Friday, December 31, 2010

കല്ലെറിഞ്ഞോളൂ.. ദേ ആ ചാക്ക് നിറയും വരെ

സൗദി സമയം ഒരു മണി.
ഇന്നലെ പെയ്ത മഴയില്‍ വന്ന ചറിയ സുഖമുള്ള തണുപ്പ്. ബെഡ്ഡില്‍ കിടന്ന് അല്‍പം ബ്ലോഗ്‌ വായന. അക്‌ബര്‍ക്കാന്റേയും തണലിന്റേയും വിന്‍സന്റിന്റെ പേടി പോസ്‌റ്റും വായിച്ചു. കമന്റി. പിന്നീട് ചറപറാ ഞാനെഴുതുന്ന ‘ചെറുതേനി‘ലൊന്ന്  കയറി. ശേഷം മിഴിനീരിലെ കമന്റുകളുടെ വായന. എല്ലാം കഴിഞ്ഞ് ഓരോന്ന് ഓര്‍ത്ത് കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പിന്നീടുള്ള രംഗങ്ങള്‍ ഇങ്ങനെ ...
പുലരി. വലിയൊരു സ്കൂള്‍ കെട്ടിടത്തിന്റെ മുറ്റത്ത് അനേകായിരം ബോര്‍ഡുകള്‍. ഓരോന്നിലും ഓരോ കുറിപ്പുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഓരോ ബോര്‍ഡിലും തിളങ്ങുന്നതും കളര്‍ഫുള്ളും ആയ തലക്കെട്ടുകള്‍. ഓരോന്നിന്റേയും മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു. വായിക്കുന്നു. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് റിസള്‍ട്ട് അറിയാന്‍ വേണ്ടി ചുമരില്‍ ഒട്ടിച്ച പേപ്പറില്‍ തന്റെ പേരുണ്ടോ എന്ന് തിക്കി തിരക്കി നോക്കിയത് പോലെ ഞാനും എത്തി നോക്കി. ഒന്നു രണ്ടു ബോര്‍ഡുകളുടെ  അടുത്ത് നില്‍ക്കുന്നവര്‍ പുഞ്ചിരിക്കുന്നുണ്ട്‌. മറ്റുള്ളതില്‍ ആളുകള്‍ ഇല്ലാതില്ല. ചിലതില്‍ ദേഷ്യത്തോടെ നോക്കി പോകുന്നവര്‍. പക്ഷെ അപ്പുറത്തുള്ള  ഒരു ബോര്‍ഡില്‍ നോക്കുന്നവരുടെ കയ്യില്‍ കല്ലുകളും വടികളും ഒക്കെ കാണുന്നു. അതില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍, വെറുതെ കല്ലെറിയാന്‍ കൊട്ടേഷന്‍ ഏറ്റെടുത്തവരാണെന്ന്  തോന്നുന്നു. അത് കണ്ട് ഞാനും അവിടേക്ക് ചെന്നു. അയ്യോ... ആ ബോര്‍ഡിലെ പേര്‌ എനിക്ക് ശരിക്കും ഞെട്ടലുണ്ടാക്കി "മിഴിനീര്‍" അങ്ങിങ്ങായി അടക്കം പറച്ചിലുകള്‍.
“അല്‍പം കൂടുതലാ ഒന്ന് ശരിയാക്കണം”
ഞാന്‍ തലയിലുള്ള ഷാള്‍ എടുത്ത്‌ മുഖം ഭംഗിയായി മറച്ച് അവരുടെ അടുത്തെത്തി.
“ഹെലോ.... എന്താ ഇവിടെ പ്രശ്നം”
“അല്ല ഞങ്ങള്‍ വെറുതെ തള്ളി നോക്കുകയാ. ബോര്‍ഡും എടുത്ത്‌ പോയാലോ..”
“അപ്പൊ നിങ്ങള്‍ക്കെന്ത് നേട്ടം...”
“നേട്ടമല്ല. ആ പൂങ്ങാട്ടെ ദാസന്റെ പെണ്ണിനെ ലാസറിക്ക വീട്ടില്‍ പിടിച്ചിരുത്തിയാല്‍ മറ്റുള്ള സ്ത്രീകളൊക്കെ അതും കണ്ട് അകത്തിരുന്നാല്‍....!!!!!! പിന്നെന്തിന്‌ ഈ  ലോകം...”
“അതിനിപ്പോ എന്തുണ്ടായി”
“അതെല്ലേ ഉണ്ടായത്. ഇവിടെ ഒരുത്തി അവളെ അകത്ത് ഇരുത്തിയിരിക്കാ..”
അതിനിടയില്‍ ചാടി വന്ന് മറ്റൊരുവന്‍
“ലാസറിക്ക കഥ പറഞ്ഞപ്പോള്‍ ‘പണ്ട് പണ്ടൊരു നാട്ടില്‍‘ എന്ന ഡയലോഗ് ഉണ്ടായില്ല. അതെങ്ങനെ ശരിയാകും. കയ്യാമം വെക്കണം”. ഇതവന്റെ വാശി
ഇങ്ങനെയുള്ള വാക്ക് തര്‍ക്കം.

നല്ലൊരു കാഴ്ച കണ്ട് നിന്ന് അല്‍പ്പം ചിരിച്ചു.
അതിനിടയില്‍ ദൂരെ അടുത്ത ബോഡില്‍ ഒരാള്‍ അമിതാവേശത്തോടെ സുവിശേഷം ഓതുന്നു.
“ആമേന്‍. ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
മിഴിനീര്‍ എന്റെ ബോഡായതിനാല്‍ കൂട്ടത്തില്‍ ഞാനും പറഞ്ഞു വലിയൊരു ആമേന്‍. “ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
പ്രാര്‍ഥന കഴിഞ്ഞ് കല്ലെറിയുന്നവരുടെ നേരെ മുഖാവരണം മാറ്റി ഞാന്‍ പറഞ്ഞു.
“കല്ലും വടിയുമൊക്കെ താഴെ ഇട്ടൊളൂ. പുറത്ത് മഴ പെയ്യുന്നു. ഇടി വെട്ടി ലാപ്പടിച്ച് പോയാല്‍ ഈ ബോര്‍ഡും കാണില്ലാ തല്ലും കാണില്ല. ഇന്നിനി അടി ആര്‍ക്ക് വേണ്ടി. ഇനിയും വേണമെങ്കില്‍  മൂലയിലിരിക്കുന്ന ആ ചാക്കിലേക്ക് എറിഞ്ഞ് പഠിക്ക്. എറിയുമ്പോള്‍ ആദ്യം എറിഞ്ഞവന്റെ ഉന്നം നോക്കി തെന്നെ എറിഞ്ഞ് പഠിക്കുക. ആദ്യാമനേക്കാള്‍ നന്നാവും വഴിയെ.
എന്നെ ഇനി നാളെ കാണാം. സലാം“

യാത്ര പറഞ്ഞ് പിരിയും മുമ്പേ മക്കളുടെ വിളി.
“ഉമ്മാ.....”
ഉറക്കത്തില്‍ നിന്നെന്ന പോലെ മക്കളോട്  പറഞ്ഞു
“മിണ്ടാതിരിക്കിനെടാ. ഈ ബോഡൊന്ന് പിടിച്ച് നിര്‍ത്തീട്ട് വരാ...”
“ബോര്‍ഡും പിടിച്ച് നിന്നോ...  മൊബൈല്‍ അടിക്കുന്നത് കേള്‍ക്കുന്നില്ലേ..”
ബോഡെല്ലാം തട്ടിമാറ്റി ഫോണിലേക്ക്...
മറുതലക്കല്‍ നിന്നറിഞ്ഞ സന്തോഷ വാര്‍ത്ത....... (വഴിയെ പറയാം)


*****എന്റെ നല്ല കൂട്ടുകാരേ, നിങ്ങളെന്നെ തിരിച്ചറിയുക*****

Wednesday, December 29, 2010

എന്റെ ഉള്‍തുടിപ്പുകള്‍

മിഴിനീര്‍. ഇതെന്റെ ലോകം. എന്റെ പ്രിയപ്പെട്ട ലോകം. അക്ഷര കൂട്ടുകള്‍ നിറയുന്ന എന്റെ ഹൃത്തടം ഇടയ്ക്കിടയ്ക്ക് ഞാനിവിടെ തുറന്നുവിടുമ്പോള്‍...
ബുലോകത്തെ ഓരോ വായനക്കാരനും നല്‍കിയ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ എന്നെ സന്തോഷത്തിലും ദുഖത്തിലും അകപ്പെടുത്താറുണ്ട്.

എല്ലാം കഴിഞ്ഞ്‌ യാത്രയാകാനിരിക്കുന്ന രണ്ടായിരത്തി പത്തിനോട് ഞാനും നിങ്ങളും വിടപറയാന്‍ സമയം അടുത്ത് തുടങ്ങി.

ഒരു പുതുവര്‍ഷ കാര്‍ഡിലൂടെയും ഇമെയിലൂടേയും മറ്റുള്ള രീതിയിലൂടേയും നമ്മള്‍ പുതുവര്‍ഷത്തെ അനുമോദിക്കുമ്പോള്‍ നമുക്കും ഈ പുതുവര്‍ഷം ഒരു പുതു ജന്മം ആക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബൂലോകം നമുക്ക് ഗൂഗിള്‍ തന്ന ഒരു വലിയ സംഭാവനയാണ്. നന്നായി എഴുതുന്നവരും എഴുതി തുടങ്ങുന്നവരും എഴുത്തറിയാതെ മറ്റുള്ളവര്‍ എഴുതുന്നത്‌ കണ്ട് ബ്ലോഗിങ്ങിനോട് ഉള്ള അമിത താല്പര്യം കാരണം ബ്ലോഗില്‍ എത്തിപ്പെട്ടവരും നമുക്കിടയില്‍ ഉണ്ട്. ആണോ, പെണ്ണോ, വയസ്സനോ, വയസ്സിയോ, ചെറുപ്പമോ, കൌമാരമോ, എന്നുള്ള വകതിരിവില്ലാതെ നമുക്ക് എല്ലാവരേയും ബ്ലോഗര്‍ എന്ന നിലയില്‍ മാത്രം കാണാന്‍ കഴിഞ്ഞാല്‍ അതാകും നല്ലതെന്ന് തോന്നുന്നു.

എന്റെ ഈ ഒരുവര്‍ഷത്തെ അനുഭവം എന്നെ ഒരുപാട് പഥങ്ങളിലൂടെ സഞ്ചരിപ്പിച്ചു. പരസ്യമായും രഹസ്യമായും എന്നെ കല്ലെറിഞ്ഞവരുണ്ട്. നിങ്ങള്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ടായോ ഇല്ലാതേയോ ഇരിക്കാം. ഇല്ല ഞാന്‍ തളര്‍ന്നില്ല കാരണം എഴുത്ത് ഞാന്‍ എന്റെ ജീവനോടൊപ്പം സ്നേഹിക്കുന്നു. ബൂലോകത്ത് ഞാന്‍ വായിക്കുന്ന രചനകള്‍ എന്റെ മനസ്സിന്‌ പിടിച്ചെങ്കില്‍ ഞാന്‍ അത് തുറന്ന് പറയുന്നു. തെറ്റ് കാണുമ്പോള്‍ അറിയുമെങ്കില്‍ തിരുത്തി കാണിക്കുന്നു. പിന്നെ കമന്റ്ബോക്സ്‌ അടച്ചുള്ള എഴുത്ത് എനിക്ക് താല്‍പര്യവും ഇല്ല. ഞാനോ നിങ്ങളോ എഴുതുന്ന എഴുത്തുകള്‍ പ്രൊഫൈലിലോ ഫ്രെണ്ട്ഷിപ്പിലോ നോക്കാതെ വിലയിരുത്തുക. ഒരു ബ്ലോഗര്‍ അവന്റെ സൃഷ്ടികള്‍ പുറത്ത് വിട്ടാല്‍ നിങ്ങള്‍ കഥയില്‍ എഴുതിയ ആനയുടെ കൊമ്പ് എന്തുകൊണ്ട് വളഞ്ഞില്ല, അല്ലെങ്കില്‍ കഥാനായിക എന്തിന് ചിരിച്ചു, ലാസരിക്ക എന്തിന സിഗരറ്റ് വില്‍ക്കുന്നു, അപരിചിതന് ലാസരിക്കാന്റെ പേര് എങ്ങനെ മനസിലായി ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി പറയാന്‍ അത് എഴുതിയ ആളുകള്‍ക്ക് കഴിഞ്ഞേക്കും ഒരു കഥ മനസ്സില്‍ പതിയുമ്പോള്‍ തന്നേ കഥാപാത്രമായി എഴുതുന്ന ആള്‍ മാറികഴിയുന്നതാണ് എന്റെ അനുഭവം. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ കഴിയും. പക്ഷെ ബ്ലോഗിലൂടെയുള്ള മറുപടികമെന്റുകള്‍ കൂടുതലാവുമ്പോള്‍ സ്വയം മോശം തോന്നുന്നു. ഒരു വായനയോട്/എഴുത്തിനോട് നീതി പുലര്‍ത്തുന്ന ആള്‍ക്ക് ആ രീതിയിലുള്ള കമെന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറുമുണ്ട്. അല്ലാതെയുള്ള കമെന്റുകള്‍ മറുപടിക്ക് പ്രസക്തമല്ല. ഒരു നല്ല വായനക്കാരനേയും എഴുത്തിനെ സ്നേഹിക്കുന്നവനേയും ഒരു കമെന്റ് കാരനിലൂടെ നമുക്ക് അറിയാന്‍ സാധിക്കും.

ഒരു കഥയോ കവിതയോ ആകട്ടെ എഴുതുന്ന ആളുടെ സകല ജോലിത്തിരക്കിനിടയില്‍ നിന്നും ഉള്ള സമയം കണ്ടെത്തി ബ്ലോഗില്‍ പകര്‍ത്തുന്നതാവാം. അനുഭവം വെച്ച് പറയുന്നു. “വിമര്‍ശനങ്ങള്‍ ആവാം അത് എഴുത്തിനെ വളര്‍ത്താന്‍ അല്ലാതെ തളര്‍ത്തുന്നത് ആവാതിരിക്കുക. ഇല്ലാത്ത കാര്യം പറഞ്ഞു വിമര്‍ശിക്കുമ്പോള്‍ നമുക്ക് എന്ത് നേട്ടം. ഇതൊരു രചനയെ നശിപ്പിക്കലല്ലേ”

എന്‍റെ എഴുത്തുകളിലൂടെ ഞാന്‍ പാവമെന്നോ കുളസ്ത്രീ എന്നോ നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്തേണ്ടതുണ്ടോ..? ഇല്ലെന്ന് തന്നെ എനിക്ക് തോന്നുന്നു. പ്രൊഫൈല്‍ ചിത്രമോ സ്വഭാവമോ വലിപ്പമോ അവിടെ പ്രസക്തമല്ല. എഴുതുന്നത്‌ കുഞ്ഞു കുട്ടികളാണെങ്കിലും വയസ്സനാനെങ്കിലും കൌമാരക്കാരനാണെങ്കിലും നല്ല എഴുത്തിനെ ബഹുമാനിക്കണം. അപ്പോഴാണ്‌ എഴുത്തുകള്‍ വളരുന്നത്‌.

നമ്മുടെ വലിയവലിയ എഴുത്തുകാരെ എടുത്ത് നൊക്കൂ... അവരുടെ പുസ്തകങ്ങളിലും മറ്റും വരുന്ന വാക്കുകള്‍ പുതു തലമുറക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതും കഴിയുന്നതും കാണാം. എന്ന് വെച്ച് നാം കല്ലെറിയുമോ...? അവയെല്ലാം അവരിലെ സര്‍ഗ വാസനയുടേയും ഹൃത്തുടിപ്പിന്റെയും സുഗന്ധമായല്ലേ നാം അതിനെ കാണുന്നത്.

ഈ അടുത്തുണ്ടായ എന്റെ അനുഭവങ്ങള്‍ വലുതാണ്‌. ഞാന്‍ ആ വ്യക്തികളെ ബഹുമാനിക്കുന്നു. എങ്കിലും പറയാതെ വയ്യ! നല്ലവരായ ഒത്തിരി കൂട്ടുകാര്‍ ഉള്ള ഈ ബൂലോകത്ത് എഴുതി തെളിയാന്‍ ഇനിയും ഒരുപാട് ദുര്‍ഘടമായ വഴികള്‍ താണ്ടണം എന്ന് അറിയാവുന്നത് കൊണ്ടും, എഴുത്തിനെ അമിതമായി സ്നേഹിക്കുന്നത് കൊണ്ടും ഗൂഗിള്‍ ഈ പേജു ഇല്ലാതാക്കുന്നത് വരേയും ബൂലോകത്ത് ഞാന്‍ എഴുതികൊണ്ടേ ഇരിക്കാന്‍ തീരുമാനിച്ചു. എഴുത്ത് വരാതിരിക്കുമ്പോള്‍ ബൂലോകരോട് തുറന്ന് പറയുകയും ചെയ്യാം. എല്ലാ സ്നേഹിതരോടും ഒരിക്കല്‍ക്കൂടി പറയുന്നു ഞാന്‍ ഒരു എഴുത്ത് കാരിയോ വിവരക്കാരിയോ അല്ല. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്നനിലയില്‍ കാണുകയും വിലയിരുത്തുകയും ചെയ്യുക.


പുതു വര്‍ഷം എന്നേയും നിങ്ങളേയും നന്മയുള്ളവരാക്കട്ടെ..!
പിരിയാനിരിക്കുന്ന രണ്ടായിരത്തി പത്തിനോട് സങ്കടത്തോടെ യാത്ര പറയുന്നതിനോടൊപ്പം ഉര്‍ജ്വസ്വലനായി പറന്നെത്തുന്ന രണ്ടായിരത്തി പതിനോന്നിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നല്ല മനസ്സോടെ ഞാനും നിങ്ങളുടെ കൂടെ ഈ ബൂലോകത്ത് ഇനിയും.......

Sunday, December 26, 2010

പൂങ്ങാടിന്റെ ദാസന്‍

മൂകത വിഴുങ്ങിയ അന്തരീക്ഷം. അംബരചുമ്പികള്‍ പോലെ കാറ്റാടി മരങ്ങള്‍. കയ്യിലെ ബാഗിന് അല്‍പ്പം കനം തോന്നി. സാരിത്തലപ്പ് കാറ്റില്‍ പറക്കാതിരിക്കാന്‍ പല്ലുകള്‍ കൊണ്ട് കടിച്ച് പിടിച്ച് ഇടുങ്ങിയ ഇടവഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഒരു നിശ്ചയവും ഇല്ല. ഈ യാത്ര എങ്ങോട്ട്... ചോദ്യങ്ങള്‍ സ്വയം തന്നെ....!!!

നാല്‍കവലയിലെ കടത്തിണ്ണയില്‍ ഇരുന്ന്‌ മൂന്നുനാല് പേര്‍ രാഷ്ട്രീയ വിളവെടുപ്പുകളുടെ അമിതമായ സംസാരം. അവള്‍ കടയിലേക്ക് കയറാന്‍ മടിച്ചില്ല. ലാസറിക്ക കടലാസുകവര്‍ ഒട്ടിക്കുന്ന തിരക്കിലാണ്. അവളെ കണ്ടിട്ടാവാം തല ഉയര്‍ത്തി നോക്കി. മുഖത്തെ വലിയ കാലുള്ള കണ്ണട ശരിയാക്കി വെക്കുന്നതിനിടെ ലാസറിക്കാന്റെ ചോദ്യം
“മോളെങ്ങോട്ടാ...”
കേട്ടത് ഭാവിക്കാത്ത പോലെ അവള്‍ അയാളോട് പറഞ്ഞു.
“ഇക്കാ എനിക്കൊരു പത്ത് രൂപ തരാനുണ്ടോ..”
“എന്തേ നിനക്ക് ആ വീട്ടില്‍ നിന്നൊന്നും തന്നില്ലേ... ദാസന്റെ അനിയന്‍ ആ തല തെറിച്ച ചെക്കനില്ലേ അവിടെ...”

“ഒരുമ്പെട്ടോളാ ആ ദാക്ഷായണി. ആ ഓണം കേറാ മലേന്ന് നിന്റെ ദാസന്റെ തന്ത അവരെ കെട്ടി എഴുന്നള്ളിക്കുമ്പോള്‍ അവളുടെ മേലും ഇല്ലായിരുന്നു ഒരുതരി പൊന്ന്”
ലാസറിക്ക നീട്ടിയ പത്ത് രൂപയും വാങ്ങി കണ്ണുകള്‍ തുടക്കുന്ന അവളോട്‌ ലാസറിക്ക പറഞ്ഞു ”വേണ്ട കണ്ണീരൊന്നും വേണ്ടാ.... ഞാന്‍ എന്ത് തന്നാലും ദാസന് പകരാവൂല. ഇയ്യ്‌ എങ്ങോട്ടാ യാത്ര എന്ന്വെച്ചാല്‍ നടന്നോ”
അവള്‍ അല്‍പം അകലെയായി റോഡിലേക്ക് നീങ്ങി നിന്നു.

“എന്തൊക്കെയാ ലാസറിക്കാ ഈ പറേണത്”.
കടത്തിണ്ണയിലേ ചാരു ബെഞ്ചിലിരിക്കുന്ന ലത്തീഫിന്റെ ചോദ്യം.
“ഇത് മ്മടെ ദാസന്റെ പെണ്ണാ ലത്തീഫേ. നമ്മടെ നാടിനും നാട്ടാര്‍ക്കും വേണ്ടിട്ടാണല്ലോ ദാസന് ശത്രുക്കളുണ്ടായത്. വടക്കേ കാട്ടിലൂടെ അന്ന് ദാസാന്റെ കൂടെ നടന്ന് പോകുമ്പോ നാടിന്റെ വികസനം മാത്രായിരുന്നു അവന്റെ നാവില്‍.  മഴ പെയ്‌ത് കുണ്ടും കുഴിയുമായ ചെമ്മണ്ണ് റോഡ്‌ ടാറിട്ടതാക്കാന്‍ ദാസന്‍ കണ്ട മോഹം ചെറുതായിരുന്നോ... പഞ്ചായത്തീന്ന് റോഡും പൈപ്പ് വെള്ളോം പൊരേം കിട്ടുമെന്ന്‍ കരുതിയ ഞമ്മക്കാ തെറ്റീത്. അന്ന് മ്മടെ ദാസനുണ്ടാര്‍ന്നപ്പോ ഏമാന്‍മാരെ കയ്യിലെടുത്ത് കാര്യം സാധിക്കാന്‍ അവന്റെയൊരു മിടുക്ക് അസാധ്യം തന്നെ... ന്നാലും.. ഇല്ല ദാസനെ പോലെ വേറേ ഒന്ന് ഈ ചുറ്റുവട്ടത്ത്“
ലാസറിക്കാന്റെ ദാസനോടുള്ള പ്രണയം മുമ്പേ തന്നേ പൂങ്ങാട്‌ ദേശക്കാര്‍ക്ക് സുപരിചിതമാണ്.

