Friday, February 25, 2011

ജിദ്ധ ബ്ലോഗ്‌ മീറ്റ് എന്റെ കണ്ണുകളില്‍


പ്രവാസ മണ്ണിന്റെ ചൂടറിഞ്ഞ് വിരഹത്തിന്റെ നീര്‍ചൂളയില്‍ ഉരുകുന്ന പ്രവാസികള്‍, അവരുടെ കൈകളില്‍ നിന്നും ഉരുത്തിരിഞ്ഞ എഴുത്തുകള്‍. മലയാളം ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ട് ഒന്നര വര്‍ഷക്കാലമായ ഒരു എളിയ ബ്ലോഗറാണ് ഞാനും. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങളായിരുന്നു വ്യഴായ്ച്ച രാത്രി. ജിദ്ധയിലെ ശറഫിയ്യയുടെ ഹൃദയ ഭാഗത്ത് ലക്കി ദര്‍ബാറിനടുത്ത് വണ്ടി നിര്‍ത്തുമ്പോള്‍ മനസ്സില്‍ അല്പം ഭയം ഉണ്ടായി. വലിയ വലിയ ബ്ലോഗേര്‍സിന്റെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നു. വളരെ വൈകിയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത് . എന്തായാലും വണ്ടിയില്‍ നിന്നിറങ്ങി ചുവന്ന ലൈറ്റിട്ട് തെളിഞ്ഞ് സുന്ദരിയെ പോലെ ഹോട്ടലിന്റെ അകം വശം.

ആത്മ ധൈര്യം സംഭരിച്ച് പ്രിയപെട്ടവന്റെ കൂടെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്തി. പ്രധാനികളായ വ്യക്തികളുടെയെല്ലാം പ്രസംഗം കഴിഞ്ഞിരുന്നു. എങ്കിലും ഉള്ളിലേക്ക് ചെന്നതും അതീവ സന്തോഷകരമായ ‘കിളിവാതില്‍ കാഴ്ച’. ജിദ്ധയിലെ പ്രശസ്തരായ എല്ലാ എഴുത്തുകാരെയും അവരുടെ ബ്ലോഗിനെയും വിവിധ നാമങ്ങളും നിറങ്ങളുമായി സ്ക്രീനില്‍ മിന്നിമറയുമ്പോള്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ഹായ് പറഞ്ഞു പോകുന്നു. ഈ ഒരു സംരംഭം ഓരോ ബ്ലോഗരേയും ബ്ലോഗ്‌ ഉള്‍പെടെ മറ്റു ബ്ലോഗര്‍മാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. അതിനിടയിലായിരുന്നു എന്റെ മിഴിനീരും വന്നത്. എനിക്കും സ്റ്റേജില്‍ കയറി ഒരു ഹായ് പറയാന്‍ കൊതി തോന്നി സൈഡ്‌ ഭാഗത്ത് നിന്ന് ഞാനും ഹായ് പറഞ്ഞു. പക്ഷെ ആരും കണ്ടില്ലെന്നു മാത്രം.
പിന്നീട് ബഷീര്‍ വള്ളിക്കുന്നിന്റെ അതീവ രസകരവും ചിന്താധീനവുമായ പ്രസംഗം. നല്ലൊരു കൂട്ടയ്മക്കു വഴിയൊരുക്കിയ ബ്ലോഗ്‌ മീറ്റില്‍ വള്ളിക്കുന്നിന് ശേഷം ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഇളം പുഞ്ചിരിയുമായുള്ള കുഞ്ഞു പ്രസംഗം. തുടര്‍ന്ന് സംസാരിച്ചത് എനിക്കറിയുന്നവരും അറിയാത്തവരുമായി ഒത്തിരി ബ്ലോഗേര്‍സ്.

ഹാളില്‍ എനിക്ക് കൂട്ടായി രണ്ട് മൂന് ബ്ലോഗര്‍മാരുടെ സഹാധര്‍മിണികള്‍. അവരുമായി സല്ലപിക്കുന്നതിനിടയില്‍ നമ്മുടെ അവാര്‍ഡ് ജേതാവായ വള്ളിക്കുന്ന്‍ പരിചയം പുതുക്കി.
“ഞാന്‍ ചോദിക്കാന്‍ വിട്ടു, അവാര്‍ഡ് കിട്ടിയ വകയില്‍ ഒരു സ്നിക്കെര്‍ ചോക്ലറ്റ് പാക്കറ്റെങ്കിലും ഞാന്‍ പ്രതീക്ഷിച്ചു. ഇല്ല ഇനി പറഞ്ഞശേഷമെങ്കിലും തരുമോ ആവോ..”
മറുപടി ചിരിയില്‍ ഒതുക്കി വള്ളികുന്ന് ബ്ലോഗര്‍.
പിന്നെ എത്തിയത് നൌഷാദ് അകമ്പാടം. എന്റെ വര. മദീനയില്‍ നിന്നും മണിക്കൂറുകള്‍ യാത്ര കഴിഞ്ഞ് വന്നെത്തിയ ബൂലോകത്തെ സജീവ ബ്ലോഗര്‍. അദ്ദേഹം ഓരോ ബ്ലോഗേര്‍സിനും മദീനയുടെ മനം കവരുന്ന തന്റെ ഫ്ലിക്കെര്‍ ഫോട്ടോയുടെ സിഡി സമ്മാനിച്ചു.
പിന്നീട് ഞാന്‍ കണ്ട ബ്ലോഗറില്‍ ഒരാളായിരുന്നു ചാലിയാര്‍ അക്ബര്‍ക്ക വളരെ ലളിതമായ ഭാഷയില്‍ കഥകള്‍ പറഞ്ഞ് നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ്കളുമായി നമ്മുടെ ഭൂലോകത്തെ നല്ലൊരു ബ്ലോഗര്‍. അദ്ദേഹവും യാംമ്പൂ എന്ന സ്ഥലത്ത് നിന്ന് ദീര്‍ഘ ദൂരം സഞ്ചരിച്ച്‌ ബ്ലോഗ്‌ മീറ്റിന് എത്തിയതാണ്. കാണാനും പരിചയപ്പെടാനും സാധിച്ചതിലും സന്തോഷം.
പിന്നെയാണ് വിനീതനായ തെച്ചിക്കോടന്റെ രംഗ പ്രവേശം നിര്‍മലമായ പുഞ്ചിരി കൂട്ടിനുണ്ട്. നമുക്കിടുന്ന കമന്റുകള്‍ പോലെതന്നെ ആര്‍ക്കും പരിഭവം തോന്നില്ല അങ്ങേരോട്. അദ്ദേഹം കുടുംബ സഹിതം എത്തി. സഹാധര്‍മിണിയുമായി സംസാരിച്ചു. ഒരുപാട് സന്തോഷം.
ശേഷം സുറാബിയെ തഴഞ്ഞു പോസ്റ്റിറക്കിയ ഷാനവാസ് ഇളയോടെന്‍ സൌഹൃദം പങ്കിട്ടു.
ഇതിനിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ചേര്‍ക്കാന്‍ പറഞ്ഞ് ബുക്കുമായി എത്തിയ കൊമ്പന്‍ മൂസ. അയ്യോ പാവം. കണ്ടപ്പോള്‍ പാവമാണെന്ന് തോന്നിപ്പിക്കുന്ന ചിരി കൈവശം ഉണ്ട്.
പിന്നീടു മുഹമ്മദ്‌ കുഞ്ഞി. കടലാസ്.
നൌഷാദ് കുടരഞ്ഞി. കൂടരഞ്ഞീയന്‍.

ഇങ്ങനെ ഒരുപാട് ബ്ലോഗേര്‍സിനെ കണ്ടു. പിന്നെയാണ് ഭക്ഷണ പരിപാടി. അതും വളരെ നല്ല നിലയില്‍ ഒരുക്കിയിരുന്നു. എന്തായാലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം. അത്രയും സന്തോഷമുള്ളതായിരുന്നു അവിടം.

