ച യാത്ര. അത് സാക്ഷാല്‍കാരമാകുന്നത് ബലിപെരുന്നാള്‍ ദിനത്തിലായിരുന്നു. തിരക്ക് പിടിച്ച ജീവിതത്തില്‍ വല്ലപ്പോഴും കിട്ടുന്ന അവധി ദിനങ്ങള്‍, യാത്രാ വേളകള്‍,സന്തോഷിക്കാതെ ഇരിക്കുന്നതെങ്ങിനെ...

നമസ്കാരം കഴിഞ്ഞ് ലഘുവായ ഭക്ഷണം. എല്ലാവരും പോകാനുള്ള സാമഗ്രികള്‍ തയ്യാറാക്കി പുറപ്പെടാന്‍ ഒരുങ്ങി. താഴെ വാഹനാവുമായി കാത്തു കിടക്കുന്ന ഡ്രൈവര്‍ തിരക്ക് പിടിക്കുന്നു. എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ വണ്ടിയില്‍ കയറി. മലകളും മരുഭൂമികളും പരന്നു പോകുന്തോറും വിശാലമായ ആകാശത്തിന്‍ കീഴെ വിജനമായ മരുഭൂമിയിലൂടെ വണ്ടിനീങ്ങി. മേലെ ആകാശത്തെയോ മരുഭൂമിയിലെ വിജനതയെയോ ചിന്തിക്കാതെ വഴിയിലുടെ അന്യോന്യം തൊട്ടുരുമ്മി നടന്നു നീങ്ങുന്ന ഒട്ടകങ്ങള്‍.

എന്റെ കണ്ണുകള്‍ വിശാലമായ മരുഭൂമിയിലൂടെ അലഞ്ഞു. എങ്ങും മനുഷ്യന്റെ പെരുമാറ്റം കാണുന്നില്ല. ഉയര്‍ന്ന് നില്‍ക്കുന്ന മലകള്‍, വളഞ്ഞും തിരിഞ്ഞും ഉയര്‍ന്നും പോകുന്ന റോഡുകള്‍. വിശേഷമായ കാണാകാഴ്ചകള്‍, കൃഷിയിടങ്ങള്‍. എല്ലാം കണ്ണിനു സമ്പൂര്‍ണ്ണ വിരുന്നൊരുക്കുന്നു. യാത്ര നീളുന്നതിനനുസരിച്ച് കാലാവസ്ഥയില്‍ മാറ്റം വന്നു. തണുത്ത കാറ്റ് വീശുന്നു. ഡ്രൈവര്‍ കണ്ണുകള്‍ തിരുമ്മി കോട്ടുവായിട്ടു ചോദിച്ചു നിങ്ങള്‍ കുടിക്കാന്‍ എന്തെങ്കിലും കരുതീട്ടുണ്ടോ ...?

“കട്ടന്‍ ചായയും നെയ്യപ്പവും“ മകളാണ് ഉത്തരം പറഞ്ഞത്. അല്പം കൂടി മുന്നോട്ടു നീങ്ങി, വണ്ടി നിര്‍ത്തി പുറത്തിറങ്ങി. അല്പം വിശ്രമം ഞങ്ങള്‍ക്കും ആവശ്യമായിരുന്നു. മക്കള്‍ ഉണക്ക ചുള്ളികളും ഇലകളും ശേഖരിച്ചു തീയിട്ടു. അടച്ചിട്ട റൂമില്‍ നിന്നും പുറത്തിറങ്ങിയ ആഹ്ലാദം അവരിലും കാണാന്‍ കഴിഞ്ഞു. അല്പം കഴിഞ്ഞ് വണ്ടിയില്‍ കയറി. ഇപ്പോഴുള്ള യാത്ര അതീവ ഹൃദ്യമാണ്. ഇരുവശങ്ങളും വര്‍ണ്ണ പുഷ്പങ്ങളുടെ ചാരുതയോടെ മുന്നോട്ടു നീളുന്ന പാതകള്‍. പാറകെട്ടിന് മുകളില്‍ കണ്ണും കാതും കൂര്‍പ്പിചിരിക്കുന്ന കുരങ്ങന്മാരുടെ കൂട്ടങ്ങള്‍. തണുപ്പിന് കുറവ് വന്നു തുടങ്ങി. പ്രഭാത സുര്യ കിരണങ്ങള്‍ വണ്ടിയിലേക്ക് അരിച്ചു കയറി പ്രകാശം കണ്ണിനെ അലോസരപ്പെടുത്തുന്നു.