അന്നൊരു തിരിമുറിയാത്ത മഴയത്ത് പൂങ്ങാട് ദേശം മുഴുവന്‍ ഇരുട്ട് വിഴുങ്ങി. കാറ്റടിച്ച് കറണ്ട് കമ്പിയില്‍ വീണ മരങ്ങള്‍. കുണ്ടും കുഴിയും വകവെക്കാതെ ഇടയ്‌ക്ക് പായുന്ന വാഹനങ്ങള്‍.
"ലാസറിക്കാ സിഗരറ്റ് ഉണ്ടോ ഒന്ന് എടുക്കാന്‍“
ലാസറിക്കാന്റെ പീടികയിലേ  മെഴുകുതിരി വെട്ടത്തിലേക്ക്  ഇരുട്ടില്‍ നിന്നും എത്തിനോക്കുന്ന രണ്ടു കണ്ണുകള്‍.
ഇരുട്ടില്‍ നിന്നും കണ്ട കോട്ട് ധാരിയോട് ലാസറിക്കാന്റെ തുറന്ന മറുപടി
"പിന്നെല്ലാണ്ട്... സിഗരറ്റല്ലെ ആകേള്ളത് മോനെ..“

ഇരുട്ടില്‍ തപ്പി ലാസറിക്ക അയാള്‍ക്ക്‌ സിഗരറ്റ് കൊടുത്തു. ചുണ്ടില്‍ ചേര്‍ത്ത കത്തിച്ച തീപ്പെട്ടിയുടെ വെളിച്ചത്തില്‍ അയാളുടെ കട്ടിയുള്ള മീശ ലാസറിക്കാന്റെ മിഴികളില്‍ തെളിഞ്ഞു. ഊതി കെടുത്തിയ തീപെട്ടികൊള്ളി ദുരേക്ക് എറിഞ്ഞ് അയാള്‍ ചോദിച്ചു.
“ഏതാ ദാസന്റെ വീട്..... ഞാന്‍ അവന്റെയൊരു ചങ്ങാതിയാ...“
ലസറിക്ക പുഞ്ചിരിച്ച് പറഞ്ഞു
“ഓന്‍ നല്ലോനാ മോനെ.. ആ തന്ത ചത്തു പോയാരെ ആ കുടുംബം കൊണ്ട് പോറ്റുന്നത് ദാസനാ. കേട്ടും പേറും കഴിഞ്ഞ് പെങ്കുട്ട്യോളും പോയി. ഇപ്പൊ വീട്ടിലുള്ളത് ഓന്റെ കെട്ട്യോളും ആ തള്ളയും. പിന്നൊരു തല തെറിച്ചോനുമുണ്ട്. വളര്‍ത്തു ദോഷം എന്ന് എങ്ങനെയാ പറയാ. ദാസനും ആ വയറീന്നല്ലേ പോന്നത്. തള്ളേടെ അച്ചട്ട് സ്വഭാവം. നാലുമുക്കാലും ഇല്ലാത്ത വീട്ടില്‍ന്നാ കൊണ്ടോന്നതെന്നും പറഞ്ഞ് ആ പെങ്കൊച്ചിന് ഒരു സ്വൈര്യം കൊടുക്കാത്ത ദാക്ഷായണി. ന്നാലും ആ പാവം പെങ്കുട്ടിക്ക് ഒരു പരിഭവോം ല്ലാ..“

അപരിചിതന്‍ ലാസറിക്കാനോട് യാത്ര പറഞ്ഞ് ഇരുളില്‍ മറഞ്ഞു. കറണ്ട് ഇന്നിനി ഏതായാലും വരില്ല. ദാസനേയുംയും കണ്ടില്ല. എന്നും പീടിക അടച്ച് അവനേടൊത്തുകൂടിയാ വീട്ടിലേക്ക് പോക്ക്. എന്തായാലും ഇന്ന് അവന്‍ വരാതെ പോകാനും ഒക്കില്ല. മഴ ചതിച്ചാലോ. ഇപ്പൊ തുള്ളി മുറിഞ്ഞത് നോക്കണ്ട, വീണ്ടും പാഞ്ഞടുക്കും സീല്‍കാരത്തോടെ.. മെഴുകുതിരി നാളത്തില്‍ ലാസറിക്കാന്റെ കണ്ണുകള്‍ ദാസനെ തിരഞ്ഞു.

സമയം നീങ്ങി. ശക്തിയായ ഇടിയും മിന്നലും. ലാസറിക്കാന്റെ ഉള്ളൊന്ന് പിടഞ്ഞു. ദാസന്‍... അവനിന്ന് എവിടെ പോയി. വീട്ടില്‍ എത്തിക്കാണില്ല. ഈ ചെക്കന്‍ പിന്നെവിടെ...
വല്ല പാര്‍ട്ടി യോഗവും കാണും. അല്ലാതെ വൈകില്ല. കാത്തിരിപ്പ് നീണ്ടു. കടുത്ത മഴ വീണ്ടും കോരിച്ചൊരിയുന്നു. ഇനി കാത്ത് നിന്നാ കെട്യോള് സല്‍മയും ഭയക്കും. ലാസറിക്ക മെഴുകുതിരി വെട്ടത്തില്‍ പീടികയുടെ കതകടച്ചു. ഇടുങ്ങിയ ഇടവഴിയിലൂടെ മിന്നലിന്റെ പ്രകാശത്താല്‍ നടന്ന് വീട്ടിലെത്തി. ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങുമ്പോള്‍ സല്‍മ പതിവ് പോലെ കയ്യില്‍ കൊണ്ട് തന്ന ഗുളിക വായിലിട്ട് ഒരു കവിള്‍ വെള്ളം കുടിച്ചു. പതിയെ കിടക്കയിലേക്ക് അമര്‍ന്നു. രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ ഉറങ്ങി.

പുലര്‍ച്ചെ.
തെളിഞ്ഞ ആകാശം. ഇന്നലത്തെ ഇടിയിലും കാറ്റിലും തകര്‍ന്ന് വീണ മരങ്ങള്‍. 
ഒടിഞ്ഞു തൂങ്ങിയ പാകമെത്താത്ത വാഴക്കുലകള്‍ നോക്കി സല്‍മയുടെ പരിഭവം. കള്ളിമുണ്ട് മാറ്റിയുടുത്ത് പുറത്തേക്കിറങ്ങാന്‍ നില്‍ക്കുമ്പോഴാണ് വേലിപ്പടികള്‍ ചാടികടന്ന് മേലേടത്തെ ചന്ദ്രന്‍ പാഞ്ഞ് വരുന്നത് കണ്ടത്.
“ന്താ... ചന്ദ്രാ...“
ലാസറിക്കാന്റെ നീണ്ട വിളി കേട്ടതും ചന്ദ്രന്‍ ഭയപ്പെടുത്തി കൊണ്ട് പറഞ്ഞു
“ലാസറിക്കാ... മ്മടെ ദാസനെ ആരോ വെട്ടി കൊന്നു. പൂങ്ങാട്ടെ തൊടീല് നിറയെ പോലീസുകാരാ...“
“ന്റെ... റബ്ബേ...“ലാസറിക്ക വരാന്തയിലെ ചാരുകസേരയിലേക്ക് തളര്‍ന്നിരുന്നു.
“ഇന്നലെ വരേ ഓന്‍.............“
വാക്കുകള്‍ ലാസറിക്കാന്റെ തൊണ്ടയില്‍ കുരുങ്ങി.
കേട്ട്‌ നിന്ന സല്‍മ മുക്കത്ത് വിരലൂന്നി പറഞ്ഞു
“മ്മടെ ദാസനോ... പാവം... ദാസന്റെ  കെട്ടിയോള് ഇനിയെങ്ങനാ ആ ദാക്ഷായണിയുടെ അടുത്ത് നിന്ന്പോകുക. പൊന്നും പണ്ടോം ഇല്ലാത്തീന് എത്രോട്ടം അതിനെ ക്രൂശിച്ചേക്കണ്“


“ദിവസങ്ങളോളം പൂങ്ങാട്ടെ അങ്ങാടിയില്‍ പോലീസുകാര്‍ പാഞ്ഞില്ലേ... ഇന്നും കൊലയാളിയെ കണ്ടോ...  ഇല്ലല്ലോ...“
എല്ലാം ഓര്‍മയില്‍ നിന്ന് പൊടിതട്ടി ലത്തീഫിനോട് പറയുമ്പോഴും അന്ന് രാത്രിയില്‍ ഇരുട്ടില്‍ വന്ന് സിഗരറ്റ് ചോദിച്ച കോട്ട് ധാരിയുടെ മുഖം ലാസറിക്കാന്റെ മിഴികളില്‍ തെളിഞ്ഞു. ആരായിരുന്നു അത്. ദാസനെ ചോദിച്ച് വന്ന മീശക്കാരനെ പറ്റി പോലീസിലും മോഴികൊടുത്തതാ.. ന്നിട്ടും...!
ഒരു നെടുവീര്‍പ്പിന് ശേഷം ലാസറിക്ക തുടര്‍ന്നു.
“ലത്തീഫേ നീയൊന്ന് നോക്ക് ആ ദാസന്റെ പെണ്ണ് വണ്ടി കേറി പോയോന്ന്“
റോഡില്‍ ഇറങ്ങിയ ലത്തീഫ് അവളെ അവിടെ കണ്ട് അമ്പരന്നു.
“ഇപ്പോഴും ബസ്സ് കിട്ടീലേ...“
ചോദ്യം കേട്ട് അവളുറ്റെ മിഴികള്‍ അറിയാതെ നനഞ്ഞു .
അവള്‍ ലത്തീഫിനോട് പറഞ്ഞു
“അറിയില്ല ഞാന്‍ എങ്ങോട്ടാണ് പോണ്ടെതെന്ന്. ആരും ഇല്ലാത്തവളായത് ഞാന്‍ ചെയ്ത തെറ്റാണോ..“
ചോദ്യം ലാസറിക്കാന്റെ കാതിലെത്തി. ഒരുനിമിഷം ദാസന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലോര്‍ത്ത് ലാസറിക്ക പറഞ്ഞു
“നീ വാ മോളേ, ന്റെ കെട്ടിയോള് സല്‍മാന്റെ അടുത്തേക്ക്. ഓള്‍ക്കും അനക്കും മിണ്ടിപ്പറഞ്ഞ് ഇരിക്കാലോ. ഓളാണെങ്കീ കുട്ട്യോളും മക്കളും ഇല്ലാണ്ട് മിണ്ടാതേം പറയതെം ഇരിക്ക്യല്ലെ.. ഇന്ന് തൊട്ട്‌ കുട്ടിക്ക് ന്റെ പൊരേല്‍ കൂടാം....

അവളുടെ നിറഞ്ഞ പുഞ്ചിരി കണ്ട് ലാസറിക്ക ലത്തീഫിനോട് പറഞ്ഞു.
“ലത്തീഫേ കൊണ്ടാക്ക് ഓളെ ന്റെ കുടി വരേ. മ്മടെ ദാസന്റെ പെണ്ണല്ലേ ഓള് “
അവള്‍ ലത്തീഫിന്റെ പിന്നാലെ ലാസറിക്കാന്റെ വീട്ടിലേക്ക് നടന്നു.

Wednesday, December 22, 2010

എന്റെ ചേറൂര്

എന്റെ ചേറൂര്.
കാടും, തോടും, മാവും, പ്ലാവും, പൂവും, പുല്ലും, വയലും, കുളവും, ഇലഞ്ഞിയും, എല്ലാമെല്ലാം തികഞ്ഞ എന്റെ ചേറൂര്.

അങ്ങാടിയില്‍ നിന്നും ബസ്സിറങ്ങി വലത്തോട്ടുള്ള പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ആദ്യം ചെന്നെത്തുന്ന വളവില്‍ ‘ചെറുവില്‍’ക്കാരുടെ വലിയ നിരതന്നെ കാണാം. മച്ചും, മാളികയും ഉള്ള പഴയ തറവാട്.

വലത് വശത്തെ പുളിമരച്ചുവട്ടില്‍ പഴുത്ത് ഉണങ്ങിയ പുളിയുടെ മനം മയക്കുന്ന വാസന. ഗൈറ്റു തുറന്ന് വേഗം പുളിമരത്തിന്റെ ചുവട്ടിലെത്തി കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും പരതി. ഒരുത്തനെയെങ്കിലും കണ്ട് പിടിച്ചു വായില്‍ വെള്ളം വരുത്തിച്ചേ അവിടുന്ന് മടങ്ങുകയുള്ളൂ. പുളിയും പൊളിച്ചുതിന്ന്‍ മടങ്ങുംമ്പോഴാവും അവിടുത്തെ ഉമ്മാമന്റെ ചോദ്യം
“പെണ്ണേ... നീ ഇപ്പൊ വരുന്ന വഴിയാണോ..”
"ഉം..”
“സെക്കിയുണ്ടോ...”
''ഉം... അകത്തുണ്ട് ”
“സക്കീ....... സക്കീ.......”. നീട്ടി വിളിച്ചു
വിളിച്ചതും സെക്കി പുറത്തുവരും.
‘സെക്കി’ ഞാന്‍ അവളെ വിളിക്കുന്ന പേരാണ്. മുഴുവന്‍ പേര്‌ ‘സക്കീന‘
സെക്കിയോടല്‍പ്പം കിന്നാരം പറഞ്ഞ് അവിടുന്ന് മുങ്ങുമ്പോള്‍ വായില്‍ കിടന്ന പഴുപ്പെല്ലാം കഴിഞ്ഞ പുളിങ്കുരു ചവച്ചു പൊട്ടിക്കുന്ന തിരക്കിലാകും ഹാജിയാരുടെ മാമ വാഴത്തോട്ടത്തില്‍ നിന്നും വിളി
“പെണ്ണേ........ നീ ഇപ്പൊ വരുന്നവഴിയാണോ"..?
"അതെ ഹാജിയാര്‍ മാമാ.."

ഹാജിയാര്‍ മാമാന്റെ ഇളയ സന്തതി ആസ്യാമുവും ഞാനും ഉറ്റ സ്നേഹിതര്‍. ഏഴാം ക്ലാസ്സുവരെ പഠിച്ചത് ഉമ്മാന്റെ വീട്ടില്‍. അന്ന് ഉള്ള കൂട്ടുകാരെ എല്ലാം വിട്ട് സ്കുളില്‍ നിന്നും വെട്ടി ഉപ്പാന്റെ നാട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉമ്മാനോട് പറഞ്ഞതാ... എല്ലാ വ്യാഴാഴ്ചയും ഞാന്‍ ചേറൂര്‍ പോകും എന്ന്. അങ്ങനെ ആഴ്ചയില്‍ ഉമ്മമ്മാന്റെ അടുത്തേക്ക് വരുന്ന വഴിയാ........
ആസിയാമുനെ കണ്ട് ഹാജിയാര്‍ മാമാന്റെ വയലിലെ അരുവിയില്‍ കുളിക്കാനും, നിറഞ്ഞ് നില്‍ക്കുന്ന കിണറ്റില്‍ ചാടാനും കൊതി വെച്ചാണ് ഇവിടെ വരുന്നത്. ഞാന്‍ ഉമ്മമ്മാനെ പോയി കണ്ടിട്ട് കുളിക്കാന്‍ വരാം എന്നും പറഞ്ഞ് നടന്നു.

ചെറിയൊരു കയറ്റം കഴിഞ്ഞ് കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇരു നിലമാളിക. മുറ്റം നിറയെ ഞാന്‍ വെച്ച്‌ പിടിപ്പിച്ച മല്ലികപൂക്കള്‍, വെയിലില്‍ തിളങ്ങുന്ന ചുവന്ന വാടകാപൂവ് പല നിറത്തിലുള്ള സീസന്‍ ഫ്ലവറുകള്‍, കായ്ച്ചു നില്‍ക്കുന്ന ചുവന്ന ചാമ്പക്ക. എല്ലാമെല്ലാം വെച്ച്‌ പിടിപ്പിച്ചത് ഞാനാണെന്ന് പറയുമ്പോള്‍ അല്‍പം സന്തോഷത്തിന്റെ മാഞ്ഞാളം.

ഞാന്‍ ചെല്ലുന്നതും കാത്ത് പടിവാതിലില്‍ ഇരിക്കുന്ന എന്റെ ഉമ്മാമ്മ എന്നെ കണ്ടതും നറും തേനിന്റെ മധുരമുള്ള പുഞ്ചിരി സമ്മാനിക്കും. ഈ ആയുസ്സ് മൊത്തം ഓര്‍ക്കാന്‍ എനിക്കാ ചിരി മതിയാകും. പിന്നെ എന്റെ വക ചുളിവ് വീണ ആ പൊന്‍ കവിളില്‍ ഒരു ഉമ്മ. ചിരിച്ചു. സന്തോഷത്തോടെയുള്ള ആ ചിരിയില്‍ തന്നേ ഉമ്മുമ്മയെ വീഴ്ത്തും.
“ഉമ്മുമ്മാ... ഞാന്‍ ഹാജിയാര്‍ മാമാന്റെ തോട്ടില്‍ കുളിക്കാന്‍ പോട്ടെ....? ആസിയാമു വരാന്‍ പറഞ്ഞു..” .
“മ്മാടെ കുട്ടി ഇപ്പൊ വന്നിട്ടല്ലേ ള്ളൂ... പിന്നെ പോകാം”
“വേണ്ടാ... ഞാനിപ്പൊ വരാം..”
അയലില്‍ കിടക്കുന്ന മുണ്ടും എടുത്ത്‌ ഹാജിയാര്‍ മാമാന്റെ തോട്ടിലോട്ട് ഓടി.
ആസിയാമുവും ഞാനും ഓടുന്നത് കണ്ടാല്‍ ഹാജിയാര്‍ മാമാന്റെ ചീത്ത കേള്‍ക്കാം.
“ചാടിക്കളിച്ച് ജലദോഷം വന്നാല്‍ രണ്ടിനെയും മൂലക്കല്‍ ഇട്ട് ചവിട്ടും ഞാന്‍”
ഇല്ല ഒച്ചപോലെ ആളത്രയ്ക്ക് ഭയങ്കരി അല്ല. പാവമാ.. ആസിയാമൂന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ ഹാജിയാര്‍ മരിച്ചു. അവളുടെ വീട്ടിലെ വരാന്തയില്‍ നീണ്ട് കിടക്കുന്ന ചാരു കസേര കാണുമ്പോള്‍ അവള്‍ പറയും
"ന്റെ ബാപ്പാന്റെ ചാരു കസേരയാ”
ആസിയാമൂന്റെ ഉമ്മ അതവിടുന്ന് എടുത്ത് മാറ്റാന്‍ സമ്മതിക്കില്ല. പാവം ഹാജിയാര്‍ മാമ നല്ല മനസ്സുള്ളവരാ..

ആസിയാമുവിനും എനിക്കും പിന്നീടുള്ള ജോലി മീന്‍ പിടുത്തം. കറുകറുത്ത മീനുകളെ പിടിച്ച് കുപ്പിയിലാക്കുമ്പോള്‍ അവള്‍ അതിന് പേരിടും
“ഇത് മുജ്ജ്, മണ്ട, പരല്‍, കടു”
കുപ്പിയില്‍ നിറയെ പലതരത്തിലുള്ള മീനുകള്‍.
എല്ലാം കഴിഞ്ഞ് പിന്നീട് കുളി.
വെള്ളത്തില്‍ ചാടിച്ചാടി തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ അവിടുന്ന് മടങ്ങും. വീട്ടിലെത്തിയാല്‍ ഉമ്മമ്മാന്റെ വക പരിഭവം, ചീത്ത.
“നിന്നെ ഞാന്‍ കണ്ടോ പെണ്ണേ... നീ അപ്പോഴേക്കും തെണ്ടാന്‍ പോയി. എന്തിനാ ന്റെ കുട്ടി വെള്ളത്തില്‍ ചാടാനാ വരണ്..”
ചോദ്യം കേട്ട ഭാവമില്ല. ഞാന്‍ കൂടുതല്‍ നല്ല കുട്ടിയെ പോലെ അഭിനയിക്കും .
പിന്നെ ചൂടുള്ള ചായയും എള്ളുണ്ടയും. എല്ലാവര്‍ക്കും കിട്ടിയ ഓഹരിക്ക് പുറമേ ആരും കാണാതെ ഉമ്മമ്മാന്റെ വക ഒന്നുകൂടി എനിക്ക് കൂടുതല്‍.

പിന്നെ മാമന്‍ മാരുടെ കുട്ടികളോടൊപ്പം കളിയും ചിരിയും. ഒരാള്‍ കൂടുതല്‍ സംസാരിക്കില്ല. മറ്റൊരാള്‍ എന്നെകാളും മുതിര്‍ന്നവളും. അവളുമായി കൂട്ട് കൂടും. അന്നൊക്കെ ടിവി കാണാനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം എത്തുമായിരുന്നു. രാത്രിവരെ ടിവിക്ക് മുന്നില്‍ കുത്തിയിരിക്കുന്നതിന് അമ്മാവന്റെ വക അടിയും വാങ്ങും.
എല്ലാം കഴിഞ്ഞ് രാത്രിയിലെ ചോറിന്റെ കൂടെ അമ്മായിയുടെ സ്പെഷ്യല്‍ ചീനമുളക് ചമ്മന്തി.
“ഹാവൂ...... എരി.... നല്ല എരി.... ഉമ്മമ്മാ..... വെള്ളം വെള്ളം”
ചീത്ത വീണ്ടും റെഡി
“എല്ലാം കൂടി കുത്തി കേറ്റണോ...”
പിന്നെ എരിവ് സഹിക്കാന്‍ വയ്യാതെ വാ പൊളിച്ചു കീഴ്‌പ്പോട്ട് വെക്കും. തുറന്നിരിക്കുന്ന വായിലൂടെ ഉമിനീര് പുറത്ത് ചാടും. കുറെ ചാടി കഴിഞ്ഞാല്‍ എരിവ് പോകും. പിന്നെ വീണ്ടും മുളക് ചമ്മന്തി.

പിന്നെ പേരിനൊരു പല്ലുതേപ്പ് കഴിഞ്ഞ് ഉമ്മമ്മാന്റെ കരിമ്പടത്തിലെ.... ആഹാ... സുഖ നിദ്ര. ഉമ്മമ്മാന്റെ മാര്‍ദ്ദവമായ വയറിനെ ഒട്ടികിടക്കുമ്പോള്‍ വാല്‍സല്യത്തിന്റെ നിഷ്‌കളങ്കമായ ചൂടില്‍ ഞാന്‍ മയങ്ങി. പുറത്ത് മഴ ശക്തിയായി പെയ്‌ത് പെരുമ്പറ മുഴക്കി. ഓടിന്‍ പുറത്ത് വീഴുന്ന മഴത്തുള്ളികള്‍. അരിച്ച് വരുന്ന തണുപ്പില്‍ ഒന്നുകുടെ അണച്ച് കിടത്തുന്ന ഉമ്മുമ്മയുടെ മനസ്സ് നിറയെ സ്നേഹമായിരുന്നു.

എല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ പടിവാതിലില്‍ എന്നെ കാത്തിരിക്കുന്ന ഉമ്മമ്മയും കുന്നിന്‍ പുറത്തെ ഓടിട്ട വീടും അപ്രത്യക്ഷമായിരിക്കുന്നു. പകരം ഇരുനിലയില്‍ കൊട്ടാരം പോലുള്ള വീടും കട്ടപതിച്ച മുറ്റവും ബാക്കി. എങ്കിലും ഓര്‍മ്മക്ക് വേണ്ടി ഹാജിയാര്‍ മാമാന്റെ തോട് ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം!!

Monday, December 20, 2010

ഇന്ദീവരം

പ്രിയപ്പെട്ട എന്റെ വായനക്കാരെ,
എന്റെ ഹൃദയഹാരിയായ ഒരു വീഡിയോ ഞാനിവിടെ സമര്‍പ്പിക്കുന്നു. അത് കാണുക. കേള്‍ക്കുക. അതിന് ശേഷം മാത്രം നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. എന്റെ എഴുത്തിനേയും മനസ്സിനേയും എങ്ങോ ഇരുന്ന് സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന, എനിക്ക് ഏറെ പ്രിയപ്പെട്ട ഇവരെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു........

ഏകാന്തതയുടെ നിമിഷങ്ങളില്‍ സന്തോഷകരമായ എന്റെ യാത്ര.. ഇന്ന് ഇന്ദീവരം വരെ...
നിങ്ങളും വരുന്നെങ്കില്‍ ഈ വീഡിയോയില്‍ ക്ലിക്കുക. എന്നിട്ട് എന്റെ കൂടെ വന്നാലും.