ബ്ലോഗ്‌ ലോകം ഇത്രയും സന്തോഷകരമാണെന്നറിഞ്ഞ ദിവസത്തോടും സന്ദര്‍ഭത്തോടും യാത്ര പറഞ്ഞ് പ്രിയനോടൊത്ത് അവിടുന്ന് പിരിഞ്ഞു. വണ്ടി നീങ്ങുമ്പോഴും ഓരോരുത്തരെ കുറിച്ചും ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരുന്നു.

പിന്നെ ഒരു കാര്യം ഇതില്‍ ഞാന്‍ എഴുതാത്തവരെ പേരും വിവരവും തപ്പിയെടുക്കാന്‍ എനിക്ക് ജോലിക്കിടയില്‍ സമയമില്ല. സോറി. ക്ഷമിക്കുക. ബാക്കി എല്ലാ വിവരങ്ങളും മറ്റ് മീറ്റ് പോസ്റ്റുകളില്‍ നിന്നും നൌഷാദ് അകംമ്പാടത്തിന്റെ പോസ്റ്റില്‍ ഫോട്ടോ സഹിതവും കാണാം.

ഇനിയും വരുന്ന വര്‍ഷത്തെ നല്ല ബ്ലോഗ്‌ മീറ്റിനായി കാത്തിരിപ്പോടെ.....

Saturday, February 19, 2011

ദേശാടന പക്ഷി

വെയിലിന്റെ വെള്ളി നൂലുകള്‍ പിടയുന്ന നിരത്തിലൂടെ ചൂടിനെ വകവെക്കാതെ അയാളുടെ വണ്ടി നീങ്ങി. എല്‍സിയുടെ വീട്ടിലെത്തുമ്പോള്‍ അല്‍പം വൈകിയിരുന്നു. കാമത്തിന്റെ തീവ്രത കണ്ണുകളില്‍ കത്തി ജ്വലിച്ച് പുഞ്ചിരിയോടെ കാത്തു നില്‍ക്കുന്ന എല്‍സി. ചൂടിനല്‍പ്പം ആശ്വാസമെന്നോണം തണുത്ത ജ്യുസുമായി എല്‍സി മുന്നിലെത്തി. ശേഷം ശീതീകരിച്ച മുറിയില്‍ കയറി ശരീരത്തെ ചൂടില്‍ നിന്ന് പാകപ്പെടുത്തിയെടുത്തു. അല്‍പം കഴിഞ്ഞ് അയാളുടെ ദേഹത്ത് നിന്നും ഷര്‍ട്ട് അഴിച്ചു മാറ്റുമ്പോള്‍ പോക്കറ്റില്‍ കിടക്കുന്ന നോട്ട് കെട്ടിന്റെ കനത്തിനനുസരിച്ച് പുറത്ത് വന്ന എല്‍സിയുടെ പുഞ്ചിരികളെ അയാള്‍ തിരിച്ചറിഞ്ഞില്ല. അവളുടെ നഗ്നതയിലേക്ക്‌ ചേര്‍ന്ന് കിടക്കുമ്പോള്‍ നിശബ്ദമായ സ്വരത്തില്‍ എല്‍സി ചോദിച്ചു.
“ഇന്നിനി വീട്ടില്‍ പോകുന്നുണ്ടോ.. അതോ ഇവിടെ തന്നെയാണോ..”
ഉത്തരം പറയും മുമ്പേ അയാളുടെ മനസ്സ് രതിയുടെ ചക്രവാളങ്ങളിലേക്ക് ചേക്കേറിയിരുന്നു. അകാശത്തിലലിയുന്ന മേഘങ്ങള്‍ പോലെ അയാള്‍ അവളില്‍ അലിഞ്ഞു തുടങ്ങി. കീഴടക്കാനുള്ള വ്യഗ്രതയെ മറികടന്ന് അയാളുടെ മൊബൈല്‍ ശബ്ദിച്ചു. തന്നെ വരിഞ്ഞ എല്‍സിയുടെ കൈകളെ എടുത്തുമാറ്റി അയാള്‍ ഫോണ്‍ കയ്യില്‍ എടുത്ത് സംസാരിച്ചു.
“മീരാ, പറയൂ..”
“അച്ചായാ.. ദേ ഇപ്പോ നന്ദിനി വിളിച്ചിരുന്നു. നിങ്ങളുടെ പഴയ സഹപ്രവര്‍ത്തക ‘ലാലി' മരിച്ചു.. അവള്‍ക്ക് എയിഡ്സ് ആയിരുന്നെന്ന്‌. വീട്ടുകാരും നാട്ടുകാരും അവളെ ഒഴിവാക്കിയിരുന്നുത്രേ..”
നെഞ്ചിടിപ്പോടെയാണ് മീരയുടെ വാക്കുകള്‍ കേട്ടത്. അവള്‍ക്കു പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാതെ തന്നേ ഫോണ്‍ കട്ട് ചെയ്തു. അയാള്‍ തന്റെ നഗ്നതയിലേക്ക്‌ തുറിച്ചു നോക്കി സ്വയം പറഞ്ഞു.
“എയിഡ്സ് മാറാ രോഗമല്ലേ.. പര സ്ത്രീ ബന്ധം നല്‍കുന്ന പാരിതോഷികം”
അയാളുടെ മനസ്സ് ഒരു നിമിഷം മീരയില്‍ ഉടഞ്ഞു. പാവം മീര എന്നില്‍ മാത്രം വിശ്വസിക്കുന്നു. ഞാനോ ..? ചോദ്യങ്ങള്‍ അയാളെ മനസ്സിനെ വിലങ്ങുകള്‍ അണിയിച്ചു. എല്‍സിയെ തട്ടി മാറ്റി അയാള്‍ എഴുന്നേറ്റു. കാമത്തിന്റെ തീക്കനലുകള്‍ പോലെ കിടക്കുന്ന തന്റെ ശരീരം വിട്ടകലുന്ന അയാളെ അവള്‍ മനസ്സുകൊണ്ട് പരിഹസിച്ചു.

നിസ്സഹായനായി അയാളുടെ കണ്‍മുന്നില്‍ ഓര്‍മയുടെ ചില്ലുപാളികള്‍ അടര്‍ന്നു വീണു.
ലാലി, ഏറെ കാലം എന്റെ സഹ പ്രവര്‍ത്തകയായിരുന്നു. തന്റെ യുവത്വത്തിന്റെ ചൂടും ചൂരും തിരിച്ചരിഞ്ഞവള്‍. മനസ്സില്‍ തുരുമ്പെടുത്ത അവളുടെ ഓര്‍മ്മകള്‍ ചിക്കി ചികഞ്ഞു പുറത്തേക്കിട്ടു. ഒരു സായാഹ്ന്നം. ഓഫീസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവള്‍ വണ്ടിയില്‍ കയറിയത്. വെളുത്തു തുടുത്ത അവളുടെ കവിളിലെ അരുണിമ എന്റെ കണ്ണുകളെ വീഴ്ത്തി. അവളെ വീട്ടിലേക്ക് ക്ഷണിച്ചു. സമ്മതം കിട്ടാന്‍ സമയ ദൈര്‍ഘ്യം വന്നില്ല. അവള്‍ വാചാലയായി.
“എന്നാലും ഒന്ന് ചോദിച്ചോട്ടെ, സാറിന്റെ അച്ഛനും അമ്മയും..”
അയാള്‍ നിസംഗ ഭാവത്താല്‍ പറഞ്ഞു.
“അവര്‍ നേരത്തെ കാലത്തെ എന്നെ ഇട്ടേച്ച് പോയി. ഒരു പക്ഷേ ഇപ്പോള്‍ അതെന്റെ ഭാഗ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു”
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവളും ചിരിച്ചു. മാറില്‍ നിന്നും ഉതിര്‍ന്ന് വീണ ഷാള്‍ നേരെയിട്ട് അവള്‍ സീറ്റിലേക്ക് ചാരിയിരുന്നു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കി.