യാത്ര മുന്നോട്ടു പോകുന്തോറും ആവേശം കുടിവന്നു. അഴകിന്റെയും ശക്തിയുടെയും ഗുണങ്ങള്‍ ഇഴുകി ചേര്‍ന്ന വെള്ളചാട്ടങ്ങള്‍ ഓരോന്നിനും പുതുമ ഉള്ളതായി കാണാം. ഹൃദ്യമായ കാഴ്ച്ചകള്‍ക്കിടയില്‍ ചെറിയൊരു പള്ളി കണ്ടു. വണ്ടി നിര്‍ത്തി അധികം ആരേയും കണ്ടില്ല. "വാദി "എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കയ്യും മുഖവും കഴുകി ചുറ്റും ശ്രദ്ധിച്ചപോഴാണ്‌ അല്പം ദുരെയായി വലിയ ഭീമാകാരമായ മലകള്‍ക്ക് താഴെ വളരെ ചെറിയൊരു പള്ളി കണ്ടത് ചുറ്റും കമ്പി വേലികളാല്‍ ബന്ധിച്ചിരിക്കുന്നു. ചില സ്ഥലങ്ങളില്‍ കമ്പി ദ്രവിച്ച വിടവുകള്‍ അതിലുടെ നാലുപേര്‍ അകത്തു കടന്ന് പള്ളിയും പാറ കെട്ടും വീക്ഷിക്കുന്നു. അവര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതും പാറകെട്ടിനേയും മറ്റും ചുണ്ടി കാണിക്കുന്നതും കണ്ട് ഞങ്ങളും അങ്ങോട്ട്‌ നടന്നു.

അത്ഭുതമെന്നു പറയാം അവിടെ ഈ യാത്ര സഫലീകരിച്ചു. കാരണം പ്രവാചക പ്രഭു മുഹമ്മദ്‌ നബി (സ) ത്വാഇഫ് നഗരത്തില്‍ എത്തിയപ്പോള്‍ ശത്രുക്കള്‍ എറിഞ്ഞാട്ടി, അതില്‍ നിന്നും രക്ഷപെടാന്‍ നബി ഒളിച്ച് നിന്ന ഗുഹാമുഖവും നബിയെ കൊല്ലാനായി ഉരുട്ടിയ കല്ലുകള്‍ തടഞ്ഞു നിര്‍ത്തിയ പാറകെട്ടുകളും കാണാം. മതി വരാത്ത കാഴ്ചകള്‍. അതിന്റെ താഴെ പ്രവാജകന്റെ കാല്പാടുകള്‍ പതിഞ്ഞ കുഞ്ഞു പള്ളിയും. പെരുന്നാള്‍ ദിനം ആയതിനാല്‍ അവിടെ വാച്ചുമാനെ കണ്ടില്ല. കാവല്‍ ഇല്ലാത്തതിന്റെ പേരില്‍ അകത്തു കടന്ന് നമസ്കരിച്ചു.

നബിയെ എറിഞ്ഞാട്ടിയ ത്വാഇഫ്...!!

കണ്ണിന് നല്‍കിയ വലിയ സമ്മാനം ഏറ്റുവാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. വീണ്ടും കാണാപ്പുറങ്ങള്‍ തേടി .......

"എല്ലാ സ്നേഹിതര്‍ക്കും ഈദ് ആശംസകള്‍ "

Friday, November 12, 2010

ഹാപ്പി ബര്‍ത്ത്ഡേ

രാത്രി പുലരാന്‍ ഇനിയും അല്പം ബാക്കി.
ശീതീകരണിയുടെ കുളിരില്‍ എല്ലാവരും ഉറക്കത്തിലാണ്. എനിക്ക് ഉറക്കം വന്നില്ല. ഓര്‍മ്മകള്‍ മനസ്സിനെ വിലങ്ങിടുന്നു.

അന്നൊരു പുലര്‍ച്ചെ  അമ്മയുടെ ഉദരം വിട്ട് അവന്‍ ലോകത്തിന്റെ മയാകാഴ്ചയിലേക്ക് മിഴിച്ചു നോക്കി. മെലിഞ്ഞ ശരീരം, ചുരുട്ടിപിടിച്ച കുഞ്ഞു കയ്‌കള്‍. പട്ടിനോളം മാര്‍ദവമുള്ള കവിളുകള്‍. ചോര പൊടിയുന്ന ചുവന്ന ചുണ്ടുകള്‍. ബ്ലാങ്കെറ്റില്‍ പൊതിഞ്ഞ് ഡോക്ടര്‍ അവനെ എന്റെ അടുത്തെത്തിച്ചു. എന്റെ ജന്മ സാഫല്യം. ആ മാര്‍ദവമുള്ള കുഞ്ഞു കവിളുകള്‍ എന്റെ ചുണ്ടോടു ചേര്‍ത്ത് ഒരു കുഞ്ഞു ചുംബനം. അതെ പൊന്ന് മോന്റെ അമ്മയുടെ ആദ്യ ചുംബനം. ഉടനെതന്നെ അവന്‍ കരയാന്‍ തുടങ്ങി. എല്ലാവരും അവനെ കാണാനെത്തി. ഉമ്മയെ പോലെ, ഉപ്പയെ പോലെ ഇങ്ങനെ ഓരോരുത്തരുടെ അഭിപ്രായങ്ങള്‍. അന്നത്തെ ദിവസം അവനാണ് താരം. മധുര പലഹാരങ്ങളും കുഞ്ഞുടുപ്പുകളും കൊണ്ട് വരുന്ന കൂട്ടുകാര്‍. എല്ലാവരും സന്തോഷ വാക്കുകള്‍. കുടുംബത്തില്‍ ആദ്യമായി വിദേശത്ത് പിറന്ന കുഞ്ഞ്‌ എന്ന സ്ഥാനവും ഈ കൊച്ചു കള്ളന്‍ ഏറ്റു വാങ്ങി.