മതില്‍ കെട്ടിലെ കറുത്ത നെയിം ബോഡിലെ വെളുത്ത അക്ഷരം, ഇന്ദീവരം..!!
മറുവശത്തെ നെയിം ബോഡില്‍ ഒന്‍വി കുറുപ്പ്.
ഞാന്‍ മടിച്ചില്ല. എന്റെ മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന ഗസലുകള്‍ പിറന്ന കൈകള്‍... ഞാന്‍ അങ്ങോട്ട്‌ പ്രവേശിക്കുകയാണ് .
സിമന്റ് കട്ടകള്‍ പാകിയ മുറ്റത്ത്‌കൂടി നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ മനസ്സ് മന്ത്രിച്ചു .
“പ്രിയപ്പെട്ട മാഷെ.... അങ്ങയെ ഞാന്‍ ജീവനോടെ കാണുന്നു. ലോകത്തിന്റെ മായാ കാഴ്ചകളെ വിരല്‍ തുമ്പ് കൊണ്ട് നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിന്റെ ഒരുവശം നമുക്ക് ഗുണകരമാകുന്നില്ലേ.... ഇത്തരം അപൂര്‍വമായ കാഴ്ചകളിലൂടെ”.

നട്ട് വളര്‍ത്തിയ ദേവതാരു ചെടിയുടെ അരികില്‍ നീളമുള്ള ജാലകത്തില്‍ തല ചായ്ച്ച് എഴുത്തെന്ന ലോകം കീഴടക്കിയ കവി മനസ്സ് മയങ്ങുന്നു. പ്രിയപ്പെട്ട സൈഗാളിന്റെ മധുരമുള്ള ഈണം അദ്ദേഹത്തിന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു. പ്രിയ സൈഗാളിന്റെ ചുവര്‍ ചിത്രത്തിനരികില്‍ വേദനയോടെ നില്‍ക്കുമ്പോള്‍ അത് ശബ്ദിക്കുന്നുവോ എന്ന് തോന്നിപ്പോകുന്നു. സൈഗാളിന്റെ ചിത്രത്തിനരികില്‍ നിന്നും മുറിവേറ്റൊരു മനസ്സുമായി മുന്നോട്ട്.... പേനത്തുമ്പില്‍ നിന്നുതിര്‍ന്ന നീര്‍ മണികള്‍. പിന്നീടൊരു വേദനയുടെ പ്രതീക കാവ്യമായി ഉമ്പായിയുടെ അധരങ്ങളിലൂടെ മധുരമായ ഈണത്തില്‍ അനുവാജകരുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങുമ്പോള്‍....
പ്രിയപ്പെട്ട മാഷെ... അങ്ങയുടെ ഗാനങ്ങള്‍ക്ക് മുന്നില്‍ മഞ്ഞുത്തുള്ളികള്‍ പോലെ ഇറ്റിവീഴുന്ന എന്‍റെ എത്രയെത്ര മനോ വ്യഥകള്‍.
അറിയുക പ്രിയ പ്രിയകവി ഹൃദയമേ... അങ്ങയുടെ ഈ വരികള്‍ അനേകായിരം ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നു. ആ മനസ്സിനും കരങ്ങള്‍ക്കും മുന്നില്‍ എന്റെ ഈ എളിയ മനസ്സ് സമര്‍പ്പിക്കട്ടെ......
അങ്ങേക്ക് എന്റെ പ്രണാമം
(യുടുബിന് നന്ദി. ടുബിന്റെ സഹായം വലിയത് തന്നെ..)

Thursday, December 16, 2010

ഒളി ക്യാമറകള്‍

ധാരാളം കിലോ മീറ്ററുകള്‍ സഞ്ചരിച്ചതിന്റെ വല്ലാത്ത ക്ഷീണം. കുട്ടികള്‍ എല്ലാവരും പാതി മയക്കത്തിലാണ്. വണ്ടിയിറങ്ങി. അല്‍പ സമയത്തിന് മാത്രം തരപ്പെടുത്തിയ ഹോട്ടലിലേയ്ക്കു കയറുമ്പോള്‍ തന്നെ ദേഷ്യം വന്നു. മുന്നാലെണ്ണം വായില്‍ നോക്കികള്‍. ബാഗും സാധനങ്ങളും എടുത്ത് മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി. ഇടുങ്ങിയ ഇടവഴിയിലൂടെ മുന്നോട്ട് നടന്ന്. ആദ്യം കണ്ട വാതിലില്‍ ചാവി ഇട്ടു.
"ഹോ" സമാധാനം.!!

വിരിഞ്ഞ് കിടക്കുന്ന മൂന്നു ബെഡുകള്‍. കയ്യിലുള്ള ബെഡ് ഷീറ്റ് അതിന് മുകളില്‍ വിരിച്ച് കുട്ടികള്‍ കയറി കിടന്നു. എല്ലാവര്‍ക്കും യാത്രക്ക് കൊതിയാണ്. പക്ഷെ....
ഉറക്കമൊഴിക്കാന്‍ ആരും തയ്യാറല്ല. മകനോട് കുളിക്കണ്ടേ എന്ന ചോദ്യത്തിന് കൊഞ്ഞനം കുത്തിയ മറുപടി. എല്ലാം പുതപ്പിനടിയില്‍ ഒളിച്ചു. മടിയന്മാര്‍ എന്ന് കളിയാക്കി കൊണ്ട് കുളിച്ച് വരുന്ന അദ്ദേഹത്തോട് അരിശം തോന്നി.
ഞാനും കുളിക്കട്ടെ, സ്വയം ഒരു തോന്നല് ‍. കുളിക്കാതെ കിടന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും വിമ്മിഷ്ട്ടം ആവുമോ..?
എങ്കില്‍ എന്റെ ജാഡ ഇന്നോടെ തീരും. ഇനി നോക്കീട്ട് കാര്യമില്ല. കുളിച്ചിട്ട് തന്നെ ബാക്കി. ഞാന്‍ അവിടുന്ന് എഴുന്നേറ്റ്‌ ബാഗ് തുറന്നു. മുണ്ടും എന്റെ ഇഷ്ട്ടപെട്ട പിയേഴ്സ് സോപ്പും കയ്യിലെടുത്ത് നേരെ ബാത്ത്റൂമില്‍ പോയി.

തിളങ്ങുന്ന ലൈറ്റുകള്‍. വലിയ വൃത്താകൃതിയുള്ള കണ്ണാടി.
ഷവറില്‍ ചൂടുവെള്ളവും തണുത്ത വെള്ളവും റെഡി. മുണ്ടും സോപ്പും ഒരിടത്ത് വെച്ച് ഡ്രസ്സ്‌ അഴിക്കും മുമ്പ് ചുറ്റും ഒന്ന് നോക്കി. ഭയം മനസ്സിനെ കീഴടക്കി.
ഓര്‍ത്ത് നിന്നില്ല. ആദ്യം ബാത്ത്റൂമിലെ കണ്ണാടിയെ ടെസ്റ്റ്‌ ചയ്തു. വിരല്‍ കണ്ണാടിയില്‍ തട്ടിച്ച് പരീക്ഷിച്ചു. കണ്ണാടി ഒറിജിനലാണെന്ന് സമാധാനം.
എന്നാലും ഭയം, ഇന്റര്‍നെറ്റിലൂടേയും കുട്ടുകാരികളിലൂടേയും അറിഞ്ഞ ‘ഒളിക്യാമറകള്‍’ ഇവിടെ ഇല്ലെന്ന് എങ്ങിനെ അറിയും. നിസ്സഹായതയുടെ ദീര്‍ഘ നിശ്വാസം. വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറന്നു.

“നീ എന്താ കുളിക്കാണോ..... എങ്കില്‍ വേഗം കുളിക്ക് ”.
“ഇല്ല എനിക്ക് കുളിക്കണ്ട”.
അദ്ദേഹത്തോട് ഇന്ന് തോല്‍വി സമ്മതിച്ചാലും എന്റെ മാനം മറ്റുള്ളവരുടെ മൊബൈല്‍ ക്യാമറകള്‍ ഒപ്പിയെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല. പുറത്തേക്കിറങ്ങി അദ്ദേഹത്തിന്റെ അടുത്തെത്തി ഞാന്‍ പറഞ്ഞു-
“വേണ്ടാ... ഞാന്‍ കുളിക്കുന്നില്ല. ഇന്ന് നിങ്ങള്‍ എന്നെ സഹിക്ക്‌”
പതിയെ കിടക്കയില്‍ കിടന്നു. എന്താവും ഇതിനൊക്കെ പരിഹാരം?. ചിന്തകള്‍ ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെ പോലും വെട്ടിച്ച് കളഞ്ഞു.
ഒളി ക്യാമറകള്‍ വെച്ച് നഗ്നത പകര്‍ത്തുന്ന കഴുകന്മാര്‍ക്ക് ഒരു തിരിച്ചടി വേണം. എന്റെ സ്ത്രീത്വം തിളച്ചു. ഞാന്‍ എന്റെ മനസ്സ് കൊണ്ട് പറഞ്ഞു.
“ഇല്ലെടാ... കഴുകന്മാരെ, സ്ത്രീകള്‍ എല്ലാം മണ്ടികള്‍ അല്ല. നിങ്ങടെ കൊതി മനസ്സിലിരിക്കട്ടെ...” ഇത് കേട്ടാവാം അദ്ദേഹം എണീറ്റു.
“എന്താടീ നിനക്ക്. ശരിക്കും വട്ടായോ... ഇവിടെയൊന്നും ക്യാമറയില്ല. നീ പേടിക്കാതെ..”
ഞാന്‍ അങ്ങോട്ടൊരു ചോദ്യമിട്ടു.
“നിങ്ങള്‍ക്കെങ്ങനെ അറിയും... .ഇല്ല എന്ന്? ”
അദ്ദേഹത്തിന്റെ മിണ്ടാട്ടം വലിഞ്ഞു. ഒളി ക്യാമറകള്‍ വഴി എടുത്ത ഷോട്ടുകള്‍ ഇന്ന് ബ്ലുടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയും വരുന്നത് കാണുമ്പോള്‍ ശരിക്കും അറച്ച് പോയിട്ടുണ്ട്.
ക്യാമറ വെച്ച് സീന്‍ എടുക്കുന്ന ഇവരും ഒരമ്മക്ക് പിറന്ന മക്കളല്ലേ.... എന്ന് സംശയത്തോടെ പറഞ്ഞിട്ടുണ്ട് .

അവര്‍ക്കും അമ്മയും പെങ്ങളും ഇല്ലേ..? എന്ന സംശയം ബാക്കി നില്‍ക്കേ.. അദ്ദേഹം എന്നോട് പറഞ്ഞു
“നമുക്ക് മടക്കയാത്രക്ക്‌ സമയമായി. പോകാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്തോളൂ”
ഹോ... മനസ്സിന് അല്‍പം ആശ്വാസം. മടക്കം ആയല്ലോ.. എല്ലാ സാമഗ്രികളും പാക്ക് ചെയ്ത് തുടങ്ങി. ബ്ലാങ്കറ്റും ഡ്രെസ്സും ടെന്റും എന്ന് വേണ്ട ബാത് റൂമിനുള്ള സെറ്റപ്പ് ഒഴികെ എല്ലാം റെഡി. മനസ്സ് അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നു, എന്താണ് ഒരു പോം വഴി . അതിനിടയിലാണ് അദ്ധേഹത്തിന്റെ മൊബൈല്‍ ശബ്ദിച്ചത്. താഴേ വണ്ടി റെഡിയാണെന്ന്. ഞങ്ങള്‍ ധൃതിയില്‍ ഇറങ്ങി. വണ്ടി കയറി. നീണ്ട പാതകള്‍ പിന്നിലേക്ക് നീക്കി വണ്ടി പറന്നു. എവിടെയൊക്കെയോ എത്തിപ്പെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍. വെള്ളിയാഴ്ച ആയതിനാല്‍ അടഞ്ഞ് കിടക്കുന്ന കട കമ്പോളങ്ങള്‍. വിശാലമായ മരുഭൂമി. കിലോമീറ്ററുകള്‍ കവച്ചുവെച്ച് യാത്ര ലക്ഷയത്തിലേക്ക് കുതിച്ചു. അപ്പോഴാണ്‌ ചെറിയ മകള്‍ക്ക് മൂത്രശങ്ക. പതിയെ അദ്ദേഹത്തിന്റെ ചെവിയില്‍ മന്ത്രിച്ചു. ഇനിയെന്ത് ചെയ്യുമെന്ന രൂപത്തില്‍ അദ്ദേഹം നോക്കി. ഈ പരന്ന മരുഭൂമിയില്‍ എങ്ങനെ?. അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. അവള്‍ ചെറുതല്ലേ നീ ആ മണലില്‍ മറഞ്ഞ് നിന്ന് ചെയ്തു കൊട്.

ഒരു ഉറച്ച തീരുമാനം എടുത്ത എന്റെ മുഖം കണ്ട് അദ്ദേഹം ചോദ്യ ചിഹ്നം കണക്കെ നോക്കി. കൈകൊണ്ടു വഴിയുണ്ട് എന്ന ആക്ഷന്‍ കൊടുത്തു. വണ്ടി നിര്‍ത്തി ഡിക്ക് തുറന്ന് കുട്ടികള്‍ക്ക് വെയില്‍ കൊള്ളാതെ പുറത്ത് കളിക്കാനുള്ള ടെന്റ് പുറത്തെടുത്തു. ചോദ്യ ചിഹ്നത്തോടെ അദ്ദേഹത്തിന്റെ മുഖം. അഞ്ചാറു പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ടെന്റിന്റെ അടിവശത്തെ തുണി കത്രികകൊണ്ട് അറുത്ത് മാറ്റി. ഇപ്പോള്‍ നിവര്‍ത്തിയാല്‍ താഴെ തറകാണും. ഞാന്‍ ഒരു കുപ്പി മിനറല്‍ വാട്ടറും കയ്യിലെടുത്ത് മരുഭുമിയില്‍ ടെന്റ് നിവര്‍ത്തി അവളെയും കുട്ടി ഉള്ളില്‍ കടന്നു വാതിലടച്ച് കാര്യം സാധിച്ചു.
അപ്പോഴാണ്‌ ഓര്‍ത്തത് വലുതും ചെറുതും ടെന്റിന് തിരിച്ചറിവില്ലല്ലോ. ഇനിയൊരു അവസരം വരുമ്പോള്‍ ഇത് നമുക്കും ഉപയോഗമാകുമല്ലോ.. ഒളിക്യാമറകളെ... നിങ്ങള്‍ക്ക് പാതി വിട.

പുറത്തിറങ്ങുമ്പോള്‍ യുദ്ധം കഴിഞ്ഞ് വരുന്ന ജാന്‍സീ റാണിയുടെ പോലെയുള്ള എന്റെ തലയെടുപ്പ് കണ്ട് അദ്ദേഹം വെറുതെ എങ്കിലും പറഞ്ഞു
“നീ തന്നെയാ ജയിച്ചത്‌ ..”

Saturday, December 11, 2010

പ്രതാപിയുടെ ജല്‍പനങ്ങള്‍

പട്ടിണിയും  പ്രാരാബ്ധവും കടപ്പാടിന്റെ  ആകുലതകളുമായി ഗള്‍ഫെന്ന സ്വപ്ന വര്‍ണ്ണ  പ്രപഞ്ചത്തിലേക്ക് പോന്ന നാട്ടിന്‍ പുറത്തെ  സാധാരണക്കാര്‍ കുടുംബത്തിന്റെ പുരോഗതിയുടെ ചിന്തകള്‍ വേട്ടയാടുന്ന അവന്റെ മനസ്സ് ജോലി എന്തായാലും പേറാന്‍ തയ്യാറാകുന്ന പാവം മനുഷ്യര്‍. നാട്ടില്‍ മാസം അയ്യായിരം രൂപയ്ക്കു ജോലി ചെയ്തവന് ഗള്‍ഫിലെത്തി ആദ്യ ശമ്പളം കിട്ടുമ്പോള്‍ കണ്ണു തള്ളുന്നത് വിരളമല്ല.

ആയിരം റിയാലിന് ബൂഫിയ ജോലി ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട്‌. പുലര്‍ച്ചെ ഒമ്പതുമണിക്ക് ജോലിക്കെത്തി നട്ടുച്ചവരേയുള്ള ജോലി. അതും ഒരുനിമിഷം ഇരിക്കാന്‍ പോലും അവസരമില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍. നട്ടെല്ല് വേദനയും കൊളസ്ട്രോളും പ്രഷറും മറ്റുമുള്ള അനേകം പാവം മനുഷ്യര്‍. ഇവരുടെയെല്ലാം മാസവരുമാനം ആദ്യമാദ്യം കുടുംബങ്ങളില്‍ സന്തോഷമേകും. അവന്റെ വരുമാനത്തിനൊത്ത് ജീവിക്കാനും പഠിക്കും. പിന്നീടുള്ള കാല ചക്രത്തിന്റെ ഒഴുക്കില്‍ മറ്റുള്ളവന്റെ കിടക്കൊത്ത് വളരാനുള്ള വീട്ടുകാരുടെ വെമ്പല്‍. സഹോദരന്‍ ഗള്‍ഫിലാണ് എന്ന മോടിയുള്ള വാക്കുകളോടെ വീട്ടില്‍ വന്നുതുടങ്ങുന്ന സഹോദരിമാര്‍ക്കുള്ള വിവാഹ ആലോചനകള്‍.

പ്രവാസിയുടെ ജീവിതവും വിയര്‍പ്പും മറ്റുള്ളവരുടെ അഹങ്കാര മോടികളായി മാറുകയാണ്.   ഇന്റര്‍നെറ്റ്‌ കോളുകളുടെ നിര്‍ത്താതെയുള്ള കരച്ചിലുകളില്‍ കുടുംബത്തിന്റെ ആവശ്യങ്ങളും ഏറി തുടങ്ങി. രാവിലും പകലിലും അവന്‍ നെട്ടോട്ടമോടുമ്പോള്‍ കിടപ്പറയിലെ ബെഡ്ഡിന് കൊതുക് വലയില്ലാത്ത അവളുടെ പരാതി, പാവം പ്രവാസിയുടെ മനം നൊന്തു. വീണ്ടും ഫോണ്‍ കോളുകളും പരാതികളും നീളുമ്പോള്‍ നാല് മണികൂര്‍ സംസാരിക്കാന്‍ എന്താണ് ഉള്ളതെന്ന ഉമ്മയുടെ പരാതി. സഹോദരിയുടെ വീട്ടില്‍ പോകുമ്പോള്‍ കൊണ്ട് പോകുന്ന കീശക്ക് ഭാരം കുറഞ്ഞ പിതാവിന്റെ പരിഭവങ്ങള്‍ മോഹങ്ങളെല്ലാം കെട്ടിപൊതിഞ്ഞ ക്ഷമയുടെ കടിഞ്ഞാണുകള്‍ പോട്ടിപ്പോകുന്നു എന്ന ഭാര്യയുടെ ധ്വനി. സഹോദരിയെ വിളിച്ച് കുശലം ചോദിക്കാത്ത സഹോദരന്മരുടെ ലിസ്റ്റിലേക്ക് പേര്‌ ചേര്‍ത്ത പെങ്ങള്‍. എല്ലാം നെടുവീര്‍പ്പുകളില്‍ ഒതുക്കി വീണ്ടും വഴിയറിയാത്ത  പഥികനെ പോലെ പ്രവാസിയുടെ ദിനരാത്രങ്ങള്‍.

ഇടക്കിടക്ക് കേള്‍ക്കുന്ന അവളുടെ കിളി കൊഞ്ചല്‍ ആദ്യമാദ്യം അവന് ഉന്മേഷം നല്‍കി. മാതാവിനെ കുറിച്ചും സഹോദരിയെ കുറിച്ചും താന്‍ സ്നേഹിച്ച പച്ചയായ നാടിനെ കുറിച്ചും എന്നുവേണ്ട അടുപ്പിലെരിയുന്ന വിറകു കൊള്ളിയെ കുറിച്ച് പോലും അവള്‍ സംസാരിച്ചു. മുറ്റത്ത് നട്ട പച്ചമുളകിന്റെ വലുപ്പം പറഞ്ഞ് പുഞ്ചിരിക്കുന്ന അവളുടെ മുഖം മനസ്സില്‍ കണ്ട് സന്തോഷത്തോടെ കടന്നുപോകുന്ന ദിനങ്ങള്‍.

അതിനിടയില്‍ മുളപൊട്ടിയ മോഹങ്ങളുടെ  തുടക്കം ഗ്യാസ്അടുപ്പില്‍  അരങ്ങേറ്റം കുറിച്ചു. പിന്നീട്   ടിവി, മിക്സി, വാഷിംഗ് മെഷീന്‍, ഫ്രിഡ്‌ജ്, മൊബൈല്‍ ഫോണ്‍, എന്നിങ്ങനെ നീളുന്ന ലിസ്റ്റുകള്‍. അമ്മിയിലരച്ചുണ്ടാക്കിയ കൂട്ടുകറിയൊഴിച്ച് ഉമ്മ തന്ന ചോറിന്റെ  രുചിയെ പറഞ്ഞതിന് വിവരമില്ലാത്തവനെന്ന് അധിക്ഷേപിക്കുമ്പോള്‍ പ്രതാപിയായ ഭാര്യയുടെ വാക്കുകളില്‍ അന്ധാളിച്ച് പ്രവാസിയായി നീളുന്ന ഭര്‍ത്താക്കന്മാര്‍.

മാധ്യമങ്ങളുടെ വളര്‍ച്ചക്ക് കൊടുക്കുന്ന പരസ്യങ്ങളില്‍ പല്ലിളിച്ചു കാട്ടുന്ന കുട്ടിയുടെ കയ്യിലുള്ള പേസ്റ്റിന് കരഞ്ഞപ്പോള്‍ ഗള്‍ഫിന്റെ അരങ്ങേറ്റത്തിന് മുമ്പ് ഇറയില്‍ തുങ്ങിയ ഉമിക്കരി പാത്രവും പടിക്ക് പുറത്തായി. ഫ്രിഡ്ജിലെ തണുത്തുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രെഷര്‍ കുക്കറുകളില്‍  കൂക്കി വിളിക്കുമ്പോള്‍ കാന്‍സര്‍ എന്ന മഹാ വ്യാധി മണ്‍ചട്ടികളെ കൊഞ്ഞനം കുത്തി അവര്‍ അടുക്കളയുടെ പ്രൌഡി വിളിച്ചോതുമെന്ന മഹിളാമണികളുടെ ജല്‍പനങ്ങള്‍.

വെയിലത്തുണങ്ങാത്ത വസ്ത്രങ്ങള്‍ പോലെ തന്നെ അവരുടെ മനസ്സും കുമ്മിത്തുടങ്ങി. തൊട്ടടുത്തെ സ്കൂളുകളുടെ ബെല്ല് കേട്ട് ക്ലാസുകളില്‍ ഓടിയെത്തിയ പിതാവിന്റെ പൊന്നുമോനെ നഴ്‌സറിയില്‍ വിടാന്‍ ഗള്‍ഫിന്റെ പ്രൌഡിയോടെ ഗൈറ്റില്‍ അണിഞ്ഞ് നില്‍ക്കുന്ന മാതാവ്. സമയം വൈകും എന്നറിയിച്ച് വരുന്ന ഡ്രൈവറുടെ ഫോണ്‍കോളുകള്‍.

എല്ലാം അനുഭവിക്കുമ്പോള്‍ കഴിഞ്ഞ കാലത്തിന്റെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കുന്ന   പ്രവാസിയുടെ മാതാവിനും ചിത്തഭ്രമത്തിന്റെ ശാഖയാണെന്ന അവളുടെ പരാതി  പതിക്കുന്ന  പ്രവാസിയുടെ കാതുകള്‍ വീണ്ടും വേദനയുടെ മുള്‍കിരീടമണിയുന്നു. വീട്ടിലെ പരാതി കേള്‍ക്കാതെ പിന്നീടുള്ള സ്വകാര്യമായ കോളുകള്‍. ഉമ്മയുടെ ചികിത്സ ഉറക്ക ഗുളികയിലെത്തിക്കുമ്പോള്‍ ഗള്‍ഫ് പണത്തിന്റെ ഒഴുക്കില്‍ വിരിഞ്ഞ അവളുടെ ഇസ്തിരിയിട്ട് മിനുക്കിയ പുഞ്ചിരികള്‍ നിഷ്കളങ്കമായ മാതാവിന്റെ ജീവന് വിലയിട്ട് തുടങ്ങി. പ്രവാസം പ്രതാപിയായ ഭാര്യമാരുടെ കൈകളിലോതുങ്ങുമ്പോള്‍ കുടുംബത്തിന്റെ കെട്ടുറപ്പുകളഴിയുന്നു. സ്നേഹ ബന്ധങ്ങള്‍ അകലുന്നു. പ്രവാസിയുടെ പ്രൌഡിയുപേക്ഷിച്ച് മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മാതാപിതാക്കള്‍ .