വീടിന്റെ മതില്‍ കെട്ട് കടന്ന് വണ്ടി പോര്‍ച്ചിലെത്തി. മുഷിഞ്ഞ തോര്‍ത്തും കയ്യിലെടുത്ത് പടിയില്‍ നില്‍ക്കുന്ന വേലക്കാരന്‍ കൂടെയെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അയാളുടെ വിഷമതകള്‍ കൊണ്ട് ആവണം ഒന്നിനും ചോദ്യങ്ങളും എതിര്‍പ്പുകളും ഉണ്ടാകാറില്ല. വീടിന്റെ അകാര ഭംഗിയിലും കിടപ്പറയുടെ സൌന്ദര്യത്തിലും ലാലി മതിമറന്നു. നിമിഷങ്ങളും മണിക്കൂരുകളും നീങ്ങി. നിശബ്ദതയെ തുളച്ചെത്തിയ പൊട്ടിച്ചിരികളും മറ്റും പതിയെ അമര്‍ന്നു. സമയം നീങ്ങി. ഉറക്കത്തിന്റെ ആലസ്യം വിട്ട് പുറത്തിറങ്ങുമ്പോള്‍ അയാളോട് വേലക്കാരന്റെ ചോദ്യം
“ഇന്നിനി വേരെ ആരും വരില്ലെങ്കില്‍ എനിക്കൊന്ന് വീട്ടില്‍ പോകാമായിരുന്നു. മൂത്ത മകളുടെ ചെറുതിന് പനിയാ. ഒന്ന് ആശുപത്രി വരേ കൊണ്ടോണം”
ദേവേട്ടന്‍ പൊയ്‌കൊള്ളൂ. ഞങ്ങള്‍ ഇപ്പോള്‍ ഇറങ്ങും. വീട് പൂട്ടിക്കോണം. ഇന്നിനി ഞാന്‍ വരില്ല” പറഞ്ഞത് അനുസരിച്ച് മാത്രം ശീലമുള്ള അയാള്‍ യാന്ത്രികമെന്നോണം തലകുലുക്കി പിന്തിരിഞ്ഞ് നടക്കുമ്പോള്‍ മുന്‍വശത്തെ വരാന്തയിലെ തറയില്‍ കിടക്കുന്ന അന്നത്തെ പോസ്റ്റ്കള്‍ കയ്യിലെടുത്ത് മേശപ്പുറത്ത് എത്തിച്ചു.

ലാലിയെ വീട്ടില്‍ കൊണ്ടാക്കി മടങ്ങിയെത്തി മേശപ്പുറത്ത് കിടന്ന പോസ്റ്റുകള്‍ ഓരോന്നായി പൊട്ടിച്ചു വായിച്ചു. അതില്‍ കിടന്ന ചുവന്ന കവറിലെ അഡ്രെസ് കുറിച്ചെടുത്തു.
മീര നായര്‍
ബിജീഷ് ഭവന്‍
ചെങ്ങന്നൂര്‍ പി ഒ.
കോട്ടയം
ഉള്ളില്‍ കിടന്ന കളര്‍ ഫോട്ടോയിലെ ചിരിക്കുന്ന മുഖം.
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പറക്കുന്ന പറവകള്‍ പോലെ.. അയാള്‍ ഇനിയുള്ള തന്റെ ഇരയിലേക്ക് നോക്കി.
ദിവസങ്ങള്‍ നീങ്ങി. ചവച്ച് തുപ്പുന്ന ചുയിംഗം വാങ്ങും പോലെ അവളെ നേടാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ അയാള്‍ മീരയുടെ വീട്ടു പടിക്കലെത്തി. സൌന്ദര്യം മീരക്ക് വേണ്ടുവോളം ഉണ്ട്‌. നല്ല മനസ്സും.
അവളെ മണവാട്ടിയാക്കിയ ദിനം, നാണത്തിന്റെ പൊടിക്കീറണിഞ്ഞ അവളുടെ മൂര്‍ധാവില്‍ ചുംമ്പിക്കുമ്പോള്‍ ഗീതയും, ദേവിയും,ശാരിയും, അയാളുടെ രതിയുടെ ഏടുകളില്‍ കിടന്ന് അട്ടഹസിച്ചു. ഓര്‍മ്മകള്‍ അയാളുടെ ലൈംഗികതയെ മരവിപ്പിച്ചു.
നിസ്സഹായനായി ഇണയെ കരങ്ങളിലാള്‍ത്തി കിടക്കുമ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ലാലിയുടെ കാള്‍.
"ഡ്രൈവറെ പറഞ്ഞ് വിടൂ ബോസ്. എനിക്കിവിടെ ഉറക്കം കിട്ടുന്നില്ല”
മറുപടി പറയാന്‍ കഴിയാതെ അയാള്‍ ഫോണ്‍ സ്വിച് ഓഫാക്കി വീണ്ടും കിടക്കുമ്പോള്‍ മീര ചോദിച്ചു
“ആരാത്..”
“അതെന്റെ സഹ പ്രവര്‍ത്തകയാ..”
കേട്ടത് സത്യമെന്ന് വിശ്വസിച്ച് മീര ഉറക്കത്തിലേക്ക് വഴുതി.
ദിനങ്ങള്‍ നീങ്ങി പിന്നീട് ഇതുവരെ ലാലിയേ കണ്ടിട്ടില്ല. തന്നേ പ്രാപിക്കാന്‍ കഴിയാത്ത നൊമ്പരം അവളെ മറ്റൊന്നില്‍ കൊണ്ടെത്തിച്ച് കാണും. ഇതൊന്നും മനസ്സിനെ നൊമ്പര പെടുത്തിയില്ല.

വീണ്ടും മൊബൈലിന്റെ ശബ്ദം അയാളെ ഇന്നിലേക്ക്‌ മനസ്സ് തിരിച്ചു.

“അച്ചായാ മീരയാ.. വേഗം ഇങ്ങോട്ട് വാ. അച്ചായനെ അന്വേഷിച്ച് പോലീസ് എത്തിയിരിക്കുന്നു. ലാലി രോഗത്തെ ഭയന്ന് ആത്മഹത്യാ ചെയ്തതാണെന്ന്. അവളുടെ മുറിയില്‍ നിന്നും നിങ്ങളുടെ ചെക്കുകള്‍ കുറേ കിട്ടിയത്രേ പോലീസിന് ”
എല്സിയോടു യാത്ര പറഞ്ഞ് പകല്‍ മാന്യനെ പോലെ അയാള്‍ കാറോടിക്കുമ്പോള്‍ ലാലി അയാളുടെ മനസ്സിന് നെട് വീര്‍പ്പുകള്‍ സമ്മാനിച്ച് കൊണ്ടിരുന്നു..

Monday, February 14, 2011

പ്രണയം എനിക്കുമില്ലേ..

പുലരിയുടെ മുഖം വെളുത്തു തുടങ്ങി. രാത്രി പെയ്ത മഴ, മുറ്റത്ത് മുഴുവന്‍ വെള്ളം കെട്ടികിടക്കുന്നു. വിറകു കൊള്ളി കത്തിപിടിക്കാന്‍ വേണ്ടി മാളുവമ്മ അല്‍പം കഷ്ട്ടപെട്ടു. കൈകള്‍ തീയിന്റെ ഓരത്ത് പിടിച്ച് ചൂടുപിടിച്ച് മുറ്റത്തേക്കിറങ്ങി. തണുത്തു വിറച്ച് പതുങ്ങിയുള്ള അവളുടെ നില്‍പ്പ് കണ്ടപ്പോള്‍ വല്ലാത്ത ദയനീയത. പതിയെ അവളെ വരാന്തയിലേക്ക്‌ വിളിച്ചു. കൊച്ചുമോള്‍ക്ക് കാച്ചി വെച്ച പാലില്‍ നിന്നും അല്‍പം ചൂടൊടെ കൊടുത്തു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു തീര്‍ത്തു. ക്ഷീണം മാറിയ അവളെ കാണാന്‍ നല്ല സുന്ദരി തന്നെ. നീല കണ്ണുകള്‍, ചന്ദനത്തിന്റെ കളര്‍, ഹോ വല്ലാത്ത ഭംഗി. 