പിന്നീടുള്ള മാസങ്ങളും വര്‍ഷങ്ങളും അവനോടൊത്തുള്ള സന്തോഷങ്ങളും കളിചിരികളും മറ്റുമായി നീങ്ങി. വര്‍ഷങ്ങള്‍ നീങ്ങുന്നു. പൊന്നു മോന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായ് കീഴടക്കുന്നു.
കുറുമ്പും കളിയും എല്ലാം നിറഞ്ഞ കൊച്ചു മിടുക്കന്‍  ഇന്നവന്‍ രണ്ടാം തരം വിദ്യാര്‍ത്തിയാണ്. കളിക്കുന്ന പോലെ തന്നെ പഠനത്തിലും എന്ന് വേണ്ട മറ്റെല്ലാ കാര്യത്തിലും കൊച്ചു മിടുക്കന്‍ തന്നെ. വാശിയുടെ കാര്യത്തില്‍ അവന്‍ എന്നെ തോല്പിക്കും. നടന്‍ അല്ലു അര്‍ജുന്‍ ആണ് അവന്റെ മനസ്സിലെ സൂപ്പര്‍ സ്റ്റാര്‍. ഏത് സമയത്തും അല്ലുവിന്റെ ഡാന്‍സ്. ചില സമയങ്ങളില്‍ അവന്റെ കാലുകള്‍ പൊട്ടിപോകുമെന്ന് വരെ ഭയക്കേണ്ടുന്ന അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റെപ്പുകള്‍. അമൃതാ ടി വി സൂപ്പര്‍സ്റ്റാര്‍ ജുനിയര്‍ അല്‍സാബിത് എന്നും ഇവന് ഹരമാണ്. പാടാനും ആടാനും ഇഷ്ട്ടം. ദാ ഇന്ന് പുലര്‍ന്നാല്‍ അവന്റെ ദിനമാണ്. അവന്‍ എന്റെ കൈകളില്‍ എത്തിയ ദിനത്തിന്റെ ഓര്‍മ പുതുക്കല്‍. അവന്റെ ഹാപ്പി ബര്‍ത്ത്ഡേ

ഈ സന്തോഷ ദിനം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു. പ്രാര്‍ത്ഥിക്കുക .....

അവന്  ബര്‍ത്ത്ഡേ ഗിഫ്റ്റായി കിട്ടിയ കാര്‍ഡുകള്‍ ഞാന്‍ ഇവിടെ പോസ്റ്റുന്നു.
കാര്‍ഡുകള്‍   അയച്ചവര്‍ക്കും ഇവിടെ വരുന്ന എല്ലാവര്‍ക്കും നന്ദിയോടെ.....


Wednesday, November 10, 2010

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നീയും.... നിനക്ക് ഞാനും ..!!!!!!!!!!!!!

ജീവിതം. അമ്മയുടെ ഗര്‍ഭപാത്രം വിട്ട് നശ്വരമായ ഈ ഭുമിയില്‍ പിറന്നുവീഴുന്ന അന്ന് തുടക്കം കുറിക്കയാണ്. ആണായാലും പെണ്ണായാലും അതിന്റേതായ ഭാണ്ഡം പേറാന്‍ അവര്‍ തയ്യാറായെ മാതിയാകൂ..

ചെറുപ്പം തൊട്ടേ പിതാവിന്റെ ഗള്‍ഫു യാത്ര, വീടും ആഗ്രഹങ്ങളും സമ്പാദ്യങ്ങളും ഗള്‍ഫിനോടൊപ്പം വളര്‍ന്നു. കൂടെ ഞാനും. വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ മാതാപിതാക്കളുടെ ഉള്ളില്‍ ആധിയാണ്. എങ്ങിനെയെങ്കിലും ഒരുത്തനെ പിടിച്ചു ഏല്പിക്കണം പക്ഷെ.. എന്റെ പിതാവിന്റെ തീരുമാനം അങ്ങിനെയല്ല.
അവള്‍ പഠിക്കട്ടേ.... പഠനം കഴിഞ്ഞു മതി.
പക്ഷെ.. ഉമ്മയുണ്ടോ വിടുന്നു.

ആ ഇടയ്ക്കു വീട്ടില്‍ വരുന്നവരോടും പോകുന്നവരോടും സംസാരം എന്നെ കുറിച്ചായിമാറി. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു വൊക്കേഷനല്‍ഹൈയര്‍സെകണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി.
ഒരുദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ അപരിചിതരായ രണ്ടു സ്ത്രീകളെ കണ്ടു. ഞാന്‍ വന്നു കയറുമ്പോള്‍ അവര്‍ എന്നെത്തന്നെ ശരിക്കും ശ്രദ്ധിക്കും പോലെ തോന്നി. അല്പം കഴിഞ്ഞു അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഉമ്മയോട് പറഞ്ഞു
"കുട്ടിയെ ഞങ്ങള്‍ക്കിഷ്ട്ടമായി, ഇനി അവനും കൂടെ ഒന്ന് കാണട്ടെ .."
അപ്പോഴും കാര്യം പിടികിട്ടാതെ ഞാന്‍ ഉമ്മയോട് വിവരം തിരക്കി. ഉമ്മ നിറഞ്ഞ പുഞ്ചിരിയോടെ.. “അതൊക്കെ ഉണ്ട്.!“
വീട്ടില്‍ ഞാന്‍ മുത്ത കുട്ടി ആയതു കാരണം മറ്റൊരു പെണ്ണ് കാണാലോ കല്യാണമോ ഉണ്ടായിട്ടില്ല.