പിന്നീട് കയറൂരിയ പട്ടം കണക്കേ വാനില്‍ പറക്കുമ്പോള്‍ പ്രാവാസികള്‍ വീണ്ടും പ്രവാസ മണ്ണിനു തിളക്കമാവുന്നു. നാം ഓരോരുത്തരും  ശ്രമിച്ചാല്‍ നമ്മുടെ കുടുംബം ചിട്ടപെടുത്താന്‍ കഴിയുന്നതാണ്. കുടുംബം സ്ത്രീകളായ നമ്മുടെ കൈകളില്‍ ഭദ്രമായാല്‍ നാം വിജയിച്ചു. നമുക്ക് ശ്രമിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം


വാല്‍കഷ്ണം
ഇതുപോലുള്ള അനുഭവങ്ങള്‍  ഒരുപാട്.
എന്നുവെച്ചു എല്ലാവരും ഇതുപോലെയാണെന്ന്  ഞാന്‍ പറഞ്ഞില്ല.  നല്ല കുടുംബങ്ങള്‍ അനേകം, അതിനിടയില്‍ ഇങ്ങനേ ഉള്ളവരും ഇല്ലാതില്ല.
ഇതില്‍ നിന്നു വല്ല നന്മയും ആര്‍ക്കെങ്കിലും ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ എന്റെ ഈ എഴുത്ത് പൂര്‍ണമായി.

Thursday, December 09, 2010

വെല്‍ക്കം

അതെ.!
പായസം തന്നെ...
അതിലേക്ക് നോക്കി വെള്ളമിറക്കാന്‍ സമയം ആയില്ല. ആക്രാന്തം വേണ്ട വിളമ്പിത്തരും. ആദ്യം എല്ലാവരും ഒന്ന് എത്തട്ടെ.

ചറപറാ ഒച്ചയുണ്ടാക്കുന്ന കുഞ്ഞു ബ്ലോഗര്‍മാരോട് ഒരപേക്ഷ. ബ്ലോഗിന്റെ മറുവശത്ത് ചെമ്പിലുള്ള ബാക്കി പായസം എല്ലാവര്‍ക്കും കൂടി വിളമ്പിത്തരാന്‍ ഞാന്‍ എന്റെ പ്രിയ കുട്ടുകാരി സിനുവിനെ (ഒഴിഞ്ഞകുടം) ഏല്പിച്ചിട്ടുണ്ട്.
ഹോ അല്‍പം ആശ്വാസം. കുട്ടികളല്ലേ അവരിങ്ങനെ കൊതി പൂണ്ട് ഇരിക്കേണ്ടല്ലോ..?

ഹോ... ഞാന്‍ പറയാന്‍ വിട്ടു.
ഇവിടെ എത്തിയ ബ്ലോഗേര്‍സ് എല്ലാവരും ഇരിക്കൂ... കൂട്ടത്തില്‍ കുട്ടിക്കാക്കാണോ(ഓര്‍മചെപ്പ്) പോകാന്‍ തിടുക്കമെന്ന് തോന്നുന്നു. ഹംസക്കയോട് (കൂട്ടുകാരന്‍) അവരെയൊക്കെ ഒന്ന് മാനേജ് ചെയ്യാന്‍ പറഞ്ഞ് ഞാന്‍ മൈക്ക്‌ കയ്യിലെടുത്തു. ഇതിനിടയില്‍ എന്റെ കുഞ്ഞനിയന്‍മാര്‍ നൌഷാദും(കളി വള്ളം) ഹാഷിമും(കൂതറ) എത്തി. കൂതറ, ഞങ്ങടെ കുടുംബത്തിലെ തനികൂതറ. അവനിപ്പോ കുക്കൂതറ യാവാന്‍ പരൂക്ഷ കഴിഞ്ഞ് ഉള്ള ലോകം മൊത്തം കറങ്ങി തിരിഞ്ഞ് ആ കമ്പറിനേയും കൊട്ടോട്ടിയേയും ഒക്കെ കൊണ്ടോന്നിട്ടുണ്ട്. പായസം കുടിച്ചിട്ട് പോയ്കോട്ടെ... അവരും ബ്ലോഗേഴ്സാണല്ലോ.

എന്തായാലും എല്ലാരും ഇരിക്കൂ...
ഞാന്‍ കാര്യം പറട്ടെ...
പറയാന്‍ വന്ന വിഷയം സംസാരിക്കാന്‍ സമ്മതിക്കില്ല. അപ്പോഴേക്കും ഇരച്ച് വരുന്ന മാരുതി കാറില്‍. ആഹാ ബ്ലോഗര്‍ വള്ളികുന്നോ.... ഉം വരട്ടെ. ദേ പിന്നാലെ ഒരു കൂട്ടം ബ്ലോഗിണികള്‍ വന്നുകയറി. എല്ലാവരും അവരവരുടെ സീറ്റുകളില്‍ ഇരുന്നാലും. പായസം കുടിക്കും മുമ്പ് കാര്യം എന്താണെന്നു പറയാന്‍ സമ്മതിക്കണ്ടേ ..
കാര്യം പറയാന്‍ തുടങ്ങി, അപ്പോഴേക്കും
ദേ...! മദീനക്കാരും എത്തി. കയ്യിലൊരു ചിത്രവും. കണ്ടപാടെ ഉറപ്പിച്ചു ഇത് നൌഷാദ്. അവന്റെ പണി തന്നെയാ ഉം വരക്കട്ടെ...

എന്റെ കുട്ടുകാരികള്‍ ജുവൈരിയ നാട്ടില്‍ നിന്നും പായസം കുടിക്കാന്‍ വന്ന ത്രില്ലിലാണ് .
മാരിയ്യത്തും, വായാടി, അമ്മാറും, ആദില, കുഞ്ഞൂസ്, മാണിക്യം, കുസുമം, ലീല, പ്രവാസി, ഹൈന, ജസ്മികുട്ടി.... അയ്യോ പറഞ്ഞ് എന്റെ ചങ്കിലെ വെള്ളവും ലാപ്പിലെ ചാര്‍ജും കഴിയും. അതുകൊണ്ട് വിട്ടുപോയ എന്റെ പ്രിയ സ്നേഹിതകള്‍ എല്ലാവര്‍ക്കും ഈ സദസ്സില്‍ ഇരിക്കാനുള്ള സന്മനസ്സ് കാണിക്കു.ക ഈ കുഞ്ഞു പന്തലില്‍ ഒത്തൊരുമയോടെ നില്‍ക്കുക.

ഇനിയെങ്കിലും ഞാന്‍ പറയട്ടെ ......
ദയവായി ഖത്തര്‍ ബ്ലോഗര്‍ റിയാസ് കസേരയില്‍ ഇരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. പായസം കഴിക്കാന്‍ വരട്ടെ... ദേ അവന്‍ ഇപ്പൊ തന്നെ വെള്ളമിറക്കി തുടങ്ങി. അടങ്ങ് റിയാസേ അടങ്ങ്.

പറഞ്ഞ് നാവെടുത്തില്ല. എവിടെ നിന്നോ വീണു കിട്ടിയ തോക്കും കൊണ്ട് ചാണ്ടിയും. അടിച്ചു മാറ്റി കിട്ടിയ സപ്രിടിക്കറ്റ് കക്ഷത്ത് വെച്ച ഒഴാക്കാനും, ചുവന്ന ഷര്‍ട്ടിട്ട യുസുഫ്പയും, കുമാരന്‍, ബഷീര്‍, ജമാല്‍, ഷാനവാസ്, താടിക്ക് കയ് വെച്ച അളവന്താനും, ജിപ്പൂസ്, ചെറുവാടി , അലി, റാംജി, രമേശ്‌, സിദ്ധിക്ക, മുനീര്‍, തബാറക്ക്റഹ്മാന്‍, നുറുങ്ങ്, മനോരാജ് , പാലക്കുഴി, സാദിക്ക് , റഈസ്, ഡ്രീംസ്, എന്റെ ലോകം, ജിഷാദും, തെച്ചിക്കോടനും.
അയ്യോ.. വീണ്ടും എന്റെ ചങ്കില്‍ വെള്ളം വറ്റി. ഇനി വയ്യ. എന്റെ ഈ കുഞ്ഞു പന്തലില്‍ കേറാന്‍ കൊതിയുള്ള എല്ലാവരും, ഇത് വരെ കേറിയവരും. പിന്നെ എല്ലാം എല്ലാമായ എന്റെ ഗൂഗിളമ്മച്ചീം ഇരിക്കുക.

ഇനിയെങ്കിലും ഞാന്‍ ഇവിടെ കൂടിയതിന്റെ കാര്യം പറഞ്ഞോട്ടെ....
എന്റെ എന്‍ .ബി സുരേഷ് മാഷേ... ശ്വാസം പിടിച്ച് നില്‍ക്കാതെ ഇരിക്കന്നേയ്  ....
പിന്നെ പന്തലിന്റെ പുറത്ത് ഇനി കയറാന്‍ മടിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ സ്നേഹത്തോടെ വിളിക്കുമ്പോള്‍ കയറാന്‍ മടിക്കണ്ടാ.
എന്റെ സിനു എവിടെ വായും പൊളിച്ച് നിക്കുന്നു ആവോ..... ആരോടെങ്കിലും വെടി പറയുന്നുണ്ടാവും
ഇനി ആരുടെയെങ്കിലും പേരുകള്‍ വിട്ട് പോയെങ്കില്‍ അങ്ങ് ക്ഷമീ...

അയ്യോ ഞാന്‍ ഇനിയും കാര്യം പറഞ്ഞില്ലാ.. അല്ലേ....
എല്ലാവരും പായസം നോക്കി വെള്ളമിറക്കാതെ ദേ ഈ വളിച്ച മോന്തയിലോട്ട് നോക്കൂ..
ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എന്താണന്നല്ലേ........
നിങ്ങളുടെയെല്ലാം സ്നേഹ തലോടല്‍ കൊണ്ടും, ചെറിയ ചെറിയ ഉപദ്രവങ്ങള്‍ കൊണ്ടും, ജീവിക്കാനുള്ള നെട്ടോട്ടം കൊണ്ടും മറന്നുപോയ എന്റെ ബ്ലോഗ്‌ മോളുടെ ജന്മദിനം കഴിഞ്ഞ് പോയിട്ട് ദിവസങ്ങള്‍ ഏറെയായി. രണ്ടു മൂന്നെണ്ണത്തിനെ തീറ്റലും പോറ്റലും കഴിഞ്ഞ് ബ്ലോഗ്‌ മോളുടെ മാറിലേക്ക്‌ ചാര്‍ത്താനുള്ള എന്റെ എഴുത്തുകളും കഴിഞ്ഞ് സമയം വേണ്ടേ ഓര്‍ക്കാന്‍..?
നമ്മുടെ ബ്ലോഗറില്‍ ചിലര്‍ നടത്തിയ ബ്ലോഗ് പിറന്നാള്‍ ആഘോഷങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഒരു ഒടുക്കത്തെ കൊതി. അതിനാല്‍ ഞാനും ഇവിടെ ഒരു ജന്മദിനം ആഘോഷിക്കാന്‍ പോകുകയാണ്.

ഈ പന്തലിലേക്ക് അണിഞ്ഞൊരുങ്ങി പോരുമ്പോള്‍ എന്റെ മോള്‍ക്ക്‌ വല്ല ഗിഫ്റ്റും കരുതിയവര്‍ അതിനായ് ഒരുക്കിയ കാര്‍ടൂണ്‍ ബോക്സില്‍ ഇടുന്നതിന് മുമ്പ് എന്റെ ബ്ലോഗ്‌ മോളുടെ തലകെട്ടിലേക്ക് ഒന്ന് നോക്കുക. ഒരുതുള്ളി കണ്ണീരാണത്. അതും ഈ ബ്ലോഗുലകം തന്ന് പോയതാണ്...!

ങ്ങീ.. ങ്ങീഹീ.... അതാരാ... അതേതോ വഴി തെറ്റി വന്ന ബ്ലോഗറാ. പാവം ഇങ്ങോട്ട് കയറി ഇരിക്കൂ..

എന്നാല്‍ ഇനി പായസം കുടിക്കാം....
ഉം.... എല്ലാര്‍ക്കും ഓരോ ഗ്ലാസ്. അതില്‍ കൂടുതല്‍ മധുരം ശരിയല്ല.

അയ്യോ ..!!! ഹംസക്കാ... കുട്ടിക്കാ..... കൂതറ അനിയന്‍ ആരോടാ അതിനിടയില്‍ ഒടക്കുന്നു.
ഇല്ല സാബീ... അത് വള്ളിക്കുന്നിന്റെ പോസ്റ്റ് കട്ട കള്ളന്മാരെ അവന്‍ പിടിച്ചതാ..
ഓക്കേ ഓക്കേ...
കുട്ടിക്കാന്റെ മറുപടിയില്‍ സന്തോഷത്തോടെ ഞാന്‍ ഈ കസേരയില്‍ ഒന്ന്‍ ഇരുന്നാട്ടെ... എല്ലാവരും പായസം കുടിച്ച് സാവധാനം പോയാല്‍ മതി. എനിക്കൊരു തിരക്കും ഇല്ലാ.....

ഇനി ഇതിലേറെ വല്ലതും പ്രതീക്ഷിച്ച് വന്നവര്‍ വേഗം വണ്ടി തിരിച്ചു വിടുക.

Tuesday, December 07, 2010

റിയാലിറ്റി

രാവിന്‍റെ കറുപ്പുകള്‍  തുളച്ചെത്തുന്ന  വാഹനങ്ങളുടെ ശീല്‍ക്കാരങ്ങള്‍.   അവള്‍ ഇനിയും ഉറങ്ങിയിട്ടില്ല .നാളെ പാടാനുള്ള പാട്ടിന്‍റെ റിഹേഴ്സലിലാണ്.പിറ്റേന്ന് വിശാലമായ സ്റ്റേജില്‍ കിട്ടിയ കയ്യടികള്‍ വീണ്ടും ഒരുവര്‍ഷം നീണ്ടു നിന്നു. വിജയിച്ചു ഫ്ലാറ്റ് കയ്യില്‍ വന്നപ്പോള്‍ അവള്‍ ഒറ്റക്കാവുമെന്ന അമ്മയുടെ ഭയം അവള്‍ കാറ്റില്‍ പറത്തി. പുതിയ ഫ്ലാറ്റിന്‍റെ താക്കോല്‍ കൈമാറുന്ന സമയം നീണ്ട ഒരുവര്‍ഷത്തെ പാട്ടിലൂടെ പോരായ്മകള്‍ ചുണ്ടി കാട്ടിയ തന്‍റെ ജഡ്ജും   അദ്ദേഹം ഗിഫ്റ്റായി തന്ന  കുഞ്ഞു മകനേയും   പരിചയപെടുത്താന്‍ അവള്‍ മറന്നില്ല

Friday, December 03, 2010

ഉമ്മു കുട്ടിയുടെ ചിക്കൂസ്


"ചാരക്കാട്" എന്നായിരുന്നു അവിടേക്ക് പറഞ്ഞിരുന്നത്. കുരുമുളകിന്‍റെയും കാപ്പിയുടെയും തോട്ടങ്ങള്‍. കുടുതല്‍ ആള്‍പാര്‍പ്പില്ലാത്ത തട്ടുതട്ടായി കിടക്കുന്ന മലമ്പ്രദേശം. പുലര്‍ച്ചെ തന്നെ ഫ്ലാസ്‌കില്‍ ചായയുമായി പോകാനൊരുങ്ങുന്ന വീട്ടുകാരുടെ കൂടെയുള്ള യാത്ര. കുസൃതി  നിറഞ്ഞ കുഞ്ഞു പ്രായം. വഴിയില്‍ കാണുന്ന തോട്ടാര്‍വാടിയും മുക്കുറ്റിയും  നുള്ളി മലകയറുമ്പോള്‍ തലയിലേക്ക് ഉരുണ്ട് വീഴുമെന്ന് കരുതിപോകുന്ന വലിയ വലിയ ഉരുളന്‍ പാറകള്‍. പാറകള്‍ക്കിടയില്‍ പറ്റിപിടിച്ച് വളരുന്ന ചൊക്കി പൂവുകള്‍. മലകയറുമ്പോള്‍ തന്നെ തുള്ളിച്ചാടുന്ന കുരങ്ങന്‍ മാരുടെ ശല്യം.

മലയിലെ ജോലിക്കാരി പെണ്ണുങ്ങള്‍ക്ക്‌ കഞ്ഞി വെക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയ ഓലക്കൂര താഴെ നിന്ന് നോക്കിയാല്‍ കാണാം. മലകയറിയ ഷീണം മാറാന്‍ ഓലക്കൂരയില്‍ അല്‍പം ഇരിക്കും. ഇരുത്തം കഴിഞ്ഞ് കണ്ണിമാങ്ങ പെറുക്കി ഉപ്പും കൂട്ടി പാറയിലിരുന്ന് തിന്നുമ്പോള്‍ ഉമ്മ പറയും
“വയറിളക്കം വരും”.

വായില്‍ കപ്പലോടിക്കാന്‍ വെള്ളം കിടക്കുമ്പോള്‍ വയറിളക്കം ഓര്‍ക്കാനോക്കുമോ...!
മൂച്ചിയും പ്ലാവും നെല്ലിയും ഇങ്ങനേ കായ്കനികള്‍ തരുന്ന കുറേ മരങ്ങള്‍ .

യാത്രയുടെ ക്ഷീണം അകന്നാല്‍ ഞാന്‍ ഓടും സീനുന്റെ അടുത്തേക്ക്. അവളാണ് അവിടെ എത്തുമ്പോള്‍ എന്റെ കൂട്ടുകാരി. മലയോര ദേശത്ത് അധികം വീടുകള്‍ ഇല്ലാത്തത് കൊണ്ടുതന്നെ സീനുവിന് അവിടെ കുട്ടുകാര്‍ ഇല്ല. വല്ലപ്പോഴും ചെല്ലുന്ന ഞാനാണ് അവളുടെ കുട്ടുകാരി.എന്റെ ശബ്ദം കേട്ടാല്‍ അവള്‍ പാഞ്ഞെത്തും. കെട്ടിപിടിക്കും. അപ്പോഴേക്കും ഉമ്മാന്റെ ശകാരം
“രണ്ടും കു‌ടി പാഞ്ഞു വീഴണ്ട. കയ്യും കാലും മുറിഞ്ഞാല്‍ അതുമതി പാട് പെടാന്‍”.
പരിഭവം പറയുന്ന ഉമ്മയെ കൊഞ്ഞനം കുത്തി ഞാനും സീനുവും മലയുടെ ഉയരങ്ങളിലെത്തും. ഉയരം കഴിഞ്ഞ് അങ്ങേ മറിച്ചിലില്‍ ഒരു ശുദ്ധമായ അരുവിയുണ്ട്. അവിടെ എത്തിയാല്‍ അരുവിയുടെ കള കളാരവങ്ങളും കുയിലിന്റെ ഈണവും കേട്ട് ഞങ്ങള്‍ ഇരിക്കും. കയ്യിലിരുന്ന പച്ചമാങ്ങയില്‍ ഉപ്പു ചേര്‍ത്ത് കടിച്ച് പൊട്ടിക്കുമ്പോള്‍ വായില്‍ നിന്നും ഉമിനീര് പുറത്തു ചാടും. ഇത് കണ്ട സീനു “കൊതിച്ചി പെണ്ണ്” എന്ന്‍ കളിയാക്കി. അതൊന്നും വകവെക്കാതെ മുഴുവനും തീര്‍ത്തു.
“ഡീ...”
അവള്‍ അങ്ങിനെയാ എന്നെ വിളിചിരുന്നെ ..
“ഡീ ഉമ്മുസേ..”
“ആ... എന്താ സീനു”
“വാ നമുക്ക് പോകാം..”
“ഞാനില്ല. ഞാന്‍ കുയിലിനോടുകുടി പാടിയിട്ടേ വരുന്നുള്ളൂ. ഇന്ന് നിനക്കെന്തു പറ്റി..?”
“അല്ലേടി ഉമ്മുസേ.. എനിക്കിന്ന് വലിയ വളപ്പില്‍ ജോലിയുണ്ട്..”
“ഉം.... ”
“ആ അന്‍വറിന്റെ വീട്ടില്‍. അവിടെ ചെല്ലാഞ്ഞാല്‍ അവിടുത്തെ ഉമ്മ വിഷമിക്കും. ഞാന്‍ പോകുന്നു നീ വരുന്നെങ്കില്‍ വാ. ഇവിടെ ഒറ്റയ്ക്ക് നില്കണ്ടാ”

പറഞ്ഞു തീര്‍ന്നില്ല ഉമ്മയുടെ നീണ്ട വിളികള്‍
“ഉമ്മൂ ..ഉമ്മൂ........”
“ദാ വരുന്നൂ..”
വലിയവായില്‍ ഓരിയിട്ട്  ധൃതിയില്‍ നടന്നു. സീനു വഴിയില്‍ വെച്ച്‌ അന്‍വറിന്റെ വീട്ടിലേക്ക് ജോലിക്ക് പോയി. ഇനി അവള്‍ വരുവോളം തനിച്ചിരിക്കണം.

ജോലിക്കാരി പെണ്ണുങ്ങളില്‍ വസന്ത നല്ലവളാണ് എന്നാണ് ഉമ്മാന്റെ കമന്റ്. അവള്‍ ഇടക്ക് ചില തമാശകള്‍ പറയും. അതുകേട്ട് ചിരിക്കുന്ന മറ്റുള്ള ജോലികാര്‍.. എല്ലാവരും ഇഞ്ചിയും മഞ്ഞളും നടുന്ന തിരക്കിലാണ്. അപ്പോഴാണ്‌ വസന്തയുടെ ചോദ്യം
“ന്താ ഉമ്മൂ... മുഖത്തൊരു കുരു പൊന്തിയിരിക്കുന്നല്ലോ ആരേലും പിടിച്ചു മുത്തിയോ”
“അയ്യേ... ദേ വസന്തേ.. ദേഷ്യം വരുന്നുണ്ടുട്ടോ..”
“ന്താ പെണ്ണേ.. നിനക്കൊരു മാരന്‍ വന്നാല്‍ ഇനി മുത്താന്‍ എന്നെ വിളിക്കോ..”
“നീയൊന്നു മിണ്ടാതിരിക്ക്‌ വസന്തേ.. അതുമതി ഇന്ന് മൊത്തം മോന്ത വീര്‍പ്പിക്കാന്‍”

ഉമ്മാന്റെ കാമന്റ് കേട്ടതും എന്റെ മുഖം ബലൂണ്‍ പോലെ വീര്‍ത്തു. പിന്നെ മിണ്ടിയില്ല. മുഖം വീര്‍പ്പിച്ചുള്ള ഇരുത്തത്തിനിടയിലാണ് ആട് കച്ചവടക്കാരന്‍ മരക്കാര്‍ കാക്കാടെ രംഗ പ്രവേശനം. മലയില്‍ നിന്ന് ആരുടെയോ ആട്ടിന്‍ കുട്ടിയെ വാങ്ങി ചന്തയിലേക്ക് പോകുന്ന വഴി എന്റെ കണ്ണുകള്‍ കുഞ്ഞു ആട്ടിന്‍ കുട്ടിയില്‍ പതിഞ്ഞു. വെളുത്തു തടിച്ച ഒരു കുഞ്ഞാട്. ചെറുപ്പം തൊട്ടേ ആട്ടിന്‍കുട്ടിയെ ഒരുപാട് പ്രിയമായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അതിന്റെ കയറില്‍ പിടിച്ച് ഉമ്മാനോട് കൊഞ്ചി.
“ഉമ്മാ ഇതിനെ എനിക്ക് വേണം”
കൂടെ നല്ലൊരു ചിണുങ്ങല്‍ പാസാക്കി. ഉമ്മയുണ്ടോ സമ്മതിക്കുന്നു. അവസാനം കരച്ചിലും പിഴിച്ചിലും കഴിഞ്ഞ് ആട്ടിന്‍ കുട്ടി എന്റെ സ്വന്തം. അവള്‍ക്ക് ഞാന്‍ ‘ചിക്കുസ്’എന്ന പേരും നല്‍കി.
ഞാന്‍ ചിക്കൂസിനേയും കൊണ്ട് മലയോരം മുഴുവന്‍ നടന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് സീനു എത്തി. അവളും ചിക്കുസിനെ തൊട്ട്‌ തലോടി.