മാളുവമ്മയുടെ  മനസ്സില്‍ ചിന്തകള്‍ മാറി മറിഞ്ഞു. അവളേതു നാട്ടുകാരിയാണെന്ന് വിലയിരുത്തി. ഊട്ടി തന്നേ.! അല്ലാതെ നമ്മുടെ നാട്ടിലുണ്ടോ ഇത്രക്ക് സുന്ദരികള്‍. മാളുവമ്മയുടെ  മനസ്സില്‍ അവളോടുള്ള സ്നേഹവും ദയയും വര്‍ധിച്ചു. കൊച്ചു മോള്‍ക്കും അവളെ നന്നായി ബോധിച്ചു.
“അച്ഛന്‍ ഇങ്ങനെയുള്ളവരെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാത്തതാ. എന്നാല്‍ ഇവളെ അച്ഛനും പിടിച്ചല്ലോ അമ്മേ..”
ഇതെല്ലാം കെട്ട് അവള്‍ കണ്ണുകളിലേക്ക് നോക്കി സന്തോഷം കൊണ്ടാവാം കണ്ണിന് നല്ല തിളക്കം. തന്‍റെ കൂടെ ഓടിനടക്കുന്ന അവള്‍ക്ക്  കൊച്ചു മോള്‍ ഒരു പേരിട്ടു.
'കിറ്റി'
ആ പേര്‌ അവള്‍ക്ക് നന്നായി ചേരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. അപ്പോഴേക്കും കിറ്റി അവിടുത്തെ താരമായി മാറിക്കഴിഞ്ഞു. സുന്ദരിയായ അവളെ കാണാന്‍ പാത്തും പതുങ്ങിയും പൂവാലന്‍ മാര്‍ എത്തുന്നത്  മാളുവമ്മയുടെ കണ്ണുകളില്‍ കാണാനിടയായി. അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്റെ നല്ലകാലത്തെ പ്രണയം തെക്കേപുറത്തെ വേലായുധനോടായിരുന്നു. കുന്നത്ത് പറമ്പില്‍ കണ്ണാരം പൊത്തി കളിക്കുമ്പോള്‍ മുരിക്കിലയില്‍ പൊതിഞ്ഞു തന്ന പ്രണയ സമ്മാനം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ലെന്ന് മറന്ന് ചോദിച്ചു
“വേലായുധാ ഇതെന്ത് സാധനമാ”
“മിണ്ടല്ലെ പെണ്ണേ. നൊട്ടങ്ങ തിന്നുമ്പോ മിണ്ടിയാ കയിക്കും”
പറഞ്ഞപോലെ കയിപ്പോട് കയിപ്പ്. അന്നോടെ ആ കയിപ്പില്‍ ഒലിച്ചിറങ്ങിയ വേലായുധന്റെ പ്രണയാവശിഷ്ട്ടങ്ങള്‍ ഇന്നും ഓര്‍ത്ത് മാളുവമ്മ ചിരിക്കാറുണ്ട്.

ഇപ്പോഴുള്ള ഓര്‍മയിലെ ചിരിക്കിടയില്‍ ബെറ്റി കിറ്റിയുമായി പ്രണയം തുടങ്ങി. അവര്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. കിറ്റി ബെറ്റിയുടെ കവിളുകളില്‍   മധുരമായൊരു ചുംബനം അര്‍പ്പിച്ചു. കണ്ടു നിന്ന മാളുവമ്മക്ക് ലജ്ജ. മാളുവമ്മ കള്ളദേശ്യ ഭാവത്തില്‍ പറഞ്ഞു.
“കിറ്റി  ഇനി നിന്നെ  ബെറ്റിക്ക് കെട്ടിച്ചു കൊടുക്കാം. സ്ഥലവും സമയവും നോക്കാതെയുള്ള നിന്റെയൊക്കെ പ്രണയം..”

ബെറ്റി എല്ലാം കേട്ടുനില്‍ക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല. കിറ്റി  കുറ്റബോധം അല്‍പം പോലും ഇല്ലാതെ  മാളുവമ്മയുടെ അടുത്ത് ചാരിനിന്നു. എന്തായാലും ഉറ്റവരും ഉടയവരും ഇല്ലാത്ത കിറ്റിയെ ബെറ്റിയെ കൊണ്ട് കെട്ടിക്കാന്‍  മാളുവമ്മ തീരുമാനിച്ചുറച്ചു.

മഴയില്ലാത്ത ഒരു പകല്‍.
ഫെബ്രുവരി പതിനാല് പ്രണയദിനത്തില്‍ അവര്‍ വിവാഹിതരായി. സ്ഥലത്തെ പ്രധാനികളായ അച്ചനും കൊച്ചുമോളും പങ്കെടുത്തു.
കിറ്റി ബെറ്റിക്ക് സ്വന്തമായ ദിനം. മാളുവമ്മ അവര്‍ക്കായ് ഒരുക്കിയ കിടപ്പറയിലേക്ക് അവരെ കയറ്റി വിട്ട്  പറഞ്ഞു
“മ്ഹും... ഇന്ന് നിങ്ങളുടെ ദിനമല്ലേ ആവട്ടെ...”

എന്നാലും കിറ്റി, അവള്‍ക്ക് തീരെ പരിസരബോധം ഇല്ല. മാളുവമ്മ പരിഭവം പറഞ്ഞു
മാസങ്ങള്‍ നീങ്ങി.
കിറ്റി ഇപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണി.
“എപ്പോഴും അവളുടെ മേല്‍ ഒരു കണ്ണു വേണം” അച്ഛന്റെ നിര്‍ദേശം.
ആവശ്യത്തില്‍ കൂടുതല് വയറുണ്ട് കിറ്റിക്ക്. കുട്ടി ഒന്നില്‍ കൂടുതലെന്നു ഡോക്ടെര്‍ പറഞ്ഞു.
അധികം ദിവസങ്ങള്‍ നീങ്ങിയില്ല, കിറ്റി സുഖമായി പ്രസവിച്ചു. മൂന് സുന്ദരി മക്കള്‍. അവള്‍ അവര്‍ക്ക്  പാലുകൊടുക്കുന്ന തിരക്കിലാണ്. ബെറ്റി ചുറ്റി പറ്റി അവളുടെ അടുത്തുണ്ട്. മാളുവമ്മ മൂക്കത്തു കൈവെച്ച് പറഞ്ഞു
"നിന്നെ ഞാന്‍ സമ്മതിച്ചു കിറ്റീ.  ഒറ്റയടിക്കല്ലേ നീ മുന്നെണ്ണം പെറ്റത്. മനുഷ്യന്‍മാര്‍ക്ക് ഇതൊക്കേ വലിയ പാടാ കിറ്റി"
മാളുവമ്മ അവള്‍ക്കുള്ള ഭക്ഷണവുമായി എത്തി. ഇന്ന് തന്റെ പാത്രത്തില്‍ കിടക്കുന്ന ഇറച്ചി കഷ്ണം കണ്ട് കിറ്റി സന്തോഷത്തോടെ വീണ്ടും മാളുവമ്മയേ നോക്കി കരഞ്ഞു കൊണ്ടിരുന്നു. അവള്‍ പറഞ്ഞത് പ്രസവത്തിന്റെ ശക്തിയേറിയ വേദനയോ  അതോ ഭക്ഷണം കൊടുത്തതിന് നന്ദിയോ എന്നറിയാതെ കൊച്ചുമോളും അച്ഛനും അരികെ നില്‍പ്പ് തുടര്‍ന്നു.