അപ്പോഴേക്കും പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ തുറന്ന് എഴുതാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍. പഠനവും കോളേജും കുഞ്ഞു പ്രണയങ്ങളും കുസൃതിയും നിറഞ്ഞ കൌമാരം വിലങ്ങിടാന്‍ പോകുന്നത്തിന്റെ ഗൌരവമറിയാതെ പുലര്‍ച്ചെ ക്ലാസില്‍ പോകാനുള്ള ഉടയാടകള്‍ ഇസ്തിരി ഇടാന്‍ തുടങ്ങി.. അപ്പോഴാണ്‌ ഉമ്മ പറയുന്നത്
“നാളെ നീ സ്കൂളില്‍ പോകണ്ടാ ..!!! നാളെ അവര്‍ നിന്നെ പെണ്ണുകാണാന്‍ വരും“.

അത്ഭുതത്തോടെ ഉമ്മാനെ നോക്കി പറഞ്ഞു
“ഇല്ല പറ്റില്ല. അവരോടു വെള്ളിയാഴ്ച വരാന്‍ പറ“.

“പൊട്ടി പ്പെണ്ണ്.. അവര്‍ നിന്റെ ലീവ് കാത്ത്‌ നില്‍ക്കാ..? ഉം കെട്ടിച്ചാല്‍ പിന്നെ നീ പഠിക്കില്ല .!!“
“നാളെ പോകണ്ട!“

ഉമ്മാന്റെ അന്ത്യ തീരുമാനം.

ഉറങ്ങാന്‍ കിടക്കുമ്പോഴും ബാബു മാഷിന്റെ ക്ലാസും കുട്ടുകാരികളുടെ കളി ചിരികളും മനസ്സില്‍ ഓടിയെത്തി. ഓര്‍മകളെ താലോലിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.

പുലര്‍ച്ചെ തന്നെ ഉമ്മ തിരക്കിലാണ്. പത്തുമണിക്ക് ചെക്കന്‍ വരും.

“നീവേഗം റെഡിയാക്‌ മോളെ...“
ഉമ്മയുടെ സ്നേഹം അല്പം വര്‍ധിച്ചപോലെ..

ഇത് കേട്ട് ഞാന്‍ ഉമ്മയോട്പറഞ്ഞു.
“ഉമ്മാ.. എനിക്ക് ക്ലാസില്‍ പോണം, കുട്ടുകാര്‍ ഇപ്പൊ എത്തും.“

അല്പം ദേഷ്യത്തോടെ ഉമ്മ
“നിന്നോടല്ലേ പറഞ്ഞത്. മലയാളം തിരിയില്ലേ നിനക്ക് ..?“

അതോടെ ആ വിഷയം സ്റ്റോപ്പ്‌....!

കുട്ടുകാരെല്ലാം പോയി കഴിഞ്ഞു. അപ്പോഴാണ്‌ മനസ്സിനെ ആലോസരപെടുത്തുന്ന ബാബു മാഷിന്റെ കുഞ്ഞു പ്രണയം കടന്നു വന്നത്.

ഉമ്മാന്റെ അടുത്ത് ചെന്നു
“ഉമ്മാ .. എനിക്ക് ബാബു മാഷിനെ ഇഷ്ട്ടാ .. ഞാന്‍ അയാളെയേ കെട്ടൂ...”

ഇത് കേട്ട ഉമ്മപൊട്ടിച്ചിരിച്ചു പറഞ്ഞു
“പൊട്ടിപെണ്ണ് മിണ്ടാതെ ഇരിക്ക് നീ. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്ക്.“

ഞാന്‍ ആലോചിച്ചു. ശരിയാ.. എന്നെകാണാന്‍ ആളുവരുന്നു. ഇഷ്ട്ടമായാല്‍ അവനാണ് എന്റെ വരന്‍. മനസ്സില്‍ പേടിപ്പെടുത്തുന്ന മിന്നലുകള്‍ പാറി.