ഞങ്ങള്‍ മടങ്ങാറായി.
ആകാശം ചായ കൂട്ട്‌ മറിഞ്ഞപോലെ ചുവന്ന് തുടങ്ങി. കിളികളും മറ്റും കൂടുകളിലേക്ക് ചേക്കേറാന്‍ പറന്നകലുന്നു. സീനുനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മടങ്ങി.


ആഴ്ചകള്‍ കടന്നു. ചിക്കുസിന്റെ വികൃതിയും മറ്റുമായി ഞാന്‍ സന്തോഷത്തിലാണ്. അവള്‍ തടിച്ച് കൊഴുത്തു. അതിനിടയില്‍ രണ്ടു പ്രാവശ്യം വീണ്ടും മലയില്‍ പോയി സീനുനെ കണ്ടു. ഒരുദിവസം മലയില്‍ നിന്ന് ചിക്കുസിന് പുല്ലും കൊണ്ട് മടങ്ങുമ്പോള്‍ വഴിയിലെ ഒരു വീട്ടില്‍ ചിക്കുസിനെ പോലെ സുന്ദരനായ ഒരാട്ടിന്‍ കുട്ടി. ഞാന്‍ നോക്കും മുമ്പേ ചിക്കുസ് എന്റെ കയ്യിലെ കയറു പൊട്ടിച്ച് ഓടി. പിന്നാലെ ഓടിയ എന്നെ അവളും അവിടെയുള്ള കുട്ടനാടും വിരട്ടിയോടിച്ചു..
“അയ്യോ... ഇനിയെന്ത് ചെയ്യും. ചിക്കുസിനെന്താ വട്ടായോ ഉമ്മാ..”
ഉമ്മ ദേഷ്യത്തിലാണ്.
“ഞാന്‍ നിന്നോട് പറഞ്ഞതാ ഈ മാതിരി ഇടങ്ങേറുകള്‍ വേണ്ടാ എന്ന്. അവറ്റകള്‍ മാസാമാസം വാപൊളിച്ച് കരയും മനുഷ്യനെ മെനകെടുത്താന്‍. എന്തായാലും അവള്‍ അവിടെ നില്‍ക്കട്ടെ. നീവാ....”
ഉമ്മ ആ വീട്ടുകാരെ പരിചയപെട്ടു. അവരോട് പതുക്കെ എന്തൊക്കെയോ എന്നെ കേള്‍ക്കാതെ സംസാരിച്ചു. ഒളിഞ്ഞു നോക്കുമ്പോള്‍ ഉമ്മ എന്റെ ചെവിക്കു പിടിച്ചു. ഞാന്‍ അക്ഷമയായി കാത്തു നിന്നു. സമയം വല്ലാതെ ഇരുട്ടി. ഞങ്ങള്‍ അവിടുന്ന് പുറപ്പെടുന്നതറിഞ്ഞ് ഞാന്‍ സന്തോഷിച്ചു. പക്ഷെ ചിക്കുസ്, അവള്‍ പോരുമോ ആവൊ. ഞാന്‍ ഓടി അവളുടെ അടുത്തെത്തി. അവളതാ കുറുമ്പൊക്കെ മാറി അനുസരണയോടെ എന്റെ അടുത്തേക്ക് വന്നു. ഞാന്‍ അവളുടെ കയറില്‍ പിടിച്ച് മുന്നോട്ട് നടന്നു. എന്നാലും വിഷമിച്ചു. എന്താണ് ചിക്കുസിന് സംഭവിച്ചത്. ഉമ്മയോട് ചോദിച്ചാല്‍ ചെവിക്ക് പിടിക്കും. വേണ്ടാ... പോകാം. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു.

വീണ്ടും മാസങ്ങള്‍ കഴിഞ്ഞു. ഒരുദിവസം പുലര്‍ച്ചെ ചികൂസിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. വേഗം അവളുടെ കൂടിനടുത്തേക്ക് ഓടുവാന്‍ ശ്രമിച്ചു. ഉമ്മ വഴിയില്‍ തടഞ്ഞു.
“നീ ഇപ്പോള്‍ അങ്ങോട്ട് പോകണ്ടാ. അല്‍പം കഴിയട്ടെ..”
“എന്താ ഉമ്മാ ഇത്, ചിക്കുസിനെന്തു പറ്റി“.
ഉമ്മ കണ്ണുകള്‍ ഉരുട്ടി. ചെവിക്ക് പിടിക്കുന്ന വേദന ഭയന്ന് പിന്തിരിഞ്ഞു. പിന്നീടുള്ള നിമിഷങ്ങള്‍ തള്ളിനീക്കി. അല്‍പം കഴിഞ്ഞ് ഉമ്മ വിളിച്ചു
“ഉമ്മൂ... നിന്റെ ചിക്കുസിന് മുന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. ഓടിവാ”
എന്‍റെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ഓടിച്ചെന്നു. അപ്പോഴതാ എന്റെ ചിക്കുസിന്റെ അരികില്‍ തുവെള്ളയില്‍ കറുത്ത പുള്ളിയുള്ള മൂന്ന് കുഞ്ഞു കിടാങ്ങള്‍. അവള്‍ അവയെ നക്കി തുടക്കുന്നു. സന്തോഷത്തോടെ ഞാന്‍ ചിക്കുസിന്റെ മുഖത്ത് നോക്കി. അവള്‍ അമ്മയായത്തിന്റെ ഗര്‍വില്‍ ആണ്. ഉമ്മ അവളെ പതിയെ തലോടുന്നുണ്ട്‌. ഞാന്‍ എല്ലാം കണ്ട് നിന്നു. ചിക്കുസും കുഞ്ഞുങ്ങളുമായി വീണ്ടും ഞാന്‍ വളര്‍ന്നു.

Tuesday, November 30, 2010

മാക്രിക്കൂട്ടങ്ങള്‍


ശക്തിയായ ചുടുകാറ്റ് വീശുന്ന വറ്റി വരണ്ട പാടങ്ങള്‍. പോക്രാം തവളകള്‍ അങ്ങോട്ടു മിങ്ങോട്ടും ഓടി. മഴയില്ലാതെ എന്ത് ചെയ്യും. അപ്പോഴാണ്‌ അകലെ നിന്നും ഒരു തവള ഉച്ചത്തില്‍ പോക്രോം മുഴക്കുന്നത് കേട്ടത്. വെള്ളം കണ്ടുപിടിച്ച് കാണും എന്ന സന്തോഷത്തില്‍ എല്ലാവരും അങ്ങോട്ട് ഓടി. ചെന്നവര്‍ ചെന്നവര്‍ അത്ഭുതത്തോടെ നോക്കി മാക്രാച്ചി തവളയുടെ മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്ത് വന്നിരിക്കുന്നു. കുഞ്ഞ് സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല. കുഞ്ഞു തലയും വലിയ ചിന്തയും നല്ല വെളുത്ത നിറവും ഉള്ള ഒരു കുഞ്ഞു മാക്രി കുട്ടി.
ലാളിത്യം നിറഞ്ഞ കുഞ്ഞിനെ കണ്ട് സന്തോഷത്തോടെ എല്ലാവരും അതിനെ ഒന്ന് തലോടി. ചിലര്‍ കുശുംമ്പടങ്ങാതെ അതിനെ പിച്ചി. പാവം കുഞ്ഞു മാക്രി എല്ലാം സഹിച്ചു. മാസം ഒന്ന് കഴിഞ്ഞു. മാസംതോറും സ്ഥിരം നടന്ന് വരാറുള്ള മാക്രി യോഗത്തില്‍ വിശേഷ മാക്രി കുഞ്ഞുങ്ങളുടെ പ്രദര്‍ശനം വന്നു. എല്ലാവരും മാക്രി യോഗത്തിലേക്ക് ഇരച്ചു കയറി. പക്ഷെ മാക്രികളുടെ തിക്കും തിരക്കും സഹിക്കാതെ വന്നപ്പോള്‍ യോഗം പിരിച്ച് വിട്ടു.
കാരണം എന്താണെന്നല്ലേ....
അപ്പോഴേക്കും വയലിലുള്ള മൊത്തം മാക്രികള്‍ക്കും വിചിത്രമായ അനേകം മാക്രി കുഞ്ഞുങ്ങള്‍ വിരിഞ്ഞിരുന്നു.

********************************************************

* വറ്റി വരണ്ട പാടങ്ങള്‍  : ബ്ലോഗുകള്‍
* പോക്രോം തവളകള്‍   : ബ്ലോഗേള്‍സ്
* മഴ                               : പുതിയ പോസ്റ്റ്
* പോക്രാം മുഴക്കുന്നത്   : പോസ്റ്റ് ലിങ്ക് വിടുന്നത്
* വെള്ളം കണ്ട്പിടിച്ച   : പുതിയ ഐഡിയ
* മുട്ട വിരിഞ്ഞ കുഞ്ഞ്‌    : മിനികഥ


(........ഇനി ഒന്നുകൂടി വായിക്കൂ.......)

Thursday, November 25, 2010

സുധാമണി

ഒരു വൈകുന്നേരം,
അമ്പല പ്രാവുകള്‍ കുറുകുന്ന വീടിന്റെ മേല്‍കൂരകള്‍.
മുറ്റത്ത്‌ നട്ടുവളര്‍ത്തിയ പുല്‍ത്തകിടികള്‍, കുഞ്ഞു തെങ്ങിന്‍ തലപ്പുകള്‍. മണ്‍ ചട്ടികളില്‍ വളരുന്ന കുഞ്ഞു ചെടികള്. വീട്ടിലേക്ക് കടന്നു വരുന്ന, അരുവിക്ക്‌ മുകളില്‍ തീര്‍ത്ത പാലം.  തുള്ളി മറയുന്ന മീനുകള്‍. സുമതിയുടെ കണ്ണുകള്‍ കുഞ്ഞു മീനുകളെ തുറിച്ചു നോക്കി. അവക്ക്  എന്തൊരു തിടുക്കം. കൂട്ടത്തോടെ തുള്ളി മറിയുന്നു.

വൈകുന്നേരമായാല്‍ കുട്ടികള്‍ ചെറിയ വലയുമായി വരും. കുഞ്ഞു മീനുകളെ പിടിച്ച് കുപ്പിയിലാക്കും. കോലോത്തെ സുധാമണി കണ്ടാല്‍ ചീത്ത വിളിക്കും. എന്നാലും കുട്ടികള്‍ സുധയുടെ കണ്ണുകളെ വെട്ടിക്കും. മറ്റുള്ള വീട്ടുകാരോടൊന്നും സുധക്ക് കൂട്ടില്ല. എന്തിനും ഏതിനും സുമതിയാണ്‌ കുട്ട്.
“സുമതിയേ.... പറമ്പില്‍ തേങ്ങ വീണു. ചെന്ന് എടുക്കൂ മോളെ...”
സുമതി അതെടുത്ത് വരും. അതിനു മുമ്പേ വീണ്ടും വിളി “സുമതിയേ.. മുറ്റത്ത്‌ ഉണക്കാനിട്ട മുളകില്‍ കാക്കയിരിക്കുന്നു മോളേ....” ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്ന കോലോത്തമ്മയെ വിട്ട് നില്‍കാന്‍ സുമതിക്ക് അല്‍പം പ്രയാസം തന്നെ...!

ഇങ്ങനെ നീളുന്ന ദിനങ്ങള്‍.
ജോലിക്കിടയിലും സുമതി ഇടയ്ക്കിടയ്ക്ക് അരുവിക്കരയില്‍ ചെന്ന് മീനുകളെ കാണും. അല്‍പം കഴിഞ്ഞ് തിരിച്ചു നടക്കും. മീനുകളോടുള്ള അമിത പ്രിയം കണ്ട് സുധാമണി സുമതിക്ക് വേണ്ടി ഒരു കുഞ്ഞു അക്വോറിയം തരപെടുത്തി. അന്ന് തോട്ട്‌ സുമതിക്ക് ആഹ്ലാദത്തിന്റെ ദിനങ്ങളായി. ചുവന്നു തുടുത്ത കുഞ്ഞു മീനുകളെ അവള്‍ കണ്‍പീലികള്‍ അടയാതെ നോക്കി നിന്നു. ചെറുപ്പം തൊട്ടേ സുമതി കോലോത്തെ സുധാമണി അമ്മയുടെ വീട്ടിലാണ്. കഞ്ഞിക്കു വകയില്ലാത്ത നാരായണന്റെ മകളാണ് സുമതി. കോലോത്തെ സുധാമണിയുടെ ഭര്‍ത്താവ്‌ സുന്ദരനായ മനുഷ്യന്‍, അവര്‍ രണ്ടു പേരും പഠിക്കുന്ന കാലം തൊട്ടേ പ്രണയത്തിലായിരുന്നു. അവസാനം വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ വിവാഹം. വിവാഹം കഴിഞ്ഞ് അന്യ നാട്ടില്‍ താമസിക്കുമ്പോള്‍ സുധയുടെ ഭര്‍ത്താവിന് പട്ടാളത്തിലേക്ക് ജോലി ലഭിച്ചു. രാജ്യത്തിന്റെ കാവല്‍ ഭടനായ് അയാള്‍ മാറുമ്പോള്‍ സുധ തേങ്ങി. വിവാഹത്തിന്റെ പുതുമണം മാറും മുമ്പ് പ്രിയതമയെ വിട്ടകലുന്ന കഥകള്‍ വായിച്ചറിഞ്ഞ സുധയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. ആവുന്നത്ര ശ്രമിച്ചിട്ടും കണ്‍പീലികളെ തോല്‍പ്പിച്ച് കണ്ണുനീരോഴുകി.

എല്ലാം വിട്ടകന്നു. പ്രിയന്‍ അകലുമ്പോള്‍ ആരും കുട്ടിന് ഇല്ലായിരുന്നു. വീട്ടുകാര്‍ പടിയടച്ചു പിണ്ഡം വെച്ചത് അകന്ന ബന്ധു വഴി അറിഞ്ഞു. ആരും കുട്ടിനില്ലാത്ത ദിനങ്ങള്‍. ദൈവഹിതം...., രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന തന്റെ പ്രിയന്‍ ആരുടെയോ തോക്കിന്‍ മുനക്ക് ഇരയായി. യൌവ്വനത്തെ ചോദ്യചിഹ്നമാക്കി പിരിഞ്ഞു പോയ പ്രിയനെ ഓര്‍ത്ത് സുധ കരഞ്ഞില്ല. അദ്ദേഹം പറയുമായിരുന്നു “അഭിമാനിക്കണം നീ.. രാജ്യത്തിന്‍റെ സുരക്ഷ..! അതാണ്‌ ഓര്‍കേണ്ടത്  ഞാന്‍ മരിച്ചാലും നീ അഭിമാനിക്കണം”. കണ്ണുനീര്‍ ഒഴുകാത്ത സുധയുടെ മിഴികളില്‍ ധീരനായ രാജ്യസ്നേഹി ജീവിച്ചു. അവള്‍ തനിച്ചായി. ഈ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുമ്പോള്‍ തന്റെ യൌവ്വനം സുധക്കൊരു ഭീഷണിയായി. രാജ്യത്തിന് കാവലിരുന്ന പ്രിയന്റെ പ്രിയക്ക് കാവല്‍ ഭടന്മാര്‍ ഇല്ലാത്ത രാത്രികള്‍ ഭയാനകമായ് തോന്നി. വലിയ വീടിന്റെ ചുറ്റും തന്റെ യൌവ്വനത്തിന്റെ മണം പിടിച്ച് ചെന്നായകള്‍ അലഞ്ഞു. സുധ ധൈര്യം വിടാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ നാല് ചുവരുകള്‍കുള്ളില്‍ ഒതുങ്ങി.

ഓര്‍മ്മകള്‍ സുമതിയിലേക്ക് വഴുതുമ്പോള്‍ ചില്ല് പാത്രത്തിലെ കുഞ്ഞു മീനുകള്‍ കണ്ട് പുഞ്ചിരിക്കുന്ന സുമതി. അവള്‍ മീനുകളോട് സ്വയം സംസാരിക്കുന്നു. വികാരങ്ങളും മോഹങ്ങളും വേഗതയും ഉള്ള മീനുകള്‍ അവള്‍ ഇട്ടു കൊടുക്കുന്ന ഭക്ഷണത്തിന് നേരെ തുള്ളിച്ചാടി. അതില്‍ ഒരാള്‍ക്ക്‌ ഇണയില്ലായിരുന്നു. പുറത്തേക്കുള്ള ചാട്ടത്തിന്റെ ശക്തിയില്‍ അവന്‍ ചാടി താഴെ മാര്‍ബിള്‍ തറയില്‍ കിടന്നു പിടഞ്ഞു. ഇത് കണ്ടു നിന്ന സുമതി സുധയെ തോണ്ടി വിളിച്ചു. “അമ്മേ ദേ നമ്മുടെ മീന്‍ ചാവാന്‍ പോണു... എടുത്ത് ജാറിലേക്ക് ഇട്”
കേട്ട ഭാവം നടിക്കാതെ സുധ നിന്നു. ഇണയില്ലാത്ത കുഞ്ഞു മീന്‍ അതിന്റെ അവസാന ശ്വാസം വലിച്ചു നിശ്ചലമായി. ഇത് കണ്ട സുമതി കണ്ണുകള്‍ പൊത്തി കരഞ്ഞു. സുധ അവളുടെ അരികിലെത്തി സമാധാനിപ്പിച്ചു. “കരയാതെ, കോലോത്തെ ഈ സുധാമണിയെ നോക്ക്... എന്നെപോലെ ആ കുഞ്ഞു മത്സ്യം തന്റെ ഇണയില്ലാതെ വേദനിക്കാതിരിക്കട്ടെ..”
ഇത് കേട്ട് നിശബ്ദമായ സുമതിയുടെ കണ്ണുകള്‍ വീണ്ടു അക്വോറിയത്തിലേക്ക് നീണ്ടു. അവിടെ ഇണയുമായി സ്വകാര്യ സന്തോഷം പങ്കിടുന്ന കുഞ്ഞു മീനുകളെ കണ്ട് അവളുടെ മിഴി വീണ്ടും തിളക്കമാര്‍ന്നു.

Friday, November 19, 2010

നിണമണിഞ്ഞ മിഴിപൂക്കള്‍

അന്നൊരു ശനിയാഴ്ച ആയിരുന്നു. പതിവിലേറെ തിരക്കുള്ള ദിവസം.

ഉമ്മ പറയും കുടുതല്‍ വൈകാന്‍ നില്‍ക്കണ്ട. വല്ല ഓട്ടോയും പിടിച്ചു പോയ്കോളു. ബസ്സുകാത്തു നിന്നാല്‍ വൈകും. അന്ന് ബസ്സ്‌റ്റോപ്പില്‍ കുടുതല്‍ ആരേയും കണ്ടില്ല. ഏതോ ചിന്തയിലമര്‍ന്നു താടിയില്‍ കൈ വെച്ചിരിക്കുന്ന ഒരു വയോവൃദ്ധ. കാലത്തിന്റെ പരിണാമങ്ങള്‍ അവരുടെ മുഖത്തെ മുറി വേല്‍പിച്ച പോലെയുണ്ട്. ശോഷിച്ച കൈകാലുകള്‍. ഒരായുസിന്റെ വേദന തളം കെട്ടി നില്‍ക്കുന്ന കണ്ണുകള്‍. കറുത്ത കാലുള്ള വലിയ കണ്ണട അവരുടെ മെലിഞ്ഞ മുഖത്തിന്‌ വിരൂപമായി അവള്‍ക്കു തോന്നി. അവള്‍ അടുത്ത് ചെന്നിട്ടും ഭാവ വെത്യാസങ്ങള്‍ ഒന്നും ഇല്ലാതെ അവര്‍ ഇരിപ്പ് തുടര്‍ന്നു.

ബസ്സ് വരാന്‍ ഇനിയും വൈകും ഓട്ടോ നോക്കിയിട്ട് കാണുന്നും ഇല്ല. എങ്ങോട്ടാണ് പോകേണ്ടത് എന്ന് ഈ ഉമ്മാമയോട് ചോദിക്കാം...

അവള്‍ ചോദിച്ചു
“ഉമ്മാമക്ക് എങ്ങോട്ടാണ് പോകേണ്ടത് ..?“

ചോദിച്ച ഉടനെ അവര്‍ തല ഉയര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കി. നിസ്സഹായമായ കണ്ണുകള്‍, നീണ്ട താടിയെല്ലുകള്‍, കുഴിഞ കവിളുകള്‍. താടിയില്‍ താങ്ങ് വെച്ച കൈകള്‍ മാറ്റി അവര്‍ പറഞ്ഞു
"ഞാന്‍ കഷായ ആശുപത്രി വരെ“

“എങ്കില്‍ എന്റെ കൂടെ ഓട്ടോയില്‍ പോരാമോ“
അവള്‍ക്കു തനിച്ചു പോകാനുള്ള ഭയം കൊണ്ടാണെന്ന് ഉമ്മമക്ക് തോന്നിക്കാണും.

“ഉം“

നീണ്ടു കിടക്കുന്ന റോഡിന്റെ അങ്ങേ തലക്കലേക്ക് നോക്കി. എവിടെയൊക്കെയോ എത്തിപെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍. ദുരേ നിന്നും വരുന്ന ഓട്ടോക്ക് കൈ കാണിച്ച് വണ്ടി നിര്‍ത്തി. അവള്‍ ആ വൃദ്ധയുടെ കൈകള്‍ പിടിച്ചു. കൂടെ അവളും ഓട്ടോയില്‍ കയറി. ആ ഉമ്മാമക്ക് കുടുതല്‍ സന്തോഷമായി. വണ്ടി നീങ്ങുമ്പോള്‍ അവര്‍ കുഞ്ഞു കുട്ടികളെ പോലെ പല്ല് കൊഴിഞ്ഞ മോണകള്‍ കാട്ടി ചിരിച്ചു. എന്നിട്ട് ചോദിച്ചു
“മോള്‍ എവിടേക്കാ..?“

“ഞാന്‍ സ്കൂളിലെക്കാ ഉമ്മാമാ.... ഞാന്‍ നിങ്ങളെ ആശുപത്രിക്ക് മുന്നില്‍ ഇറക്കാം. ആ വഴിക്ക് തന്നെയാണ് എന്റെ സ്‌കൂളും“

അവര്‍ അതിനു മറുപടിയൊന്നും കൊടുത്തതില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് വീണ്‌പോകുമോ എന്ന് ഭയന്നാവാം രണ്ടു കൈകള്‍ കൊണ്ടും അവര്‍ ഓട്ടോയുടെ കമ്പികളില്‍ പിടിച്ചിരുന്നു. വണ്ടി കഷായ ആശുപത്രിയുടെ മുന്നില്‍ നിന്നു.