Monday, February 07, 2011

കുഞ്ഞുമോളുടെ ഉപ്പ

പുലരാന്‍ ഇനിയും ബാക്കി. ഇരുട്ടിന്റെ മറനീക്കിയെത്തുന്ന വെളിച്ചത്തിലേക്ക് നോക്കി നില്‍ക്കുന്ന പൊന്നുമോളുടെ പുഞ്ചിരിക്കുന്ന മുഖം. പുറത്ത് തണുത്ത കാറ്റ് വീശുന്നുണ്ട്. മകര മാസത്തിലെ മരം കോച്ചുന്ന തണുപ്പ്. ശബരിമലക്ക് പോകുന്ന അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങളുടെ തിരക്ക്.
പണ്ട് വാഹനങ്ങളുടെ ശബ്ദം കേള്‍ക്കാതെ അദ്ദേഹത്തിന് ഉറക്കം വരില്ലായിരുന്നു.
പ്രവാസ മണ്ണിനോട് താല്‍കാലിക വിടപറഞ്ഞ് അദ്ദേഹം ഇന്നിങ്ങെത്തുമ്പോള്‍....

ഓര്‍മകള്‍ക്ക് കടിഞ്ഞാണിട്ട് ഫോണ്‍ ശബ്ദിച്ചു.
“പത്തു മണിയോടെ കരിപ്പൂരില്‍ എത്തിക്കോളൂ”
കുട്ടുകാരനാണ് വിളിച്ചു പറഞ്ഞത്. .
മാസങ്ങളും വര്‍ഷങ്ങളും നീണ്ട ഈ കാത്തിരിപ്പിന് ഇന്ന് വിരാമം ഇടുന്ന ദിനം. കുഞ്ഞുമോളെ കാണാനെത്തുന്ന ഉപ്പയോട്‌ പറയാന്‍ മനസ്സ് നിറയെ കിന്നാരങ്ങളുമായി അവള്‍ കാത്തിരുന്നു. കുഞ്ഞുടുപ്പുകളും  കളിക്കാനുള്ള  പാവകളും  കൊണ്ടു വരാന്‍ മറന്നു കാണുമോ എന്നാണ് കുഞ്ഞുമോള്‍ക്ക് പരിഭവം.

രണ്ട് വര്‍ഷങ്ങള്‍ക്ക്  മുമ്പ് വീട്ടിലെ പ്രാരാബ്ധം ഇല്ലായ്മ ചെയ്യാന്‍ ബലികൊടുത്തത് അവളുടെ ജീവിതമായിരുന്നു. പിന്നീട് വിദൂരതയിലിരുന്ന് അയാള്‍ മീട്ടുന്ന ഓരോ ശ്രുതിയും താളം പിഴക്കുന്നതായി അവള്‍ക്ക് തോന്നിയ ദിനങ്ങള്‍. കടിച്ചമര്‍ത്തിയ വേദനകളുടെ കൂമ്പാരങ്ങള്‍. പുലര്‍ച്ചെ തൊട്ട്‌ കൂലിയില്ലാത്ത വേലയിലെ മുഖ്യ കഥാ നായിക. ഇടക്ക് വരുന്ന ഐ എസ് ഡി കോളുകളില്‍ കടിച്ച് തൂങ്ങുന്ന വീട്ടുകാര്‍ അവര്‍ക്കുള്ള ആവശ്യങ്ങളുടെയും പരിഭവങ്ങളുടെയും ലിസ്റ്റുകള്‍ തീരുമ്പോള്‍ കുഞ്ഞുമോളുടെ ഉമ്മയുടെ കയ്യിലെത്തുന്ന ടെലിഫോണിന് ആയുസ്സ് കുറയാറാണ് പതിവ്. സങ്കടങ്ങളും വിങ്ങിപൊട്ടുന്ന മനസ്സുമായി അവളെത്തുമ്പോഴേക്ക് മറുതലക്കല്‍ കാശ് തീര്‍ന്ന സങ്കട ഹരജിയും എറ്റു വാങ്ങി വീണ്ടും തന്റെ പതിവ് റോളിലേക്ക്....

ചെയ്താലും സഹായിച്ചാലും പറഞ്ഞാലും പുഞ്ചിരിക്കാന്‍ മടിക്കുന്ന മുഖങ്ങള്‍. എങ്കിലും വേദനയുടെ തീ ചൂളയിലും പ്രിയപെട്ടവന്റെ ഓര്‍മ്മകള്‍ മാത്രമാണ് കുഞ്ഞുമോളുടെ ഉമ്മാക്ക് അല്‍പ്പാശ്വാസം നല്‍കിയത്. ഇന്ന് എല്ലാ വേദനകളും  വിരാമമിടാന്‍ പോകുന്നു.
നിമിഷങ്ങള്‍  വിട്ടകലുന്നില്ല എന്ന് തോന്നി പോകുന്നു. മോഹങ്ങളുടെ പൂമൊട്ടുകള്‍ അവളറിയാതെ പോലും വിടരാന്‍ വെമ്പി. പരിമളം വീശുന്ന പൂമൊട്ടുകളില്‍ പ്രിയപ്പെട്ടവന്റെ മുഖം ചിത്രശലഭം കണക്കെ പാറി പറക്കുന്നു.

വീട്ടുകാര്‍ ഒന്നടങ്കം വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാവുകയാണ്‌. കുഞ്ഞു മോളും ഉപ്പയെ വിളിക്കാന്‍ റെഡിയായിട്ടുണ്ട്. അവള്‍ ആദ്യമായി ഉപ്പയെ കണ്ടാല്‍ എന്ത് വിളിക്കണം എന്ന പരിഭവത്തിലാണ്.
സമയം നീങ്ങുന്നില്ല.

അവള്‍ പ്രാര്‍ഥിച്ചു “ഇലാഹീ.... കേടുപാടുകളില്ലാതെ ഇങ്ങെത്തിക്കണേ..”
അല്‍പം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകാനുള്ള വവണ്ടി എത്തി. പട്ടും പൊന്നും അണിഞ്ഞ് സുഗന്ധം പൂശി അവര്‍ കാറില്‍ കയറി. കുഞ്ഞു മോളും അവരുടെ കൂടെ പോയി. അവള്‍ കാഴ്ച്ച മറയും വരെ ഉമ്മാന്റെ   കണ്ണുകളിലേക്ക് നോക്കി.
ഉമ്മാനെ യാത്രക്ക് കുട്ടാന്‍ മടിച്ച ഉമ്മൂമയോട് അവള്‍ പരിഭവം കാട്ടി. അവള്‍ക്കും കാണില്ലേ പിതാവിനെ കുട്ടാന്‍ ഉമ്മയുടെ കൂടെ പോകാന്‍ ആഗ്രഹം. എന്ത് ചെയ്യാന്‍, ഒന്നും കുഞ്ഞുമോളുടെ ഉമ്മയുടെ തീരുമാനങ്ങള്‍ അല്ലല്ലോ.. കൂട്ടില്‍ അടച്ച കിളിയെ പോലെ കരിപുരണ്ട ചുവരുകളോട് സല്ലപിച്ച് നീങ്ങിയ വര്‍ഷങ്ങള്‍.. ഇനി പ്രിയന്റെ പുഞ്ചിരികളും സ്നേഹമായ തലോടലുകളും മാത്രം മതിയെനിക്ക് എന്ന് കരുതി അവള്‍ സമാധാനിച്ച് കാണും.
പ്രിയന്‍ കൂട്ടിന് ഉണ്ടായാല്‍ ദുഃഖങ്ങള്‍ ഈ പരിസരം തൊടില്ല എന്നാണ് കുഞ്ഞുമോളുടെ  ഉമ്മയുടെ സമാധാനം.