സമയംനീങ്ങി,
പുതിയ ഉടയാടകള്‍ അണിഞ്ഞു. വീട്ടില്‍എല്ലാവരുമുണ്ട്. ബന്ധുക്കള്‍, അയല്‍വാസികള്‍. എല്ലാം കാത്തിരിപ്പിന്റെ നിമിഷങ്ങള്‍!!
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ എന്റെ കട്ടിലില്‍ കയറി കിടന്നു. അല്പം ഉറങ്ങിപ്പോയി.
പിന്നീട് ഉമ്മയുടെ വിളികേട്ടാണ് ഉണര്‍ന്നത്
“എണീക്കൂ.. മോളെ, അവരെത്തി“

ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി ഉമ്മ കയ്യില്‍ തന്ന ചായപാത്രം പിടിച്ചു ബന്ധുക്കള്‍ പറഞ്ഞപോലെ അവന്റെ മുന്നിലെത്തി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ചായ ടേബിളില്‍ വെച്ച് പതിയെ നിന്നു. മിഴിനീരു നിറഞ്ഞ കണ്ണില്‍ ഒന്നും തെളിഞ്ഞില്ല. ആരെയും നോക്കിയതുമില്ല.

അല്പം കഴിഞ്ഞ് ഒരാള്‍ എന്റെ കയ്യില്‍ ഒരു ചോക്ലേറ്റു ബോക്സ്‌ സമ്മാനിച്ചു. “എനിക്ക് നിന്നെ ഇഷ്ട്ടമായി“ എന്നും..!

ഞാന്‍ തരിച്ചു വന്നപ്പോള്‍ എല്ലാവരും കളിയാക്കി പറഞ്ഞു
“ഉം... ഉം..... ചെക്കന്‍ അതി സുന്ദരനാ മോളെ.. നിനക്ക് ഒത്ത പയ്യന്‍”

അയ്യോ.. അപ്പോഴാണ്‌ ഓര്‍ത്തത്, ഞാന്‍ അയാളെ മുഖംകണ്ടില്ല. ഇനി എങ്ങനെ കാണും..? കുട്ടുകാര്‍ ചോദിച്ചാല്‍ എന്ത് പറയും? ചെറിയൊരു സങ്കടബോധം വന്നു.

അവര്‍ പോയികഴിഞ്ഞപ്പോള്‍ ഉമ്മ അവന്റെ വീട്ടുകാരെ കുറിച്ച് പറയാന്‍ തുടങ്ങി. അപ്പോഴും കാണാന്‍ പറ്റാത്ത ആ മുഖം എന്റെ മനസ്സില്‍ നൊമ്പരപെടുത്തി. കാണാന്‍ കഴിയാത്ത മുഖം മനസ്സില്‍ ഓര്‍ത്തു.. നീല കണ്ണുകളുള്ള സുന്ദരന്‍, സുമുഖന്‍.... ഇതാണ് എല്ലാവരും പറയുന്നത്.

ഞാന്‍ ക്ലാസില്‍ പോക്ക് നിര്‍ത്തിയതറിഞ്ഞ് ബാബു മാഷ്‌ വിശമം പ്രകടിപ്പിച്ചു എന്ന് കുട്ടുകാരികള്‍ പറഞ്ഞു. എനിക്ക് സങ്കടം തോന്നിയില്ല.

ഞാനിപ്പോള്‍ എന്റെ നീല കണ്ണുള്ള സുന്ദരനെ സ്വപ്നം കാണുവാന്‍ തുടങ്ങി.. അവന്റെ വീടും വീട്ടുകാരും എന്റെ ചിന്തയെ കവര്‍ന്നു.

ദിനങ്ങള്‍ നീങ്ങി.. ഉപ്പ ഗള്‍ഫില്‍ നിന്നെത്തി. നല്ല നിലയിലുള്ള വിവാഹം.
കണ്ണീരോടെ മാതാപിതാക്കളോട് യാത്ര പറഞ്ഞു .

മാസങ്ങള്‍ കടന്നു.. അപ്പോഴാണ്‌ അറിയുന്നത് എന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ ഉടലെടുക്കുന്നു എന്ന്..!
വീട്ടില്‍ സന്തോഷത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു. എങ്കിലും ഞാന്‍ വല്ലാതെ ഭയന്നു. പിന്നീട് അസുഖങ്ങളുടെ കൂമ്പാരം. ഒരമ്മയാകാനുള്ള തയ്യാറെടുപ്പുകള്‍.
ആ കുഞ്ഞു രൂപം എന്റെ ഉദരത്തില്‍ വളര്‍ന്നു. മാസങ്ങള്‍ കടന്നു. കുഴപ്പങ്ങളൊന്നുമില്ലാതെ ഞാന്‍ ആദ്യ കണ്മണിക്ക് ജന്മം നല്‍കി. സുന്ദരിയായ എന്റെ മകളുടെ കളി ചിരികളുമായി നീങ്ങിയ ദിനങ്ങള്‍.

അതിനിടയിലാണ് എന്റെ സ്നേഹ നിധിയായ പ്രിയന് വിദേശ യാത്രക്കുള്ള അനുമതി പത്രം ലഭിച്ചത്. എന്റേയോ കുഞ്ഞിന്റെയോ അവശ്യ പ്രകാരമല്ല പ്രാരാബ്ദങ്ങള്‍ക്ക് ബലികൊടുക്കുന്നത്.