“ഉമ്മാമ ഇറങ്ങിക്കോളു“

“ഉം“

മുളലോടെ അവര്‍ ഇറങ്ങി. കയ്യിലുള്ള കാലന്‍ കുട നിലത്തുകുത്തി നടക്കാന്‍ തുടങ്ങി. അവള്‍ ഓട്ടോക്ക് കാശ് കൊടുത്തു തിരിയും മുന്നേ പിന്നില്‍ നിന്നും ഉച്ചത്തിലുള്ള അട്ടഹാസങ്ങള്‍!!!!

“തള്ളെ.... വീട്ടില്‍ അടങ്ങി ഇരുന്നു കൂടെ...“
“മനുഷ്യന്റെ മാനം കളയാന്‍ ഇറങ്ങികോളും.."

ഇതുകേട്ട്‌ ഭയന്ന അവള്‍ അവിടേക്ക് നടന്നു ആക്രോശിക്കുന്ന മുഖക്കാരനോട് ചോദിച്ചു
“ആരാണ് നിങ്ങള്‍ ..?“
“ഇവരെ എന്തിനു ക്രുശിക്കണം“

“നീ ആരാടീ നരുന്തേ ..?“
“ഇതെന്റെ തള്ളയാ..ശവം !!!“
“അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കൂല”

ഇതൊക്കെ കേട്ടിട്ട് പാവം ഉമ്മാമ ഒന്നും എതിര്‍ത്ത് പറയാതെ പുഞ്ചിരിക്കുന്നു. പാവം എന്ന് അവളുടെ മനം മന്ത്രിച്ചു. അവള്‍ അയാളോട് പറഞ്ഞു
“ചേട്ടാ ദേഷ്യപ്പെടാതെ, ഉമ്മയെ ആശുപത്രിയില്‍ കാണിച്ചു ഞാന്‍ വീട്ടില്‍ കൊണ്ട് വിടാം“

അതോടെ അയാള്‍ അല്പം തണുത്തു. പോകറ്റില്‍ കയ്യിട്ടു നുറിന്റെ അഞ്ച് നോട്ടുകള്‍ അയാള്‍ അവള്‍ക്കു നീട്ടി.
“ഉം..... ഇന്നാ കാണിക്കാനുള്ള കാശ്“

ശേഷം കറുത്ത നിറമുള്ള കാറില്‍ കയറി അയാള്‍ പറന്നു. കയ്യില്‍ കിടന്ന നോട്ടുകള്‍ അഹങ്കാര ഭാവത്തില്‍ പിടഞ്ഞു.

കാലം!! അതിന്റെ പരിണാമങ്ങള്‍ അവളുടെ മനോമുകുരങ്ങളില്‍ വട്ടമിട്ടു കറങ്ങി. കുറേ പിന്നിലേക്ക്‌ മനസ്സ് ഉഴ്ന്നിറങ്ങി. വിറളിപിടിച്ച ഈ മകനെ താരാട്ടിയ ആ ഉമ്മയുടെ കരങ്ങളില്‍ അവള്‍ ആ നോട്ടുകള്‍ സമ്മാനിച്ചു.

“വേണ്ട മോള് എടുത്തോ ഞാന്‍ അതോണ്ട് എന്ത് ചെയ്യാനാ..?“
“അവന്‍ എന്റെ മോനാ.. നല്ലവനാ...“
“ഞാന്‍ അങ്ങനെയാ അവനെ വളര്‍ത്തിയത്‌. ഇന്ന് അവന്‍ ഇവിടുത്തെ കാശുകാരനാ മോളെ...“
“വലിയ വീടാ.... എനിക്കാ വിട്ടിലെ കിടക്കയില്‍ കെടക്കാന്‍ വയ്യ .!! തണുത്തു കോറുന്നു ഈ ശരീരം. നേരം വെളുക്കുവോളം എന്റെ ചുമ കേട്ട് കുട്ടികള്‍ക്ക് ഉറങ്ങാന്‍ വയ്യ..! എന്നാലും അവന്‍ എന്നെ കൊണ്ടാക്കുലാ. എവിടെയാന്നറിയോ കുട്ട്യേ..?“
“ന്റെ കുട്ട്യാളെ ഉപ്പാന്റെ അടുത്ത്“
“അങ്ങേരു ദുരെ ഒരു സ്ഥലത്തുണ്ട് ജീവനോടെ..“
“അവിടെ ഒരുപാട് ആളും ഉണ്ടെന്നാ ന്റെ മോന്‍ പറയുന്നത്. അങ്ങേര്‍ ഇവിടെ എന്നും രാത്രി കിടക്കയില്‍ മുള്ളും. അവള്‍ക്കു എന്റെ മോള്‍ക്ക്‌ വയ്യ അതെല്ലാം അലക്കി വെടിപ്പാക്കണ്ടേ ..? അതോണ്ട് അങ്ങേരെ മോനങ്ങു കൊണ്ടാക്കി. അങ്ങേരെ കാണാതെ എനിക്ക് വയ്യ!“
“ഞാനില്ലാഞ്ഞാല്‍ ഇവിടെ കുട്ട്യോളെ നോക്കാന്‍ ആരാ..?“
“അങ്ങേരും എന്നെ വിട്ട് പോകുന്നത് ആദ്യാ..“

ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ കഴിഞ്ഞു പോയ കാലങ്ങള്‍ തിളക്കമാര്‍ന്ന് നില്കുന്നത് കാണാം. “ഇപ്പൊ രണ്ടാളും രണ്ടു തലത്തായി കുട്ട്യേ ..മരിച്ചോരെ പോലെ...”

അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അത് കേട്ട് വല്ലാതായി.

ചിന്തയുടെ കണ്ണാടിയില്‍ അവളിലേക്കും വന്നടുക്കുന്ന ഈ ദുരന്തം ഓര്‍ത്തു ന്നെടുങ്ങി. പൊടുന്നനെ അവളുടെ മനം ഓര്‍മകളില്‍ നിന്നുണര്‍ന്നു. അവരെയും കൊണ്ട് ആശുപത്രി വരാന്തയിലേക്ക്‌ നടന്നു.

Sunday, November 14, 2010

എല്ലാ സ്നേഹിതര്‍ക്കും ഈദ് ആശംസകള്‍


തലയും ചെവിയും പുതപ്പിട്ട് മൂടി മയങ്ങുമ്പോഴും നാളത്തെ യാത്രയുടെ ചിന്താ ശകലങ്ങള്‍ ബാക്കി നിന്നു. പുലരാന്‍ കൊതിക്കുന്ന മനസുമായി തിരിഞ്ഞും മറിഞ്ഞും കിടക്കെ പള്ളിയില്‍ നിന്നും സുബഹി ബാങ്കുയര്‍ന്നു. കൂടെ തക്‌ബീറിന്റെ സുന്ദര വചനങ്ങളും. പുതപ്പില്‍ നിന്നെഴുനേറ്റ് ജാലകം തുറന്നു. ഇരുട്ടില്‍ നിന്നും അടര്‍ന്നു പോരുന്ന വെളിച്ചത്തിലേക്ക് നോക്കി. പള്ളിഅങ്കണം വൈദ്യുത ശോഭയാല്‍ സമ്പൂര്‍ണ്ണം. പെരുന്നാള്‍ നമസ്കാരത്തിന് സമയമാകുന്നു. ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി എല്ലാവരും എണീറ്റു തുടങ്ങി. കുട്ടികള്‍ക്ക് പെരുന്നാല്‍ ദിനത്തിന്റെ ആവേശം. കയ്യിലണിഞ്ഞ മൈലാഞ്ചിയുടെ പകിട്ടിനെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍. പുത്തനുടുപ്പണിഞ്ഞ് പള്ളിയില്‍ പോകാനുള്ള ആവേശ തിമര്‍പ്പുകള്‍.

കഴിഞ്ഞ ബലി പെരുന്നാള്‍ ദിനം, അന്നായിരുന്നു ഞങ്ങളുടെ ത്വാഇഫ് യാത്ര .
വര്‍ഷങ്ങളായി മനസ്സില്‍ കൊതിച്ച യാത്ര. അത് സാക്ഷാല്‍കാരമാകുന്നത് ബലിപെരുന്നാള്‍ ദിനത്തിലായിരുന്നു. തിരക്ക് പിടിച്ച ജീവിതത്തില്‍ വല്ലപ്പോഴും കിട്ടുന്ന അവധി ദിനങ്ങള്‍, യാത്രാ വേളകള്‍,സന്തോഷിക്കാതെ ഇരിക്കുന്നതെങ്ങിനെ...

നമസ്കാരം കഴിഞ്ഞ് ലഘുവായ ഭക്ഷണം. എല്ലാവരും പോകാനുള്ള സാമഗ്രികള്‍ തയ്യാറാക്കി പുറപ്പെടാന്‍ ഒരുങ്ങി. താഴെ വാഹനാവുമായി കാത്തു കിടക്കുന്ന ഡ്രൈവര്‍ തിരക്ക് പിടിക്കുന്നു. എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ വണ്ടിയില്‍ കയറി. മലകളും മരുഭൂമികളും പരന്നു പോകുന്തോറും വിശാലമായ ആകാശത്തിന്‍ കീഴെ വിജനമായ മരുഭൂമിയിലൂടെ വണ്ടിനീങ്ങി. മേലെ ആകാശത്തെയോ മരുഭൂമിയിലെ വിജനതയെയോ ചിന്തിക്കാതെ വഴിയിലുടെ അന്യോന്യം തൊട്ടുരുമ്മി നടന്നു നീങ്ങുന്ന ഒട്ടകങ്ങള്‍.

എന്റെ കണ്ണുകള്‍ വിശാലമായ മരുഭൂമിയിലൂടെ അലഞ്ഞു. എങ്ങും മനുഷ്യന്റെ പെരുമാറ്റം കാണുന്നില്ല. ഉയര്‍ന്ന് നില്‍ക്കുന്ന മലകള്‍, വളഞ്ഞും തിരിഞ്ഞും ഉയര്‍ന്നും പോകുന്ന റോഡുകള്‍. വിശേഷമായ കാണാകാഴ്ചകള്‍, കൃഷിയിടങ്ങള്‍. എല്ലാം കണ്ണിനു സമ്പൂര്‍ണ്ണ വിരുന്നൊരുക്കുന്നു. യാത്ര നീളുന്നതിനനുസരിച്ച് കാലാവസ്ഥയില്‍ മാറ്റം വന്നു. തണുത്ത കാറ്റ് വീശുന്നു. ഡ്രൈവര്‍ കണ്ണുകള്‍ തിരുമ്മി കോട്ടുവായിട്ടു ചോദിച്ചു നിങ്ങള്‍ കുടിക്കാന്‍ എന്തെങ്കിലും കരുതീട്ടുണ്ടോ ...?

“കട്ടന്‍ ചായയും നെയ്യപ്പവും“ മകളാണ് ഉത്തരം പറഞ്ഞത്. അല്പം കൂടി മുന്നോട്ടു നീങ്ങി, വണ്ടി നിര്‍ത്തി പുറത്തിറങ്ങി. അല്പം വിശ്രമം ഞങ്ങള്‍ക്കും ആവശ്യമായിരുന്നു. മക്കള്‍ ഉണക്ക ചുള്ളികളും ഇലകളും ശേഖരിച്ചു തീയിട്ടു. അടച്ചിട്ട റൂമില്‍ നിന്നും പുറത്തിറങ്ങിയ ആഹ്ലാദം അവരിലും കാണാന്‍ കഴിഞ്ഞു. അല്പം കഴിഞ്ഞ് വണ്ടിയില്‍ കയറി. ഇപ്പോഴുള്ള യാത്ര അതീവ ഹൃദ്യമാണ്. ഇരുവശങ്ങളും വര്‍ണ്ണ പുഷ്പങ്ങളുടെ ചാരുതയോടെ മുന്നോട്ടു നീളുന്ന പാതകള്‍. പാറകെട്ടിന് മുകളില്‍ കണ്ണും കാതും കൂര്‍പ്പിചിരിക്കുന്ന കുരങ്ങന്മാരുടെ കൂട്ടങ്ങള്‍. തണുപ്പിന് കുറവ് വന്നു തുടങ്ങി. പ്രഭാത സുര്യ കിരണങ്ങള്‍ വണ്ടിയിലേക്ക് അരിച്ചു കയറി പ്രകാശം കണ്ണിനെ അലോസരപ്പെടുത്തുന്നു.

യാത്ര മുന്നോട്ടു പോകുന്തോറും ആവേശം കുടിവന്നു. അഴകിന്റെയും ശക്തിയുടെയും ഗുണങ്ങള്‍ ഇഴുകി ചേര്‍ന്ന വെള്ളചാട്ടങ്ങള്‍ ഓരോന്നിനും പുതുമ ഉള്ളതായി കാണാം. ഹൃദ്യമായ കാഴ്ച്ചകള്‍ക്കിടയില്‍ ചെറിയൊരു പള്ളി കണ്ടു. വണ്ടി നിര്‍ത്തി അധികം ആരേയും കണ്ടില്ല. "വാദി "എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കയ്യും മുഖവും കഴുകി ചുറ്റും ശ്രദ്ധിച്ചപോഴാണ്‌ അല്പം ദുരെയായി വലിയ ഭീമാകാരമായ മലകള്‍ക്ക് താഴെ വളരെ ചെറിയൊരു പള്ളി കണ്ടത് ചുറ്റും കമ്പി വേലികളാല്‍ ബന്ധിച്ചിരിക്കുന്നു. ചില സ്ഥലങ്ങളില്‍ കമ്പി ദ്രവിച്ച വിടവുകള്‍ അതിലുടെ നാലുപേര്‍ അകത്തു കടന്ന് പള്ളിയും പാറ കെട്ടും വീക്ഷിക്കുന്നു. അവര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതും പാറകെട്ടിനേയും മറ്റും ചുണ്ടി കാണിക്കുന്നതും കണ്ട് ഞങ്ങളും അങ്ങോട്ട്‌ നടന്നു.

അത്ഭുതമെന്നു പറയാം അവിടെ ഈ യാത്ര സഫലീകരിച്ചു. കാരണം പ്രവാചക പ്രഭു മുഹമ്മദ്‌ നബി (സ) ത്വാഇഫ് നഗരത്തില്‍ എത്തിയപ്പോള്‍ ശത്രുക്കള്‍ എറിഞ്ഞാട്ടി, അതില്‍ നിന്നും രക്ഷപെടാന്‍ നബി ഒളിച്ച് നിന്ന ഗുഹാമുഖവും നബിയെ കൊല്ലാനായി ഉരുട്ടിയ കല്ലുകള്‍ തടഞ്ഞു നിര്‍ത്തിയ പാറകെട്ടുകളും കാണാം. മതി വരാത്ത കാഴ്ചകള്‍. അതിന്റെ താഴെ പ്രവാജകന്റെ കാല്പാടുകള്‍ പതിഞ്ഞ കുഞ്ഞു പള്ളിയും. പെരുന്നാള്‍ ദിനം ആയതിനാല്‍ അവിടെ വാച്ചുമാനെ കണ്ടില്ല. കാവല്‍ ഇല്ലാത്തതിന്റെ പേരില്‍ അകത്തു കടന്ന് നമസ്കരിച്ചു.

നബിയെ എറിഞ്ഞാട്ടിയ ത്വാഇഫ്...!!

കണ്ണിന് നല്‍കിയ വലിയ സമ്മാനം ഏറ്റുവാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. വീണ്ടും കാണാപ്പുറങ്ങള്‍ തേടി .......

"എല്ലാ സ്നേഹിതര്‍ക്കും ഈദ് ആശംസകള്‍ "

Friday, November 12, 2010

ഹാപ്പി ബര്‍ത്ത്ഡേ

രാത്രി പുലരാന്‍ ഇനിയും അല്പം ബാക്കി.
ശീതീകരണിയുടെ കുളിരില്‍ എല്ലാവരും ഉറക്കത്തിലാണ്. എനിക്ക് ഉറക്കം വന്നില്ല. ഓര്‍മ്മകള്‍ മനസ്സിനെ വിലങ്ങിടുന്നു.

അന്നൊരു പുലര്‍ച്ചെ  അമ്മയുടെ ഉദരം വിട്ട് അവന്‍ ലോകത്തിന്റെ മയാകാഴ്ചയിലേക്ക് മിഴിച്ചു നോക്കി. മെലിഞ്ഞ ശരീരം, ചുരുട്ടിപിടിച്ച കുഞ്ഞു കയ്‌കള്‍. പട്ടിനോളം മാര്‍ദവമുള്ള കവിളുകള്‍. ചോര പൊടിയുന്ന ചുവന്ന ചുണ്ടുകള്‍. ബ്ലാങ്കെറ്റില്‍ പൊതിഞ്ഞ് ഡോക്ടര്‍ അവനെ എന്റെ അടുത്തെത്തിച്ചു. എന്റെ ജന്മ സാഫല്യം. ആ മാര്‍ദവമുള്ള കുഞ്ഞു കവിളുകള്‍ എന്റെ ചുണ്ടോടു ചേര്‍ത്ത് ഒരു കുഞ്ഞു ചുംബനം. അതെ പൊന്ന് മോന്റെ അമ്മയുടെ ആദ്യ ചുംബനം. ഉടനെതന്നെ അവന്‍ കരയാന്‍ തുടങ്ങി. എല്ലാവരും അവനെ കാണാനെത്തി. ഉമ്മയെ പോലെ, ഉപ്പയെ പോലെ ഇങ്ങനെ ഓരോരുത്തരുടെ അഭിപ്രായങ്ങള്‍. അന്നത്തെ ദിവസം അവനാണ് താരം. മധുര പലഹാരങ്ങളും കുഞ്ഞുടുപ്പുകളും കൊണ്ട് വരുന്ന കൂട്ടുകാര്‍. എല്ലാവരും സന്തോഷ വാക്കുകള്‍. കുടുംബത്തില്‍ ആദ്യമായി വിദേശത്ത് പിറന്ന കുഞ്ഞ്‌ എന്ന സ്ഥാനവും ഈ കൊച്ചു കള്ളന്‍ ഏറ്റു വാങ്ങി.

പിന്നീടുള്ള മാസങ്ങളും വര്‍ഷങ്ങളും അവനോടൊത്തുള്ള സന്തോഷങ്ങളും കളിചിരികളും മറ്റുമായി നീങ്ങി. വര്‍ഷങ്ങള്‍ നീങ്ങുന്നു. പൊന്നു മോന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായ് കീഴടക്കുന്നു.
കുറുമ്പും കളിയും എല്ലാം നിറഞ്ഞ കൊച്ചു മിടുക്കന്‍  ഇന്നവന്‍ രണ്ടാം തരം വിദ്യാര്‍ത്തിയാണ്. കളിക്കുന്ന പോലെ തന്നെ പഠനത്തിലും എന്ന് വേണ്ട മറ്റെല്ലാ കാര്യത്തിലും കൊച്ചു മിടുക്കന്‍ തന്നെ. വാശിയുടെ കാര്യത്തില്‍ അവന്‍ എന്നെ തോല്പിക്കും. നടന്‍ അല്ലു അര്‍ജുന്‍ ആണ് അവന്റെ മനസ്സിലെ സൂപ്പര്‍ സ്റ്റാര്‍. ഏത് സമയത്തും അല്ലുവിന്റെ ഡാന്‍സ്. ചില സമയങ്ങളില്‍ അവന്റെ കാലുകള്‍ പൊട്ടിപോകുമെന്ന് വരെ ഭയക്കേണ്ടുന്ന അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റെപ്പുകള്‍. അമൃതാ ടി വി സൂപ്പര്‍സ്റ്റാര്‍ ജുനിയര്‍ അല്‍സാബിത് എന്നും ഇവന് ഹരമാണ്. പാടാനും ആടാനും ഇഷ്ട്ടം. ദാ ഇന്ന് പുലര്‍ന്നാല്‍ അവന്റെ ദിനമാണ്. അവന്‍ എന്റെ കൈകളില്‍ എത്തിയ ദിനത്തിന്റെ ഓര്‍മ പുതുക്കല്‍. അവന്റെ ഹാപ്പി ബര്‍ത്ത്ഡേ

ഈ സന്തോഷ ദിനം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു. പ്രാര്‍ത്ഥിക്കുക .....

അവന്  ബര്‍ത്ത്ഡേ ഗിഫ്റ്റായി കിട്ടിയ കാര്‍ഡുകള്‍ ഞാന്‍ ഇവിടെ പോസ്റ്റുന്നു.
കാര്‍ഡുകള്‍   അയച്ചവര്‍ക്കും ഇവിടെ വരുന്ന എല്ലാവര്‍ക്കും നന്ദിയോടെ.....


Wednesday, November 10, 2010

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നീയും.... നിനക്ക് ഞാനും ..!!!!!!!!!!!!!

ജീവിതം. അമ്മയുടെ ഗര്‍ഭപാത്രം വിട്ട് നശ്വരമായ ഈ ഭുമിയില്‍ പിറന്നുവീഴുന്ന അന്ന് തുടക്കം കുറിക്കയാണ്. ആണായാലും പെണ്ണായാലും അതിന്റേതായ ഭാണ്ഡം പേറാന്‍ അവര്‍ തയ്യാറായെ മാതിയാകൂ..

ചെറുപ്പം തൊട്ടേ പിതാവിന്റെ ഗള്‍ഫു യാത്ര, വീടും ആഗ്രഹങ്ങളും സമ്പാദ്യങ്ങളും ഗള്‍ഫിനോടൊപ്പം വളര്‍ന്നു. കൂടെ ഞാനും. വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ മാതാപിതാക്കളുടെ ഉള്ളില്‍ ആധിയാണ്. എങ്ങിനെയെങ്കിലും ഒരുത്തനെ പിടിച്ചു ഏല്പിക്കണം പക്ഷെ.. എന്റെ പിതാവിന്റെ തീരുമാനം അങ്ങിനെയല്ല.
അവള്‍ പഠിക്കട്ടേ.... പഠനം കഴിഞ്ഞു മതി.
പക്ഷെ.. ഉമ്മയുണ്ടോ വിടുന്നു.

ആ ഇടയ്ക്കു വീട്ടില്‍ വരുന്നവരോടും പോകുന്നവരോടും സംസാരം എന്നെ കുറിച്ചായിമാറി. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു വൊക്കേഷനല്‍ഹൈയര്‍സെകണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി.
ഒരുദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ അപരിചിതരായ രണ്ടു സ്ത്രീകളെ കണ്ടു. ഞാന്‍ വന്നു കയറുമ്പോള്‍ അവര്‍ എന്നെത്തന്നെ ശരിക്കും ശ്രദ്ധിക്കും പോലെ തോന്നി. അല്പം കഴിഞ്ഞു അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഉമ്മയോട് പറഞ്ഞു
"കുട്ടിയെ ഞങ്ങള്‍ക്കിഷ്ട്ടമായി, ഇനി അവനും കൂടെ ഒന്ന് കാണട്ടെ .."
അപ്പോഴും കാര്യം പിടികിട്ടാതെ ഞാന്‍ ഉമ്മയോട് വിവരം തിരക്കി. ഉമ്മ നിറഞ്ഞ പുഞ്ചിരിയോടെ.. “അതൊക്കെ ഉണ്ട്.!“
വീട്ടില്‍ ഞാന്‍ മുത്ത കുട്ടി ആയതു കാരണം മറ്റൊരു പെണ്ണ് കാണാലോ കല്യാണമോ ഉണ്ടായിട്ടില്ല.

അപ്പോഴേക്കും പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ തുറന്ന് എഴുതാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍. പഠനവും കോളേജും കുഞ്ഞു പ്രണയങ്ങളും കുസൃതിയും നിറഞ്ഞ കൌമാരം വിലങ്ങിടാന്‍ പോകുന്നത്തിന്റെ ഗൌരവമറിയാതെ പുലര്‍ച്ചെ ക്ലാസില്‍ പോകാനുള്ള ഉടയാടകള്‍ ഇസ്തിരി ഇടാന്‍ തുടങ്ങി.. അപ്പോഴാണ്‌ ഉമ്മ പറയുന്നത്
“നാളെ നീ സ്കൂളില്‍ പോകണ്ടാ ..!!! നാളെ അവര്‍ നിന്നെ പെണ്ണുകാണാന്‍ വരും“.