സമയം നീങ്ങി. ഓരോരുത്തര്‍ക്കും വേണ്ട പാചകങ്ങളുടെ തിരക്കിലാണ്. ഉമ്മയുടെ പൊടിയരികഞ്ഞിയും സഹോദരിയുടെ ചെമ്മീന്‍ അച്ചാറും റെഡിയായാല്‍ അല്‍പം ആശ്വാസം. എല്ലാം പാഞ്ഞ് പിടഞ്ഞ് തയ്യാറാക്കി. ഇനി കുളിക്കണം. കുഞ്ഞുമോളും ഉപ്പയും എത്തിയാല്‍ പിന്നെ ഒരുപാട് സന്തോഷം കാണും. അതെല്ലാം കേള്‍ക്കണം, ചിരിക്കണം. എല്ലാം കുഞ്ഞുമോളുടെ ഉമ്മയുടെ മനസ്സില്‍ കോട്ടയൊരുക്കി.
കുളി കഴിഞ്ഞെത്തുമ്പോള്‍ വീണ്ടും ടെലിഫോണ്‍ ശബ്ദം. ആരും ഇല്ലാത്ത കാരണം അവളുടെ  കയ്യിലെത്തുന്ന ആദ്യ കാള്‍ കയ്യിലെടുത്തു. മറുതലക്കല്‍
“ഇമ്മുവല്ലേ...”
ശബ്ദം അവളുടെ കാതുകളില്‍ ഇമ്പമുളവാക്കി. കുഞ്ഞു മോളുടെ പോന്നുപ്പ.
അവള്‍ ഓര്‍ത്തു നിന്നപോഴേക്കും വീണ്ടും ചോദ്യം.
“എന്താടീ മിണ്ടാതെ നില്‍കുന്നേ... ഞാന്‍ അവിടെ എത്താറായി. നീ എന്തെ.. എന്നെ കൂട്ടാന്‍ വന്നില്ല..”
“ഇക്കാ... ”
ആ വിളി അധികം ഉയര്‍ന്നില്ല. നാണത്തിന്റെ പൊടിക്കീറ് അവളുടെ മനസ്സ് പിടിച്ചെടുത്തു.
“നീ ഫോണ്‍ വെക്ക് പെണ്ണെ.. ഞാന്‍ വന്നിട്ട് പറയാം..”
"ഉം.."
അവള്‍ ഉടനെ കുളിക്കാന്‍ ബാത്രൂമില്‍ കയറി. ശരീരത്തിലുടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിന്‌ പോലും പാരിഹാസത്തിന്റെ നോട്ടം. പെട്ടന്ന് തന്നെ കുളി കഴിഞ്ഞ് പുറത്ത് ചാടി. ഇസ്തിരിയിട്ട് വെടിപ്പാക്കിയ വസ്ത്രം ധരിക്കുമ്പോള്‍ പുറത്ത് വണ്ടി വന്നതിന്റെ ആരവാരങ്ങള്‍..
കുട്ടികള്‍ വിളിച്ചു കൂവി..!!
"ഇക്ക വന്നൂ....”
ഇത് കേട്ട അവളുടെ നാണം വീണ്ടും പുറത്തു ചാടി. വാതിലിന് മറവില്‍ ഒളിഞ്ഞ് നിന്ന് അവള്‍ ആ മുഖം ശ്രദ്ധിച്ചു.
പ്രിയപെട്ടവന്‍..! സുന്ദരമായ ആ കണ്ണുകളില്‍ അവളെ കാണാനുള്ള കൊതിയുടെ തിരയടികള്‍ കാണാം. അല്‍പം തടിച്ചിട്ടുണ്ട്. കണ്ട് നിന്ന അവളുടെ ചുണ്ടുകള്‍ എന്തോ ഉറച്ച പോലെ മന്ത്രിച്ചു “ഇല്ല..! ഇനി പ്രിയനെ ഞാന്‍ തിരിച്ചയക്കില്ല”. വീട്ടുകാരും ബന്ധുക്കളും ഇക്കയെ കാണാനെത്തുന്ന ആവേശ തിമര്‍പ്പുകള്‍. നിമിഷങ്ങളും മണികൂറുകളും നീങ്ങി. എല്ലാം ഒരു പരിധി വരെ അവസാനിച്ച് തുടങ്ങി.
        
രാത്രി. കൊണ്ടുവന്ന സാധനങ്ങള്‍ക്കുള്ള ബഹളങ്ങള്‍. ഒരു കൂട്ടര്‍ക്ക് സന്തോഷവും മറൊരു കൂട്ടര്‍ക്ക്‌ കളറും ഭംഗിയും ഇല്ലാത്തതിന്റെ പരിഭവങ്ങളും. അതിനിടയിലാണ് കുഞ്ഞുമോള്‍ സ്വര്‍ണ മാലയും കൊണ്ട് ഉമ്മാക്ക് അരികില്‍ ഓടി വന്നത്. അവളുടെ സന്തോഷം കണ്ട്  മനസ്സ് നിറഞ്ഞു. ഓരോരുത്തരായി തനിക്കു കിട്ടിയ ഒഹരിയുമായി കിടപ്പറയിലേക്ക് നടന്നു.
രാത്രി അവള്‍ക്കായ് വീതിച്ചു കൊടുത്ത സമയം പന്ത്രണ്ട് മണിക്ക് ശേഷമാണ്. അപ്പോഴേക്കും അംഗസംഖ്യ കുടുതലുള്ള വീട്ടിലെ പാചകവും ക്ലീനിങ്ങും കഴിഞ്ഞ് കിടപ്പറയിലെത്തുമ്പോള്‍ വളരെ വൈകും. ഷീണിച്ച് തളര്‍ന്ന അവളുടെ കവിളുകളില്‍ പതിയെ തലോടി ഇക്കാ പറഞ്ഞു.
“വിഷമിക്കേണ്ടാ. നിന്നെ ഞാന്‍ അക്കരെക്കു കൊണ്ടു പോകും”.


മോഹങ്ങളുടെ ചങ്ങല കണ്ണികളടര്‍ന്നു. അവളുടെ കണ്ണുകളില്‍ ഒരു കുഞ്ഞു മീന്‍ പോലെ ആ മുഖം നീന്തി കൊണ്ടിരുന്നു. പതിയെ ഒരു വാടിത്തളര്‍ന്ന പൂവിതള്‍ പോലെ അവള്‍ ആ ചിറകിനടിയില്‍ മയങ്ങി. ഇനിയും ഒരുപാട് പ്രതീക്ഷകളുമായി..

Wednesday, February 02, 2011

കൂനന്‍ പാറ

പുലര്‍ച്ചെ..
മഞ്ഞുമൂടിയ പാതയില്‍ ഇരുവശത്തും തലയെടുപ്പോടെ നില്‍ക്കുന്ന മരങ്ങള്‍. മരത്തിന് ചുവട് നിറയെ ഉണങ്ങി വീണ ഇലകള്‍. കറുത്ത് നീണ്ട റോഡിലുടെ മഞ്ഞിനെ കീറി മുറിച്ച് വണ്ടി നീങ്ങി. പട്ടണത്തിന്റെ കാഴ്ചകള്‍ കണ്ട് മടുത്ത കണ്ണിന് അതീവ കുളിര്‍മ.
“സത്യാ....” അമ്മയുടെ വിളിയാണ്
“എന്താ അമ്മെ.....”
“മോളെ നീ എങ്ങനെ ഈ തണുപ്പില്‍ ഇവിടെ കഴിയും”
“അതിനെന്താ അമ്മെ കുഞ്ഞമ്മയും നീതുവും ഇല്ലേ... അവരെല്ലാം ഇവിടെയല്ലേ കഴിയുന്നത്‌
അമ്മ ധൈര്യമായി ഇരുന്നോ”.
മഞ്ഞിന്റെ മറ നീക്കി വണ്ടി നീങ്ങി. മനസ്സ് പതിയെ പറഞ്ഞു വെറുതെയല്ല നീതു പട്ടണത്തിലേക്ക് വരാത്തത് അവളുടെ ഈ നാടിനെ പിരിയാന്‍ അല്‍പം പ്രയാസം തന്നെ.... . കുഞ്ഞമ്മയുടെ മകളാണ് നീതു. അവളോടൊത്ത് ഗ്രാമത്തിന്റെ ശാലീന സൌന്ദര്യം ആസ്വദിക്കാനായി രണ്ടു ദിവസം ഇവിടെ ചിലവഴിക്കണം