എന്റെ സംഗീത സാന്ദ്രമായ് ഒഴുകുന്ന ജീവിതം.
നെടുവീര്‍പ്പുകളുടെ ആ ദിനം വന്നു. കണ്ണിരോടെ യാത്ര അയച്ചു. പ്രവാസ മണ്ണിലേക്കുള്ള ആദ്യ യാത്ര കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചു കവിളില്‍ ഒരു നനുത്ത ചുംബനം തന്നു എന്റെ നീല കണ്ണുള്ള പ്രിയന്‍ പറന്നകന്നു. പിന്നീട് മോഹങ്ങള്‍ അടച്ചു പൂട്ടിയ കവറുകളും അപൂര്‍വമായുള്ള ഫോണ്‍ കോളുകളുമായി ഞാന്‍ ദിനങ്ങള്‍ നീക്കി. തേങ്ങലും വിങ്ങലുമായി നീങ്ങുന്ന നാളുകളില്‍ അദ്ദേഹം എനിക്കയച്ച് തന്ന ഒരു സിനിമാ ഗാനം
ഞാന്‍ ഇവിടെ പോസ്റ്റുന്നു.
ഇതൊന്നു കേട്ട് നോക്കാം..

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നീയും നിനക്ക് ഞാനും...!!!
''അടുത്ത ജന്മത്തിലും നീ തന്നെ എന്റെ പ്രിയനായെങ്കില്‍ "

Sunday, November 07, 2010

കീബോര്‍ഡു തന്ന സ്ഥാന മാനങ്ങള്‍ !





പുറത്ത് നിലാവില്‍ നീരാടുന്ന നിഴലുകള്‍. കാറ്റില്‍ ആടുന്ന മരങ്ങള്‍.  മുറ്റത്ത് പൂത്ത മാവിന്റെ സുഗന്ധം കാറ്റിന്റെ സഹായാത്രികനാകുന്നു.  ഉറക്കം വരാത്ത കണ്ണുകള്‍ തിരുമ്മി. മനസ്സ് വല്ലാതെ ചഞ്ചലമാവുകയാണ്. വേദനിക്കുന്നില്ല, താങ്ങും തണലുമായി പ്രിയപെട്ടവന്‍. സ്നേഹിതരും കുട്ടുകാരും എങ്കിലും നിറഞ്ഞ സദസ്സില്‍ നിന്നും എന്തിനായിരുന്നു അയാള്‍ എന്നെ മാത്രം വേദനിപ്പിച്ചത് . ഒരുപക്ഷെ അയാള്‍ ........!!!!!
                        
ചെറുപ്പം മുതല്‍ക്കേ ചിട്ട ഒത്ത ജീവിതം പഠിപ്പിച്ചത്  ഉമ്മുമ്മയാണ്‌. കുഞ്ഞുന്നാളില്‍ സ്കൂളില്‍ പോകുമ്പോള്‍ ഉമ്മുമ്മാന്റെ വക അല്പം ഉപദേശം കാണും. “വഴിയില്‍ കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും കിന്നരിക്കാന്‍ നില്‍ക്കണ്ട, ക്ലാസ് കഴിഞ്ഞാല്‍ വീട്ടില്‍ പോന്നോണം.” അന്ന് ചിന്തിച്ചിരുന്നു  ഈ ഉമ്മുമ്മാക്ക് വട്ടാ...അല്ലാതെ അപ്പയോടും കുറുന്തോട്ടിയോടും ആരെങ്കിലും സംസാരിക്കുമോ ..?

അന്നു  എന്നെക്കാളും മുതിര്‍ന്ന ക്ലാസിലുള്ള കുട്ടികളോട് ഞാന്‍ ഉമ്മുമ്മയുടെ ഈ ഡയലോഗ് പറഞ്ഞു. അപ്പോഴാണ്‌  കാര്യം മനസ്സിലായത്‌. വഴിയിലുള്ള വല്ല ആപ്പ ഊപ്പ പൂവലന്മാരോട് കൊഞ്ചി കുഴയണ്ട എന്നാണ് അതിന്റെ പൊരുള്‍ എന്ന്. അന്നുമുതലേ ഉമ്മുമ്മയുടെ  വാക്കുകളായിരുന്നു എനിക്ക് വഴികാട്ടി. ചെറുപ്പം തൊട്ടേ എഴുത്തിനോട്  ഒരുപാട്
ഇഷ്ട്ടമായിരുന്നു. പഠിക്കാന്‍ തന്നു വിടുന്ന നോട്ടുപുസ്തകം നിറയെ കവിതകള്‍ കുത്തിക്കുറിച്ചതിന്  ഉമ്മയുടെ കയ്യില്‍ നിന്നും തല്ലുവാങ്ങാത്ത ദിനങ്ങള്‍ അപൂര്‍വ്വം!. അപ്പോഴും കൂട്ട്  പിടിക്കാന്‍ ഉമ്മുമ്മയാണ്‌ ഉണ്ടാവുക .
            
കാല ചക്രം നീങ്ങുന്നു. ഉമ്മുമ്മയുടെ പേരക്കിടാവ്  പഠിക്കാന്‍ വാഹനം കയറി അടുത്ത പട്ടണത്തിലേക്ക് പോകുന്ന ദിനം ഉമ്മുമ്മായുടെ മനസ്സ് നിറയെ ആധിയാണ്. പോകാന്‍ അല്‍പ സമയം മുന്നേ തന്നെ ഉപദേശങ്ങള്‍ തുടങ്ങും.“ മോളെ നീ വലിയ കുട്ടിയാണ് ,പട്ടണം അത്രയ്ക്ക് നല്ലതല്ല നിന്നെ നീ കാത്തോളണം...” .. “ശരി ഉമ്മുമ്മാ. ..”
      