അത്ഭുതത്തോടെ ഉമ്മാനെ നോക്കി പറഞ്ഞു
“ഇല്ല പറ്റില്ല. അവരോടു വെള്ളിയാഴ്ച വരാന്‍ പറ“.

“പൊട്ടി പ്പെണ്ണ്.. അവര്‍ നിന്റെ ലീവ് കാത്ത്‌ നില്‍ക്കാ..? ഉം കെട്ടിച്ചാല്‍ പിന്നെ നീ പഠിക്കില്ല .!!“
“നാളെ പോകണ്ട!“

ഉമ്മാന്റെ അന്ത്യ തീരുമാനം.

ഉറങ്ങാന്‍ കിടക്കുമ്പോഴും ബാബു മാഷിന്റെ ക്ലാസും കുട്ടുകാരികളുടെ കളി ചിരികളും മനസ്സില്‍ ഓടിയെത്തി. ഓര്‍മകളെ താലോലിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.

പുലര്‍ച്ചെ തന്നെ ഉമ്മ തിരക്കിലാണ്. പത്തുമണിക്ക് ചെക്കന്‍ വരും.

“നീവേഗം റെഡിയാക്‌ മോളെ...“
ഉമ്മയുടെ സ്നേഹം അല്പം വര്‍ധിച്ചപോലെ..

ഇത് കേട്ട് ഞാന്‍ ഉമ്മയോട്പറഞ്ഞു.
“ഉമ്മാ.. എനിക്ക് ക്ലാസില്‍ പോണം, കുട്ടുകാര്‍ ഇപ്പൊ എത്തും.“

അല്പം ദേഷ്യത്തോടെ ഉമ്മ
“നിന്നോടല്ലേ പറഞ്ഞത്. മലയാളം തിരിയില്ലേ നിനക്ക് ..?“

അതോടെ ആ വിഷയം സ്റ്റോപ്പ്‌....!

കുട്ടുകാരെല്ലാം പോയി കഴിഞ്ഞു. അപ്പോഴാണ്‌ മനസ്സിനെ ആലോസരപെടുത്തുന്ന ബാബു മാഷിന്റെ കുഞ്ഞു പ്രണയം കടന്നു വന്നത്.

ഉമ്മാന്റെ അടുത്ത് ചെന്നു
“ഉമ്മാ .. എനിക്ക് ബാബു മാഷിനെ ഇഷ്ട്ടാ .. ഞാന്‍ അയാളെയേ കെട്ടൂ...”

ഇത് കേട്ട ഉമ്മപൊട്ടിച്ചിരിച്ചു പറഞ്ഞു
“പൊട്ടിപെണ്ണ് മിണ്ടാതെ ഇരിക്ക് നീ. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്ക്.“

ഞാന്‍ ആലോചിച്ചു. ശരിയാ.. എന്നെകാണാന്‍ ആളുവരുന്നു. ഇഷ്ട്ടമായാല്‍ അവനാണ് എന്റെ വരന്‍. മനസ്സില്‍ പേടിപ്പെടുത്തുന്ന മിന്നലുകള്‍ പാറി.

സമയംനീങ്ങി,
പുതിയ ഉടയാടകള്‍ അണിഞ്ഞു. വീട്ടില്‍എല്ലാവരുമുണ്ട്. ബന്ധുക്കള്‍, അയല്‍വാസികള്‍. എല്ലാം കാത്തിരിപ്പിന്റെ നിമിഷങ്ങള്‍!!
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ എന്റെ കട്ടിലില്‍ കയറി കിടന്നു. അല്പം ഉറങ്ങിപ്പോയി.
പിന്നീട് ഉമ്മയുടെ വിളികേട്ടാണ് ഉണര്‍ന്നത്
“എണീക്കൂ.. മോളെ, അവരെത്തി“

ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി ഉമ്മ കയ്യില്‍ തന്ന ചായപാത്രം പിടിച്ചു ബന്ധുക്കള്‍ പറഞ്ഞപോലെ അവന്റെ മുന്നിലെത്തി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ചായ ടേബിളില്‍ വെച്ച് പതിയെ നിന്നു. മിഴിനീരു നിറഞ്ഞ കണ്ണില്‍ ഒന്നും തെളിഞ്ഞില്ല. ആരെയും നോക്കിയതുമില്ല.

അല്പം കഴിഞ്ഞ് ഒരാള്‍ എന്റെ കയ്യില്‍ ഒരു ചോക്ലേറ്റു ബോക്സ്‌ സമ്മാനിച്ചു. “എനിക്ക് നിന്നെ ഇഷ്ട്ടമായി“ എന്നും..!

ഞാന്‍ തരിച്ചു വന്നപ്പോള്‍ എല്ലാവരും കളിയാക്കി പറഞ്ഞു
“ഉം... ഉം..... ചെക്കന്‍ അതി സുന്ദരനാ മോളെ.. നിനക്ക് ഒത്ത പയ്യന്‍”

അയ്യോ.. അപ്പോഴാണ്‌ ഓര്‍ത്തത്, ഞാന്‍ അയാളെ മുഖംകണ്ടില്ല. ഇനി എങ്ങനെ കാണും..? കുട്ടുകാര്‍ ചോദിച്ചാല്‍ എന്ത് പറയും? ചെറിയൊരു സങ്കടബോധം വന്നു.

അവര്‍ പോയികഴിഞ്ഞപ്പോള്‍ ഉമ്മ അവന്റെ വീട്ടുകാരെ കുറിച്ച് പറയാന്‍ തുടങ്ങി. അപ്പോഴും കാണാന്‍ പറ്റാത്ത ആ മുഖം എന്റെ മനസ്സില്‍ നൊമ്പരപെടുത്തി. കാണാന്‍ കഴിയാത്ത മുഖം മനസ്സില്‍ ഓര്‍ത്തു.. നീല കണ്ണുകളുള്ള സുന്ദരന്‍, സുമുഖന്‍.... ഇതാണ് എല്ലാവരും പറയുന്നത്.

ഞാന്‍ ക്ലാസില്‍ പോക്ക് നിര്‍ത്തിയതറിഞ്ഞ് ബാബു മാഷ്‌ വിശമം പ്രകടിപ്പിച്ചു എന്ന് കുട്ടുകാരികള്‍ പറഞ്ഞു. എനിക്ക് സങ്കടം തോന്നിയില്ല.

ഞാനിപ്പോള്‍ എന്റെ നീല കണ്ണുള്ള സുന്ദരനെ സ്വപ്നം കാണുവാന്‍ തുടങ്ങി.. അവന്റെ വീടും വീട്ടുകാരും എന്റെ ചിന്തയെ കവര്‍ന്നു.

ദിനങ്ങള്‍ നീങ്ങി.. ഉപ്പ ഗള്‍ഫില്‍ നിന്നെത്തി. നല്ല നിലയിലുള്ള വിവാഹം.
കണ്ണീരോടെ മാതാപിതാക്കളോട് യാത്ര പറഞ്ഞു .

മാസങ്ങള്‍ കടന്നു.. അപ്പോഴാണ്‌ അറിയുന്നത് എന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ ഉടലെടുക്കുന്നു എന്ന്..!
വീട്ടില്‍ സന്തോഷത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു. എങ്കിലും ഞാന്‍ വല്ലാതെ ഭയന്നു. പിന്നീട് അസുഖങ്ങളുടെ കൂമ്പാരം. ഒരമ്മയാകാനുള്ള തയ്യാറെടുപ്പുകള്‍.
ആ കുഞ്ഞു രൂപം എന്റെ ഉദരത്തില്‍ വളര്‍ന്നു. മാസങ്ങള്‍ കടന്നു. കുഴപ്പങ്ങളൊന്നുമില്ലാതെ ഞാന്‍ ആദ്യ കണ്മണിക്ക് ജന്മം നല്‍കി. സുന്ദരിയായ എന്റെ മകളുടെ കളി ചിരികളുമായി നീങ്ങിയ ദിനങ്ങള്‍.

അതിനിടയിലാണ് എന്റെ സ്നേഹ നിധിയായ പ്രിയന് വിദേശ യാത്രക്കുള്ള അനുമതി പത്രം ലഭിച്ചത്. എന്റേയോ കുഞ്ഞിന്റെയോ അവശ്യ പ്രകാരമല്ല പ്രാരാബ്ദങ്ങള്‍ക്ക് ബലികൊടുക്കുന്നത്.

എന്റെ സംഗീത സാന്ദ്രമായ് ഒഴുകുന്ന ജീവിതം.
നെടുവീര്‍പ്പുകളുടെ ആ ദിനം വന്നു. കണ്ണിരോടെ യാത്ര അയച്ചു. പ്രവാസ മണ്ണിലേക്കുള്ള ആദ്യ യാത്ര കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചു കവിളില്‍ ഒരു നനുത്ത ചുംബനം തന്നു എന്റെ നീല കണ്ണുള്ള പ്രിയന്‍ പറന്നകന്നു. പിന്നീട് മോഹങ്ങള്‍ അടച്ചു പൂട്ടിയ കവറുകളും അപൂര്‍വമായുള്ള ഫോണ്‍ കോളുകളുമായി ഞാന്‍ ദിനങ്ങള്‍ നീക്കി. തേങ്ങലും വിങ്ങലുമായി നീങ്ങുന്ന നാളുകളില്‍ അദ്ദേഹം എനിക്കയച്ച് തന്ന ഒരു സിനിമാ ഗാനം
ഞാന്‍ ഇവിടെ പോസ്റ്റുന്നു.
ഇതൊന്നു കേട്ട് നോക്കാം..

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നീയും നിനക്ക് ഞാനും...!!!
''അടുത്ത ജന്മത്തിലും നീ തന്നെ എന്റെ പ്രിയനായെങ്കില്‍ "

Sunday, November 07, 2010

കീബോര്‍ഡു തന്ന സ്ഥാന മാനങ്ങള്‍ !





പുറത്ത് നിലാവില്‍ നീരാടുന്ന നിഴലുകള്‍. കാറ്റില്‍ ആടുന്ന മരങ്ങള്‍.  മുറ്റത്ത് പൂത്ത മാവിന്റെ സുഗന്ധം കാറ്റിന്റെ സഹായാത്രികനാകുന്നു.  ഉറക്കം വരാത്ത കണ്ണുകള്‍ തിരുമ്മി. മനസ്സ് വല്ലാതെ ചഞ്ചലമാവുകയാണ്. വേദനിക്കുന്നില്ല, താങ്ങും തണലുമായി പ്രിയപെട്ടവന്‍. സ്നേഹിതരും കുട്ടുകാരും എങ്കിലും നിറഞ്ഞ സദസ്സില്‍ നിന്നും എന്തിനായിരുന്നു അയാള്‍ എന്നെ മാത്രം വേദനിപ്പിച്ചത് . ഒരുപക്ഷെ അയാള്‍ ........!!!!!
                        
ചെറുപ്പം മുതല്‍ക്കേ ചിട്ട ഒത്ത ജീവിതം പഠിപ്പിച്ചത്  ഉമ്മുമ്മയാണ്‌. കുഞ്ഞുന്നാളില്‍ സ്കൂളില്‍ പോകുമ്പോള്‍ ഉമ്മുമ്മാന്റെ വക അല്പം ഉപദേശം കാണും. “വഴിയില്‍ കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും കിന്നരിക്കാന്‍ നില്‍ക്കണ്ട, ക്ലാസ് കഴിഞ്ഞാല്‍ വീട്ടില്‍ പോന്നോണം.” അന്ന് ചിന്തിച്ചിരുന്നു  ഈ ഉമ്മുമ്മാക്ക് വട്ടാ...അല്ലാതെ അപ്പയോടും കുറുന്തോട്ടിയോടും ആരെങ്കിലും സംസാരിക്കുമോ ..?

അന്നു  എന്നെക്കാളും മുതിര്‍ന്ന ക്ലാസിലുള്ള കുട്ടികളോട് ഞാന്‍ ഉമ്മുമ്മയുടെ ഈ ഡയലോഗ് പറഞ്ഞു. അപ്പോഴാണ്‌  കാര്യം മനസ്സിലായത്‌. വഴിയിലുള്ള വല്ല ആപ്പ ഊപ്പ പൂവലന്മാരോട് കൊഞ്ചി കുഴയണ്ട എന്നാണ് അതിന്റെ പൊരുള്‍ എന്ന്. അന്നുമുതലേ ഉമ്മുമ്മയുടെ  വാക്കുകളായിരുന്നു എനിക്ക് വഴികാട്ടി. ചെറുപ്പം തൊട്ടേ എഴുത്തിനോട്  ഒരുപാട്
ഇഷ്ട്ടമായിരുന്നു. പഠിക്കാന്‍ തന്നു വിടുന്ന നോട്ടുപുസ്തകം നിറയെ കവിതകള്‍ കുത്തിക്കുറിച്ചതിന്  ഉമ്മയുടെ കയ്യില്‍ നിന്നും തല്ലുവാങ്ങാത്ത ദിനങ്ങള്‍ അപൂര്‍വ്വം!. അപ്പോഴും കൂട്ട്  പിടിക്കാന്‍ ഉമ്മുമ്മയാണ്‌ ഉണ്ടാവുക .
            
കാല ചക്രം നീങ്ങുന്നു. ഉമ്മുമ്മയുടെ പേരക്കിടാവ്  പഠിക്കാന്‍ വാഹനം കയറി അടുത്ത പട്ടണത്തിലേക്ക് പോകുന്ന ദിനം ഉമ്മുമ്മായുടെ മനസ്സ് നിറയെ ആധിയാണ്. പോകാന്‍ അല്‍പ സമയം മുന്നേ തന്നെ ഉപദേശങ്ങള്‍ തുടങ്ങും.“ മോളെ നീ വലിയ കുട്ടിയാണ് ,പട്ടണം അത്രയ്ക്ക് നല്ലതല്ല നിന്നെ നീ കാത്തോളണം...” .. “ശരി ഉമ്മുമ്മാ. ..”
      
അടുത്ത വീ ട്ടിലെ കുട്ടുകാരികള്‍ക്കൊപ്പം യാത്ര തുടങ്ങി. അങ്ങാടിയില്‍ ചെന്ന് ബസ്സ് കയറി പുതിയ ഉടയാടകളും, പുതിയ ക്ലാസും , പുതിയ സ്നേഹിതരും ....എല്ലാം എന്നെ സന്തോഷത്തിലാഴ്ത്തി. ക്ലാസില്‍ ഫസ്റ്റ്‌ പിരീഡ് മലയാളം .നേശന്‍ മാഷ് ക്ലാസ് തുടങ്ങി . ആദ്യ പാഠം കവിത ആയതാകാം ഞാന്‍ വെറുതെ ചൊല്ലി. ഇത് കേട്ട നേശന്‍ മാഷ്‌ “എഴുനേല്‍ക്കൂ,  എന്നിട്ട് ചോല്ലിക്കൊള്ളൂ.”

ഞാന്‍   ധൈര്യ പൂര്‍വ്വം ചൊല്ലി . അന്ന് മാഷ് പറഞ്ഞു “ നല്ലവണ്ണം ചൊല്ലി, അതുപോലെ കവിത എഴുതാന്‍ അറിയാമോ ..?”
 “ഉം..”
“എങ്കിലൊന്നു  എഴുതൂ...ഞങ്ങളൊന്നു കാണട്ടെ”
കേള്‍ക്കേണ്ട താമസം കവിത റെഡി.
“മഴ കുളിരണിയിച്ചു നിന്നെ ...
മഴനനഞ്ഞ നിന്‍ കവിളില്‍
കൊതിയോടെ  തലോടാന്‍
കൊതിച്ചിരുന്നു ഞാന്‍ ...”

ഇത്രയും എഴുതി മാഷിന്റെ കയ്യിലെത്തിച്ചു. അന്നെന്റെ കവിത മറ്റു സഹപാഠികളുടെ ചുണ്ടില്‍ മാഷിന്റെ സംഗീതമായ് പൊഴിഞ്ഞു. എന്റെ കുഞ്ഞു മനസ്സില്‍ ഒരുപാട് സന്തോഷമായി ..
          
കാലം അതിന്റെ കറക്കം തുടര്‍ന്നു. ഞാന്‍ വലിയ കുട്ടിയായി. സ്കൂളിലും മറ്റും കവിതയും നാടകവും രചിച്ചു മറ്റുള്ളവരില്‍ നിന്നും കയ്യടി വാങ്ങിച്ചു .

പിന്നീട് വിവാഹം, സ്നേഹ നിധിയായ ഭര്‍ത്താവ്‌,  മക്കള്‍ , സന്തോഷകരമായ കുടുംബം.
ശേഷം, വിദേശത്തായി . അങ്ങിനെയിരിക്കെ ഒരുദിവസം ഞങ്ങള്‍ അടച്ചുപൂട്ടിയ റൂമിനോട് അല്‍പസമയം വിടപറഞ്ഞു പുറത്തേക്കു പോയി. ഷോപ്പിങ്ങും ഫുഡും എല്ലാം കഴിഞ്ഞു മടങ്ങും വഴി ചെറിയൊരു മരത്തിനു കീഴെയായി ഒരു വൃദ്ധന്‍ കിടക്കുന്നു. മലമുത്ര വിസര്‍ജനം എല്ലാം കിടന്നു തന്നെയാണ് . ഇത് കണ്ട എന്റെ നെഞ്ച്‌   പിടഞ്ഞു. ഞാന്‍ എന്റെ ഹസ്ബെന്റിനോട്   പറഞ്ഞു  അല്പം ജൂസ് വാങ്ങിച്ചു അയാള്‍ക്ക്‌ കൊടുത്തു . പാവം ആര്‍ത്തിയോടെ കുടിച്ചു .ഞങ്ങള്‍ മടങ്ങി . കണ്ണ് മറയും വരെ ഞാന്‍ അദ്ദേഹത്തെ നോക്കി .
              
രാത്രി ഉറക്കം കിട്ടുന്നില്ല. ആ വൃദ്ധന്‍ എന്റെ കണ്മുനകളെ വിട്ട്‌ അകലുന്നില്ല. വല്ലാത്ത ടെന്‍ഷന്‍ . എന്നെ ഹസ്ബെന്റും  മകളും ചീത്ത പറഞ്ഞു . മറുത്തൊന്നും പറയാന്‍ എനിക്കായില്ല . ഞാനും കിടന്നു ഉറങ്ങിയപോലെ അഭിനയിച്ചു. മണിക്കൂറുകള്‍ നീങ്ങി . ഉറക്കം വന്നില്ല ,പേനയും ബുക്കും എടുത്തു എഴുതാന്‍ തുടങ്ങി. എന്റെ വിവാഹ ശേഷം ആദ്യമായി ഞാന്‍ ഒരു അനുഭവകുറിപ്പ് എഴുതി . പുലര്‍ച്ചെ അതെടുത്തു വായിച്ച ഹസ്ബന്റ്  അതെടുത്തു ദിനപത്രത്തിലേക്ക് ഫാക്സ് ചെയ്തു .

ഞാന്‍ അറിഞ്ഞിരുന്നില്ല. ആഴ്ചകള്‍ നീങ്ങി മുന്നാമത്തെ ആഴ്ച  ദിനപത്രത്തില്‍ ആ കഥ പുറത്ത് വന്നു. അന്നാണ് മറ്റൊരു സന്തോഷവാര്‍ത്ത കൂടി വന്നത്. മരത്തണലില്‍   കിടന്ന വൃദ്ധനെ ഗവെന്‍മെന്റ് ഏറ്റെടുത്തു എന്ന് . അന്നുമുതല്‍ എഴുത്തെന്ന മഹാ നഗരത്തിലെ ഒരു പുല്‍കൊടിയായി ഞാനും വളര്‍ന്നു. പിന്നീട് ഒട്ടധികം കഥകളും കവിതകളും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചയ്തു. അങ്ങിനെ ഒരുദിവസം എങ്ങിനെയോ ഞാന്‍ ആദ്യാക്ഷരിയിലെ
അപ്പുകുട്ടന്റെ നിര്‍ദേശമനുസരിച്ച് ബ്ലോഗ്‌ എന്ന  ബൂലോകത്തിലെ  ചെറിയൊരു പ്രതലം  കരസ്ഥമാക്കി. പിന്നീടുള്ള  ദിനങ്ങള്‍   എന്റെ ബ്ലോഗിന്  തലകെട്ടിനും  പട്ടുടയാടകള്‍ക്കും ഉള്ള  തത്രപ്പാടുകള്‍ .  

അങ്ങിനെയിരിക്കെയാണ്  ജോലി തരപ്പെട്ടത് .ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം ഓടിനടന്നു മറ്റുള്ള സ്നേഹിതന്മാരുടെ ബ്ലോഗ്‌ വായന എനിക്ക് ഒരുപാട് സന്തോഷം തരും . തുറന്ന കമെന്റും എഴുത്തും. ഉള്ളത് ആരോടും പറയും . അതിനിടയില്‍ ബ്ലോഗിലുടെ കിട്ടിയ എന്റെ ഹൃദയം കവര്‍ന്ന ഒരുപാട് നല്ലനല്ല കുട്ടുകാര്‍ പക്ഷെ ...

എല്ലാം ഈ കീബോര്‍ഡ്  നശിപ്പിച്ചു..!!!

വര്‍ഷങ്ങള്‍ക്കു മുമ്പ്,  പത്താം ക്ലാസ് കഴിഞ്ഞു സ്കൂളില്‍   നിന്നും   പിരിഞ്ഞു പോരുമ്പോള്‍ നേശന്‍ മാഷ് പറഞ്ഞു: നീ കവിത എഴുതണം നല്ല കുട്ടിയാ എന്നൊക്കെ. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഈ കീബോഡ് തകര്‍ത്തെറിഞ്ഞു .

സമയം അല്പംപോലും ഇല്ലാത്ത ഞാന്‍ പെട്ടന്നു ടൈപു ചെയ്തു വിടുന്ന അക്ഷരങ്ങള്‍ പലതും അങ്ങോട്ടും ഇങ്ങോട്ടും മാറി. നശിച്ച കീബോര്‍ഡ് എന്ന് ഞാന്‍ പറയില്ല, കാരണം മറ്റുള്ള എല്ലാവരും ഇതിലല്ലേ ടൈപ്പുന്നെ...അതൊക്കെ ശരിതന്നെ . എങ്കിലും എനിക്ക് ഒന്ന് അവകാശപ്പെടാം . ഞാന്‍ എന്റെ എഴുത്തുകള്‍ ആരെക്കൊണ്ടും എഡിറ്റു ചെയ്യിക്കുകകയോ മറ്റോ ചെയ്തിട്ടില്ല.

അതുകൊണ്ട് മറ്റുള്ളവര്‍ ആരും വെഷമികേണ്ടി വന്നിട്ടില്ല . പിന്നെ പാരിതോഷികമോ മറ്റോ ഇല്ലാത്ത എഴുത്ത് ബ്ലോഗ്‌ എന്ന പ്രതലത്തില്‍ കാണുമ്പോഴുള്ള സന്തോഷം ,അതാണ്‌ എന്റെ ആനന്ദം!. അതും കരണ്ട് പോയാല്‍ ബ്ലോഗില്‍  കൊല നടന്നാലും ആരറിയാന്‍.

എന്നാലും ഈ കീബോര്‍ഡ് എന്നോട് പിണക്കമാ ...ഇനി അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ തന്നെ, വായിക്കുന്ന സ്നേഹിതര്‍ ക്ഷമ കാണിക്കണമെന്ന അപേക്ഷയോടെ ...

സാബി ബാവ

Friday, October 22, 2010

മഴയെത്തും മുമ്പേ...