ഓര്‍മകള്‍ക്ക് കടിഞ്ഞാണിട്ട് വണ്ടി പതിയെ നിന്നു. ഡ്രൈവര്‍ സാധനങ്ങള്‍ വണ്ടിയില്‍ നിന്നും ഇറക്കാന്‍ സഹായിച്ചു. എല്ലാം രണ്ടുപേരുടെയും കൈക്കുള്ളില്‍ ഒതുക്കി മുന്നോട്ടു നടന്നു. ഇടുങ്ങിയ ചെമ്മണ്‍ പാതയിലുടെ മുന്നിലേക്ക്‌ നടക്കുമ്പോള്‍ വീണ്ടും അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍. തണുപ്പുകൊണ്ടാല്‍ വരുന്ന അസുഖങ്ങളുടെ ലിസ്റ്റ് പുറത്ത് ചാടാന്‍ തുടങ്ങി.
“ദേ അമ്മേ.. വേദാന്തം മതിയാക്കി മുന്നോട്ടു നടന്നോളു”
നടത്തത്തിന് ഇടയില്‍ മുന്നുനാല് ഓടുമേഞ്ഞ വീടുകള്‍ കടന്നു പോയി. അതിനിടയിലാണ് പൂത്തു നില്‍ക്കുന്ന ഒരുപ്രായം ചെന്ന ഇലഞ്ഞി മരം കണ്ണില്‍ പെട്ടത് പുവിന്റെ സുഗന്ധം കാറ്റിന്റെ സഹായാത്രികയായ് എത്തുന്നുണ്ട് കാറ്റിന്റെ താളത്തിനൊത്ത് പൂക്കള്‍ നിലത്ത് പതിച്ച് കൊണ്ടേയിരുന്നു . കൊടും തണുപ്പിലും കുട്ടികള്‍ പൂക്കള്‍ പൊറുക്കിയെടുക്കുന്നു. തെങ്ങോല കൊണ്ടു മൊടിഞ്ഞു ഉണ്ടാക്കിയ കുഞ്ഞു വട്ടികളില്‍ അവര്‍ പൂക്കള്‍ ശേഖരിക്കുന്നു . കണ്ട് നിന്ന എന്റെ കണ്ണുകള്‍ അമ്മയിലെത്തി.
“അമ്മേ ഇതാണോ ആ ഇലഞ്ഞിമരം..?”
“ഉം” അമ്മ തലയാട്ടി.
അമ്മയുടെ പ്രണയം പുത്തുലഞ്ഞ ഇലഞ്ഞിച്ചുവട്. എല്ലാ ദിവസവും ഇവിടെ എത്തിയിരുന്ന അച്ഛനെ കുറിച്ച് അമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്. തണുപ്പുണ്ടായത് നന്നായി അല്ലെങ്കില്‍ വീണ്ടും ആ പഴയ ലൊവ് സ്റ്റോറി കേള്‍ക്കേണ്ടി വന്നേനെ...
“മോളെ സത്യാ....” അമ്മയുടെ വിളി.
“എന്താണമ്മേ..”
ദേ നോക്ക് ആ പാറയും പൊളിഞ്ഞു തുടങ്ങിയ കുഞ്ഞു ക്ഷേത്രവും”
“ഉം.. ഉം... മതി മതി” സത്യ അമ്മയുടെ വാക്കുകളെ തടഞ്ഞു.
“എന്റമ്മേ അതിന്‍റെ മരവിലിരുന്നു അമ്മയുടെ കൈകളില്‍ അച്ഛന്‍ കിസ്സ് ചയ്തു. ഇതല്ലേ..? എത്ര പ്രാവശ്യം പറഞ്ഞതാ അമ്മെ...” അമ്മയുടെ ജാള്യത നിറഞ്ഞ മുഖംനോക്കി.
“അല്ല മോളെ അതല്ല ആ പാറക്ക് ഒരു വിശേഷതയുണ്ട്. സത്യ അമ്മയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. “ഉം... എന്തമ്മേ.. പറ..”
അമ്മ തുടര്‍ന്നു. “ആ പാറ കാണുന്നില്ലേ..?”
ഈവിവരണം കേട്ട് പൂക്കള്‍ പെറുക്കുന്ന കുട്ടികള്‍ അടുത്ത് വന്നു. “എന്താ ആ പാറക്ക് വിശേഷം?”
കുട്ടികളും ചോദ്യം ഉന്നയിച്ചു. അമ്മ വിശദീകരിച്ചു. മനസ്സും കണ്ണും അമ്മയിലേക്ക്‌ പതിഞ്ഞു. തണുപ്പ് കുറഞ്ഞ് തുടങ്ങി. സുര്യന്‍ പതിയെ മഞ്ഞിന്റെ മുഖം മുടി നീക്കി.

അമ്മയുടെ കൌമാര പ്രായം, പൂക്കള്‍ പെറുക്കാന്‍ രാവിലെ തന്നെ ഇവിടെ എത്തുമായിരുന്നു. പൂക്കള്‍ പെറുക്കി മാലകോര്‍ത്ത്‌ തൊട്ടടുത്തുള്ള ചീരു മുത്തശ്ശിക്ക് കൊടുക്കല്‍ പതിവാക്കി. അവര്‍ക്ക് ഇലഞ്ഞി പൂക്കള്‍ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു. തനിച്ച് താമസിക്കുന്ന ചീരു മുത്തശ്ശി രാവിലെ മാലയുമായി ചെല്ലുന്ന എന്റെ വിളികേട്ടാണ് ഉണര്‍ന്നിരുന്നത്. ഒരുദിവസം പൂക്കള്‍ പെറുക്കാന്‍ വന്ന എന്നെ നങ്ങേലി മാളൂന്റെ മകന്‍ ബാലന്‍ കേറി പിടിച്ചു. കരഞ്ഞു ഓടിയ ഞാന്‍ വിവരം വീട്ടില്‍ ധരിപ്പിച്ചു. വളരെ ദേഷ്യക്കാരനായ അച്ഛന് ശുണ്ടി മൂത്തു. ബാലനെ രണ്ട് പൊട്ടിക്കണം എന്ന വാശിയോടെ അച്ഛന്‍ നിന്നു. ഇത് മണത്തറിഞ്ഞ ബാലന്‍ പകല്‍ സമയങ്ങളില്‍ മുങ്ങി നടന്നു. ദിവസങ്ങള്‍ കടന്നു പോയി. ബാലനെ ആരൊക്കെയോ എവിടുന്നൊക്കെയോ കണ്ടു എന്നുള്ള വിവരം അച്ഛനില്‍ എത്തി. പ്രായപൂര്‍ത്തിയായ തന്റെ മകളെ കേറി പിടിക്കാന്‍ ഇനിയവന് ധൈര്യം ഉണ്ടാകരുത് എന്ന വാശിയോടെ ഒരു ദിവസം രാത്രി അച്ഛന്‍ ബാലന്റെ വരവും കാത്തു ഇലഞ്ഞി മരത്തിന്‍ മറവില്‍ പതിഞ്ഞിരുന്നു.