അടുത്ത വീ ട്ടിലെ കുട്ടുകാരികള്‍ക്കൊപ്പം യാത്ര തുടങ്ങി. അങ്ങാടിയില്‍ ചെന്ന് ബസ്സ് കയറി പുതിയ ഉടയാടകളും, പുതിയ ക്ലാസും , പുതിയ സ്നേഹിതരും ....എല്ലാം എന്നെ സന്തോഷത്തിലാഴ്ത്തി. ക്ലാസില്‍ ഫസ്റ്റ്‌ പിരീഡ് മലയാളം .നേശന്‍ മാഷ് ക്ലാസ് തുടങ്ങി . ആദ്യ പാഠം കവിത ആയതാകാം ഞാന്‍ വെറുതെ ചൊല്ലി. ഇത് കേട്ട നേശന്‍ മാഷ്‌ “എഴുനേല്‍ക്കൂ,  എന്നിട്ട് ചോല്ലിക്കൊള്ളൂ.”

ഞാന്‍   ധൈര്യ പൂര്‍വ്വം ചൊല്ലി . അന്ന് മാഷ് പറഞ്ഞു “ നല്ലവണ്ണം ചൊല്ലി, അതുപോലെ കവിത എഴുതാന്‍ അറിയാമോ ..?”
 “ഉം..”
“എങ്കിലൊന്നു  എഴുതൂ...ഞങ്ങളൊന്നു കാണട്ടെ”
കേള്‍ക്കേണ്ട താമസം കവിത റെഡി.
“മഴ കുളിരണിയിച്ചു നിന്നെ ...
മഴനനഞ്ഞ നിന്‍ കവിളില്‍
കൊതിയോടെ  തലോടാന്‍
കൊതിച്ചിരുന്നു ഞാന്‍ ...”

ഇത്രയും എഴുതി മാഷിന്റെ കയ്യിലെത്തിച്ചു. അന്നെന്റെ കവിത മറ്റു സഹപാഠികളുടെ ചുണ്ടില്‍ മാഷിന്റെ സംഗീതമായ് പൊഴിഞ്ഞു. എന്റെ കുഞ്ഞു മനസ്സില്‍ ഒരുപാട് സന്തോഷമായി ..
          
കാലം അതിന്റെ കറക്കം തുടര്‍ന്നു. ഞാന്‍ വലിയ കുട്ടിയായി. സ്കൂളിലും മറ്റും കവിതയും നാടകവും രചിച്ചു മറ്റുള്ളവരില്‍ നിന്നും കയ്യടി വാങ്ങിച്ചു .

പിന്നീട് വിവാഹം, സ്നേഹ നിധിയായ ഭര്‍ത്താവ്‌,  മക്കള്‍ , സന്തോഷകരമായ കുടുംബം.
ശേഷം, വിദേശത്തായി . അങ്ങിനെയിരിക്കെ ഒരുദിവസം ഞങ്ങള്‍ അടച്ചുപൂട്ടിയ റൂമിനോട് അല്‍പസമയം വിടപറഞ്ഞു പുറത്തേക്കു പോയി. ഷോപ്പിങ്ങും ഫുഡും എല്ലാം കഴിഞ്ഞു മടങ്ങും വഴി ചെറിയൊരു മരത്തിനു കീഴെയായി ഒരു വൃദ്ധന്‍ കിടക്കുന്നു. മലമുത്ര വിസര്‍ജനം എല്ലാം കിടന്നു തന്നെയാണ് . ഇത് കണ്ട എന്റെ നെഞ്ച്‌   പിടഞ്ഞു. ഞാന്‍ എന്റെ ഹസ്ബെന്റിനോട്   പറഞ്ഞു  അല്പം ജൂസ് വാങ്ങിച്ചു അയാള്‍ക്ക്‌ കൊടുത്തു . പാവം ആര്‍ത്തിയോടെ കുടിച്ചു .ഞങ്ങള്‍ മടങ്ങി . കണ്ണ് മറയും വരെ ഞാന്‍ അദ്ദേഹത്തെ നോക്കി .
              
രാത്രി ഉറക്കം കിട്ടുന്നില്ല. ആ വൃദ്ധന്‍ എന്റെ കണ്മുനകളെ വിട്ട്‌ അകലുന്നില്ല. വല്ലാത്ത ടെന്‍ഷന്‍ . എന്നെ ഹസ്ബെന്റും  മകളും ചീത്ത പറഞ്ഞു . മറുത്തൊന്നും പറയാന്‍ എനിക്കായില്ല . ഞാനും കിടന്നു ഉറങ്ങിയപോലെ അഭിനയിച്ചു. മണിക്കൂറുകള്‍ നീങ്ങി . ഉറക്കം വന്നില്ല ,പേനയും ബുക്കും എടുത്തു എഴുതാന്‍ തുടങ്ങി. എന്റെ വിവാഹ ശേഷം ആദ്യമായി ഞാന്‍ ഒരു അനുഭവകുറിപ്പ് എഴുതി . പുലര്‍ച്ചെ അതെടുത്തു വായിച്ച ഹസ്ബന്റ്  അതെടുത്തു ദിനപത്രത്തിലേക്ക് ഫാക്സ് ചെയ്തു .