തണുത്തുറഞ്ഞ മലയോര ഗ്രാമം. അവറാച്ചന്‍ മുതലാളിയുടെ വീട്ടുപടിക്കലെ വൈദ്യുതിവിളക്കിന്റെ വിളറിയ വെളിച്ചം ഗ്രാമത്തെ ഇരുട്ടില്‍ നിന്നുമകറ്റി.ശക്തമായ കാറ്റ്.മഴയുടെ വരവാണെന്ന് തോന്നുന്നു.നാണിയമ്മ കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി.കാറ്റില്‍ ആടിയുലയുന്ന ചിമ്മിനി വിളക്കിന്റെ തിരി അല്‍പ്പം ഉയര്‍ത്തി ഉമ്മറത്തിരുന്നു. മനസ്സ് നിറയെ ശിക്ഷ കഴിഞ്ഞു വരുന്ന ചേച്ചിയുടെ മുഖമാണ്.
എപ്പോഴാണാവോ ചേച്ചി ഇങ്ങോട്ടെത്തുന്നത്. മനസ്സ് വെമ്പല്‍ കൊണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്പ് ചേച്ചി കയ്യാമം വെച്ച് ഇറങ്ങിപ്പോകുന്നത് മനസ്സിലെ ഓര്‍മ്മകളുണര്‍ത്തി.
ഓര്‍മ്മ വെച്ച നാള്‍ മുതലേ അച്ഛനെ ഭയന്നാണ് അമ്മ ജീവിച്ചത്. മലയോരത്തെ പേടിസ്സ്വപ്നമായിരുന്ന അച്ഛന്‍ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ കയ്യാങ്കളിയിലൂടെ മാത്രമായിരുന്നു മറുപടി നല്‍കിയിരുന്നത്. അയല്‍വാസികള്‍ മനസ്സുകെട്ടുറങ്ങിയ നാളുകള്‍. റാക്കിന്റെ വീര്യം കൂടിയ ദിവസം.
അച്ഛന്റെ പരാക്രമം തടഞ്ഞു നിര്‍ത്തിയ ഒരുത്തനെ അച്ഛന്‍ കൊലക്കത്തിക്ക് ഇരയാക്കി. കണ്ടുനിന്നവര്‍ക്കാര്‍ക്കും പോലീസില്‍ പറയാന്‍ ധൈര്യം വന്നില്ല.റാക്കിന്റെ വീര്യം കുറഞ്ഞതോടെ അച്ഛന്‍ ഒളിവിലായി. പാത്തും പതുങ്ങിയും രാത്രി സമയങ്ങളില്‍ വീട്ടിലെത്തുന്ന അച്ഛന്റെ ദുഷ്ട പ്രവൃത്തികള്‍ക്ക് മുന്നില്‍ കണ്ണീരില്‍ നനഞ്ഞ മുഖവുമായി നില്‍ക്കുന അമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു.
പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്ന അമ്മയുടെ തിരിച്ചു വരവ് രാത്രിയാണ്.തലേന്നത്തെ ചോറ് ചൂടാക്കി ചേച്ചി കഴിപ്പിക്കുമ്പോള്‍ കരയുന്ന എന്നെ അവറാച്ചന്‍ മുതലാളിയുടെ വീട്ടു പടിക്കലെ വിളക്ക് കാണിച്ചു സമാധാനിപ്പിക്കും.
അന്ന് ആദ്യമായി മലയോരത്ത് വൈദ്യുതി വിളക്ക് തെളിഞ്ഞ ദിവസം. നാണിയമ്മ എന്നെയും ചേച്ചിയെയും കൂട്ടി വിളക്ക് കാണാന്‍ പോയിരുന്നു.അവറാച്ചന്‍ മുതലാളിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന അമ്മയെ കണ്ടു കരഞ്ഞ എന്നെ മറിയാമ്മ ചേട്ടത്തി വടക്കേ പുറത്തു വിളിച്ചു വയറു നിറയെ ഭക്ഷണം തരും.
മടങ്ങുമ്പോള്‍ അമ്മയുടെ കോന്തലയില്‍ മുഖമമര്‍ത്തി കരയുന്ന എന്നെ നാണിയമ്മ ഒക്കത്തെടുത്ത്‌ വീട്ടിലെത്തിക്കും. നാണിയമ്മയുടെ കണാര് മൂപ്പന് തലച്ചുമടായി ചരക്കു കൊണ്ട് പോകലാണ് തൊഴില്‍. കുട്ടികളില്ലാത്ത അവര്‍ക്ക് കണാര് മൂപ്പനോട്‌ എന്നും അരിശമായിരുന്നു.
ഡാകിട്ടര്‍മാര് വിധിയെഴുതീതല്ലേ ഇയാക്ക്‌ സന്താനങ്ങള്‍ ഉണ്ടാകില്ലാന്നു. വേറൊരുത്തന്റെ കയ്യിലാണ് എങ്കി ഞാനിപ്പോ എട്ടൊമ്പതെണ്ണം പെറ്റേനേ....വരുന്നവരോടും പോകുന്നവരോടും പറയാന്‍ നാണിയമ്മക്ക് ഈ വാക്കുകള്‍ മാത്രമായിരുന്നു ആശ്വാസം.പിന്നീട് ഇരുളിലേക്ക് നോക്കി അമ്മയെ കാത്തിരുന്ന സന്ധ്യകള്‍. ഒരുനാള്‍ മല കയറുമ്പോള്‍ തളര്‍ന്നു വീണ അമ്മയെ കണാര് മൂപ്പനാണ് സര്‍ക്കാരാശുപത്രീലെത്തിച്ചത്. വീഴ്ചയില്‍ തളര്‍ന്ന കാലുകള്‍ക്ക് ഇനിയൊരു എഴുന്നേല്‍പ്പില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് മുതലാണ്‌ ചേച്ചി കുടുംബ ഭാരം ഏറ്റെടുത്തത്. ആദ്യമാദ്യം അവറാച്ചന്‍ മുതലാളീടെ വീട്ടില്‍. പിന്നീട് ഗ്രാമവികസനത്തിനായി വന്ന ഓഫീസറുടെ ഔദാര്യത്തില്‍ ചെറിയൊരു സര്‍ക്കാര്‍ ജോലി കിട്ടി.
അതുമായി ചേച്ചി കുടുംബം പുലര്‍ത്തി. അങ്ങിനെയിരിക്കെ..ഒരു രാത്രി.അച്ഛനെന്ന മനുഷ്യമൃഗം വീണ്ടും വന്നു. കാലന്‍കുട മുറ്റത്തു കുത്തി അയാള്‍ അലറി.
എന്തിയെടീ നിന്റെ തള്ള....വിളിക്കെടീ ആ ഒരുമ്പട്ടോളെ. പേടിച്ചു വിറച്ചു നിന്ന ചേച്ചിയെ പിന്തള്ളി അയാള്‍ അകത്തു കയറി തളര്‍ന്നു കിടന്ന അമ്മയോട് വീടിന്റെ പട്ടയം ആവശ്യപ്പെട്ടു. കൈകാലുകള്‍ ചലിക്കാത്ത അമ്മക്ക് കരയുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. പട്ടയത്തിനായി അകം മുഴുവന്‍ പരതിയിട്ടും കിട്ടാത്തതിന്റെ ദേഷ്യത്തില്‍ അമ്മയുടെ ഉദരത്തില്‍ പരുക്കന്‍ കാലുകള്‍കൊണ്ട് ചവിട്ടി ഇനിയും വരുമെന്ന ഭീഷണിയോടെ ഇരുളില്‍ മറഞ്ഞു.ചെറുപ്പത്തില്‍ അച്ഛന്റെ ദുഷ്ടതകള്‍ കണ്ടും കെട്ടും വളര്‍ന്ന എന്റെ മനസ്സില്‍ ദേഷ്യം ഉറഞ്ഞുകൂടി.ഇനിയും അയാളുടെ വരവും കാത്തു കരഞ്ഞു വീര്‍ത്ത അമ്മയുടെ കണ്ണുകളിലേക്കു നോക്കി ഞാനിരുന്നു.
ആഴ്ചകള്‍ക്ക് ശേഷം ഗ്രാമം മുഴുവനും ഉറക്കത്തിലായ ഒരു രാത്രി. അമ്മയുടെ കാലുകള്‍ തിരുമ്മിയിരിക്കെ പുറത്തു ചെരിപ്പടി ശബ്ദം അടുത്തടുത്ത്‌ വന്നു.വാതിലില്‍ മുട്ട് കേട്ട് ധൈര്യം സംഭരിച്ചു ഞാന്‍ വാതില്‍ തുറന്നു. ഈ പ്രാവശ്യം അയാള്‍ക്ക് വേണ്ടത് വീടിന്റെ ആധാരം ആയിരുന്നില്ല. പകരം കൂടെ വന്ന തടിമാടന്റെ മുമ്പില്‍ അടിയറ വെക്കേണ്ടത് ചേച്ചിയുടെ ശരീരമായിരുന്നു. കണ്ടു നിന്ന അമ്മക്ക് കരയാന്‍ പോലും ശക്തിയില്ലായിരുന്നു. നോക്കി നില്‍ക്കെയാണ് അത് സംഭവിച്ചത്. മലയോരത്ത് ചുള്ളി വെട്ടുന്ന കത്തി ആ ദുഷ്ടന്റെ ശരീരത്തെ വരിഞ്ഞുകീറി. രക്തം വാര്‍ന്നൊഴുകി....രക്തം പുരണ്ട കത്തിയുമായി ചേച്ചി അച്ഛന്റെ നേരെ ചീറിയടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കും മുന്പേ അച്ഛനും നിലം പതിച്ചു. ഇതെല്ലാം കണ്ടു നിന്ന എന്റെ നിലവിളി ഇരുട്ടിനെ തുളച്ചു ഗ്രാമത്തിനെ മുഴുവനും ഉണര്‍ത്തി. കയ്യാമംവെച്ച് ചേച്ചിയെ പോലീസുകാര്‍ കൊണ്ട് പോകുമ്പോള്‍ വില്ലേജ് ഓഫീസറായ മഹേഷേട്ടനും കൂടെ പുറപ്പെട്ടു. മഹേഷേട്ടന്‍ കാര്യങ്ങളെല്ലാം അവരെ ധരിപ്പിച്ചു.
അന്ന് അമ്മയ്ക്കും എനിക്കും കൂട്ട് നാണിയമ്മയും കണാര് മൂപ്പനുമായിരുന്നു. ദുഃഖങ്ങള്‍ മാത്രം പെയ്തിറങ്ങിയ ജീവിതത്തോട് വൈകാതെ അമ്മയും വിട പറഞ്ഞു .
വര്‍ഷങ്ങള്‍ നീങ്ങി അവസാനം ആ ദിവസം വന്നിരിക്കുന്നു. പഴയ ഓര്‍മ്മകളെയെല്ലാം വിദൂരത്താക്കി ചേച്ചി വരുന്ന ദിവസമാണിന്ന്. ഓര്‍മ്മയുടെ പടിവാതില്‍ കൊട്ടിയടച്ചു മനസ്സുരുകി പ്രാര്‍ഥിച്ചു. ദൈവമേ ഈ മഴയെത്തും മുമ്പേ...ചേച്ചി ഇങ്ങെത്തിയിരുന്നെങ്കില്‍. പറഞ്ഞു തീര്‍ന്നപ്പോഴേക്കും കാറ്റിനെ വക വെക്കാതെ ഒരു ചൂട്ടു വെളിച്ചം മല കയറി വരുന്നത് കണ്ടു നാണിയമ്മയെ വിളിച്ചു. മോള് സമാധാനിക്ക് കണാര്മൂപ്പന് അടിവാരത്ത് കാത്തു നില്‍പ്പുണ്ടല്ലോ..പോരാത്തതിന് ആ ഓഫീസറും. അയാളല്ലേ ഇത്രയും കാലം ചേച്ചിയുടെ കാര്യങ്ങള്‍ക്ക് ഓടി നടന്നത്. അപ്പോഴേക്കും ചൂട്ടു വെളിച്ചം അടുതെത്തി. കണാരേട്ടന്‍.. ഇരുട്ടിലൂടെ തിരയുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതേ ചേച്ചി തന്നെ..
ചേച്ചീ....എല്ലാം മറന്ന ആ നിമിഷം. കണ്ണീര്‍തുള്ളികള്‍ വീണുടഞ്ഞു. തണുത്തകാറ്റ് വീശിയടിച്ചുകൊണ്ടിരുന്നു. മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.
നാണിയമ്മ വിളിച്ചു മക്കളെ..അകത്തേക്ക് കയറൂ നല്ല മഴയാ..വല്ല അസുഖവും വരും. ചേച്ചിയുടെ കയ്യും പിടിച്ചു ഞാന്‍ അകത്തേക്ക് കടക്കാനോരുങ്ങെ ചേച്ചി വിളിച്ചു "കയറിയിരിക്കു മഹേഷേട്ടാ..."
ആ വിളികള്‍ എന്റെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍ വിരിയിച്ചു.

എന്റെ പ്രിയ ഗായകാ പ്രണാമം ..


മധുര സംഗീത മഴ ...
പോഴിയുന്നതോ .. ഉമ്പായിതന്‍ അധരമതില്‍   നിന്ന്.
ജീവിക്കാനുള്ള നെട്ടോട്ടം ഭാവിതന്‍  ചിന്തയില്‍ ഉഴലുമെന്‍  മനം-
പിടിച്ചു തളക്കാന്‍ പോന്ന നിന്‍ സംഗീതം .
സുറുമയണിഞ്ഞ  മിഴികളെ വര്‍ണിച്ച് .
സുര്യകാന്തി പുക്കളെന്ന അനുമോദനം.
ജാലകത്തിരശീല തന്‍ പഴുതിലുടെ........
ജാലമെറിയും വരികളില്‍ ...!!!!!
ഞാനും പറന്നകന്നെന്‍ കൌമാര വീതികളിലേക്ക് ....
കിനാവിന്റെ ചിറകിലേറി വരുന്ന നിന്നോമലാളോട്.
പ്രിയ പാട്ടുകാരാ ...പറയുക !!!
നിന്റെ ഗാനങ്ങള്‍ കേട്ടു നില്‍ക്കാന്‍ കഴിഞ്ഞ നീ  ...
എത്ര ഭാഗ്യവതിയെന്ന്.!
നിന്റെ അനന്ത സംഗീത പൊയ്ക തന്നതില്‍..
 നീരാടി രസിക്കുന്നതില്‍ പരം
മനസുഖമെന്ത്..?ഈ പാരിതിലെനിക്ക് ..
നീല മിഴിയിലെ രാഗ ലഹരിയില്‍ മനം കുളിരണിഞ്ഞു പാടാന്‍ ...
ഇനിയുമിനിയും ദിനരാത്രങ്ങളുണ്ടാകട്ടെ..
നിനക്ക് മുന്നില്‍ .....

Tuesday, August 10, 2010

ഇടപ്പള്ളി ബ്ലോഗ്‌ മീറ്റ് ഞാന്‍ കണ്ടത് പറയാതെ വയ്യ

സമയം എത്രയായീ എന്ന് ചോദിച്ചാല്‍ ആ ....
ഏസിയുടെ നല്ല തണുപ്പ് .ബ്ലാങ്കറ്റിന്റെ ഉള്ളിലായിരുന്നു .
അവിടെ ഇപ്പോള്‍   ബ്ലോഗ്‌ മീറ്റിന്റെ  ആദ്യ ഘട്ടം നടക്കുകയാണ് .പാവപെട്ട സുന്ദരനാണ് മുഖ്യ താരം .കള്ളി തുണിയും  ബനിയനും വേഷം .മുപ്പരങ്ങനെ പൊട്ടന്‍കടിച്ചപോലെ അങ്ങോട്ടുമിങ്ങോട്ടുംനടക്കുന്നു അരികത്തായ്‌ ആരോ  പൊട്ടിയ കണ്ണടയെ ഓര്‍ത്തു   വിലപിക്കാന്‍ വെമ്പുന്നു .ഞാനവിടെയുണ്ടോന്നു ചോദിച്ചാല്‍ പിന്നെയും  ആ...
ആ സീന്‍ അത്രയ്ക്ക് ക്ലിയര്‍ പോരായിരുന്നു .അല്പം കഴിഞ്ഞു
 സീന്‍ മാറി .
ഹോ ..!!!!
വല്ലാത്ത ഗ്ലാമര്‍ നമ്മുടെ പാവപെട്ടവനിപോ കണ്ടാല്‍ മഞ്ഞു തുള്ളിപോലും തോറ്റു പോകും തുവെള്ള ഡ്രെസ്സും ഹോ ..!! ചന്തം കൊണ്ട് കണ്ണ് തള്ളി .അടുത്തുള്ള പ്രശസ്ത കവി കാട്ടാകട
കണ്ണട കവിത കയ്കൊണ്ടും കാലുകൊണ്ടും അക്ശനിട്ടു   മുളുന്നുണ്ട്‌.മേശപുറത്ത്‌ താളമിട്ടു യുസുഫ്പ .
രംഗം മാറുകയായി .
ഇതല്ലാം കണ്ടുനിന്നഞ്ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി .അയ്യോ എനിക്ക് വല്ലാത്ത അങ്കലാപ്പ് .ആരും വന്നില്ലേ ...?എത്താറാകുന്നു .മറുപടി വന്നത് പാവ്വത്താനില്‍ നിന്ന്  പിന്നെ  പരിചയപ്പെടല്‍.ഞാന്‍ എന്റെ ഹാന്‍ഡ്‌ ബാഗ് കയ്യിലൊതുക്കി ഒരു സീറ്റില്‍ ഇരിപ്പായി .ഗള്‍ഫില്‍ നിന്ന് ചെന്നതിന്റെ പ്രസരിപ്പും റോയല്‍ മാരേജു സ്പ്രേയുടെ സുഘന്ധവും എന്നെയങ്ങ് ജാടക്കരിയാക്കി .ആല്പം കഴിഞ്ഞു .കുറച്ചാളുകള്‍ എത്തിയ  കുട്ടത്തില്‍  കൊട്ടോട്ടിക്കാരനും  തണലും   .അയ്യോ ഇവരൊക്കെ  വയസ്സാങ്കാലത്ത് അടിച്ചു പൊളിച്ചാല്‍ ...
ഹും ..
ഞാനൊരു നുറ്റി പത്തിന്റെ ചിരി  പാസാക്കി .തല്‍ക്കാലം ഇരിക്കട്ടെ ..പിന്നെവന്ന ഒരുപാട് ബ്ലോഗര്‍മാരെ ഞാന്‍ അറിയില്ലാത്തവര്‍ .അതിനിടയിലാണ് നമ്മുടെ ലച്ചുവിന്റെ രംഗ പ്രവേശം തിളങ്ങുന്ന കണ്ണും വെച്ച്‌ നമ്മെയൊക്കെ ഒളിയബെരിഞ്ഞ  ലച്ചു.കത്തറീന്നു  കാശും കളഞ്ഞു  ബ്ലോഗ്‌മീറ്റിനു  വന്ന ബ്ലോഗിനി .എന്റെ ലചൂ ....എന്നാലും നീയാ കണ്ണും വെച്ച്‌ ......
എന്നെയൊക്കെ വേദനിപ്പിച്ചുട്ടോ  ..!!!! കാരണം ഞാനെത്ര തിരഞ്ഞു ഇന്റര്‍ നെറ്റില്‍ അങ്ങിനെയൊരു കണ്ണ് .എവടെ..?കിട്ടിയില്ല ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്‌ .കണ്ണ് നെറ്റിലുള്ളതാ ലച്ചു വേറെയാന്നു.
എന്നാലും ഞാന്‍ കണ്ട കണ്ണേയ്..
ഹോപിന്നെ നമ്മുടെ കുതറയും  മനോരാജും  എപ്പോഎത്തി  എന്ന  എന്നോടുള്ള  ചോദ്യം രാവിലെ  ബ്ലോഗ്‌മീറ്റിനു   വേണ്ടിമാത്രംവന്നതാ  നാളെപോകും
 ഹോ ...അല്പാശ്വാസം   ആരോടെങ്കിലും  ഇതൊന്നു  പറയാന്‍  കഴിഞ്ഞല്ലോ .
കുട്ടിക്ക  വന്നില്ല   ഞാന്‍പ്രാകി  മടിയന്‍  യാത്രാ  മടിയന്‍   സിനുവും ആദിലയും  വന്നില്ല  എന്നാലും അവിടമാകെ  ഒരു ജഹ പൊഹ  .ഉള്ളിലുടെ  ഒളികണ്ണിട്ടു  ഞാന്‍ കുമാരനെ  കണ്ടു എന്റെ ഹസ്സിനെ   തോണ്ടി  ഞാന്‍ പറഞ്ഞു . ഈ  കുമാരന്  പ്രൊഫൈലിലെ  പോട്ടം  മാറ്റികുടെ  ..?
ഒരുനിമിഷം  സീന്‍ മാറി 
നമ്മുടെ കണ്ണട ചില്ലുകള്‍  കവിതയായ് പൊഴിഞ്ഞു തുടങ്ങി.  സന്തോഷം  ഞാന്‍ കവിത ദഹിക്കാത്ത  കുതറ യല്ലാല്ലോ ...?  കവിത കഴിഞ്ഞു ഇനി  ലച്ചുന്റെ  പാട്ട്  എനിക്ക് ആല്പം നീരസം  എനിക്ക് പാട്ടറിയില്ല  ഞാന്‍ പാടിയാ   ബ്ലോഗര്‍മാര്‍  മൊത്തം  കുതിരവട്ടം  എത്തും .
 ഉം ., അവള്‍  പാടട്ടെ  ..
ഒരുപുഷ്പം  മാത്രമീ ...
 പുന്കുലയില്‍   നിര്‍ത്താം   ഞാന്‍...
ആ ഹാ ...
ശ്രുതി മധുരമായ ഗാനം പാടി അവള്‍ ഇറങ്ങി എല്ലാവരും കയ്യടിച്ചു .തൊട്ടുപിന്നാലെ എന്തിനും ഉള്ള തയ്യാറെടുപ്പോടെ  ഞാന്‍ കയറി.അവളെകാളും ഞാന്‍ പാടുമെന്ന ഭാവത്തോടെ മൈക്ക് കയ്യിലെടുത്തു .ഗാനം തുടങ്ങി .
 ഒന്നിനുമല്ലാതെ....
  എന്തിനോ തോന്നിയൊരിഷ്ട്ടം...
എനിക്കെപോഴോ തോന്നിയൊരിഷ്ട്ടം ...
ആട്ടവും പാട്ടും ഒരുമിച്ചായപ്പോള്‍  കൂടെ കിടന്നുറങ്ങിയ മുന്ന് വയസ്സുകാരി പേടിച്ചുണര്‍ന്നു. പിന്നീടാണ് ഹസ്സിന്റെ  വിളി   എടീ ..നിനക്ക് വട്ടായോ ..?
എനിക്കോ.?മറുപടി  അന്തം വിട്ടാണ്
 ഇല്ല ഞാന്‍ പാടും .
വീണ്ടും പാട്ട് ..മകളുടെ ഫീഡിംഗ് ബോട്ടിലാണ് മൈക്കായി കയ്യില്‍ വന്നത് .ആ രംഗം കണ്ടു ഭയന്ന ഭര്‍ത്താവും മക്കളും വീണ്ടും
ഡീ .. ഡീ ..
ആഹാ ..ഉണര്‍ന്നു നോക്കിയപോഴാണ്‌ അവരെല്ലാം മുന്നില്‍  നില്‍ക്കുന്നത് കണ്ടത്. എന്താ നിനക്ക് പറ്റിയത് .
ഞാന്‍ വഷളായി .എങ്കിലും ധൈര്യം  വിടാതെ പറഞ്ഞു .
ഇടപ്പള്ളി മീറ്റ്  കഴിഞ്ഞു .നമുക്ക് പോകാല്ലേ ..? 

___________________________________________________

(പിന്‍കുറിപ്പ്‌) തൊടുപുഴ   ഇടപ്പള്ളി എന്നാക്കി മാറ്റി.
കുടുതല്‍ വായിക്കാനുള്ള സമയം ഇല്ലാത്തതിന്റെ കുഴപ്പം .