രാത്രി കാലങ്ങളില്‍ അവിടേക്ക് പോകാന്‍ ആരും ഭയക്കാറുണ്ട്. കുനന്‍ പാറയില്‍ പ്രേതബാധ ഉണ്ടെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. ഇതൊന്നും വകവെക്കാതെ ഇരയെ കാത്തു കിടക്കുന്ന സര്‍പ്പം പോലെ അച്ഛന്‍ ഇരിപ്പ് തുടര്‍ന്നു. ചുറ്റും വീക്ഷിക്കുന്ന അച്ഛന് ഇടയ്ക്കു ആരോ പിന്നില്‍ നിന്നും വിളിക്കും പോലെ തോന്നി. ചുറ്റും നോക്കി. അതാ കുനന്‍ പാറയില്‍ ഇരിക്കുന്നു ദിവാകരന്റെ മരിച്ചു പോയ മകള്‍ ദേവയാനി. അത്ഭുതത്തോടെ അച്ഛന്‍ ആ രൂപത്തെ നോക്കി. തിളങ്ങുന്ന കണ്ണുകള്‍. നീണ്ടു നിവര്‍ന്ന് കാറ്റില്‍ പാറുന്ന മുടിയിഴകള്‍. അവള്‍ ഭംഗിയുള്ള ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചു. ആരെയും അടുപ്പിക്കുന്ന സൌന്ദര്യം കണ്ട് നിന്ന അച്ഛന് ബാലന്റെ ചിന്തയില്‍ നിന്നും തല്‍കാലം വിരാമമിട്ടു. പതിയെ ദേവയാനിയുടെ രൂപത്തിന് അടുത്തെത്തി “ദേവയാനീ ..മോളെ നീ..” അച്ഛന്‍ അടുത്ത് എത്തിയപ്പോള്‍ പെട്ടന്നു ചിരി അട്ടഹാസമായി മാറി. നോക്കി നില്‍കുന്നതിനിടെ അവള്‍ ആ പാറയില്‍ ശക്തിയായി തലതല്ലി. കണ്ട് നിന്ന അച്ഛന് സഹിച്ചില്ല. അവളുടെ രൂപത്തെ പിടിച്ചു നിര്‍ത്താന്‍ ചെന്ന നിമിഷം കൂര്‍ത്ത പല്ലുകളും നഖവും കാണിച്ച് അച്ഛനെ അവള്‍ ഭയപ്പെടുത്തി. കണ്ട് നിന്ന അച്ഛന്‍ ഒരലര്‍ച്ചയോടെ നിലത്തേക്ക് പതിച്ചു.

ഇതൊന്നുമറിയാതെ പാതിരാത്രി റോഡിലുടെ പതിയെ നടന്ന് വരുന്ന ബാലന്‍ അലര്‍ച്ച കേട്ട് കുനന്‍ പാറയുടെ അടുത്തെത്തി. ബാലന്റെ വരവ് കണ്ട് മരങ്ങള്‍ക്കിടയിലുടെ ആരോ ഓടി മറയുന്ന പോലെ ബാലന് തോന്നി. വീണു കിടക്കുന്ന അച്ഛനെ നോക്കി. തലക്കും കയ്കളിലും ചെറിയ പരിക്കുകള്‍. കണ്ണു വെട്ടും മുന്‍പ് ബാലന്‍ ഓടിമറയുന്ന ആള്‍രൂപത്തെ പിന്തുടര്‍ന്നു. ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കുന്ന സ്ത്രീ രൂപം ഓടാന്‍ തുടങ്ങി. ബാലന്‍ അതിവെഗതയോടെ ഓടി ആ രൂപത്തെ പിടികുടി. രക്ഷപെടാന്‍ കിണഞ്ഞ്‌ ശ്രമിക്കുന്നതിനിടെ അവളുടെ മുഖം മുടി താഴെ വീണു. ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ലാത്ത രൂപം. ബാലന്‍ ആ രൂപത്തെ മുഖം നോക്കി രണ്ട് പൊട്ടിച്ചതും രഹസ്യങ്ങളുടെ കലവറകള്‍ തുറക്കാന്‍ തുടങ്ങി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗ്രാമത്തിലെ ആചാരമായിരുന്നു മൃഗ ബലി. ദേവിസ്നേഹം പിടിച്ചു വാങ്ങാന്‍ അവര്‍ കോഴികളെ ബലികൊടുത്ത് കൂനന്‍ പാറയില്‍ രക്തം തെളിച്ചു. ബലിക്കല്ലായ കുനന്‍ പാറക്കു ചോരയുടെ മണം വന്ന് തുടങ്ങി. ആ ഇടക്കാണ് ദിവാകരന്റെ മകള്‍ ദേവയാനി അവിഹിത ഗര്‍ഭം ധരിച്ചുവെന്നറിഞ്ഞ് നാട്ടുകാര്‍ അവളേയും കുടുംബത്തേയും ഒറ്റപെടുത്തി. വിഷമം സഹിക്കാതെ വരുമ്പോള്‍ അവള്‍ ഈ ക്ഷേത്രത്തില്‍ വന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു ദിവസം അമ്പലത്തിലെത്തിയ ദേവയാനിയെ ആരോ ഈ കുനന്‍ പാറയില്‍ കിടത്തി കഴുത്തറുത് കൊന്നു. അന്ന് മുതല്‍ക്കെ നാട്ടുകാര്‍ ഭയന്നു. അവര്‍ തമ്മില്‍ പറഞ്ഞു “ദേവയാനി പ്രേതമായി വരും”
കുട്ടികള്‍ അത് കേട്ട് ഭയന്നു. ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ഈ കഥയില്‍ വീണു വയറു നിറയെ ഉണ്ടു.

ഈ കുപ്രചാരണം ചിലര്‍ വിലക്ക് വാങ്ങി രാത്രികാലങ്ങളില്‍ അവിടെ ചുവന്ന പ്രകാശത്തില്‍ വെളുത്ത സുന്ദരിമാര്‍ നൃത്തമിട്ടു. രാത്രിനേരം ലഹരിയില്‍ മതിമറന്ന കാപാലികന്മാര്‍ ഇവിടേയ്ക്ക് ആളുകള്‍ വരാതിരിക്കാനായി ഒരു യക്ഷി രൂപം ചമയിച്ചു കുനന്‍ പാറക്കു തൊട്ടരികില്‍ കാവല്‍ നിര്‍ത്തി. രതി മുര്‍ച്ചയില്‍ താണ്ഡവമാടുന്ന കഴുകന്മാരുടെ മുഖം മുടി ഇന്ന് കാറ്റില്‍ പറന്ന സന്തോഷത്തോടെ ബാലന്‍ വിളിച്ചു കൂവി. ഇരുട്ടിനെ തുളച്ച് അവ നാടുകാരുടെ ചെവിയിലെത്തി. വീടുകളില്‍ ലൈറ്റ് തെളിഞ്ഞു. നാട്ടുകാര്‍ ഓടിയെത്തി. വേട്ട മൃഗങ്ങളെ ശരിക്കും പെരുമാറി നിയമ പാലകര്‍ക്ക് കാഴ്ച വെച്ചു. പരിക്ക് പറ്റിയ അച്ഛനെ ഹോസ്പിറ്റലിലും എത്തിച്ചു. നാട്ടുകാര്‍ പിരിഞ്ഞു. അന്നുതൊട്ട് ബാലനോടുള്ള അച്ഛന്റെ ദേഷ്യവും മാറികിട്ടി.

അമ്മയുടെ കഥകള്‍ എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ പൂക്കള്‍ പെറുക്കിയ കുട്ടികള്‍ കയ്യിലെ ഇലഞ്ഞിപൂക്കളില്‍ അല്‍പ്പം കൂനന്‍ പാറയില്‍ നിക്ഷേപിച്ചു. കാലം മായ്ച്ച കഥകളുടെ നൊമ്പരവുമായ് ഞാനും അമ്മയും നീതുവിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു. അമ്മയുടെ പിന്നാലെ നടക്കുമ്പോഴും കൂനന്‍ പാറയും ദിവാകരന്റെ മകള്‍ ദേവയാനിയും മനസ്സിനെ വേട്ടയാടി.