ഞാന്‍ അറിഞ്ഞിരുന്നില്ല. ആഴ്ചകള്‍ നീങ്ങി മുന്നാമത്തെ ആഴ്ച  ദിനപത്രത്തില്‍ ആ കഥ പുറത്ത് വന്നു. അന്നാണ് മറ്റൊരു സന്തോഷവാര്‍ത്ത കൂടി വന്നത്. മരത്തണലില്‍   കിടന്ന വൃദ്ധനെ ഗവെന്‍മെന്റ് ഏറ്റെടുത്തു എന്ന് . അന്നുമുതല്‍ എഴുത്തെന്ന മഹാ നഗരത്തിലെ ഒരു പുല്‍കൊടിയായി ഞാനും വളര്‍ന്നു. പിന്നീട് ഒട്ടധികം കഥകളും കവിതകളും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചയ്തു. അങ്ങിനെ ഒരുദിവസം എങ്ങിനെയോ ഞാന്‍ ആദ്യാക്ഷരിയിലെ
അപ്പുകുട്ടന്റെ നിര്‍ദേശമനുസരിച്ച് ബ്ലോഗ്‌ എന്ന  ബൂലോകത്തിലെ  ചെറിയൊരു പ്രതലം  കരസ്ഥമാക്കി. പിന്നീടുള്ള  ദിനങ്ങള്‍   എന്റെ ബ്ലോഗിന്  തലകെട്ടിനും  പട്ടുടയാടകള്‍ക്കും ഉള്ള  തത്രപ്പാടുകള്‍ .  

അങ്ങിനെയിരിക്കെയാണ്  ജോലി തരപ്പെട്ടത് .ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം ഓടിനടന്നു മറ്റുള്ള സ്നേഹിതന്മാരുടെ ബ്ലോഗ്‌ വായന എനിക്ക് ഒരുപാട് സന്തോഷം തരും . തുറന്ന കമെന്റും എഴുത്തും. ഉള്ളത് ആരോടും പറയും . അതിനിടയില്‍ ബ്ലോഗിലുടെ കിട്ടിയ എന്റെ ഹൃദയം കവര്‍ന്ന ഒരുപാട് നല്ലനല്ല കുട്ടുകാര്‍ പക്ഷെ ...

എല്ലാം ഈ കീബോര്‍ഡ്  നശിപ്പിച്ചു..!!!

വര്‍ഷങ്ങള്‍ക്കു മുമ്പ്,  പത്താം ക്ലാസ് കഴിഞ്ഞു സ്കൂളില്‍   നിന്നും   പിരിഞ്ഞു പോരുമ്പോള്‍ നേശന്‍ മാഷ് പറഞ്ഞു: നീ കവിത എഴുതണം നല്ല കുട്ടിയാ എന്നൊക്കെ. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഈ കീബോഡ് തകര്‍ത്തെറിഞ്ഞു .

സമയം അല്പംപോലും ഇല്ലാത്ത ഞാന്‍ പെട്ടന്നു ടൈപു ചെയ്തു വിടുന്ന അക്ഷരങ്ങള്‍ പലതും അങ്ങോട്ടും ഇങ്ങോട്ടും മാറി. നശിച്ച കീബോര്‍ഡ് എന്ന് ഞാന്‍ പറയില്ല, കാരണം മറ്റുള്ള എല്ലാവരും ഇതിലല്ലേ ടൈപ്പുന്നെ...അതൊക്കെ ശരിതന്നെ . എങ്കിലും എനിക്ക് ഒന്ന് അവകാശപ്പെടാം . ഞാന്‍ എന്റെ എഴുത്തുകള്‍ ആരെക്കൊണ്ടും എഡിറ്റു ചെയ്യിക്കുകകയോ മറ്റോ ചെയ്തിട്ടില്ല.

അതുകൊണ്ട് മറ്റുള്ളവര്‍ ആരും വെഷമികേണ്ടി വന്നിട്ടില്ല . പിന്നെ പാരിതോഷികമോ മറ്റോ ഇല്ലാത്ത എഴുത്ത് ബ്ലോഗ്‌ എന്ന പ്രതലത്തില്‍ കാണുമ്പോഴുള്ള സന്തോഷം ,അതാണ്‌ എന്റെ ആനന്ദം!. അതും കരണ്ട് പോയാല്‍ ബ്ലോഗില്‍  കൊല നടന്നാലും ആരറിയാന്‍.

എന്നാലും ഈ കീബോര്‍ഡ് എന്നോട് പിണക്കമാ ...ഇനി അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ തന്നെ, വായിക്കുന്ന സ്നേഹിതര്‍ ക്ഷമ കാണിക്കണമെന്ന അപേക്ഷയോടെ ...

സാബി ബാവ